Friday, September 23, 2016

മി. മഷ്റൂം - ഡോ: സി.പി മാത്യു





അവർ വാമനന്റേതെന്നും നമ്മൾ മഹാബലിയുടേതെന്നും പറയുന്ന ഓണം!

ഓണത്തെപ്പറ്റിയുള്ള - വാമനനുമായി ബന്ധപ്പെടുത്തിയുള്ള - സാമൂഹിക മാധ്യമങ്ങളിലെ കമന്റുകൾ പലതും അതിരുകടക്കുന്നതായി തോന്നുന്നു. അതിൽ തന്നെ അഹിന്ദുക്കൾ പലരുടേയും കമന്റുകൾ അവരുടെ അസഹിഷ്ണുത വെളിപ്പെടുത്തുകയും ചെയ്യുന്നു.  മഹാബലിയെ ചാരി സംഘികളെ ആക്രമിയ്ക്കുവാനായി നടത്തുന്ന ശ്രമം  ഹിന്ദു ധർമ്മത്തെ ചെളിപൂശുന്നതിൽ എത്താതിരിയ്ക്കുന്നത് നന്ന്.


പൗരാണിക ആഘോഷങ്ങളെ ഓരോരോ കാലങ്ങളിൽ അന്നത്തെ, അവിടുത്തെ പ്രബലമതങ്ങൾ മതത്തിന്റെ ചേരുവകൾ ചേർത്ത് തങ്ങളുടേതാക്കുന്ന രീതി ചരിത്രത്തിൽ കാണാവുന്നതാണ്. ക്രിസ്തുമതത്തിലെ പല ആഘോഷങ്ങളും ഇപ്രകാരം മാമോദീസാമുങ്ങി വന്നവയാണ്.  അതുകൊണ്ടു തന്നെ ഓണം എന്ന കേരളത്തിന്റെ മാത്രം ആഘോഷം, ഹിന്ദുമത ഉത്സവത്തെ സമൂഹം ഏറ്റെടുത്തതാണോ പൊതുസമൂഹത്തിന്റെ ആഘോഷത്തെ ഹിന്ദുമതം ഏറ്റെടുത്തതാണോ എന്നതിൻ തീർച്ചയില്ല. എങ്കിലും എന്റെ വിഷയം അതല്ല.

എന്റെ ഓർമ്മയിലൊക്കെ അതായത്  ഒരു ഇരുപത് ഇരുപത്തഞ്ചു വർഷം മുൻപുള്ള ഓർമ്മയിൽ അത്തപ്പൂക്കളത്തിന്റെ നടുക്ക് തൃക്കാരപ്പനെ വയ്ക്കുന്ന പതിവുണ്ടായിരുന്നു.  അതായത്  കമ്പോളവും, ചാനലുകളൂം, സംഘടനകളൂം, അസോസിയേഷനുകളും കേറ്ററിംഗ് കാരും ഓണത്തെ ഏറ്റെടുക്കുന്നതിനു മുൻപ്, സംഘികൾ പ്രബലരാവുന്നതിനു മുൻപ്, ബിജെപി അധികാരത്തിലെത്തുന്നതിനു മുൻപ് ഒന്നും ഓണത്തെ തൃക്കാക്കരപ്പനിൽ നിന്നു മാറ്റി നിർത്തിയിരുന്നില്ല.   അന്നൊന്നും മുറ്റത്തെ അത്തപൂക്കളത്തിനും, ഉച്ചയ്ക്ക് അവിയലുകൂട്ടിയുള്ള തൂശനിലയിലെ ഊണിനും (സദ്യയല്ല) അപ്പുറം ഒന്നും പോയിരുന്നില്ല ഓണം.  പായസം ഉണ്ടേലായി!. കുട്ടനാട്ടിൽ വള്ളം കളിയുടെ സമയമാണ് ഓണം. ചില വീടുകളിൽ തുമ്പി തുള്ളൽ കാണും.  കുറേ നേരം കണ്ടു നിൽക്കും. കാർന്നോമാരുടെ പഞ്ചീസ് കളിയുണ്ട്.  അവരുടെ ആർപ്പും ബഹളവും ആഹ്ലാദ പ്രകടനങ്ങളൂം   ദൂരേന്നേ കേൾക്കാം. ഇതൊക്കെയായിരുന്നു ഓർമ്മയിലെ ഓണത്തിന്റെ ചേരുവകൾ.

തൃക്കാരപ്പൻ വാമനനായതുകൊണ്ട് ഓണം മഹാബലിയുടേതുമാത്രമായിരുന്നില്ല വാമനന്റേതുകൂടെ ആയിരുന്നു. വാമനന്റേതു മാത്രമായിരുന്നില്ല മഹാബലിയുടേതുകൂടെ ആയിരുന്നു. മഹാബലിയില്ലാതെ വാമനനോ വാമനനില്ലാതെ മഹാബലിയോ സാധ്യമല്ല. ഇവിടെ മഹാബലിയേയും മഹാവിഷ്ണുവിനേയും സെമറ്റിക് മതങ്ങളുടേയോ കമ്യൂണിസ്റ്റു മതത്തിന്റേയോ  അളവുകോലുകൊണ്ട് അളക്കാൻ ശ്രമിയ്ക്കുന്നതാണ്  ഒന്നാമത്തെ പ്രശ്നം. ആ പ്രശ്നം വാമനനെ സ്വാതന്ത്യ സമരസേനാനിയായും മഹാബലിയെ സാമാജ്യത്വശക്തിയായും ചിത്രീകരിച്ചാൽ  ഇല്ലാതാവുന്നതല്ല. മഹാബലി തന്നെയും മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു. അതുകൊണ്ട്  ഓണത്തെ ഹിന്ദുപുരാണകഥയുമായി ബന്ധപ്പെടുത്തിക്കാണുന്നവർ മഹാബലിയേയും മഹാവിഷ്ണുവിനേയും വിരുദ്ധ ചേരികളിൽ നിർത്താതിരിയ്ക്കുക.