Saturday, September 18, 2010

വേണു നാഗവള്ളി പറയുന്നത്.

വേണു നാഗവള്ളി എന്ന നടനെ എനിയ്ക്കു അത്ര പരിചയമില്ല. അദ്ദേഹത്തിന്റെ നിരാശാകാമുക വേഷങ്ങള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടുമില്ല. കണ്ടിട്ടുള്ള വിരലിലെണ്ണാവുന്ന സമീപകാല ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമെന്നോ അസാധാരണമെന്നോ പറയുവാനുമാകില്ല.

തിരക്കഥാ കൃത്ത് എന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരു കഥപറച്ചിലുകാരന്‍ മാത്രമാണെന്ന അദ്ദേഹത്തിന്റെ തന്നെ വിലയിരുത്തല്‍ ശരിയുമാണ്. എങ്കിലും മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട ചിത്രങ്ങളില്‍ കുറച്ചെണ്ണമെങ്കിലും അദ്ദേഹത്തിന്റെ സംഭാവനയായിരിക്കും. അദ്ദേഹത്തിന്റെ സുഖമോ ദേവി, സര്‍വ്വകലാശാല, ലാല്‍സലാം എന്നീ ചിത്രങ്ങള്‍ എന്റെ പ്രീയപ്പെട്ടവയാണ്.

വേണു നാഗവള്ളി എഴുതിയ സംഭാഷണങ്ങള്‍; അതൊരു സംഭവം തന്നെയായിരുന്നു. കിലുക്കത്തിലെ മോഹന്‍ലാല്‍ - ജഗതി കോംബിനേഷനുകളില്‍ - അതു പൂര്‍ണ്ണമായും അദ്ദേഹതിന്റെ സംഭാവനയാണോ എന്നറിഞ്ഞുകൂട എങ്കിലും- ആര്‍ക്കാനു മറക്കാന്‍ കഴിയുക. കാശുചോദിക്കുന്ന ജോജിയോടു സിംഗപ്പൂര്‍ ഡോളേര്‍സ് അയചു തരുമ്പോള്‍ പത്തുരൂപാ കുറച്ച് അയച്ചു തന്നാല്‍ മതി എന്ന മറുപടി എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കഥയില്‍ കാര്യമായ സ്ഥാനമില്ലാത്ത, പലപ്പോഴും തമാശ എന്ന ലേബലില്‍ ശില്പഭംഗി ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന ഭാഗം പോലും എത്ര ബോധപൂര്‍വ്വമാണ്‍ തയ്യാറാക്കിയിരിക്കുന്നത്. മിമിക്രി തമാശകള്‍ക്കും സന്ദര്‍ഭബന്ധിയായ സാധാരന സംഭാഷണങ്ങള്‍ക്കും അപ്പുറം സംഭാഷണങ്ങള്‍ക്ക് മറ്റൊരു മേഖലയുണ്ട് എന്നു വേണു നാഗവള്ളിയുടെ സിനിമകള്‍ പറയുന്നു. ഭാര്യ സ്വന്തം സുഹൃത്ത് ഒഴികെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അതു പ്രകടമായിരുന്നു എന്നാണു എന്റെ നിരീക്ഷണം. സംഭാഷണങ്ങളുടെ ചാരുത കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേണു നാഗവള്ളി അല്ലാതെ പദ്മരാജനും എംടിയുമേ മനസിലേയ്ക്ക് വരുന്നുള്ളൂ. (എന്റെ തെറ്റിദ്ധാരണയോ അറിവില്ലായ്മയോ അല്പജ്ഞാനമോ ആയിക്കൂടാ എന്നില്ല.)

അഭിമുഖങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചതുപോലെ, പ്രേക്ഷകരായ നമ്മള്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിനു ഒരു തിരക്കഥകൃത്തോ സംവിധായകനോ ആയി ഒരു മൂന്നാം രംഗത്തിന്‌ അവസരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ചെയ്യുമായിരുന്ന ചിത്രങ്ങള്‍ എല്ലാം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നഷ്ടമായി. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആ നഷ്ടത്തിന്റെ വില നന്നായി അറിയാം. മുരളിയുടെയും ലോഹിതദാസിന്റെയും വേര്‍പാടിനെക്കാള്‍ എന്തുകൊണ്ടോ വേണൂ നാഗവള്ളിയുടെ വേര്‍പാട് എന്നെ നൊമ്പരപ്പെടുത്തുന്നു.

