Tuesday, November 17, 2009

സ. തെണ്ടുല്‍ക്കറുടെ വീട്(ട്രഷര്‍ ഹണ്ട് മത്സരം)

ഈ വീട് സ. തെണ്ടുല്‍ക്കറുടെ വീടാണെന്ന് പറഞ്ഞ് ഈമെയില്‍ ഫോര്‍വേഡായി പ്രചരിക്കുന്ന ഒരു ചിത്രമാണ്.











ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് തെണ്ടുല്‍ക്കറുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ബിസിസിഐ പോലും ഇതാണ് തെണ്ടുല്‍ക്കറുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.

മുമ്പ്, ആരോ പറഞ്ഞു “സ. തെണ്ടുല്‍ക്കര്‍ ഒരു പ്രഫഷണല്‍ ക്രിക്കറ്റര്‍ ആണെന്ന്”.

മറ്റാരോ പറഞ്ഞു “സ.തെണ്ടുല്‍ക്കര്‍ എന്നാല്‍ ക്രിക്കറ്റിന്റെ ദൈവമാണെന്ന്”

Sachin Tendulkar's New House(Shell house at Bandra)Mumbai

യഥാര്‍ത്ഥത്തില്‍ ഇതു സച്ചിന്‍ തെണ്ടുല്‍‌ക്കറുടെ വീടല്ല. സച്ചിന്റെ വീടാണെന്ന അപവാദം നേരിടേണ്ടി വന്ന ഈ വീട് മെക്സിക്കോ സിറ്റിയിലാണ് ഉള്ളത്. മെക്സിക്കന്‍ ആര്‍‌ക്കിടെക്റ്റായ ജാവിയര്‍ സെനോസിയന്‍ ആണ് ഈ വീട് രൂപകല്പന ചെയ്തത്.

മെക്സിക്കോയിലുള്ള ഈ ബംഗ്ളാവ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്റേതാണെന്ന് ഇന്റര്‍നെറ്റ് വഴി വ്യാജപ്രചാരണം നടത്തിയതിന് സൈബര്‍ പൊലീസ് കേസ് രജിസ്റര്‍ചെയ്തിട്ടില്ല. ഡിജിപി ജേക്കബ് പുന്നൂസിന് സച്ചിന്‍ പരാതി നല്‍കിയിട്ടുമില്ല. പ്രചാരണം അപകീര്‍ത്തികരമാണെന്നു തോന്നാത്തതുകൊണ്ടോ തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാലും ഒന്നും ഇല്ലാത്തതുകൊണ്ടും സമയം ഇല്ലാത്തതുകൊണ്ടും സച്ചിന്‍ ഇതു കണ്ടഭാവം നടിച്ചുമില്ല.

ഇതിനു സമാനമായ അപവാദങ്ങള്‍ പലരെപ്പറ്റിയും ഉണ്ടാവുന്നുണ്ടെന്നും അതിനെക്കുറിച്ച് പഠിച്ചിട്ട് മറുപടി പറയാമെന്നും ഇന്ത്യയിലെ തെക്കു പടിഞ്ഞാറേ സംസ്ഥാനമായ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞോ ആവൊ!

Monday, November 09, 2009

കേരളത്തിലെ എന്‍‌ജിനീയറിംഗ് കോളേജുകള്‍

സാങ്കേതിക രം‌ഗത്തെ ഔട്ട് സോര്‍‌സിംഗിന്റെയും മറ്റും ഫലമായി ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ധ്ധിയ്ക്കുകയും എന്‍‌ജിനീയറിംഗ് കോഴ്സുകള്‍ക്ക് ആവശ്യക്കാരേറിവരുകയും ചെയ്തു. കേരളത്തില്‍ 5000ല്‍ താഴെമാത്രം എന്‍‌ജിനീയറിംഗ് സീറ്റുകള്‍ ഉണ്ടായിരുന്ന -സ്വകാര്യ സ്വാശ്രയക്കോളേജുകള്‍ക്കു മുന്‍പുള്ള - കാലഘട്ടത്തില്‍ ഒട്ടനവധി ആളുകള്‍ അയല്‍ സം‌സ്ഥാനങ്ങളായ കര്‍ണ്ണടകയെയും തമിഴ്നാടുനെയും ആശ്രയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കുവാന്‍ കേരളസര്‍ക്കാരിനുണ്ടായിരുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്കു വഴിതുറന്നു. ഇന്ന് കേരളത്തില്‍ നൂറോളം എന്‍‌ജിനീയറിംഗ് കോളേജുകളുണ്ട്, അവയില്‍ പകുതിയെങ്കിലും സ്വകാര്യസ്വാശ്രയങ്ങളാണ്.

സ്വകാര്യസ്വാശ്രയങ്ങളുടെ നിലവാരം, ഫീസ് ഘടന, വിദ്യാര്‍ത്ഥീ പ്രവേശനം തുടങ്ങിയവയൊക്കെ ഇപ്പോഴും വിവാദ വിഷയങ്ങളാണ്. മികച്ച സ്വകാര്യസ്വാശ്രയങ്ങളെ തമസ്കരിച്ചും നിലവാരം കുറഞ്ഞ സ്വാശ്രയങ്ങളെ ഉയര്‍ത്തിക്കാണീച്ചും സ്വകാര്യസ്വാശ്രയങ്ങളെ ഇകഴ്ത്തിക്കാണീയ്ക്കുന്ന പ്രവണതയുമുണ്ട്.

സ്വകാര്യ സ്വാശ്രയങ്ങളുടെ ആവശ്യകതയെക്കുറിച്ചും അവയുടെ പ്രശക്തിയെക്കുറിച്ചും, അവയ്ക്ക് സമൂഹത്തില്‍ വരുത്താനാവുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും എനിയ്ക്കുള്ള ധാരണയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകര്യസ്വാശ്രയങ്ങളുടെ ന്യായമായ അവകാശങ്ങളെ ഞാന്‍ പിന്തുണച്ചിരുന്നു, ഇപ്പോഴും പിന്തുണയ്ക്കുന്നു. ഒരു സ്ഥാപനം സ്വകാര്യസ്വാശ്രയമായതുകൊന്ടു മാത്രം മികവിന്റെ കേന്ദ്രമാകുമെന്നോ, സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മികവിന്റെ കേന്ദ്രമാകാന്‍ പറ്റില്ല എന്നോ ഉള്ള വിചാരമൊന്നും എനിയ്ക്കില്ല. പക്ഷേ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് സര്‍ക്കാരിന്റെ സ്ഥാപനങ്ങളേക്കാള്‍ സാധ്യതയുണ്ട് എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ അര്‍ത്ഥം കേരളത്തില്‍ ഇന്നുള്ള അന്‍‌പതോളം വരുന്ന സ്വകാര്യസ്വാശ്രയങ്ങള്‍ എല്ലാം ഇന്നോ നാളെയോ മികവിന്റെ കേന്ദ്രങ്ങളാവും എന്നല്ല. കുറച്ചു സ്ഥാപനങ്ങള്‍ മികച്ച സ്ഥാപനങ്ങളാവും. മറ്റു ചിലതു പിന്തള്ളപ്പെടും. യോഗ്യമായവ നിലനില്‍ക്കും. എന്തൊക്കെയായാലും കേരളത്തിലെ മറ്റേറ്റൊരു സാങ്കേതിക സ്ഥാപനവുമായി താരതമ്യപ്പെടുത്താവുന്ന പത്തോ പതിനഞ്ചോ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ ഒരു പത്തുവര്‍ഷത്തിനകം ഉണ്ടായിരിയ്ക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അതാണ് എന്റെ ആഗ്രഹം.

ഞാന്‍ എന്‍‌ജിനീയറിംഗിനു ചേര്‍ന്ന വര്‍ഷം കോളേജുകളെ താരതമ്യപ്പെടുത്തന്‍ ഓരോ കോളേജിലും പ്രവേശനം നേടിയ പ്രവേശനപ്പരിക്ഷയിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് പരിശോധിച്ചാല്‍ മതിയായിരുന്നു. കൂടുതല്‍ എന്‍‌ജിനീയറിംഗ് കോളേജുകള്‍ വന്നതോടെ അവയ്ക്കു വ്യത്യസ്തമായ ഫീസ് ഘടനയും പ്രവേശനരീതികളും വന്നതോടെ അത് മതിയാവാതെ വന്നു. കേരളത്തിലെ എ‌ന്‍‌ജിനീയറിംഗ് കോളേജുകളെ സ്വകാര്യ-സര്‍ക്കാര്‍ വ്യത്യാസം കൂടാതെ താരതമ്യപ്പെടുത്തി ഒരു റേറ്റിങ് ഉണ്ടാക്കുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. നൂറോളം വരുന്ന കോളേജുകളെ പരിഗണിച്ച് ഒരു തീരുമാനത്തില്‍ എത്തിച്ചേരുക എന്നത് ശ്രമകരമായ ജോലിയാണ്. വിവരങ്ങളുടെ അപര്യാപ്തത, സമയ ദൌര്‍‌ലഭ്യം ഒക്കെക്കൊണ്ട് തുടങ്ങിവച്ചെങ്കിലും ആ‍ പദ്ധതി ഉപേക്ഷിച്ചു. കുറഞ്ഞപക്ഷം സ്വകാര്യസ്വാശ്രയങ്ങളില്‍ മികച്ച പത്തു സ്ഥാപനങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ സ്വാശ്രയങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എവിടെ വരും എന്നറിയാനും താത്പര്യമുണ്ടായിരുന്നു. ഒടുവില്‍ രണ്ടു സ്വകാര്യ ഏജന്‍‌സികള്‍ നടത്തിയ പഠനങ്ങളെ ആശ്രയിയ്ക്കുക എന്നതല്ലാതെ നിവൃത്തിയില്ലാതെ വന്നു.

