Thursday, January 05, 2017

മൂലരൂപമോ തർജ്ജമയോ??

ലത്തീൻ സഭ ലത്തീൻ ഉപയോഗിയ്ക്കുന്നതിനെയും സുറിയാനിക്കാർ സുറിയാനി ഉപയോഗിയ്ക്കുന്നതിനേയും സത്വബോധവുമായി ബന്ധപ്പെടുത്തി സംസാരിയ്ക്കുന്നത് വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുന്നതിനും രാഷ്ട്രീയവത്കരിയ്ക്കുന്നതിനും മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ. ബൈബിൾ ആണെങ്കിലും ശരി, സാഹിത്യസൃഷ്ടികൾ ആണെങ്കിലും ശരി അതിന്റെ ശരിയായ ഭാവം ലഭിയ്ക്കുന്നത് അതിന്റെ സാംസ്കാരികമായ പശ്ചാത്തലത്തിൽ നിന്നു വായിക്കുമ്പോഴാണെന്നത് പൊതുവെ അംഗീകരിയ്ക്കുന്ന ഒന്നാണ്. മാക്ബത്തിന്റെ ഒരു മലയാള വിവർത്തനം വായിക്കുന്നത് 6 ആം ക്ലാസിലാണ്. അന്ന് ഞങ്ങളുടെ ഡ്രോയിംഗ് സാർ പറഞ്ഞത് ഓർമ്മയുണ്ട് മാക്ബത്ത് ഇംഗ്ലീഷിൽ നിന്നു വായിയ്ക്കണമെന്ന്. അത് അന്നെനിയ്ക്ക് മനസിലാവില്ലായിരുന്നു. ചെമ്മീനിലെ പ്രയോഗങ്ങൾ മലയാളിയ്ക്കു മനസിലാവുന്നതുപോലെ കയറ് കുട്ടനാട്ടുകാരനു മനസിലാവുന്നതുപോലെ മറ്റുള്ളവർക്ക് സാധിച്ചു എന്നു വരില്ല, സാധിക്കില്ല. കേരളവുമായുള്ള നമ്മുടെ ബന്ധം മലയാളവുമായുള്ള ബന്ധവുമായി ചേർന്നു പോകുന്നതാണ്. ഇത് സഭാ സാഹിത്യത്തിനു മാത്രം ബാധകമല്ലാതാവുന്നതെങ്ങനെ? മൂലഭാഷയോടൂ ബന്ധപ്പെട്ടു മാത്രമേ അവയ്ക്ക് അന്നുണ്ടായിരുന്ന അർത്ഥതലങ്ങളോടു സംവദിയ്ക്കുവാനാവൂ. അല്ലെങ്കിൽ ഇന്നത്തെ ഒരു വ്യാഖ്യാനം മാത്രമായിരിയ്ക്കും. എല്ലാ ഓർത്തൊഡോക്സ് സഭകളൂം (ഗ്രീക്ക്, അർമ്മേനിയൻ, റഷ്യൻ, എത്യോപ്യൻ. കോപ്റ്റിക്, സുറിയാനി) അവരുടെ മൂലഭാഷയുമായുള്ള ബന്ധം നിലനിർത്തിക്കോണ്ടൂ മാത്രമാണ് പ്രാദേശികഭാഷയെ ഉപയോഗപ്പെടുത്തിയത്. ഇവരൊക്കെ മൂലഭാഷയിലെ സംഗീതവും നിർത്തിയിട്ടുണ്ട്. ഇതിനു ശോഷണം സംഭവിച്ചത് ലത്തീൻ സഭയിലും സീറോമലബാർ സഭ പോലെ റോമുമായി ബന്ധപ്പെട്ടു നിൽക്കുന്ന കത്തോലിയ്ക്കാ സഭകളിലുമാണ്. അതുകൊണ്ട് സഭയ്ക്ക് സംഭവിച്ച ശോഷണത്തെ ലത്തീൻ സഭ തിരിച്ചറിയുകയും ലത്തീൻ സഭ അതു പരിഹരിയ്ക്കുവാൻ ശ്രമിയ്ക്കുകയും ചെയ്യുവാൻ തുടങ്ങിയിട്ടുണ്ട്. ഇതേ ശ്രമങ്ങൾ മറ്റു കത്തോലിയ്ക്കാ സഭകളിലും ആവശ്യമാണ്.

നിലം പൂത്തു മലർന്ന നാൾ എന്നൊരു നോവൽ വായിക്കാനിടയായി. സംസ്കൃത ശബ്ദങ്ങളെ ഒഴിവാക്കി ദ്രാവിഡപദങ്ങൾ മാത്രം ഉൾപ്പെടുത്തി എഴുതിയിരിയ്ക്കുന്ന നോവൽ. എന്തിനായിരുന്നു അങ്ങനെ ഒരു ശ്രമം. നഷ്ടപ്പെട്ട വാക്കുകൾ നഷ്ടപ്പെടട്ടെ എന്നു കരുതിക്കൂടേ. നാട്ടു ഭാഷയിൽ ഉണ്ടായിരുന്ന പദങ്ങൾ കേൾക്കാതിരുന്നു കേൾക്കുമ്പോഴുള്ള സുഖം ഭാഷാസ്നേഹിയായ ഒരു പ്രവാസിയ്ക്കു മാത്രമേ തിരുച്ചറിയാനാവുകയുള്ളൂ എന്നു തോന്നുന്നു. സംസ്കൃതം ചേർത്ത് ഉണ്ടാക്കിയെടുത്ത പലവാക്കുകളും എനിയ്ക്ക് കൃത്രിമമായും അഭംഗിയായും തോന്നാറുണ്ട്. അതിനു കാരണം എനിയ്ക്കു വലിയ പിടിയില്ലെങ്കിലും. (ഞാൻ ഒരു സംസ്കൃത വിരോധിയല്ല.) ചില തമിഴ് പദങ്ങളുടെ ശേല് തത്തുല്യമായ മലയാളം വാക്കിനില്ല എന്നും തോന്നിയിട്ടുണ്ട്.

എന്തുകൊണ്ട് നമ്മൾ ജനഗണമന തർജ്ജമ ചെയ്യുന്നില്ല? വന്ദേമാതരം? ഡബ്ബ് ചെയ്തിറക്കുന്ന പടങ്ങൾകാണാതെ അതിന്റെ ഒർജ്ജിനലിലുള്ള സിനിമകൾ കാണാൻ ശ്രമിയ്ക്കുന്നത് അന്യഭാഷയിലുള്ള നമ്മുടെ പ്രാവീണ്യം കൊണ്ടല്ലല്ലോ. എന്തുകൊണ്ടാണ് പ്രവാസികൾ, അതും വിദേശങ്ങളിൽ സ്ഥിരതാമസമാക്കിയവർ തങ്ങളുടെ മക്കളെ തങ്ങളുടെ മാതൃഭാഷ പഠിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത്. ഇതിനെയെല്ലാം ഒരു സത്വബോധം എന്ന ലേബലിൽ അടയാളപ്പെടുത്തുവാൻ ആവില്ല, അങ്ങനെ അടയാളപ്പെടുത്തുന്നതിൽ എനിയ്ക്ക് വിരോധമൊന്നുമില്ലെങ്കിലും.