Wednesday, August 04, 2010

അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്

സംസ്ഥാനസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷ കോടതി റദ്ദാക്കി. ഇതോടനുബന്ധിച്ചുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗം(August 4,2010) ആണ് ഈ പോസ്റ്റിനു ആധാരം.

കോടതി വിധിയുടെ ന്യായ അന്യായങ്ങള്‍ പരിശോധിയ്ക്കുന്നതിനും തങ്ങളുടെ ഭാഗം ശക്തമായി അവതരിപിയ്കുന്നതിനും പകരം ദേശാഭിമാനിയുടെ ശ്രമം ഇന്റര്‍ ചര്‍ച് കൌണ്‍സിലിന്റെ കീഴിലുള്ള കോളേജുകളെ ആക്രമിയ്കുന്നതിനാണ്. മുഖപ്രസംഗത്തില്‍ മൂന്നിടത്താണ് ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ പരാമര്‍ശ വിഷയമാവുന്നത്.

1. ഒരു വിധ സാമൂഹ്യപ്രതിബദ്ധതയുമില്ലാതെയും സംസ്ഥാനസര്‍ക്കാരുമായി പൂര്‍ണമായും നിസ്സഹകരിച്ചും ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും മറ്റൊരുകൂട്ടം മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനത്തെ കാണാന്‍ കൂട്ടാക്കിയിട്ടുമില്ല.
2. സര്‍ക്കാരുമായി നിസ്സഹകരിച്ച് തന്നിഷ്ടപ്രകാരം പ്രവേശനം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്ന മാനേജ്മെന്റ് സമൂഹത്തിന് ഒരുവിധ കോടതി നിയന്ത്രണവുമില്ലതാനും.
3. മെറിറ്റിനും സാമൂഹ്യനീതിക്കും പരിഗണനയൊന്നും നല്‍കാതെയും മുന്‍പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയും സര്‍ക്കാരുമായി നിസ്സഹകരിച്ച് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തിയവരുണ്ട്. അവരെ കോടതി കണ്ടതുമില്ല.
(ദേശാഭിമാനി (4/8/2010))

മൂന്നിടത്തും പറയുന്നത് ഒന്ന് തന്നെ. ഒരേകാര്യം മൂന്നിടത് മൂന്നു തരത്തില്‍ ആവര്‍ത്തിയ്കുന്നത് തന്നെ ദേശാഭിമാനിയുടെ ആശയ ദൌര്‍ബല്യം വെളിവാക്കുന്നു.

ഇതിലെ ആരോപണങ്ങള്‍ ഇവയാണ്.

ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍
1. സംസ്ഥാനസര്‍ക്കാരുമായി പൂര്‍ണമായും നിസ്സഹകരിക്കുന്നു.
2. ഒരുവിധ മാനദണ്ഡങ്ങളും പാലിക്കുന്നില്ല.
3. മെരിട്ടിനു പരിഗണന നല്‍കുന്നില്ല.
4. സാമൂഹിക നീതിയ്ക്കു പരിഗണന നല്‍കുന്നില്ല.

ഇതില്‍ ഒന്നാമത്തെ ആരോപണം ഒഴിച്ച് ബാക്കിയുള്ളവ നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അസംബന്ധമേന്നെ പറയാനാവൂ.

1. സര്‍ക്കാരുമായുള്ള നിസ്സഹകരണം.
"2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല എന്നതായിരുന്നു വിധിയുടെ ചുരുക്കം." സര്‍ക്കാരുമായുള്ള നിസ്സഹകരണം നിയമാനുസൃതവും കോടതിയുടെ ആംഗികാരത്തോടെ ഉള്ളതും ആണെന്ന് വ്യക്തം.

2. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല
ഏത് മാനദണ്ഡമാണ് പാലിക്കാത്തതു എന്ന് എവിടെയും പറയുന്നില്ല. പ്രവേശന മാനദണ്ഡങ്ങള്‍ പാലിയ്കുനില്ലെങ്കില്‍ മുഹമ്മദു കമ്മറ്റിക്ക് നടപടി എടുക്കാവുന്നതേ ഉള്ളൂ.