കേരളത്തിലെ മികച്ച അഞ്ച് എഞ്ചിനീയറീംഗ് കോളേജുകള്‍ - Ranking From Mint -
ബിസിനസ്സ് ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ന്റെ mintഎന്ന വെബ് സൈറ്റ് പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മുന്‍ നിരയിലുള്ള എഞ്ചിനീയറിങ്ങ് കോളേജ് കളുടെ ലിസ്റ്റില്‍ NIT കോഴിക്കോട് , തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് , മൊഡെല്‍ എഞ്ചിനീയറിംഗ് കോളേജ് എന്നീ എഞ്ചിനീയറിംഗ് കോളേജ് കള്‍ ഗവര്‍മെന്റ് വിഭാഗത്തിലും രജഗിരി സ്കൂള്‍ ഒഫ് ഏന്‍‌ജിനീയറിംഗ് ആന്റ് ടെക്നോളജി പ്രൈവറ്റ് വിഭാഗത്തിലും പെട്ടിട്ടുണ്ട്. വിവിധയിനങ്ങളിലുള്ള പോയിന്റുകള്‍ കൊടുത്തിട്ടൂള്ളതുകൊണ്ട് ഇവയെ തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.


RECCAANIT-ന്റെ റേറ്റിംഗ്
ആര്‍.ഈ.സി കോഴിക്കോടിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഘടനയായ റെക്കാനിറ്റ് കേരളത്തിലെ എന്‍‌ജിനീയറീംഗ് കോളേജുകളെ ഗവര്‍മെന്റ് വിഭാഗത്തിലും സ്വകാര്യവിഭാഗത്തിലുമായി പരിഗണിച്ച് വിവിധ മനദണ്ഢങ്ങള്‍ക്കനുസരിച്ച് Outstanding, Excellent, Very good, Good, Very fair, Fair, Satisfactory എന്നീ റേറ്റിംഗുകള്‍ കൊടുക്കുകയാണ് ചെയ്തിരിയ്ക്കുന്നത്.

Outstanding
College of Engineering, Thiruvananthapuram(ഗവര്‍മെന്റ്)
Rajiv Gandhi Institute of Technology, Kottayam(ഗവര്‍മെന്റ്)

Excellent
Model Engineering College, Thrikkakara(ഗവര്‍മെന്റ്-സ്വാശ്രയം)
T. K. M. College of Engineering, Kilikollur, Kollam(ഗവര്‍മെന്റ്-എയിഡഡ്)
Govt. Engineering College, Thrissur(ഗവര്‍മെന്റ്)
M. A. College of Engineering, Kothamangalam(ഗവര്‍മെന്റ്-എയിഡഡ്)
Rajagiri School of Engineering and Technology(സ്വകാര്യ സ്വാശ്രയം)
SCMS School of Engineering & Technology(സ്വകാര്യ സ്വാശ്രയം)
Toc H Institute of Science and Technology(സ്വകാര്യ സ്വാശ്രയം)

Very good
MES College of Engineering(സ്വകാര്യ സ്വാശ്രയം)
Federal Institute of Science and Technology(സ്വകാര്യ സ്വാശ്രയം)
Saintgits College of Engineering(സ്വകാര്യ സ്വാശ്രയം)
Mohandas College of Engineering & Technology(സ്വകാര്യ സ്വാശ്രയം)
St. Joseph's College of Engineering & Technology(സ്വകാര്യ സ്വാശ്രയം)

Good
College of Engineering, Chengannoor(ഗവര്‍മെന്റ്-സ്വാശ്രയം)
Adi Shankara Institute of Engineering & Technology(സ്വകാര്യ സ്വാശ്രയം)
Sahrdaya College of Engineering & Technology(സ്വകാര്യ സ്വാശ്രയം)
Amal Jyothi College of Engineering(സ്വകാര്യ സ്വാശ്രയം)
Sree Buddha College of Engineering(സ്വകാര്യ സ്വാശ്രയം)

ഈ വിവരങ്ങള്‍ കോളേജ് അധികൃതര്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടൂള്ളതായതുകൊണ്ട് സ്വകാര്യ സ്വാശ്രയങ്ങളെ സംബന്ധിച്ച് ഇവ എത്രത്തോളം ആധികാരികമായി പരിഗണീയ്ക്കാം എന്ന് അറിഞ്ഞുകൂടാ.
ഇവരുടെ പഠനറിപ്പോര്‍ട്ടില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരുടെ നിലവാരക്കുറവ് പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്. കോളേജുകളുടെ നിലവാരം ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് റെക്കാനിറ്റ് വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക.

സ്വകാര്യ സ്വാശ്രയങ്ങളെ കണ്ണടച്ചെതിര്‍ക്കുന്നതോ, ചില സ്ഥിതിവിവരക്കണക്കുകളെ പക്ഷപാതപരമായി അവതരിപ്പിച്ചുകൊണ്ട് സ്വകാര്യ സ്വാശ്രയങ്ങളെ ഇകഴ്ത്തിക്കാണിച്ചിട്ടോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ കേരളത്തിന്റെ സങ്കേതിക വിദ്യാഭ്യാസത്തിനോ എന്തെങ്കിലും ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. ഐ.എച്ച്.ആര്‍.ഡിയുടേയും കെ‌യിപ്പിന്റെയും പലകോളേജുകളെക്കാളും മുകളിലായി വിദ്യാര്‍ത്ഥികള്‍ പരിഗണിയ്ക്കുന്ന സ്വകാര്യസ്വാശ്രയങ്ങള്‍ ഉണ്ടെന്നുള്ളത് ചെറിയകാര്യമല്ല. അതേ സമയം സ്വകാര്യസ്വാശ്രയങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും ഉറപ്പുവരുത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കേണ്ടതുണ്ട്.

Tuesday, November 03, 2009

മാര്‍ക്സിസവും കത്തോലിയ്ക്കാ സഭയും

വത്തിക്കാനിലെ മാര്‍ക്സ് എന്നപേരില്‍ ഒരു പോസ്റ്റു കണ്ടിരുന്നു. ഇകണോമിക്സ് ടൈംസിലെ ഒക്ടോ. 26ലെ മുഖപ്രസംഗത്തെ ആസ്പദമാക്കിയുള്ളതായിരുന്നു അത്. ഒസർവത്തോരെ റൊമാനോയിൽ(L’Osservatore Romano) വന്ന ഒരു ലേഖനമാണ്‌ പ്രതിപാതവിഷയം. "Well, the Holy See has just done one better. It has apparently accepted no one less than Karl Marx" എന്നാണ്‌ ഇകണോമിക് ടൈംസ് പറഞ്ഞു വയ്ക്കുന്നത്.
ഹിന്ദുവിലെ വാര്‍ത്ത ഇവിടെ

സഭ മാർക്ക്സിനെ വാഴ്ത്തുന്നു? എന്ന ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിന്റെ ലേഖനം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്‌. താത്പര്യമുള്ളവര്‍ക്ക് വായിക്കാം. മുതലാളിത്തത്തോടും കമ്യൂണിസത്തോടുമുള്ള സഭയുടെ മനോഭാവം കൃത്യമായി വിശദീകരിയ്ക്കുന്നുന്ട് ഈ ലേഖനത്തില്‍.


ലേഖനത്തിലെ ചില പ്രധാന ആശയങ്ങള്‍:-

1. മുതലാളിത്തത്തിന്റെ കടുത്തരൂപങ്ങളെ സഭ എന്നും തള്ളിപ്പറഞ്ഞിട്ടൂണ്ട്.
2. വ്യവസായ വിപ്ലവകാലത്ത്‌ ഉരുത്തിരിഞ്ഞ സാഹചര്യങ്ങളെ മാർക്ക്സ്‌ വിമർശിച്ചതിൽ പല യാഥാർഥ്യങ്ങളുമുണ്ട്.
3. ഭൌതീകവാദത്തെയും വര്‍ഗ്ഗസമര സിദ്ധാന്തത്തെയും സഭയ്ക്ക് അംഗീകരിയ്ക്കാനാവില്ല.
4. മാര്ക്സിസത്തിലെ പിശക്‌ മാർക്ക്സിന്റെ സിദ്ധാന്തം നടപ്പിലാക്കാൻ ശ്രമിച്ചവരിൽ മാത്രമല്ല മാർക്ക്സിന്റെ കൃതികളിൽ തന്നെയുള്ളതാണ്‌.
5. സഭയുടെ പ്രബോധനസംഹിത മുതലാളിത്ത വ്യവസ്ഥിതിയേയും മാർക്ക്സിസത്തെയും വിമർശനാത്മകമായേ കണ്ടിട്ടുള്ളൂ.

Saturday, October 31, 2009

ലൌ-ജിഹാദ്- ഉണ്ടോ ഇല്ലയോ!