പറയാനുദ്ദേശിച്ചത് ഇതൊന്നുമല്ല. പറഞ്ഞു വന്നപ്പോള്‍ ഇത്രയുമായീ എന്നു മാത്രം.

വേണു നാഗവള്ളിയുടെ മൂന്നു അഭിമുഖങ്ങളാണ്‍ മനസിലേയ്ക്ക് വരുന്നത്. മനോരമയില്‍ ജോണീ ലൂക്കോസുമായി നേരേ ചോവ്വേ, അമൃതയില്‍ രേഖാ മേനോനുമായി തിരക്കില്‍ അല്പനേരം, കൈരളിയില്‍ ബ്രിട്ടാസുമായി ഉള്‍ക്കടലില്‍ ശോഭ തേടി.

നേരേ ചോവ്വെയില്‍ വരുമ്പോള്‍ വേണൂനാഗവള്ളി ആരോഗ്യവാനായിരുന്നു. മദ്യപാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ "I enjoy my drinks" എന്നു പറയുന്ന വേണൂ നാഗവള്ളി, തിരക്കില്‍ അല്പനേരത്തില്‍ എത്തുമ്പോല്‍ ക്ഷീണിച്ചിരുന്നു. അദ്ദേഹം ധരിച്ച ഷര്‍ട്ട് അദ്ദേഹത്തിനു പാകമാകാത്ത രീതിയില്‍ വലുതായി കാണപ്പെട്ടു. കൈരളിയുദെ അഭിമുഖം അടുത്തകാലത്തായിരുന്നു. ഇപ്പൊല്‍ ക്ലബില്‍ പോവാറില്ല, മദ്യപിക്കറില്ല, പുകവലിക്കാറില്ല എന്നൊക്കെ പറയുന്ന വേണു നാഗവള്ളി കുറച്ചുകൂടി careful ആകാമായിരുന്നു എന്നു നെടുവീര്‍പ്പെടുന്നു.

ആദരാജ്ഞലികള്‍.

Wednesday, September 15, 2010

ക്യൂബാ മുകുന്ദന്മരാരേ ഇതിലേ ഇതിലെ...

"സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു."
മാതൃഭൂമി വാര്‍ത്ത ഇവിടെ

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തെ കുറ്റപ്പെടുത്തി കമ്യൂണിസമാണു ഏക പോംവഴി എന്ന് വാദിച്ചവരും ലേഖനങ്ങള്‍ എഴുതിയവരും ഇനി എന്തു ചെയ്യും?

Wednesday, September 01, 2010

റബ്ബറിനു എന്തുപറ്റാനാണ്?

റബ്ബ­റി­ന്റെ ഇറ­ക്കു­മ­തി ചു­ങ്കം 20%ല്‍ നി­ന്ന് 7.5% ആക്കി കു­റ­ക്കു­മെ­ന്ന് വാ­ണി­ജ്യ മന്ത്രി ആന­ന്ദ ശര്‍­മ്മപറഞ്ഞതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും കമ്യൂണിസ്റ്റു കേരളാകോണ്‍ഗ്രസ്സ് പാര്‍ട്ടികളും വാളുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ 7.5% ആയിക്കുറച്ച തീരുവ പിന്നീട് 20.46രൂ (13.1%) ആയി നിജപ്പെടുത്തി. റബ്ബറിന്റെ ഇറക്കുമതി രണ്ടാഴ്ചയില്‍ ഒരിയ്ക്കല്‍ അവലോകനം ചെയ്യുമെന്ന ഉറപ്പു ആനന്ദ് ശര്‍മ്മ നല്കി. എങ്കിലും മനോരമയൊഴികെയുള്ള മലയാളം പത്രമാധ്യമങ്ങള്‍ പര്‍വ്വതീകരിയ്ക്കപ്പെട്ട ആശങ്കകള്‍ അവതരപിപ്പിച്ചു. ബ്ലോഗര്‍ കിരണ്‍ തോമസ് മനോരമയുടെ മൌനത്തെ പരിഹസിച്ചുകൊണ്ട് ലേഖനമെഴുതി. എന്നാല്‍ ഇതിന്റെ മറുവശത്തെക്കുറിച്ചു ആരും പറഞ്ഞു കണ്ടില്ല.

