Monday, April 14, 2008

ദേ ഇങ്ങോട്ടു നോക്കിയേ....

ദയവായി ആരും അങ്ങോട്ടു നോക്കരുത്.

Wednesday, April 09, 2008

50:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍

(ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവത്തിലിന്റെ ലേഖനം ബൂലോകര്‍ക്കായി യുണീകോഡിലേയ്ക്ക് പകര്‍ത്തുന്നു.)

അടുത്ത കാലത്തായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥിരമായി ആ‍വര്‍ത്തിയ്ക്കുന്ന മന്ത്രമാണ് ‘50-50 അനുപാതത്തിലാകണം കലാലയ പ്രവേശനം ’ എന്നത്.സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഈ മന്ത്രം ഉയര്‍ന്നു വന്നത്.സ്വാശ്രയസ്ഥാപനങ്ങളില്‍ 50% സൌജന്യസീറ്റുകള്‍ കൂടുതല്‍ ഫീസടയ്ക്കുന്നവര്‍ക്കായി മാറ്റിവയ്ക്കണം എന്നു പറഞ്ഞാണു തുടങ്ങിയത്. അതിനോട് ചേര്‍ന്ന് രണ്ടു സ്വാശ്രയസ്ഥാപനങ്ങള്‍ = ഒരു ഗവര്‍മെന്റ് കോളേജ് എന്ന മുദ്രാവാക്യവുമുണ്ടായി. സാമൂഹിക നീതി പാലിയ്ക്കാന്‍ ഇതു കൂടിയേ തീരൂ എന്നതായിരുന്നു വാദഗതി.യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപറഞ്ഞപ്പോള്‍ ഇടതുപക്ഷത്തെ ഭയന്ന് സ്വയം നീതീകരിയ്ക്കുവാനുള്ള ഒരു ശ്രമം മാത്രമാണെന്നാണു മിക്കവരും കരുതിയത്.കാരണം ഇത് ഒരിടത്തും നടപ്പിലില്ലാതിരുന്ന കാര്യമാണ്. ഇത് കോടതിയ്ക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നു മനസിലാക്കാന്‍ കഴിയുമായിരുന്നു.(TMA പൈ കേസില്‍ പിന്നീട് കോടതി പറഞ്ഞത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിയ്ക്കുന്നവര്‍ ഫീസുകൊടുക്കുന്നത് ലോകമെമെമ്പാടുമുള്ള ഏര്‍പ്പാടാണെന്നായിരുന്നു.) പക്ഷേ, ഇരുമുന്നണികളും ഇത് ഏതാണ്ട് പ്രകൃതിനിയമം പോലെ അടിസ്ഥാനപരമായി കരുതി പ്രചാരണം നടത്തിത്തുടങ്ങി. ഇതിനെതിരെ ശബ്ദിയ്ക്കുന്നവരെ കച്ചവടക്കാരായി ചിത്രീകരിയ്ക്കുന്നതിനായിരുന്നു ഇരു കൂട്ടരുടെയും ശ്രമം.

ഇങ്ങനെയൊരു അനുപാതത്തെക്കുറിച്ച് ചിന്തിയ്ക്കാനിടയായ സാഹചര്യം മനസിലാക്കുന്നത് നല്ലാതായിരിയ്ക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. അതാണു പിന്നീട് പലരും മാനദണ്ഢമായി എടൂത്തത്. സര്‍ക്കാരുകള്‍ ഇങ്ങനെയൊരു അനുപാതം നടപ്പിലാക്കാന്‍ ചിലയിടത്തു ശ്രമിച്ചു. പക്ഷേ ന്യൂനപക്ഷങ്ങള്‍ ഇങ്ങനെയുള്ള നീക്കങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു.