പശ്ചാത്തലം
വലതുപക്ഷ മുസ്ലീം സം‌ഘടനയായ പി.എഫ്.ഐ യുടെ പ്രവര്‍ത്തകരെന്ന് ആരോപിയ്ക്കപ്പെടുന്ന രണ്ടു യുവാക്കള്‍ എം.ബി.എ വിദ്യാര്‍‌ത്ഥിനികളായ രണ്ടൂ യുവതികളെ പ്രണയിയ്ക്കുകയും വിവാഹത്തിനു പ്രേരിപ്പിയ്ക്കുകയും ചെയ്തു. പെണ്‍‌കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഹേബിയസ് കോര്‍‌പ്പസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കപ്പെട്ട വിദ്യാര്‍‌ത്ഥിനികളെ മാതാപിതാക്കളോടോപ്പം കോടതിവിട്ടയച്ചു. പെണ്‍‌കുട്ടികള്‍ അടുത്തതവണ ‘തങ്ങളെ കുടുക്കിയതാണെന്നും യുവാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്നും‘ മൊഴി നല്‍കി.‘യുവാവിനൊപ്പമായിരുന്ന സമയത്ത് പെണ്‍‌കുട്ടികളില്‍ ഒരാള്‍ യുവാവിനെ വിവാഹം കഴിയ്ക്കുകയും മറ്റേ പെണ്‍‌കുട്ടി യുവാവിന്റെ ബസ്‌കണ്ടക്ടറായ സുഹൃത്തിനെ വിവാഹം കഴിയ്ക്കുവാന്‍ നിര്‍‌ബന്ധിയ്ക്കപ്പെടുകയും ചെയ്തു‘ എന്നു വെളിപ്പെടുത്തുകയും ചെയ്തു. ജിഹാദി വീഡിയോകളും പ്രസിദ്ധീകരണങ്ങളും തങ്ങളെ കാണിച്ചു എന്ന് പോലീസിനു നല്‍കിയ മൊഴിയില്‍ പെണ്‍‌കുട്ടികള്‍ ആരോപിയ്ക്കുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടു.
(റഫറന്‍സ്: ടൈംസ് ഓഫ് ഇന്ത്യ ഇന്ത്യന്‍ എക്സ്പ്രസ്)

പ്രതികരണങ്ങള്‍

കെ.സി.ബി.സിയുടെ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മ്മണി ആന്‍ഡ് വിജിലന്‍സ് പ്രണയമതതീവ്രവാദം, മാതാപിതാക്കള്‍ ജാഗരൂകരാവണം എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ചു. വിവിധ ഹിന്ദു മത-രാഷ്ട്രീയ സം‌ഘടനകള്‍ ലൌ ജിഹാദിനെതിരെ സ്ഥിതിവിവരക്കണക്കുകളുമായി രം‌ഗത്തുവന്നു.

ബൂലോകത്തും പ്രതിഫലനങ്ങളുണ്ടായി. ചില പോസ്റ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍:
ലൗ ജിഹാദ്‌ !!!!!(H.K. Santhosh) ലൌ ജിഹാദ് (കാട്ടിപ്പരുത്തി)
റോമിയോ ജിഹാദ്
മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

പോലീ‍സ് റിപ്പോര്‍ട്ട്

ഹൈക്കൊടതിയില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് Oct 22 നു ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍‌പ്പിച്ചു. ഇതിനെ വിവിധ മാധ്യമങ്ങള്‍ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചു. ചില മാധ്യമങ്ങള്‍ “ലൌജിഹാദ് ഇല്ല” എന്നു റിപ്പോര്‍‌ട്ടിലൂടെ വായിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ “ലൌജിഹാദ് ഉണ്ടെന്നു സം‌ശയിയ്ക്കുന്നതായി” വായിച്ചൂ മറ്റു ചില മാധ്യമങ്ങള്‍. ഈ വായനയാണ് ഈ പോസ്റ്റിന്റെ ആധാരം.

ഒക്ടോബര്‍ 22-23 ലെ ചില തലക്കെട്ടുകള്‍
“ലൌ ജിഹാദ് : ആസൂത്രിത നീക്കമുണ്ടെന്നു ഡി.ജി.പി” (ദീപിക)
“പ്രണയത്തിന്റെ പേരില്‍ മതമാറ്റത്തിനു സംഘടിത ശ്രമമെന്നു ഡി.ജി.പി”(മാതൃഭൂമി)
"No ‘love jihad’, says DGP" (The Hindu)
സ്നേഹം നടിച്ചു മതം മാറ്റാന്‍ ശ്രമമുണ്ടെന്നു ഹൈക്കോടതിയ്ക്കു ഡിജിപിയുടെ റിപ്പോര്‍ട്ട്(മംഗളം)
സംസ്ഥാനത്ത് ലൌജിഹാദ് പ്രവര്‍ത്തനമില്ലെന്ന് പോലീസ്(മാധ്യമം)
No ‘Love Jihad’ in Kerala(Deccan Herald)
No organisation called 'love jihad' identified in Kerala(DNA)
No organisation called 'Love Jihad' identified in Kerala(Hindustan Times)


യഥാര്‍‌ത്ഥത്തില്‍ ജേക്കബ് പുന്നൂസിന്റെ റിപ്പോര്‍‌ട്ടീല്‍ പറയുന്നതെന്താണ്?
1.ലൌ ജിഹാദ് അല്ലെങ്കില്‍ റൊമിയോ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല.
2.പ്രണയത്തെ മതം മാറ്റത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിയ്ക്കാന്‍ ചില സംഘടനകള്‍ മുസ്ലീം യുവാക്കളെ പ്രേരിപ്പിയ്ക്കുന്നതായി സ്ഥിരീകരിയ്ക്കാത്ത വിവരമുണ്ട്.
3. ഇത്തരം സംഘങ്ങള്‍ യുവാക്കളെ പ്രത്യക്ഷമായോ പരോക്ഷമായോ വസ്ത്രങ്ങളും വാഹനങ്ങളും നിയമസഹായവും നല്‍കുന്നുണ്ട് വിവരം കിട്ടിയിട്ടൂണ്ട്.
4. ചില സം‌ഘടനകള്‍ യുവതികളെ വശത്താക്കി നി‌ര്‍‌ബന്ധിച്ചോ ചതിച്ചോ മതം മാറ്റാന്‍ ശ്രമിയ്ക്കുന്നതായി പരാതികള്‍ ഉയരുന്നത് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.
5. വ്യത്യസ്ഥമതത്തിലുള്ളവരുമായുള്ള വിവാഹം അതിനോടനുബന്ധിച്ചുള്ള മതം മാറ്റം ഇവയെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.

ഇതില്‍ ഒന്നാമത്തേത് സ്ഥിരീകരിച്ച വിവരവും രണ്ടും മൂന്നും സ്ഥിരീകരിയ്ക്കാത്ത വിവരവുമാണ്. ലൌജിഹാദ് എന്ന സം‌‌ഘടന പ്രവര്‍ത്തിയ്ക്കുന്നില്ല എന്നതിന് ലൌജിഹാദ് എന്ന ആശയം ഒരു തീവ്രവാദസം‌ഘടനയും പ്രചരിപ്പിയ്ക്കുന്നില്ല എന്നൊരര്‍ത്ഥമില്ല. സ്ഥിരീകരിയ്ക്കത്ത വിവരങ്ങളെ സ്ഥീരീകരിച്ചത് എന്ന രീതിയില്‍ അവതരിപ്പിയ്ക്കുന്നതും “ലൌ ജിഹാദ് ” എല്ല എന്നു സമര്‍‌ത്ഥിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും അപക്വമാണ്.

കൂടുതല്‍ സ്ഥിരീകരണങ്ങളും വെളിപ്പെടുത്തലുകളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതുവരെ കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ.

Thursday, September 17, 2009

അതിര്‍ വരമ്പുകള്‍ ലംഘിയ്ക്കപ്പെടുമ്പോള്‍

സിയാബ്‌ ‘ IAS ‘ ??? എന്ന പോസ്റ്റ് കുറച്ചുകടന്ന കയ്യായിപ്പോയി.
പോസ്റ്റിനെക്കാള്‍ കടുത്തതായി അതിലെ ചില കമന്റുകള്‍. ഒഴിവാക്കാമായിരുന്നു.

വാവിട്ട വാക്കും കൈവിട്ട ആയുധവും...

അല്ല സുഹൃത്തുക്കളേ ഈ ആരോപണവും സംശയവും തമ്മില്‍ പോസ്റ്റില്‍ എഴുതിയാല്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവുമോ?

അല്ല നിങ്ങളുടെ ആരോപണ(സംശയ) വിധേയരാകുന്നവര്‍ അതെല്ലാം തീര്‍ത്തുതരണമെന്നാണോ?

"സിയാബ്‌ ‘ IAS ‘ ???"ല്‍‍ പറയുന്നതൊക്കെ സത്യവും സിയാബിന്റെ പോസ്റ്റിലുള്ളതു മുഴുവന്‍ പച്ചക്കള്ളവും ആണെങ്കില്‍ കൂടി പോസ്റ്റ് ഒഴിവാക്കാമായിരുന്നു.

Monday, September 14, 2009

സ്വകാര്യമല്ലാത്ത മതവും ഇന്ത്യന്‍ മതേതരത്വവും

മതം സ്വകാര്യമാവണമെന്നില്ല. ഇന്ത്യന്‍ മതേതരത്വമെന്നാല്‍ മതത്തെ പൊതുജീവിതത്തില്‍ നിന്നു പടിയടച്ച് പിണ്ഡം വയ്ക്കലുമല്ല.

"Every religion serves to build up and maintain character and good behaviour of individuals, without which no nation can be built up or maintained and no progress or prosperity is possible. Dharma on which every religion rests is what supports a nation's life'' (രാജഗോപാലാചാരി, swarajjya, 14 nov 1964).

A secular state simply means a state which views all religions with equal respect, and treats all citizens equally without any discrimination. A secular state is not an irreligious state. - Dr.S Radhakrishnam.

മതേതരത്വത്തില്‍ നിന്നും മതനിഷേധത്തിലേക്കോ? - ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍

ന്യായാധിപനെ അവഹേളിക്കുമ്പോള്‍ കളങ്കപ്പെടുന്നത്‌ ജുഡീഷ്യറി.

