Tuesday, December 11, 2007

നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?


“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?”
പല്ലുവേദനകൊണ്ട് കുഴയുന്ന പുരുഷകഥാപാത്രത്തിന്റെ അടുത്തേയ്ക്ക് ഒരു സ്ത്രീ കഥാപാത്രവും സംഘവും വന്നു ചോദിക്കുന്ന ചോദ്യം. പ്രശസ്തമായ ഒരു ടൂത്ത്പേസ്റ്റിന്റെ പുതിയ പരസ്യം.

ടൂത്ത് പേസ്റ്റിലെ പ്രധാന ചേരുവയായിരുന്ന ഫ്ലൂറൈഡുകള്‍ ശരീരത്തിന്റെ അത്ര നല്ലതല്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടൂള്ളതാണ്.
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പല്ല് കറക്കുന്നു എന്ന കാരണവുമായി ചെന്ന സുഹൃത്തിനോട് ദന്തിസ്റ്റ് ഫ്ലൂറൈഡ് അടങ്ങിയിട്ടൂള്ള പേസ്റ്റുകള്‍ ഒഴിവാക്കാനാണ് ഉപദേശിച്ചത്.ഫ്ലൂറോസിസ് എന്ന അവസ്ഥയ്ക്ക് ഫ്ലൂറൈഡുകള്‍ ചേര്‍ന്ന പേസ്റ്റുകള്‍ കാരണമാകാമത്രെ.(ചിത്രത്തില്‍ കാണുന്നത് ഫ്ലൂറോസിസ് ബാധിച്ച പല്ലുകളാണ്.)

പണ്ട് പ്രൈമറി ക്ലാസില്‍ മലയാളം പാഠപ്പുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍മ്മവരുന്നു. അതില്‍ ലേഖനകര്‍ത്താവ് നാവിനെയും പല്ലിനെയും പഴയ പല്ലുതേയ്ക്കല്‍ രീതികളെയും പറ്റിയൊക്കെ പ്രതിബാദിച്ച ശേഷം ഒരു വെല്ലുവിളി നടത്തുന്നു. പുതിയ ടൂത്ത് പേസ്റ്റ് സംസ്കാരം പഴയ മാവില, ഉമിക്കരി, ഉപ്പ് രീതികളെക്കാള്‍ മെച്ചമാണെന്നു തെളിയിയ്ക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലും അടിച്ചു കൊഴിയ്ക്കാമെന്ന്.

Photo Sharing and Video Hosting at Photobucket

“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?” എന്നു ചോദിച്ചവര്‍ തന്നെ നാളെ ഇപ്രകാരം ചോദിച്ചേക്കാം.
“നിങ്ങളുടെ പേസ്റ്റില്‍ മാവിലയുണ്ടോ?”
“നിങ്ങളുടെ പേസ്റ്റില്‍ ഉമിക്കരിയുണ്ടോ?”

Monday, December 10, 2007

നയം

രാവുണ്യട്ടന്റെ കടയിലെ പറ്റ്, പിള്ളാരുടെ പഠിപ്പ്, അച്ചമ്മയുടെ മരുന്ന് തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങള്‍ തലക്കുചുറ്റും ഭ്രമണം നടത്തിതുടങ്ങിയപ്പോഴാണ് ഒരു പശുവളര്‍ത്തലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. നാട്ടില്‍ കിട്ടുന്ന അല്ലറചില്ലറ പണികള്‍ ഒന്നിനും മതിയാകില്ലായിരുന്നു. രാവിലെ നാലു ലിറ്ററും വൈകുന്നേരം രണ്ടു ലിറ്ററും കിട്ടുന്ന ഒരെണ്ണത്തിനെ കണ്ടുവയ്ക്കുകയും ചെയ്തു. ബാങ്കുകാര് ലോണ്‍ തരാമെന്നും സമ്മതിച്ചു.

അപ്പോഴാണ് നാട്ടില്‍ ചില ബുദ്ധിജീവികള്‍ ഞാന്‍ മൂട്ട ഈച്ച ലോബികളുടെ ആളാണെന്നും കൊതുകു മാഫിയയുടെ പിന്തുണ എനിക്കുണ്ടെന്നും പറഞ്ഞു പരത്തിയത്. സത്യത്തില്‍ അന്നാണ് അങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടെന്നുതന്നെ ഞാനറിയുന്നത്.

ജീവിതത്തിനെക്കാള്‍ അഭിമാനത്തിനു വില കല്‍പ്പിച്ചിരുന്ന ഞാന്‍ അതോടെ ആ പദ്ധതി ഉപേക്ഷിച്ച് മുണ്ടു മുറുക്കിയുടുക്കാന്‍ ശീലിച്ചു.

Saturday, December 08, 2007

കഞ്ഞിയില്ലെങ്കിലെന്താ കോഴിയിറച്ചിയുണ്ടല്ലോ!

രണ്ടൂ മുട്ട -5 രൂ
ഒരു ഗ്ലാസ് പാല് -3 രൂ
‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------
മൊത്തം -8 രൂ(മിനിമം)

വിലകൂടിയ അരിയ്ക്ക് മാര്‍ക്കറ്റു വില 17/- (ഇന്നലെ കേട്ടതാണ്)
പോട്ടെ 20 രൂ എന്നു വയ്ക്കുക.
ഒരാള്‍ക്ക് 200ഗ്രാം അരി ധാരാളം. നാലുരൂപ.
ചമ്മന്തിയും അച്ചാറും കൂട്ടി ഒരു ഊണിന് 5 രൂപയില്‍ കൂടേണ്ടകാര്യമല്ല.

അതായത് പാവപ്പെട്ടവന്റെ ഊണിന് 5 രൂ(മാക്സിമം)

വിലക്കയറ്റം മൂലം ദുരിതം നേരിടുന്ന പാവങ്ങള്‍ക്ക് മന്ത്രിയുടെ നിഷ്കളങ്കമായ ഉപദേശം 5 രൂപയുടെ ഊണിന് നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ വേണ്ട. എട്ടുരൂപയുടെ പാലും മുട്ടയും കഴിയ്ക്കൂ. പോരെങ്കില്‍ കോഴിയിറച്ചിയും ആവാം. മലയാളിയുടെ ഭക്ഷ്യസംസ്കാരം മാറണമത്രെ. എന്തോരു ഭാവന...എന്റമ്മേ....

ബഹുമാനപ്പെട്ട മന്ത്രി അധ്യാപകവൃത്തി വെടിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയതാണു പോലും.
വിദ്യാര്‍ത്ഥികളുടെ ഭാഗ്യം. കാരണവന്മാരുടെ സുകൃതം.

സത്യത്തില്‍ രാധേയന്റെ അഭിപ്രായപ്രകടനങ്ങളിലൂടെയും മറ്റും CPI മന്ത്രിമാരെ പറ്റി നല്ലത് ചിന്തിച്ചു തുടങ്ങിയതായിരുന്നു.
ദാ കിടക്കുന്നു.( കഴിഞ്ഞയാഴ്ച വെളിയത്തിന്റെ പ്രസംഗം കേട്ടിരുന്നു.)

“അപ്പമില്ലെങ്കില്‍ എന്താ കേക്ക് കഴിയ്ക്കൂ” എന്നു പഴയൊരു ഫ്രഞ്ച് രാജ്ഞി.
അരിയില്ലെങ്കിലെന്താ കോഴിയിറച്ചി കഴിച്ചുകൂടേ എന്ന് ദിവാകരന്‍.