പ്രസിദ്ധമായ ഉണ്ണികൃഷ്ണന്‍ കേസില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ തീരുമാനമായപ്പോള്‍ 50% സീറ്റ് സൌജന്യമായിരിയ്ക്കണമെന്നതായിരുന്നു കോടതിയുടെ നിഗമനം.പക്ഷേ ഈ വിധി വിദ്യാഭ്യാസ ഏജനസികള്‍ക്ക് പ്രത്യേകിച്ച് സീറ്റുകളുടെ കാര്യത്തില്‍ ന്യൂനപക്ഷത്തിന് ഒട്ടൂം സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് അപ്പീല്‍ നല്‍കുകയും പിന്നീട് ടി.എം.അ പൈ കേസില്‍ മുന്‍പറഞ്ഞ വിധി എതാണ്ടൂ പൂര്‍ണ്ണമായും തള്ളിക്കയുകയും ചെയ്തത്. ആ വിധിയില്‍ നിന്ന് ക്യാപിറ്റേഷന്‍ ഫീ വാങ്ങരുതെന്ന കാര്യം മാത്രമേ പതിനൊന്നംഗ ബഞ്ച് സ്വീകരിച്ചുള്ളൂ.

ഉണ്ണികൃഷ്ണന്‍ കേസിലെ തീര്‍പ്പുവച്ചുകൊണ്ടാവണം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സാമൂഹിക നീതിയുടെ പുതിയ പ്രമാണം കണ്ടെത്തിയത്. അതൊരു ആയുധമാക്കി സര്‍ക്കാരിനു യാതൊരു മുതല്‍ മുടക്കുമില്ലാതെ പകുതിപ്പേരെ സൌജന്യമായി പഠിപ്പിച്ചാല്‍ തങ്ങള്‍ക്കു വലിയ നേട്ടമായിരിയ്ക്കുമെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കി. ശക്തമായ പ്രചാരണം നടത്തി 50% സൌജന്യമാക്കാന്‍ സ്വാശ്രയസ്ഥാപനങ്ങളുടേ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അത്തരം സ്ഥാപനങ്ങള്‍ അനുവദിയ്ക്കണമെങ്കില്‍ ഈ വ്യവസ്ഥ സമ്മതിച്ചേ പറ്റൂ എന്നു ചില മാനേജുമെന്റുകളുമായി സര്‍ക്കാര്‍ വ്യവസ്ഥ വച്ചു. ഏതാനും പേര്‍ കോളേജിനുള്ള അപേക്ഷാ ഫോറത്തില്‍ ഈ വ്യവസ്ഥ വെട്ടിക്കളയാതെ ഒപ്പിട്ടിരിയ്ക്കാം. ചിലര്‍ സബ്ജക്ട് ടു മൈനോറിറ്റി റൈറ്റ്സ് എന്നു കൂടി ചേര്‍ത്ത് ഒപ്പിട്ടു. കാരണം അന്നു ന്യൂനപക്ഷ വിഭാഗത്തിനുള്ള പലരും ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്കെതിരെ അപ്പീലിനു പോയിരിയ്ക്കുകയായിരുന്നു.

പക്ഷേ ഒരവസരത്തിലും സാമുദായിക-മത നേതാക്കന്മാരെ വിളിച്ചു വരുത്തുകയോ ഔദ്യോഗിക ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നതാണു വസ്തുത. അപേക്ഷ സമര്‍പ്പിച്ച ചില മാനേജുമെന്റു പ്രതിനിധികള്‍ നിര്‍ബന്ധത്തിന്റെ പേരില്‍ ഇതു സമ്മതിച്ചിട്ടൂണ്ടെങ്കില്‍ പോലും നിയമപരമായി സാധൂകരിയ്കാനാവില്ല. ഇങ്ങനെയൊരു അടിസ്ഥാനത്തില്‍ മതാദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും ധാരണയുണ്ടാക്കിയിരുന്നെന്ന പ്രചാരണമാണ് പിന്നീട് ചിലര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിയ്കുന്നത്.അത് വാസ്തവവിരുദ്ധമാണ്. കാരണം അവര്‍ മുന്‍പറഞ്ഞ വിധിയ്ക്കെതിരെ കോടതിയിലെത്തിയിരിയ്ക്കുകയായിരുന്നല്ലോ.