ചുവന്ന വര്‍ഗീയത എന്ന 'അശ്ലീലം' - ജോസ്‌ ടി. തോമസ്‌

നീതിമാനായ ന്യായാധിപനെ ക്രൂശിക്കരുതേ! -സത്യദര്‍ശനമാല

Monday, August 17, 2009

"Typist | എഴുത്തുകാരി"യുടെ സ്വാശ്രയ സംശയം

സ്വാശ്രയത്തെക്കുറിച്ച് വീണ്ടും ഒരു പോസ്റ്റ് ആഗ്രഹിച്ചതല്ല. എങ്കിലും ഇത്ര നിഷ്കളങ്കമായി ഇങ്ങനെ "ഒരു കൊച്ചു സംശയം" ചോദിച്ചാല്‍ സ്വാശ്രയമെന്ന് എവിടെക്കണ്ടാലും കേറി വീഴുന്ന ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിയ്ക്ക് മനസമാധാനം കിട്ടുമോ.
ആഗസ്റ്റ് അഞ്ചിനിട്ട പോസ്റ്റല്ലേ...അവിടെ ചൂടാറി എന്നു തോന്നുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ.

ബാബുരാജ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:- “വാങാന് ആളുള്ളതു കൊണ്ടാണ് അവറ്ക്ക് ആ വിലയ്ക്ക് വില്‍ക്കാന് പറ്റുന്നത്“.
വളരെ ശരിയാണ്. ഇതുതന്നെയാണ് സ്വാശ്രയ ഫീസ് ഉയര്‍ന്നു നില്‍ക്കാനുള്ള കാരണവും.
ഡിമാന്റ് കൂടുമ്പോള്‍ വിലയും കൂടും. വളരെ ലളിതമാ‍യ സാമ്പത്തിക ശാസ്ത്രം.

എന്തുകൊണ്ടാണ് ഡിമാന്റ് കൂടുന്നത്?

ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസം യഥാര്‍‌ത്ഥത്തില്‍ കേരളം എന്ന ജോബ് മാര്‍ക്കറ്റ് മുന്നില്‍ കണ്ടല്ല നിലനില്‍ക്കുന്നത്. ആഗോളതലത്തില്‍ വിദഗ്ദരുടെ ആ‍വശ്യം ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള സേവന-സാങ്കേതിക കോഴ്സുകളുടെ ഫീസ് ഉയര്‍ന്നു തന്നെ നില്‍ക്കും.

ഐ.ടി പ്രൊഫഷണല്‍‌സിന്റെ കാര്യമെടുക്കാം. ആഗോളതലത്തിലെ സോഫ്റ്റ് വെയര്‍ വിപണി പരിഗണിയ്ക്കപ്പെടുന്നില്ലായിരുന്നില്ലെങ്കില്‍ ഒരു ശരാശരി ഐ.ടി പ്രൊഫഷണലിന്റെ ശമ്പളം ഒരു സര്‍‌ക്കാര്‍ ജീവനക്കാരന്റെ സാധാരണ ശമ്പളത്തിനപ്പുറം പോവേണ്ടകാര്യമില്ല. പല കമ്പിനികളിലും ഒരു ക്ലാര്‍ക്കിന്റെ വൈദഗ്ദ്യത്തിനപ്പുറമുള്ള മികവൊന്നും ഇവരില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നുമില്ല.പക്ഷേ ഇന്റര്‍‌നാഷണല്‍ മാര്‍ക്കറ്റ് സ്ഥിതി വ്യത്യസ്ഥമാക്കുന്നു. അമേരിയ്ക്കയിലോ മറ്റു വികസിത രാജ്യങ്ങളിലോ ലഭ്യമായതിന്റെ പത്തിലൊന്നു ചിലവില്‍ മൂന്നാം ലോകരാജ്യങ്ങളിലെ മാനവവിഭവം ലഭ്യമാണ്, മികവില്‍ കാര്യമായ ഒത്തുതീര്‍പ്പിനു വഴങ്ങാതെ തന്നെ. അതേ സമയം ഈ പത്തിലൊന്നു ചിലവ് എന്നത് മൂന്നാം ലോകരാജ്യങ്ങളിലെ മികച്ച ശമ്പളമായി കരുതപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് മുപ്പതിനായിരവും നാല്‍‌പ്പതിനായിരവും ഒരു ഐ.ടി വിദഗ്ദനു കൊടുക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നു. അതുകൊണ്ടു തന്നെ അത്തരം കോഴ്സുകള്‍ക്ക് ആവശ്യക്കാരുണ്ടാവുന്നു. ക്രമേണ കോഴ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും തത്തുല്യമായ ശമ്പളം കൊടുക്കേണ്ടിവരുന്നു. വിദ്യാഭ്യാസത്തിന്റെ ചിലവു വര്‍ദ്ധിയ്ക്കുന്നു. പലപ്പോഴും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നല്‍കുന്നതിന്റെ ഇരട്ടിയിലധികമാണ് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഉദ്യോഗാര്‍‌ത്ഥി ആവശ്യപ്പെടുക. (ഇവിടെയും ഡിമാന്റ്-സപ്ലേ തത്വങ്ങള്‍ ബാധകമാണ്. നേഴ്സുമാര്‍ ധാരാളമുള്ളതുകൊണ്ട് കേരളത്തില്‍ നേഴ്സുമാര്‍ക്ക് കിട്ടുന്ന ശമ്പളം തുശ്ചമാകുന്നു, നേഴ്സുമാര്‍ കുറവുള്ള രാജ്യങ്ങളില്‍ വലിയ ശമ്പളം ലഭിയ്ക്കുന്നു).

മെഡിക്കല്‍ രംഗത്തും സംഭവിയ്കുന്നതു മറ്റൊന്നല്ല.25 ലക്ഷമോ 30 ലക്ഷമോ മുടക്കി എം.ബി.ബി.എസ് പഠിയ്ക്കുന്ന ഒരാള്‍ കേരളത്തിലെ രോഗികളെ “പിഴിഞ്ഞു” അതൊക്കെ തിരിച്ചുപിടിയ്ക്കാം എന്നു കരുതിയാല്‍ അതുമണ്ടത്തരമാണ്, അല്ല അങ്ങനെ ചിന്തിച്ചാണ് അവര്‍ കോഴ്സിനു ചേരുന്നത് എന്നു കരുതിയാല്‍ അതും മണ്ടത്തരമാണ്. കഴിവതും ഉപരിപഠനാര്‍‌ത്ഥമോ അല്ലാതെയോ അക്കരപറ്റുകയും കഴിയുമെങ്കില്‍ അവിടെത്തന്നെ കൂടുകയും ചെയ്യണമെന്നു കരുതുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇത്തരം സാധ്യതകളാണ് മെഡിക്കല്‍ കോഴ്സിന്റെ ഡിമാന്റും ക്രമേണ ഫീസും ഉയരുന്നതിനു കാരണമാവുന്നത്.

ഉദാഹരണത്തിനു അമേരിക്കയിലെ ഡോക്ടര്‍മാരുടെ വാര്‍ക്ഷിക ശമ്പളം ഒരു ലക്ഷം യു.എസ് ഡോളറിനു മുകളിലാണ്. ശരാശരി ശമ്പളം ഏതാണ്ട് രണ്ടരലക്ഷത്തിനടുത്തുവരും. ഒരു ലക്ഷം ഡോളര്‍ എന്നു കണക്കാക്കിയാല്‍ തന്നെ 40ലക്ഷം ഇന്ത്യന്‍ റുപ്പിയ്ക്കു മുകളിലായി.

ഡോക്ടര്‍മാരുടെ മാത്രം കാര്യമല്ല നേഴ്‌സിംഗിന്റെയും ആകര്‍ക്ഷണീയത വിദേശത്തുള്ള സാധ്യതയാണ്. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ സ്വകാര്യമേഖലയില്‍ രണ്ടായിരം മൂവായിരം മാത്രമൊക്കെ ശമ്പളം കിട്ടാവുന്ന ജോലിയ്ക്ക് അമ്പതിനായിരവും അറുപതിനായിരവും കൊടുത്ത് ആള്‍ക്കാര്‍ ചേരുമോ?

അതുകൊണ്ട് കണ്ണുമടച്ച് സ്വശ്രയക്കോളേജില്‍ പഠിച്ചവര്‍ക്കെല്ലാം ജനങ്ങളെ പിഴിയുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല എന്ന നിഗമനത്തിലെത്താതെ ഇങ്ങനെയുള്ള സാധ്യതളെക്കുറിച്ചും മനസിലാക്കാന്‍ ശ്രമിയ്ക്കുക.

ഇത്തരം സാധ്യതകളില്ലാതായിക്കഴിയുമ്പോള്‍ ഡിമാന്റു കുറയും, ആനുപതികമായി അധ്യാപകരുടെ ശമ്പളം കുറയും, മറ്റു ചിലവുകള്‍ കുറയും, സ്വാശ്രയവിദ്യാഭ്യാസത്തിന്റെ ചിലവു കുറയും, ഫീസും കുറയും. സാധ്യതകളുള്ളീടത്തോളം കാലം നേരേ തിരിച്ചും സംഭവിയ്ക്കും.

ലഭ്യമായ ചില സ്ഥിതിവിവരക്കണക്കുകള്‍:
"Among developing countries, India is the biggest exporter of trained physicians
with India-trained physicians accounting
for about 4.9% of American physicians and 10.9% of British physicians.
10"

Monday, August 10, 2009

സ്വപ്നരാജ്യത്തിലൂടെ

രാജൂ നായരുടെ ബ്ലോഗ് കുറേ നല്ല ഓര്‍മ്മകളിലേയ്ക്കാണു കൂട്ടിക്കൊണ്ടു പോയത്, കുറേ നഷ്ടസ്വപ്നങ്ങളിലേയ്ക്കും.