ഒരേക്കര്‍ റബ്ബര്‍ തോട്ടതില്‍ നിന്നും 800 കിലോ റബര്‍ ഉത്പാദിപ്പിയ്ക്കുന്നു എന്നാണു കണക്കു്‌. 2006 മെയിലാണു റബറിന്റെ വില 100ല്‍ എത്തുന്നത്. 2008 മേയില്‍ അതു 120ല്‍ എത്തി. 2009 മെയില്‍ 100 രൂപയിലാണു വ്യാപാരം നടന്നത്. 2010 ജൂലൈയില്‍ 180 വരെയായി ഒരു കിലോ റബറിന്റെ വില.ഈ ഒരു പശ്ചാത്തലത്തിലാണു അതായത് ആഭ്യന്തര വില റബ്ബറിന്റെ രാജ്യാന്തര വിലയെക്കാള്‍ 30 രൂപയോളം വര്‍ദ്ധിച്ചു നിന്ന സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുവാന്‍ തീരുമാനിയ്ക്കുന്നത്. രാജ്യാന്തരവിപണിയില്‍ 150 രൂ വിലവരുന്ന റബ്ബര്‍ 20രൂ തീരുവയും ചേര്‍ത്ത് ഇന്ത്യയിലെത്തുമ്പോള്‍ 170 രൂപയാവും. വില കുറഞ്ഞു എന്നു വന്നാലും അത്രപെട്ടന്ന് 150ല്‍ താഴെ ആഭ്യന്തര വിപണിയെ എത്തിയ്കുവാന്‍ ഈ ഇറക്കുമതി കൊണ്ടു കഴിയുമെന്നു തോന്നുന്നില്ല. അതായത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇറക്കുമതിച്ചുങ്കം കുറച്ചത് തിരിച്ചടിയാവുമെന്നു തോന്നുന്നില്ല, ലാഭത്തില്‍ കുറവുവരുമെങ്കിലും. ആഗോള വിപണിയിലെ വിലയും മുമ്പോട്ടു തന്നെ പോകും എന്നുതന്നെയാണു കരുതപ്പെടുന്നത്.

ഇനി ഇറക്കുമതിച്ചുങ്കം കുറച്ചില്ലെങ്കില്‍ എന്തു സംഭവിയ്കാം എന്നു നോക്കാം. 20% ഇറക്കുമതിച്ചുങ്കം നിലനിന്നാല്‍ ആഭ്യന്തര വിപണിയിലെ വില കുറയില്ല. എന്നുതന്നെയല്ല 225 വരെ പോകുവാനുള്ള സാധ്യത ഉണ്ടായിരുന്നു താനും. ആഗോള വിപണിയെക്കാള്‍ 30 രൂപാ ആഭ്യന്തര വിപണിയില്‍ കൂടുതലായിരിയ്ക്കുന്ന നിലയ്ക്ക് ആനുപാതികമായ വര്‍ദ്ധനവ് ഇന്ത്യന്‍ നിര്‍മ്മിത റബ്ബര്‍ ഉത്പന്നങ്ങള്‍ക്കുമുണ്ടാവും. ഇത് ഇന്ത്യന്‍ കമ്പനികളെയും ക്രമേണ ഇന്ത്യന്‍ വിപണിയെയും പിന്നിട് കര്‍ഷകരെയും ബാധിയ്കും.