സമ്മര്‍ദ്ദം ചെലുത്തി അവകാശം അടിയറവു വയ്പ്പിയ്ക്കാമോ?
ഇതിന്റെ ഭരണഘടനാപരമായ വശം കൂടി മനസിലാക്കിയാലേ ഇതിന്റെ നിരര്‍ത്ഥകത മനസിലാവുകയുള്ളൂ. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിയ്ക്കാനും നടത്താനുമുള്ള മൌലീകാവകാശമുണ്ട്. ഈ അവകാശത്തില്‍ കൈയ്യേറാനുള്ള ശ്രമങ്ങള്‍ എപ്പോഴുമുണ്ടാകുമെന്നും പക്ഷേ കോടതികള്‍ ഈ അവകാശങ്ങള്‍ സംരംക്ഷിയ്ക്കാന്‍ ബാധ്യസ്ഥമാണെന്നും ജഡ്ജിമാര്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ തന്നെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും മറ്റും നിഷേധിയ്ക്കുന്നത് ന്യൂനപക്ഷാവകാശലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി.അതോടൊപ്പം സര്‍ക്കാരിന്റെ അധികാരവും സാമ്പത്തിക ശേഷിയും വര്‍ദ്ധിച്ചതുകൊണ്ട് അതുപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ അടിയറവയ്ക്കാന്‍ ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിയ്ക്കുന്ന സാഹചര്യമുണ്ടാകാമെന്ന വസ്തുത വിധിന്യായം തന്നെ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ പണവും അധികാരവും ഉപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ആരുക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.

കേരളാ വിദ്യാഭ്യാസബില്ലിനെതിരെയുള്ള വിധിയില്‍ ചീഫ് ജസ്റ്റീസ് ദാസ് അങ്ങനെ ഗ്രാന്റ് ആയുധമായി ഉപയോഗിച്ച് സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കുവാന്‍ ശ്രമിയ്ക്കുന്നതായി സൂചിപ്പിച്ചിരുന്നു(പാര: 59). ഇങ്ങനെ ഒരു സ്ഥാപനം അതിന്റെ അവകാശം അടിയറവു വച്ചാല്‍ അത് ഭരണഘടനാപരമായി സാധുവായിരിയ്ക്കില്ല എന്ന അഭിപ്രായമാണ് സെന്റ് സേവ്യേര്‍സ് കേസിലെ വിധി തീര്‍പ്പില്‍ ജഡ്ജിമാര്‍ പ്രകടിപ്പിച്ചതും. ഒരു സമൂഹത്തിന്റെ മൌലീകാവകാശം അടിയറവു വയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.അടുത്ത തലമുറകള്‍ക്കു വേണ്ടീകൂടിയുള്ള അവകാശം പണയപ്പെടുത്താന്‍ പറ്റില്ല(പാര 188). ഇതു രാഷ്ടീയക്കാര്‍ക്ക് അറിയില്ലെങ്കില്‍ ഇനിയെങ്കിലും അവര്‍ അതു മനസിലാക്കണം. അവകാശങ്ങള്‍ മനസിലാക്കേണ്ടത് കോടതി വിധികളുടെ അടിസ്ഥാനത്തിലാവണം. അതിനാല്‍ ഉണ്ണികൃഷ്ണന്‍ കേസി വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ ചുമതലക്കാര്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയിട്ടൂണ്ടെങ്കില്‍ പോലും അതിനു സാധുതയില്ല. മാത്രമല്ല അന്നു ന്യൂനപക്ഷ സമൂഹം ആ വിധി തീര്‍പ്പിനെതിരായി അപ്പീലിനു പോയിരിയ്ക്കുകയായിരുന്നെന്നും ഓര്‍ക്കണം. അപ്പീല്‍ വിധിയനുസരിച്ച് സര്‍ക്കാരുകളുടെ പിടിവശിയ്ക്ക് അര്‍ത്ഥമില്ലായെന്ന് തീര്‍ത്തും തെളിഞ്ഞിരിയ്ക്കുകയാണ്.