ആദ്യം വായിയ്ക്കുന്ന പുസ്തകം ഏതാണെന്ന് ഓര്‍മ്മയില്ല. ഓര്‍മ്മകള്‍ തുടങ്ങുന്നിടത്തെവിടെയോ ഒരു പറിഞ്ഞു കീറിയ ഒരു ബാലരമയുടെ താളുണ്ട്. രണ്ടാം ക്ലാസുമുതല്‍ സ്നേഹസേനയും കുട്ടികളുടെ ദീപികയും വാങ്ങുമായിരുന്നു. അതോ ഒന്നാം ക്ലാസുമുതലോ? കൃത്യമായി ഓര്‍മ്മയില്ല. എല്‍.പി സ്കൂളിലെ തയ്യല്‍ ടീച്ചറായിരുന്ന സി.ബറ്റ്സിയ്ക്ക് ആയിരുന്നു അതിന്റെ ചുമതല. ബറ്റ്സിയമ്മ തന്നെയാണ് ചിത്രകഥകള്‍ മാത്രം വായിച്ചാല്‍ പോരാ അല്ലാത്ത ചെറുകഥകളും നോവലുകളും ഒക്കെ വായിയ്ക്കണം എന്നു പറഞ്ഞത്. അതു മനസിലാക്കാല്‍ പിന്നെയും നാളുകളെടുത്തു. അപ്പോഴേയ്ക്കും പഴയ ലക്കങ്ങള്‍ കൈമോശം വന്നിരുന്നു.

അന്ന് കുട്ടികളുടെ ദീപികയില്‍ ഒരു നോവലുണ്ടായിരുന്നു, ‘സ്വപ്നരാജ്യത്തിലൂടെ’. ഒരു അനാഥബാലന്‍, ഒരു ബേബി ലത...ഇവരൊക്കെയാണ് അതിലെ കഥാപാത്രങ്ങള്‍. ഒന്നോ രണ്ടൊ ലക്കം മാത്രമേ വായിക്കാന്‍ സാധിച്ചുള്ളൂ. ബാക്കിയോക്കെ നോവല്‍ വായന തുടങ്ങിയപ്പോഴേയ്ക്കും കൈമോശം വന്നിരുന്നു. “അമ്പലപ്പുഴ ജോണ്‍സണ്‍” എന്നോ മറ്റോ ആയിരുന്നു നോവലിസ്റ്റിന്റെ പേര്. എന്നെങ്കിലും അത് മുഴുവന്‍ വായിയ്ക്കണമെന്നത് ഒരു വലിയ ആഗ്രഹമായിരുന്നു, ആഗ്രഹമാണ്. അത്രയ്ക്കു ഹൃദ്യമായിരുന്നു വായിച്ച രണ്ടുമൂന്നു അധ്യായങ്ങള്‍. പിന്നെ മികച്ച കുറേ ചിത്രകഥകള്‍. കയ്യില്‍ വളയിട്ടുകൊണ്ട് വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിയുന്ന ഒരു കുട്ടി...അവ്യക്തമായ ഓര്‍മ്മകള്‍...അതൊക്കെ എപ്പൊഴെങ്കിലും കിട്ടിയാല്‍ വായിക്കണം.

എപ്പോഴാണ് അങ്കിള്‍ സ്ഥിരമായി പൂമ്പാറ്റയും ബാലരമയും വാങ്ങിത്തരാന്‍ തുടങ്ങിയത് എന്നറിയില്ല. പൂമ്പാറ്റ വായിച്ചുതുടങ്ങുമ്പോള്‍ അതില്‍ ലോകനാര്‍കാവ് എന്ന നോവലുണ്ട്. തച്ചോളി അമ്പാടിയാണു നായകന്‍. എന്താ കഥ. പൂമ്പാറ്റ കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുന്നത് ലോകനാര്‍കാവായിരുന്നു. അതും ആദ്യത്തെ കുറേ അധ്യായങ്ങള്‍ നഷ്ടപ്പെട്ടു. “കഥ ഇതുവരെ” ഉള്ളതുകൊണ്ട് അഡ്‌ജസ്റ്റു ചെയ്തു. പരീക്ഷക്കാലമായതിനാല്‍ ഒരിയ്ക്കല്‍ അങ്കില്‍ പൂമ്പാറ്റ തരാതെ എവിടെയോ ഒളിപ്പിച്ചു. അതു കണ്ടു പിടിച്ചു വായിച്ചതിന്റെ പരിഭവം കാരണം പിന്നീടുള്ള കുറേ ലക്കങ്ങള്‍ മുടങ്ങി. ലോകനാര്‍‌കാവിന്റെ അവസാന അധ്യായങ്ങള്‍ അതുകൊണ്ട് ബാലസാഹിത്യകാരനായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരിപ്രസാദിന്റെ കയ്യില്‍ നിന്നു വങ്ങിയാണ് വായിച്ചത്.

ബാലരമയിലെ “മൌഗ്ലിയും കാട്ടുനായ്ക്കളും” റുഡ്യാഡ് കിപ്ലീംഗിന്റെ നോവലിന്റെ മലയാളം(നേരിട്ടുള്ള പരിഭഷയാണോ എന്നറിയില്ല) അതും മുഴുവനായി വായിക്കാനായില്ല.

മലയാള മനോരമയിലെ മാന്‍‌ഡേക്ക്, ദീപികയില്‍ ഫാന്റം അങ്ങനെ മറ്റൊരു വിഭാഗം വേറെ.

ഞാന്‍ മാത്രമല്ല ഇതൊക്കെ വായ്ക്കുന്നത്. വടക്കേതിലെ ബിസ്മിയും ബിജിനിയും, കുന്നത്തെ റോയി, കുന്നേലെ സിജോ, പനച്ചിങ്കലെ ബിനു, ബിനോയി, ബിജു, പിന്നെ സിജു, രതീക്, ജോസ് അങ്ങനെ എത്രയോ കൂട്ടൂകാരുമായി പുസ്തകങ്ങള്‍ പങ്കുവച്ചു. വളരെപഴയ പൈക്കോ പ്രസിദ്ധീ‍കരിച്ചുകൊണ്ടിരുന്ന കാലത്തെ പൂമ്പാറ്റ എനിയ്ക്കു വായിക്കുവാന്‍ തന്നത് രതീകാണ്.

കുറേയധികം ലക്കങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടൂണ്ട്. ചിതലുവരുന്നു എന്നൊക്കെപ്പറഞ്ഞ് അച്ചാച്ചന്‍(അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിയ്ക്കുന്നത്) തൂക്കിക്കൊടുക്കാന്‍ ബഹളം വയ്ക്കുമ്പോഴും അച്ചാപോറ്റി പറഞ്ഞ അത് വില്‍ക്കാതെ സൂക്ഷിച്ചിരിയ്ക്കുന്നു.

ബാലപ്രസിദ്ധീകരണങ്ങളുടെ നിലവാരം കുറഞ്ഞു, അവരു ലക്ഷ്യമാക്കുന്ന എയിജ് ഗ്രൂപ്പുകള്‍ക്കു മാറ്റം വന്നു. ടീവിയും കമ്പ്യൂട്ടറും ഒക്കെ ബാലപ്രസിദ്ധീകരണങ്ങളുടെ സ്ഥാനം കയ്യടക്കി.

വീട്ടില്‍ ടീവിയില്ലാതിരുന്നത് എത്രയോ നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

അന്നത്തെ ആ ബാലസാഹിത്യങ്ങളാണ് ബാലപ്രസിദ്ധീകരണങ്ങളാണ് മലയാളം ഇഷ്ടപ്പെടാനും മലയാളം വായിക്കുവാനും മലയാളത്തില്‍ എഴുതുവാനും ഒക്കെയുള്ള താത്പര്യം ജനിപ്പിച്ചത്. അതിനെയൊക്കെ പ്രോത്സാഹിപ്പിയ്ക്കുന്ന നല്ല അധ്യാപകരെ കിട്ടിയതും എന്റെ ഭാഗ്യം. വലിയവേനലവധിയ്ക്ക് എല്‍.പി സ്കൂളിന്റെ ഓഫീസ് റൂമിലിരുത്തി പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ തന്ന ലീജുമരിയാമ്മ, പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ നിര്‍‌ബന്ധിച്ച എലിസബത്തമ്മ, വായനെയും എഴുത്തിനെയും എന്നും പ്രോത്സാഹിപ്പിച്ച കസിയാനാമ്മ, ഹൈസ്കൂളില്‍ ലൈബ്രറിയുടെ ഇന്‍‌ചാര്‍ജ് ആയിരുന്ന കല്ലറക്കാവുങ്കല്‍ സാറ്...എത്രയോ പേര്‍.

ആ.. അതിക്കെ ഒരു കാലം.

“സ്വപ്നരാജ്യത്തിലൂടെ” മുഴുവനായി വായിച്ചിട്ടുള്ളവരുണ്ടോ...അതിന്റെ കഥകേള്‍ക്കാനാണ്. അന്നത്തെ കുട്ടീകളുടെ ദീപിക കൈവശമുള്ളവരുണ്ടോ...വാങ്ങിക്കാന്‍ ഞാന്‍ തയ്യാറാണ്. ലോകനാര്‍കാവ് ഒരു പ്രാവശ്യം മുഴുവനായി വായിക്കണമെന്ന് ആഗ്രഹമുണ്ട്. കെ. രാധാകൃഷ്ണന്‍ എന്നാണെന്നു തോന്നുന്നു നോവലിസ്റ്റിന്റെ പേര്, അതൊന്നു പുസ്തകമാക്കിയിരുന്നെങ്കില്‍...
ഇതൊക്കെ യൂണീകോഡില്‍ ലഭ്യമായിരുന്നെങ്കില്‍...