ഒരു കുറഞ്ഞ കാലയളവില്‍ ലഭിച്ചേക്കാവുന്ന ഉയര്‍ന്ന വിലയേക്കാള്‍ കൂടുതല്‍ കാലത്തേയ്ക്ക് ലഭിച്ചേക്കാവുന്ന ന്യായമായ വിലയാണു അഭികാമ്യം. പ്രത്യക്ഷത്തില്‍ കര്‍ഷകവിരുദ്ധമെന്നു തോന്നാവുന്നതും തല്പര കക്ഷികള്‍ക്ക് അങ്ങനെ പ്രചരിപ്പിയ്ക്കാന്‍ അവസരം നല്കുന്നതുമായ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും അതുവഴി കര്‍ഷകര്‍ക്കും ഗുണകരമാവുന്നതാണ്.

ഫസല്‍ ഗഫൂറിന്‍റെ ആശങ്കകള്‍; ദേശാഭിമാനിയുടേയും

നടപ്പാവേണ്ടതു സാമൂഹിക നീതി എന്ന പേരില്‍ ആഗസ്റ്റു 6 നു സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്‍റു അസോസിയേഷന്‍ പ്രസിഡന്‍റായ ശ്രീ ഫസല്‍ ഗഫൂര്‍ മനോരമയില്‍ ഒരു ലേഖനമെഴുതി. സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വകാര്യ മാനേജുമെന്‍റുകള്‍ നടത്തിയ പരീക്ഷയെ കോടതി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടണ്‌ ഇത്. ദേശാഭിമാനി ആരോപിച്ചതുപോലെ കത്തോലിയ്ക്കാ മാനേജുമെന്‍റുകള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിയ്ക്കുവാന്‍ ഫസല്‍ ഗഫൂര്‍ നടത്തുന്നുണ്ട്. എങ്കിലും ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. അത്തരം ആരോപണങ്ങളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങള്‍ അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന പോസ്റ്റില്‍ വായിക്കാം.


ഈ പോസ്റ്റ് സ്വാശ്രയ കോളേജുകളിലെ സാമൂഹിക നീതി എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫസല്‍ ഗഫൂറിന്‍റെ അഭിപ്രായങ്ങളോടുള്ള എന്‍റെ പ്രതികരണങ്ങളാണ്.

1. "എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസു വാങ്ങുന്നത് മികവുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കലാണ്‌"

ഇതു പൂര്‍ണ്ണമായും ശരിയാണ്. പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിധം ഫീസ് കുറവായിരിയ്ക്കുക എന്നത് നടപ്പുള്ള കാര്യമല്ല. കാരണം വിദ്യാഭ്യാസത്തിനു ചിലവുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ചിലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ഈടാക്കുന്നതാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.

പണമില്ല എന്ന കാരണത്താല്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുന്നത് സാമൂഹിക നീതിയല്ല. മറ്റൊരുതരത്തില്‍ സ്വാശ്രയകോളേജുകള്‍ പണക്കാര്‍ക്കു വേണ്ടി മാത്രമുള്ളതായി മാറാന്‍ പാടില്ല.

ഇതിനായി ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയില്‍ അവതരിപ്പിച്ച രീതിയാണ്‌ പിന്നീടു സുപ്രീം കോടതി അസാധുവാക്കിയ 50-50. ഈ രീതിയില്‍ പകുതി വിദ്യാര്‍ത്ഥികളുടെ ചിലവ് ചിലവ് മറു പകുതി വിദ്യാര്‍ത്ഥികള്‍ തന്നെ വഹിയ്ക്കുന്നു. ഇതിലെ അപാകത സൌജന്യം ലഭിയ്ക്കുന്ന പകുതി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാനെന്നോ ചിലവുവഹിയ്ക്കുന്ന പകുതി സാമ്പത്തികമായി മുന്നോക്കം നില്കുന്നവരാണെന്നോ ഉറപ്പുവരുത്താനുള്ള ഒരു സംവിധാനവും ഇല്ലായിരുന്നൂ എന്നുള്ളതായിരുന്നു. സര്‍ക്കാരിന്‍റെ മെറിറ്റ് ലിസ്റ്റില്‍ വരുന്നവരിലധികവും നഗരങ്ങളില്‍നിന്നുള്ളവരും സാമ്പത്തികമായി മുന്നോക്കക്കാരുമാണെന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഫിഫ്ടി ഫിഫ്ടിയുടെ നൈതിക മൂല്യത്തെ ചോദ്യം ചെയ്യുന്നതുമാണ്‌. അതായത് മെറിറ്റു ലിസ്റ്റില്‍ വന്നിരുന്ന സമ്പന്നനെ പാവപ്പെട്ടവന്‍ ലോണെടുത്തും കടം വാങ്ങിയും പഠിപ്പിച്ചു എന്നു സാരം. ഇത് ഒരു പര്‍വ്വതീകരിക്കപ്പെട്ട ആരോപണമാണെന്നു എനിയ്ക്കുതന്നെ തോന്നുന്നുണ്ടെങ്കിലും അതില്‍ ഒരളവുവരെ സത്യവുമുണ്ട്.

ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സില്‍ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു രീതിയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പ്പയും അനുവദിയ്ക്കുക. വിദ്യാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യുവാന്‍ അവസരമൊരുക്കുക. സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുക. കാലക്രമേണ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഘടനളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്‍റെ ചിലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു കുറച്ചുകൊണ്ടു വരിക. സെന്‍റു്‌ ജോണ്‍സ് കോളേജിനെ ഉദാഹരിച്ച് അഭിവന്യ പൌവത്തില്‍ പിതാവ് ഇക്കാര്യം മനോരമയിലെ നേരേ ചോവ്വെയില്‍ ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.

സ്ഥാപനത്തിനായി സ്ഥലം കണ്ടെത്തുകയും കെട്ടിടങ്ങള്‍ സ്ഥാപിയ്ക്കുകയും ചെയ്ത മാനേജുമെന്‍റുകളുടെ തലയിലേയ്ക്ക് സാമൂഹിക നീതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചിലവുകൂടി അടിച്ചേല്‍പ്പിയ്ക്കുന്നത് ഏതു കരാറിന്‍റെ പേരിലാണെങ്കിലും സാമൂഹിക നീതി ആവില്ല. ഈ ചിലവ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ തലയില്‍ കെട്ടിവയ്ക്കുന്നതും സാമൂഹിക നീതി ആവില്ല.

യഥാര്‍ത്ഥത്തില്‍ നിര്‍ത്ഥന വിദ്യാര്‍ത്ഥികളുടെ ചിലവ് സമൂഹമാണ്‌ ഏറ്റടുക്കേണ്ടത്. അതു മതസംഘടനകളാവാം, മറ്റു സംഘടനകളാവാം, സ്വകാര്യ വ്യക്തികളാവാം. സമൂഹത്തിന്‍റെ പ്രതിനിധി സമൂഹമെന്ന നിലയിലും നികുതിപ്പണം കൈപ്പറ്റുന്നു എന്ന കാരണത്താലും ഇക്കാര്യത്തില്‍ സര്‍ക്കാരിനു തന്നെയാണ്‌ ഒന്നാമതായി ഉത്തരവാദിത്തമുള്ളത്. ഫസല്‍ ഗഫൂറിന്‍റെ തന്നെ വാക്കുകളില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഇതു ആരംഭിച്ചിട്ടുണ്ട്. "സര്‍ക്കാരുമായി കരാറുണ്ടാക്കിയ ഞങ്ങളുടേതുപോലുള്ള കോളേജുകളില്‍ ഓരോ വര്‍ഷവും 60 ദളിത് വിദ്യാര്‍ത്ഥികള്‍ വീതം പഠിയ്ക്കുന്നു. സീറ്റു ഞങ്ങള്‍ നല്കുന്നു. ഫീസ് സര്‍ക്കാര്‍ അടയ്ക്കുന്നു." അതായതു പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചിലവ് സര്‍ക്കാര്‍ തന്നെ വഹിയ്ക്കുന്നു. സ്വകാര്യ സ്വാശ്രയങ്ങള്‍ ആരംഭിയ്ക്കുന്നതിനു മുന്പേ തുടങ്ങിയ സര്‍ക്കാര്‍ സ്വാശ്രയങ്ങളിലെ പേയ്മെറ്റ് സീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ചിലവ് സര്‍ക്കാര്‍ തന്നെയാണ്‍ വഹിച്ചിരുന്നത്.