വിലകുറഞ്ഞ രാഷ്ടീയ തന്ത്രം
സ്വാശ്രയസ്ഥാപനങ്ങള്‍ തന്നെ 50% വരെ വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിയ്ക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇരട്ടി ഫീസുകൊടുത്ത് മറ്റുള്ളവരെ പഠിപ്പിയ്ക്കണമെന്നു പറയുന്നത് ശരിയാകുമോ? ശരിയല്ലെന്നാണ് കോടതി പിന്നീട് ചൂണ്ടിക്കാട്ടിയത്. കൈ നനയാതെ മീന്‍ പിടിയ്ക്കാനുള്ള തന്ത്രം സാമൂഹിക നീതിയാവില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ബാധ്യത ആദ്യമായി സര്‍ക്കാരിനുള്ളതാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടാതെ പറ്റില്ല. പൊതുമുതലിന് എല്ലാവര്‍ക്കും അവകാശമുണ്ട്. അതു സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിയ്ക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ചേര്‍ന്നു സഹകരിയ്ക്കുകയാണെങ്കില്‍ അത് ഏറെ എളുപ്പമാവും. അല്ലാതെ സ്വകാര്യ ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തടിതപ്പാമെന്നു സര്‍ക്കാര്‍ കരുതുന്നതു ശരിയല്ല.

1957 ലെ കേരളാ വിദ്യാഭ്യാസ ബില്ലിന്റെ വിധിതീര്‍പ്പില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രായോഗികമായി സര്‍ക്കാര്‍ സഹായം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവില്ല.അത് അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ അടിയറവു വയ്ക്കാതെ പറ്റിയില്ലെങ്കില്‍ സാമ്പത്തികമായ അത്യാവശ്യത്തിനു വേണ്ടി 30(1) വകുപ്പില്‍ പറയുന്ന അവകാശം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായേക്കും(59). ഇത് തീര്‍ച്ചയായും അസാധുവാണെന്നാണ് സെന്റ് സേവ്യേര്‍സ് കോളേജ് കേസില്‍ സുപ്രീം കോടതി പറഞ്ഞു വയ്ക്കുന്നത്(ലെല 189).

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യത്തിന് ഉതകണം
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്ഥലകാലവ്യത്യാസമനുസരിച്ചും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ചും മുന്‍‌‌ഗണന നല്‍കാതിരിയ്ക്കാനാവില്ല. കേരളത്തില്‍ തമിഴ് ന്യൂനപക്ഷ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവിടെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍‌ഗണന നല്‍കണമല്ലോ. അതിനാല്‍ വിദ്യാര്‍ത്ഥീ പ്രവേശനം നല്‍കാനുള്ള അധികാരം അവര്‍ക്ക് സുപ്രധാനമാണ്. അത് അത്തരം വിദ്യാലയങ്ങളുടെ പ്രധാന ലക്ഷ്യവുമാണല്ലോ. എങ്കിലും കഴിയുന്നിടത്തോളം മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായിടത്തും എന്നും പ്രവേശനം നല്‍കുകയും ചെയ്യും.

50:50 കാര്യത്തില്‍ ചില രാഷ്ടീയക്കാര്‍ക്ക് ദുര്‍വാശിയാണ്. വിളിച്ചുപറഞ്ഞ മുദ്രാവാക്യത്തില്‍ നിന്നു പിന്മാറാന്‍ ബുദ്ധിമുട്ടൂണ്ട്. അതില്‍ നിന്നു പിന്മാറിയാല്‍ മറുഭാഗം മുതലെടുക്കുമെന്ന ഭീതിയാണെന്നു തോന്നുന്നു കക്ഷികളെ നയിയ്ക്കുന്നത്. സ്വാശ്രയസ്ഥാപനങ്ങളിലും ന്യൂനപക്ഷസ്ഥാപനങ്ങളിലും എങ്ങിനെയാണു പ്രവേശനം നടത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥീ പ്രവേശനത്തിന്റെയും ഫീസിന്റെ കാര്യത്തില്‍ അയവുവരുത്തി ഒന്നിച്ചുചേര്‍ന്ന് എങ്ങിനെയെല്ലാം പാവപ്പെട്ടവരെ സഹായിക്കാമെന്ന് ആലോചിച്ച് വിദ്യാലയങ്ങളെ വളര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടത്. അല്ലാതെ ദുരാരോപണങ്ങളുയര്‍ത്തുകയും അവകാശങ്ങള്‍ നിഷേധിച്ച് സ്വകാര്യ ഏജന്‍സികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുന്നത് നീതീകരിയ്ക്കാനാവില്ല. അതു സാമൂഹിക നീതിയ്ക്കു നിരക്കുന്നതുമല്ല. അതു രാഷ്ടീയത്തിലെ അഭ്യാസം മാത്രമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സഹായകരമാവില്ല.