Tuesday, July 21, 2009

ചിത്രവിശേഷം

(തലക്കെട്ട് എത്രമാത്രം യോജിയ്ക്കുമെന്നറിയില്ല എങ്കിലും...)
തനിമലയാളത്തില്‍ ലിങ്ക് കണ്ടില്ലെങ്കിലും ഇടയ്ക്കൊക്കെ ഞാന്‍ സന്ദര്‍ശിയ്ക്കാറുള്ള ചുരുക്കം ചില ബ്ലോഗുകളിലൊന്നാണ്‌ ഹരിയുടെ ചിത്രവിശേഷം. സിനിമയെ സംബന്ധിച്ച് ഹരി അവസാനവാക്കാണെന്ന് ഞാന്‍ കരുതുന്നില്ല, ഹരിയും കരുതുമെന്നു വിശ്വസിയ്ക്കുന്നില്ല. ഹരിയുടെ നിരീക്ഷണങ്ങളുമായി നൂറുശതമാനം യോജിപ്പുമില്ല മിക്കപ്പോഴും. സിനിമയെക്കുറിച്ച് ഹരിയുടെയത്ര എന്നല്ല തീരെ എന്നുതന്നെപറയാം സാങ്കേതികമായ വിവരം എനിയ്ക്കു പോരാ എന്നതു മറ്റൊരു വശം. എങ്കിലും പുതിയ മലയാള സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഞാന്‍ അന്വേഷിയ്ക്കുന്നതു ഹരിയുടെ ബ്ലോഗിലാണ്‌. ഒന്നു രന്ടു ചിത്രങ്ങളെ പ്രമോട്ടു ചെയ്യുവാന്‍ ഹരിയുടെ റേറ്റിംഗ് ഞാന്‍ ഉപയോഗിച്ചിട്ടൂമുണ്ട്. ഇത്രയും ആമുഖം.

ഈ പോസ്റ്റിനു ആധാരം എന്റെ ചില ചിന്തകളാണ്‌ അല്ലെങ്കില്‍ സംശയങ്ങളാണ്‌.

സംശയം #1:
കഥയിലെ പുതുമയോ സാങ്കേതിക മികവോ നല്ല ഗാനങ്ങളോ അങ്ങനെ ഒന്നും തന്നെ ഉന്ടെന്നവകാശപ്പെടാനില്ല എന്ന് എനിയ്ക്കു തോന്നിയപടമാണ്‌ രാജമാണിക്യം. മമ്മൂട്ടിയുടെ പെര്‍ഫൊമന്സു മാറ്റി നിര്‍ത്തിയാല്‍ അതിലൊന്നുമില്ല. എങ്കിലും മമ്മൂട്ടിയുടെ സാന്നിധ്യവും തിരുവന്തോരം(ബാലരാമപുരം?) സംസാര ശൈലിയും ചിത്രത്തിനു മറ്റൊരു മാനം നല്കുന്നു. ഹരി ഈ ചിത്രത്തിന്‍ എത്ര റേറ്റിംഗ് നല്കുമായിരുന്നു?!

സംശയം #2:
മോസര്‍ബെയറിന്റെ സീഡി കയ്യില്‍ വന്നു പെട്ടതുകൊണ്ട് ഈയിടെ കണ്ട പടമാണ്‌ പോസിറ്റീവ്. മോശമില്ല എന്നു തന്നെയല്ല കൊള്ളാം എന്നു തന്നെ തോന്നി(സി.ബി.ഐ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി.). സാധാരണ കുറ്റാന്വേഷണചിത്രങ്ങളില്‍ നിന്നും വേറിട്ട് പ്രത്യേകിച്ച്
ഒന്നുമില്ല എങ്കിലും...പടം കണ്ടു കഴിഞ്ഞപ്പോള്‍ എടുത്തു നോക്കിയത് ഹരിയുടെ റിവ്യൂവാണ്‌. 5.5. ന്യായമായ റേറ്റിംഗ് ഉണ്ട്. ഹരിയുടെ പുതിയ രീതിവച്ചു കണക്കാക്കിയാല്‍ റേറ്റിംഗ് എത്ര കിട്ടുമായിരിയ്ക്കും.പ്രത്യേകിച്ച് പാസഞ്ചറിനു 7.25 കിട്ടിയ സ്ഥിതിയ്ക്ക്.

(ഹരി ഇതിനു മറുപടി പറയണമെന്ന ഉദ്ദ്യേശത്തില്‍ എഴുതിയ പോസ്റ്റല്ല. കുറച്ചു നാളായി മനസില്‍ കൊണ്ടു നടന്ന ചിന്ത പോസ്റ്റാക്കി എന്നേ ഉള്ളൂ.)

Monday, June 29, 2009

ഫിഫ്ടി ഫിഫ്ടിയുടെ ചരിത്രം

ചില പ്രത്യേകവിഷയങ്ങളെക്കുറിച്ച് ഒന്നിലധികം പോസ്റ്റുകളിടേണ്ടിവരുന്നത് വേണ്ടത്രരീതിയില്‍ പലരും അതു മനസിലാക്കിയിട്ടില്ല എന്ന തോന്നല്‍ എനിയ്ക്കുള്ളതുകൊന്ടാണ്‌.സ്വാശ്രയവിദ്യാഭ്യാസം അതുപോലെ ഒരു വിഷയമാണ്‌.

യുഡിഎഫ് ഗവര്‍മെന്റ് 2001ല്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുത്തതുമുതല്‍ ഫിഫ്ടി ഫിഫ്ടി എന്ന സമവാക്യം വാര്‍ത്തകളിലുണ്ട്. നയനാര്‍ സര്‍ക്കാര്‍ അതിനും മുന്‍പേ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഗവര്‍മെന്റ് സ്വാശ്രയകോളേജുകള്‍ ആരംഭിച്ചിരുന്നു. ഫിഫ്ടി ഫിഫ്ടി സമവാക്യം യുഡി്‌എഫ് സൃഷ്ടിയാണ്‌ എന്നു അവകാശവാദമുന്ട്. ഫിഫ്ടി ഫിഫ്ടിയില്‍ നിന്നു പിന്മാറിയ സ്വകാര്യസ്വാശ്രയങ്ങള്‍ വിശ്വാസവന്ചന കാണിച്ചു എന്നൊരാക്ഷേപവുമുന്ട്. യഥാര്‍ത്ഥത്തില്‍ ഇതുരണ്ടും ശരിയണെന്നു തോന്നുന്നില്ല.

ഉണ്ണികൃഷ്ണന്‍ കേസിലെ വിധി

1993ലെ ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌ ഫിഫ്ടി ഫിഫ്ടി അവതരിപ്പിയ്ക്കുന്നതെന്നു തോന്നുന്നു. അഥവാ ഫിഫ്ടി ഫിഫ്ടിയ്ക്ക് സാധുതയും പ്രചാരവും കൊടുത്തത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌. ഫ്രീസീറ്റ് പേയ്‌മെന്റ് സീറ്റ്, എന്‍ ആര്‍ ഐ സീറ്റ് എന്നിങ്ങനെ മൂന്നുതരം സീറ്റുകള്‍ അവതരിപ്പിയ്ക്കപ്പെട്ടു. ഫ്രീസീറ്റില്‍ തുശ്ചമായ ഫീസും പേയ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസും ഈടാക്കിയിരുന്നു. ഇവയില്‍ വരുന്ന നഷ്ടം 15% വരെ ആകാവുന്ന NRI സീറ്റിലെ വളരെ ഉയര്‍ന്ന ഫീസുകൊണ്ടു നികത്തപ്പെടുന്നു എന്നതായിരുന്നു ആശയം.

പാവപ്പെട്ടവരെ സഹായിയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ണികൃഷ്ണന്‍ കേസില്‍ വിധിപറഞ്ഞ ജസ്റ്റീസ് ജീവന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഫീസീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്നവര്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാണെന്നു ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ല. സ്ഥിതിവിവരക്കണക്കുകള്‍ കാണിയ്ക്കുന്നത് ഫ്രീസീറ്റിലെ 85% ഉം പ്രയോജനപ്പെടുത്തിയത് സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരായിരുന്നു എന്നതാണ്‌. ഉയര്‍ന്ന ഫീസു നല്കി പ്രവേശനപ്പരീക്ഷാ പരിശീലനം നേടിയ നഗരങ്ങളിലെ സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ മെറിറ്റ് ലിസ്റ്റിന്റെ മുന്‍പന്തിയില്‍ കടന്നുകൂടി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും ഗ്രാമങ്ങളില്‍ നിന്നു വരുന്നവരും സ്വാഭാവികമായി പിന്തള്ളപ്പെട്ടു. ഇവരില്‍ ഒരു ന്യൂനപക്ഷത്തിനെങ്കിലും പേയ്മെന്റ് സീറ്റിനെ ആശ്രയിയ്ക്കേണ്ടതായി വന്നു.

ഉണികൃഷ്ണന്‍ കേസിലെ വിധി മുന്‍പോട്ടു വച്ച ആശയമായിരുന്നു സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ 2001ലെ യുഡിഎഫ് ഗവര്‍മെന്റ് കൈക്കൊണ്ടത്. രണ്ടു സ്വാശ്രയകോളേജുകള്‍ സമം ഒരു ഗവര്മെന്റ് കോളെജ് എന്ന ആശയമുണ്ടായത് അങ്ങിനെയായിരുന്നു. ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലുണ്ടായിരുന്ന ആ സമയത്ത് അതിനു നിയമസാധുതയുമുണ്ടായിരുന്നു.

ലളിതമായിപ്പറഞ്ഞാല്‍ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഏതെങ്കിലും സ്വാശ്രയ സ്ഥാപനങ്ങള്‍ ഒപ്പുവച്ചിട്ടൂണ്ടെങ്കില്‍ അത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലിരിയ്ക്കുമ്പോഴാണ്‌. ആ കരാറിനു സാധുതയുള്ളത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്ക് സാധുതയുള്ളപ്പോള്‍ മാത്രമാണ്‌.

ഉണ്ണികൃഷ്ണന്‍ കേസിലെ വിധി അസാധുവാക്കപ്പെടുന്നു.