3. മെരിട്ടിനു പരിഗണന നല്‍കുന്നില്ല
അടിസ്ഥാന രഹിതവും അപഹാസ്യവുമായ ഈ ആരോപണം സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയെ അവഹേളിയ്കുന്നതു‌മാണ്. യോഗ്യത പരീക്ഷയു ടെയും(+2), പ്രവേശന പ്രരീക്ഷയുടെയും മാര്‍ക്കുകള്‍ പരിഗണിച്ചാണ് ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ പ്രവേശനം നടത്തുന്നത്. ഇത് രണ്ടും നടത്തുന്നത് മാനേജുമെന്റുകള്‍ അല്ല. ഇതും വായിക്കാം

4. സാമൂഹിക നീതി
സ്വാശ്രയ വിദ്യാഭ്യാസത്തിലെ സാമൂഹിക നീതി എന്നത് കൂടുതല്‍ ചര്‍ച്ച അര്‍ഹിയ്കുന്ന വിഷയമാണ്. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പലയിടത്തും അവതരിപിച്ചിട്ടുള്ളതുമാണ്. ബന്ധപ്പെട്ട പോസ്റ്റുകള്‍.
50-50: 50% പോസ്റ്റ്, 50% കമന്റ്
50:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍

വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും കയ്യിലിരിക്കെ, അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സ്വന്തമായി ഉണ്ടായിരിക്കെ ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ നടത്തുന്നുവെന്ന് ദേശാഭിമാനി ആരോപിയ്ക്കുന്ന മാനദണ്ഡ/മെരിട്ട് നിഷേധങ്ങള്‍ തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനും കമ്യൂണിസ്റ്റു പാര്ടിയ്ക്കും ഉണ്ട്. അതിനുള്ള സ്വാതന്ത്യവും സന്നാഹവും കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കും ഉണ്ട്. ഇതൊന്നും ചെയ്യാതെ യാതൊരു തെളിവുകളും കൂടാതെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ദേശാഭിമാനി മാത്രം വായിക്കുന്ന കൂപ മണ്ഡൂകങ്ങള്‍ ഒഴിച്ചുള്ളവര്‍ ചിരിച്ചു തള്ളൂകയെ ഉള്ളൂ.

Updates...(August 5,2010)
ഇന്ന് ജനശക്തിയുറെ പോസ്റ്റില്‍ ഇങ്ങനെ കണ്ടു.

"എന്‍ട്രന്‍സ് റാങ്കുലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ഥികളെ യോഗ്യതാപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിച്ചതെന്ന് ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത്." -ദേശാഭിമാനി (5/8/൨൦൧൦)

ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ സ്വാശ്രയ കോളേജുകളില്‍ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത് എന്ന വാദം യുക്തിസഹമയായ തെളിവുകള്‍ ലഭിച്ചാല്‍ അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്‌. നേരത്തെ തന്നെ തിയതികള്‍ പ്രഖ്യാപിയ്ക്കുകയും, അതിനനുസരിച്ച് പ്രവേശനം നടത്തുകയും ഓരോ ഘട്ടവും കൃത്യമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പ്രവേശന രീതി എപ്രകാരം സുതാര്യമല്ലെന്നു പറയാനുള്ള ബാധ്യത ദേശഭിമാനിയ്ക്കില്ലേ.