2. "സാമൂഹിക നീതിയും സംവരണ തത്വവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ നാളെ അതു അട്ടിമറിയ്ക്കപ്പെട്ടേക്കാം. അതുകൊണ്ട് അതു സര്‍ക്കാര്‍ നിശ്ചയിക്കട്ടെ."
ഒന്നാമതായി സ്വാശ്രയ കോളെജുകളിലെ പ്രവേശനം മാനേജുമെന്റിനു അവകാശപ്പെട്ടതാണ്. ഫീസു നിശ്ചയിക്കാനുള്ള അവകാശവും മാനേജുമെന്‍റിനു തന്നെയാണ്. പക്ഷേ സ്വാശ്രയകോളേജുകള്‍ക്ക് തോന്നുന്നതുപോലെ പ്രവേശിപ്പിയ്ക്കാനാവില്ല. സര്‍ക്കാരിനും റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ പ്രവേശന മേല്നോട്ട കമ്മിറ്റിയ്ക്കും അവരവരുടേതായ അധികാരങ്ങളുണ്ട്. വഴിവിട്ട പ്രവര്‍ത്തികളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്‌ എന്നും അധികാരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അമിത ലാഭമുണ്ടാക്കാന്‍ പാടില്ലെന്നും തലവരിപ്പണം വാങ്ങരുതെന്നും പ്രവേശനം സുതാര്യമായിരിയ്ക്കണമെന്നും കോടതിവിധികളുണ്ട്.

3. ക്രോസ് സബ്‌സിഡി
ഫസല്‍ ഗഫൂര്‍ എഴുതിയതത്രയും ക്രോസ് സബ്‌സിഡിയെ അനുകൂലിച്ചുകൊണ്ടാണ്. ഫിഫ്‌ടി-ഫിഫ്ടിയും ഇപ്പോഴത്തെ കരാറുപ്രകാരമുള്ള പലതട്ടിലുള്ള ഫീസ് നിരക്കുകളും ക്രോസ് സബ്‌സിഡിയാണ്‌. ക്രോസ് സബ്‌സിഡി സാമൂഹിക നീതി ആവുന്നില്ല എന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ കരാറില്‍ ദാരിദ്ര രേഖയ്ക്കു താഴെയുള്ളവരെ പ്രതേകം പരിഗണിയ്ക്കുന്നുണ്ട് എന്നുള്ളതു മറക്കുന്നില്ല. എങ്കില്‍ തന്നെയും ആ ചിലവ് വിദ്യാര്‍ത്ഥികളില്‍ തന്നെയാണ്‌ അടിച്ചേല്പ്പിയ്ക്കുന്നത്. തന്നെയുമല്ല ക്രോസ് സബ്‌സിഡി സമ്പ്രദായം കോടതി വിലക്കിയിട്ടുള്ളതുമാണ്‌.

സര്‍ക്കാരിനു ചെയ്യാവുന്നത് ഇതാണ്‌.കോടതി വിധികളെ അംഗീകരിച്ചുകൊണ്ട് പ്രവേശനം നടത്താനും ഫീസ് നിര്‍ണ്ണയിയ്ക്കാനുമുള്ള മാനേജുമെന്‍റിന്‍റെ അവകാശത്തെ മാനിയ്ക്കുക. സ്വകാര്യ മാനേജുമെന്‍റുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പരീക്ഷയില്‍ നിന്നോ ഇന്‍റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയ്യുന്നതുപോലെ സര്‍ക്കാരിന്‍റെ മെറിറ്റ് ലിസ്റ്റില്‍ നിന്നോ പ്രവേശനം നടത്തട്ടെ. പ്രവേശനം സമയ ബന്ധിതമായും സുതാര്യമായും നടക്കുന്നു എന്നു ഉറപ്പുവരുത്തുക. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിയ്ക്കക. രാഷ്ട്രീയ ലക്ഷ്യം മാത്രം ലാക്കാക്കിയുള്ള പിടിവാശികളാണ്‌ പരോക്ഷമായെങ്കിലും കരാറൊപ്പിട്ട കോളേജുകളെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിലാക്കിയിരിയ്ക്കുന്നത്.