2002 ഒക്ടോബര്‍ 31നു സുപ്രീം കോടതി ഉണ്ണീകൃഷ്ണന്‍ കേസിലെ ഫിഫ്ടി-ഫിഫ്ടി ആശയം ഭരണഘടനാവിരുദ്ധാമായി പ്രഖ്യാപിച്ചു. അതേസമയം പ്രാധമിക വിദ്യാഭ്യാസം മൌലീകാവകാശമാണ്‌ എന്ന ഉണ്ണികൃഷ്ണന്‍ വിധിയിലെ പരാമര്‍ശം സുപ്രിംകോടതി ആവര്‍ത്തിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തലവരി ഈടാക്കാന്‍ പാടില്ല എന്നും ഇത്തരം സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതാവരുത് എന്നും നിര്‍ദ്ദേശിച്ചു. ഇതിനോടൊപ്പം സ്ഥാപനത്തിന്റെ വികസനത്തിനാവശമായ ഒരു തുക ഫീസില്‍ നിന്നു കണ്ടെത്തുന്നതില്‍ തെറ്റില്ല എന്നും നിരീക്ഷിച്ചു.


ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയെ അസാധുവാക്കിയ ഈ സുപ്രീം കോടതി വിധിയില്‍ 50-50 സര്‍ക്കാരിനും മാനേജുമന്റിനും വീതിച്ചുനല്കുന്നതിനാധാരമായ സെന്റ് സ്റ്റീഫന്‍ കേസിലെ വിധിയെക്കുറിച്ചുള്ള പരാമര്‍ശവും ശ്രദ്ധേയമാണ്‌.

(വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. )

ഈ അനുപാതത്തില്‍ തെറ്റില്ല എന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അതേ സമയം കൃത്യമായ ഒരു ശതമാനം അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല എന്നു കോടതി പറഞ്ഞു വച്ചു. ഏതുതരം സ്ഥാപനമാണ്‌, ജനസംഖ്യ എത്രയുണ്ട്, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആവശ്യം എത്രയാണ്‌ എന്നതൊക്കെ കണക്കിലെടുത്ത് ഉചിതമായ ഒരു ശതമാനത്തില്‍ എത്തിച്ചേരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഉണ്ണികൃഷ്ണന്‍ കേസ് അസാധുവായതോടെ അതിനെ പിന്‍പറ്റി ഉണ്ടായ കരാറുകളും അസാധുവായി. ഫ്രീസീറ്റ് പേയ്മെന്റ് സീറ്റ് തരം തിരിവുകള്‍ ഭരണഘടനാ വിരുദ്ധമായി. 50% സീറ്റില്‍ പ്രവേശനത്തിന്‌ സര്‍ക്കാരുള്ള അര്‍ഹതയും ഇല്ലാതായി, പ്രത്യേകിച്ച് ന്യൂനപക്ഷസ്ഥാപനങ്ങളില്‍.

കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്‌. ഇതിലും വ്യക്തമായി ഇതിനെക്കുറിച്ച് സംസാരിയ്ക്കുവാനാവുമോ എന്നു തന്നെ സംശയമുണ്ട്. എന്നിട്ടും എന്തുകൊന്ട് ഇടതുപക്ഷസര്‍ക്കാരിന്, ഇടതുപക്ഷ വിദ്യാര്‍ത്ഥീ സംഘടനകള്‍ക്ക്, കമ്യൂണിസ്റ്റുപാര്‍ട്ടിയ്ക്ക് ഇതൊന്നും മനസിലാവുന്നില്ല. കോടതിയെയും ഭരണഘടനെയും മാനിയ്ക്കില്ല എന്നുള്ളതുകൊണ്ടോ?

50-50: 50% പോസ്റ്റ്, 50% കമന്റ്

("എ.കെ. ആന്റണി-അഭിനവ തുക്ലക്-രണ്ട്." എന്ന ഉറുമ്പിന്റെ പോസ്റ്റിലെ എന്റെ കമന്റുകള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്.)

ഫിഫ്ടിയിലെ ഫ്രീസീറ്റുകള്‍ പാവപ്പെട്ടവര്‍ക്കു പഠിയ്ക്കാനാണ്‌ എന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
ഫിഫ്ടി ഫിഫ്ടി അനുപാതത്തില്‍ സീറ്റുവിഭജനം സാധ്യമായാല്‍ ഫീസിളവുള്ള അന്പതു ശതമാനത്തില്‍ പാവപ്പെട്ടവര്‍ പഠിയ്ക്കുമെന്നും കൂടിയ ഫീസുള്ള അന്പതു ശതമാനത്തില്‍ സമ്പന്നര്‍പഠിയ്ക്കുമെന്നും എന്താണുറപ്പ്. ഒരുറപ്പുമില്ല. എന്നു തന്നെയല്ല വിശകലനങ്ങള്‍ കാണിയ്ക്കുന്നതു അങ്ങനെയല്ലെന്നാണ്‌. മെറിറ്റി സീറ്റില്‍ വരുന്ന 80% അധികവും സമ്പന്നരാണ്‌, ബഹുഭൂരിപക്ഷവും നഗരങ്ങളില്‍ നിന്നു വരുന്നവരാണ്‌, ഉയര്‍ന്ന ഫീസുകൊടുത്ത് കോച്ചിംഗിനു പോയിട്ടൂള്ളവരാണ്‌.

Please try to read the following links.
http://njjoju.blogspot.com/2008/04/5050-by.html


അവസരവാദപരമായ ഇടതുമുന്നണിയുടെ നയങ്ങള്‍

കാശുമുടക്കില്ലാതെ കയ്യടി നേടുവാനുള്ള കൌശലങ്ങളാണ്‌ ഇടതുമുന്നണി വിദ്യാഭ്യാസരംഗത്ത് കാട്ടിക്കൂട്ടിയത്. കോടികള്‍ മുടക്കി സ്വകാരവ്യക്തികളോ സമൂഹങ്ങളോ കോളേജു തുടങ്ങണം, കാശുമുടക്കി ജീവനക്കാരെ നിയമിയ്ക്കണം, വൈദ്യുതിയ്ക്ക് ഉയര്‍ന്ന റേറ്റില്‍ പണമടയ്ക്കണം. എന്നിട്ട് കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുകയും വേണം. എന്തൊരു മനോഹരമായ ആശയം. എന്തൊരു സാമൂഹിക പ്രതിബദ്ധത.

ഫിഫ്ടി ഫിഫ്ടി. എന്തു സാമൂഹിക പ്രതിബദ്ധതയാണ്‌ അതിനുള്ളത്. ഒരാളുടെ പണം കൊന്ട് മറ്റെയാളെ പഠിപ്പിയ്ക്കുക. അവരുടെ സാമ്പത്തിക നിലവാരം പോലും പരിഗണിയ്ക്കാതെ. അതുകൊന്ടൂ തന്നെയാണ്‌ കോടതി അതിനെ എതിര്‍ത്തതും. ഒരു സാമൂഹിക നീതിയും അതിലില്ല. ഉണ്ടെന്നു സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആടിനെ പട്ടിയാക്കുന്ന കമ്യൂണിശ്റ്റു പാര്‍ട്ടിയുടെ സ്ഥിരം പരിപാടി മാത്രമാണ്‌.

തുടക്കത്തില്‍ സ്വകാര്യസ്വാശ്രയത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പലരുടെയും എതിര്‍പ്പു വകവയ്ക്കാതെയാണ്‌ നയനാരും പി.ജെ ജോസഫും സ്വകാര്യസ്വാശ്രയമെന്ന ആശയവുമായി മുന്‍പോട്ടുപോയത്. അതിനു ശേഷം വന്ന ആന്റണി സര്‍ക്കാരാണ്‌ സ്വാശ്രയം നടപ്പിലാക്കിയത്.
http://njjoju.blogspot.com/2009/02/blog-post.html

കെ.ടി തോമസ് കമ്മീഷന്‍ ഫീസുപോലും അംഗീകരിയ്ക്കാതെ ഫിഫ്ടി ഫിഫ്ടിയും അംഗീകരിയ്ക്കാതെയായിരുന്നു ഇടതുപക്ഷത്തിന്റെ വ്യവസ്ഥകള്‍. നയനാരുടെ കാലത്ത് ഗവര്‍മെന്റ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വാങ്ങിയിരുന്ന ഫീസെങ്കിലും വാങ്ങാനനുവദിയ്ക്കണമെന്ന മാനേജുമെന്റുകളുടെ വാദം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

അന്നു വെല്ലൂര്‍ മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി അങ്ങനെ നടത്തിക്കൂടേ എന്നഭിപ്രായപ്പെട്ട സുധാകരന്‍ പരിയാരത്തിന്റെ കാര്യം വന്നപ്പോള്‍ അഭിപ്രായം മാറ്റേണ്ടി വന്നു. ശ്രീമതിറ്റീച്ചറാകട്ടെ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഉയര്‍ത്തണമെന്നു വാദിച്ചു. കുറഞ്ഞ ഫീസിനു വേണ്ടി വാദിച്ച ശ്രീമതിയും സുധാകരനും തങ്ങളുടെ കീഴിലുള്ള കേളേജുകളില്‍ ഫീസുയര്‍ത്താന്‍ വേണ്ടീ വാദിച്ചു എന്നത് വൈരുധ്യാത്മക അവസരവാദമായിരിയ്ക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.


ക്രിസ്ത്യന്‍ സ്വാശ്രയകേളേജുകളിലെ പ്രവേശനവും സ്കോളര്‍ഷിപ്പുകളും

കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ എന്‍ട്രന്സ് പരീക്ഷയുടെ ലിസ്റ്റില്‍ നിന്നാണ്‌ പ്രവേശനം നടക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തും അങ്ങിനെ തന്നെയായിരുന്നു. പക്ഷേ 50% ല്‍ ഫീസിളവ് അനുവദിച്ചിരുന്നില്ല എന്നു മാത്രം.