പ്രവേശനം സുതാര്യമയിരിയ്ക്കുക എന്നത് വിദ്യാഭ്യാസ രംഗത്തെ താത്പര്യത്തോടെ വീക്ഷിയ്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആഗ്രഹമാണ്. Kerala Christian Professional College Managements’ Federation ന്റെ സൈറ്റില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ റാങ്ക് , റാങ്ക് നു അടിസ്ഥാനമായ ഇന്ടെക്സു മാര്‍ക്ക് എന്നിവ കൊടുത്തിട്ടുനട്ട്. യോഗ്യത പരീക്ശയുടെ മാര്‍ക്കും സര്‍ക്കാരിന്റെ പ്രവേസന പരീക്ഷയുടെ മാര്‍ക്കും 50:50 അനുപാതത്തില്‍ പരിഗണിച്ചാണ്. യോഗ്യത പരീക്ഷ വിവിധ ബോര്‍ഡുകള്‍ നടതുന്നതകയാല്‍ ഇവയെ ഒരു ഏകീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്നുണ്ട്. (അതായതു ബോര്‍ഡ് A നടത്തുന്ന ഫിസിക്സ് പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 100 ഉം ബോര്‍ഡ് B നടത്തുന്ന ഫിസിക്സ് പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 90 ഉം ആണെങ്കില്‍ ബോര്‍ഡ് A ലെ 60 ഉം ബോര്‍ഡ് B ലെ 54 ഉം തുല്യമായി കണക്കാക്കപ്പെടും.) ഇത് സുതാര്യമാണോ എന്നറിയാന്‍ ഒരു കാര്യം ചെയ്താല്‍ മതി റാങ്കു ലിസ്റ്റില്‍ കൊടുത്തിട്ടുള്ള ഇന്ടെക്സു മാര്‍ക്കാണോ ശരിയായ മാര്‍ക്ക് എന്ന് പരിശോധിയ്കുക. മുഹമ്മദു കമ്മറ്റിക്ക് ഇത് വളരെ എളുപത്തില്‍ സാധിയ്ക്കുകയും ചെയ്യും.

ഈ പോസ്റ്റിന്റെ വിഷയം ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകളോടുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ സമീപനമാനെങ്കിലും മറൊരരോപനവും കൂടി പരിശോധിയ്കാന്‍ ആഗ്രഹിയ്കുന്നു.

"സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ഇല്ലാതായാല്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മുഴുവന്‍ സീറ്റിലും തോന്നുംപോലെ പ്രവേശനം നടത്താന്‍ വഴിയൊരുങ്ങും. സര്‍ക്കാരിന്റെ പ്രവേശന പരീക്ഷാ ലിസ്റ്റില്‍നിന്ന് വിദ്യാര്‍ഥികളെ പരിഗണിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. ആ ലിസ്റ്റില്‍നിന്ന് ആരെ വേണമെങ്കിലും മാനേജ്മെന്റിന് പ്രവേശിപ്പിക്കാന്‍ കഴിയും." -ദേശാഭിമാനി (5/8/2010)

ശുദ്ധ അസംബന്ധമാണ് ഈ പറയുന്നത്. കരാറുകള്‍ ഇല്ലാതായാല്‍ സ്വകാര്യ മാനേജുമെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേസനം നടത്തും. സ്വന്തം നിലയില്‍ ഫീസും നിര്‍ണ്ണയിക്കും. ഇത് രണ്ടിന്റെയും അര്‍ത്ഥം തോന്നുന്നപോലെ പ്രവേശനം നടത്തുമെന്നോ ആരെ വേണമെങ്കിലും പ്രവേശിപ്പിക്കുമെന്നോ അല്ല. കോടതി വിധികള്‍ പ്രകാരം ഫീസ് നിശ്ചയിക്കാനും പ്രവേസനം നടത്തുവാനും അണ്‍‌എയിഡഡ് സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടു തന്നെ പ്രവേസനം സുതാര്യമായി നടത്തുവാന്‍ കഴിയില്ലെന്നുണ്ടോ സര്‍ക്കാരിന്‍.

9 comments:

tharam said...

സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് എന്നാല്‍ കൈ നനയാതയും മെയ്‌ അനങ്ങാതയും പണം ഉണ്ടാക്കാനുള്ള എളുപ്പ മാര്‍ഗം ആണന്നത്‌ തര്‍ക്ക രഹിതമായ കാര്യം ആണ്. സാമൂഹിക പ്രതിബദ്ധത എന്നതൊക്കെ ഓരോ ന്യായീകരണങ്ങള്‍ മാത്രം. ഇതു ഇന്ത്യ യിലെ കേരളം ഉള്‍പടെ യുള്ള എല്ലാ സംസ്ഥാനങ്ങളുടെയും ചിത്രം ആണ്. ഇത്ര കഷ്ടപെട്ട് രാഷ്ട്രീയ മത സാമുദായിക സാമൂഹിക നേതാവോക്കെ ആകുന്നതു ഏതൊക്കെ മുന്നില്‍ കണ്ടു തന്നെയാണ്. എല്ലാവനും എല്ലാ സമുദായത്തിനും അവരവരുടെ കീശ വീര്പ്പിക്കണം. യൂറോപ്പിലും അമേരിക്കയിലും പ്രൊഫഷണല്‍സിന്റെ ആവശ്യം കു‌ടി വരുകയാണ്. അത് കൊണ്ട് തന്നെ കുറെ കാലത്തേക്ക് വരുമാനം ഉറപ്പു തരുന്ന ബിസിനസ്‌ തന്നെയാണ് പ്രൊഫഷണല്‍ കോളേജ്. കേരളത്തിലെ പല സാമുദായിക നടത്തിപ്പ്കാരും മൂന്നു വര്‍ഷം മുന്നോട്ടുവരെയുള്ള സീറ്റുകള്‍ക്ക് ഉള്ള കാപിറ്റേന്‍ പണം മുന്‍ കൂറായി വാങ്ങി കഴിഞ്ഞു.

tharam said...

http://workersforum.blogspot.com/2010/08/blog-post_04.html

tharam said...

See to what extend public sector could be effective.

http://www.kk.dk/sitecore/content/Subsites/ThinkInCph/SubsiteFrontpage/ChildcareAndSchooling/~/media/AC1BDF07164D4EE795BB746F50638EB8.ashx

Nasiyansan said...
This comment has been removed by the author.
Nasiyansan said...

ദേശാഭിമാനി പറയുന്നത് കാര്യമാക്കേണ്ട ...അവരുടെ വാര്‍ത്ത‍ അതിന്റെ വായനക്കാരെ ത്രിപ്തിപ്പെടുത്തിക്കൊള്ളും ..... മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശങ്ങള്‍/സുപ്രീം കോടതി നിര്‍ദേശങ്ങള്‍ എല്ലാം ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ കോളജുകള്‍ക്കു മാത്രമാണ് കേരളത്തില്‍ പാലിക്കാനായത്.....

മുഹമ്മദ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലല്ലാതെ നടത്തിയ പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത പല കുട്ടികളില്‍ നിന്നും അപേക്ഷ ഫോമിനൊപ്പം 10 ലക്ഷം രൂപയും വാങ്ങിയിരുന്നു എന്നാണ് അറിയുന്നത് ...

ജനശക്തി said...

പ്രവേശനം മാനേജ്മെന്റുകള്‍ക്ക് തോന്നുംപോലെയാകും

തല്‍ക്കാലം ഇതിരിക്കട്ടെ.

N.J Joju said...

ജനശക്തി,

പോസ്റ്റു വായിച്ചു.

ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളില്‍ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത് എന്ന വാദം യുക്തിസഹമയായ തെളിവുകള്‍ ലഭിച്ചാല്‍ അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്‌. നേരത്തെ തന്നെ തിയതികള്‍ പ്രഖ്യാപിയ്ക്കുകയും, അതിനനുസരിച്ച് പ്രവേശനം നടത്തുകയും ഓരോ ഘട്ടവും കൃത്യമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പ്രവേശന രീതി എപ്രകാരം സുതാര്യമല്ലെന്നു പറയാനുള്ള ബാധ്യത ദേശഭിമാനിയ്ക്കില്ലേ.

N.J Joju said...

ജോര്‍ജ് പോളിന്‍റെ മനോരമയിലെ ലേഖനം

N.J Joju said...

ഫസല്‍ ഗഫൂറിന്‍റെ മനോരമയിലെ ലേഖനം