കത്തോലിയ്ക്കാ സഭയുടെ സ്വാശ്രയ പ്രവേശന രീതികള്‍ സുതാര്യമാണ്‌. ഫീസ് ഘടന വ്യക്തമാണ്‌. സംശയമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിയ്ക്കുക. പ്രവേശന രീതികളും ഫീസും മനസിലാക്കുക. രാഷ്ട്രീയലാഭത്തിനു വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കാതിരിയ്ക്കുക.

http://www.cengineeringkerala.org/index.asp
http://www.kcpcmf.org/


അമല, ജൂബിലി, പുഷ്പഗിരി, കോലന്ചേരി എന്നീ കേരളാ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജു മാനേജുമെന്റ് ഫെഡറേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ 10% വരെ, ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുണ്ട്. കേരള കത്തോലിയ്ക്കാ എന്‍ജിനീയറിംഗ് കോളേജു മാനേജുമെന്റിന്റെ കീഴിലുള്ള 10 കേളേജുകളില്‍ ഒരു കോളേജില്‍ പരമാവധി 10 എന്ന കണക്കില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസിളവുണ്ട്.


ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും കത്തോലിയ്ക്കാ സഭയും മുന്‍പോട്ടു വയ്ക്കുന്ന ആശയങ്ങള്‍ മനസിലാക്കുന്നത് നന്നായിരിയ്ക്കും.

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്, വിദ്യാര്‍ത്ഥീ പ്രവേശനത്തിനും.

2. ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമന്യേ എല്ലാ സ്വാശ്രയസ്ഥാപനങ്ങളിലും ന്യായമായ ഫീസ് ഈടാക്കുവാന്‍ മാനേജുമെന്റിന്‍ അവകാശമുന്ട്.

3. ഫിഫ്ടി ഫിഫ്ടി എന്നത് സാമൂഹിക നീതിയ്ക്കു നിരക്കുന്നതല്ല, പ്രായോഗികവുമല്ല. പ്രത്യേകിച്ച് ന്യൂനപക്ഷ സ്ഥാനപങ്ങളുടെ കാര്യത്തില്‍. മെറിറ്റ് സീറ്റില്‍ വരുന്നവരെ പഠിപ്പിയ്ക്കേണ്ട ബാധ്യത കോളേജിന്റെ നിര്‍മ്മാണത്തിനായി പണം മുടക്കിയ സമുദായത്തില്‍ അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല.

4. മാനേജുമെന്റുകള്‍ സ്കോളര്‍ഷിപ്പു നല്‍കുന്നുന്ട്. അധിക ബാധ്യത മാനേജുമ്നെറ്റുകളില്‍ അടിച്ചേല്‍പിയ്ക്കാന്‍ പാടില്ല. സര്‍ക്കാര്‍ വിദ്യാര്‍ത്തികളെ സാമ്പത്തികമായി സഹായിയ്ക്കുവാന്‍ നികുതി പിരിയ്ക്കുന്ന സര്‍ക്കാരിനു കടമയുണ്ട്. കാലക്രമേണ കൂടുതല്‍ സഹായം ചെയ്യുവാന്‍ മാനേജുമെന്റുകള്ക്ക് കഴിയും.

5. ഭരണഘടനയെയും കോടതിവിധികളെയും സര്‍ക്കാര്‍ മാനിയ്ക്കണം. ഇവയെ മാനിച്ചുകൊന്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണ്‌. ചര്‍ച്ചയ്ക്കുവേണ്ടി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. ജനാധിപത്യ മര്യാദകള്‍ പാലിയ്ക്കാതെയുള്ള ചര്‍ച്ചകള്ക്ക് ഒരുക്കമല്ല.

Tuesday, June 09, 2009

ലാവ്‌ലിന്‍ തെറ്റും ശരിയും

ആരംഭത്തില്‍ പിണറായി കുറ്റക്കാരനല്ല എന്ന ഒരു തോന്നലുണ്ടായിരുന്ന എനിയ്ക്ക് എന്തോക്കെയോ ദുരൂഹതകളില്ലേ എന്ന തോന്നലുണ്ടായിട്ട് അധികം കാലമായില്ല. കിരണ്‍ തോമസിന്റെ ബ്ലോഗില്‍ പിണറായി കുറ്റക്കാരനല്ല എന്ന എന്റെ തോന്നല്‍ ഞാന്‍ എപ്പോഴോ എഴുതിയിട്ടൂണ്ട്. ഈ രണ്ടു തോന്നലിനും പിന്നില്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ല, ഒരു തോന്നല്‍ മാത്രം. അങ്കിളിന്റെ ബ്ലോഗില്‍ ആധികാരികമായ രേഖകളുടെ പിന്‍ബലത്തില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അതും ഞാന്‍ പിന്തുടര്‍ന്നില്ല. അതുകൊന്ട് പിണറായി കുറ്റക്കാരനാണോ അല്ലയോ എന്ന് അഭിപ്രായം ​പറയാന്‍ കഴിയില്ല. ഈ പോസ്റ്റ് അഡ്വക്കേറ്റ് ജനറല്‍-സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ ഇവരുടെ അഭിപ്രായങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഭരണഘടനാപരമായ സാധുതയെക്കുറിച്ചുമാണ്‌.


ജനോപകാരപ്രദമായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുക്കി കോടതികയറ്റുന്നത് ഒരിയ്ക്കലും പ്രയോജമുള്ള കാര്യമല്ല. അനാവശ്യമായ അഴിമതി ആരോപണങ്ങളും മറ്റും ഭരണത്തെ തടസപ്പെടുത്താതിരിയ്ക്കാനും ബന്ധപ്പെട്ട ജനപ്രതിധിധികളെ സംരക്ഷിയ്ക്കുന്നതിനും വേണ്ടീയാണ്‌ ഇത്തരം കേസുകളില്‍ മന്ത്രിമാരെയും മറ്റും വിചാരണ ചെയ്യുന്നതിനു അനുമതി ആവശ്യമായി വരുന്നത്.

"ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം ഭരിക്കാനും അധികാരമുണ്ടോ എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുകുലുക്കുന്ന ഗുരുതരമായ പ്രശ്നം".(ജനശക്തി http://jagrathablog.blogspot.com/2009/06/vs.html)
ഇതുവളരെ സാമാന്യവത്കരിയ്ക്കപ്പെട്ട ഒരു ചോദ്യമാണ്‌. ഗവര്‍ണ്ണര്‍ക്കെ സ്വന്തം നിലയില്‍ നിയമങ്ങളുണ്ടാക്കാനോ നടപ്പാക്കാനോ ആവില്ല. നിയമസഭപാസാക്കുന്ന ബില്ലുകളും മന്ത്രിസഭ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സുകളും ഒപ്പുവയ്ക്കുന്ന എന്നതാണ്‌ ഗവര്‍ണ്ണറുടെ പ്രത്യക്ഷമായ ചുമതല എന്ന നിലപാടില്‍നിന്നുമാണ്‌ ഈ ചോദ്യം ഉണ്ടാവുന്നത്. പക്ഷേ ഇവിടെയും തന്റെ വിവേചനാധികാരമുപയോഗിയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. ബില്ല്‌ ഒപ്പുവയ്ക്കണമോ തിരിച്ചയയ്ക്കണമോ എന്നതൊക്കെ ഗവര്‍ണ്ണര്‍ക്ക് തീരുമാനിയ്ക്കാവുന്നതാണ്‌.

പക്ഷേ പ്രോസിക്യൂഷന്‍ അനുമതി ഇത്തരത്തില്‍ ഒന്നല്ല. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ സ്വീകരിച്ചുകൊള്ളണമെന്നു പറയുന്നത് യുക്തിയ്ക്കുനിരക്കുന്നതല്ല. അങ്ങനെയാണെങ്കില്‍ മന്ത്രിസഭ കൂട്ടായി അഴിമതി കാണീയ്ക്കുകയും കൂട്ടമായി പ്രോസിക്യൂക്ഷന്‍ അനുമതി നിഷേധിയ്ക്കുകയും ചെയ്താന്‍ ഇവിടെ ഏതുമന്ത്രിയ്ക്കും എന്തഴിമതിയും കാണിയ്ക്കാം എന്ന നിലവരില്ലേ? കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറിയുടെ കാര്യത്തില്‍ ഇടതുപക്ഷ മന്ത്രിസഭയ്ക്ക് എത്രമാത്രം നിഷ്പക്ഷമാകാനാവും എന്ന സംശയവുമുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ മന്ത്രിസഭയ്ക്കു മുകളിലായി തീരുമാനമെടുക്കേണ്ട ഒരാള്‍ ഉണ്ടായിരിയ്ക്കേണ്ടത് ആവശ്യമാണ്‌. ഭരണഘടനാ പരമായി അത് ഗവര്‍ണ്ണര്‍ ആണ്‌.

ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം ഗവര്‍ണ്ണറുടെ തീരുമാനം രാഷ്ട്രീയപ്രേരിതമായികൂടേ എന്നുള്ളതാണ്‌. തീര്‍ച്ചയായും ആവാം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനവും മന്ത്രിസഭയുടെ തീരുമാനവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാകാവുന്നതുപോലെ ഗവര്‍ണറുടെ തീരുമാനവും പക്ഷപാതപരമാവാം, രാഷ്ട്രീയപ്രേരിതവാവാം. പക്ഷേ ഇതൊന്നിനും തെളിവുകളില്ല.

കോടതിയില്‍ ഇതൊക്കെ ചോദ്യംചെയ്യപ്പെടാം. കോടതിയുടെ തീരുമാനം അന്തിമമായിരിയ്ക്കുകയും ചെയ്യും. അതും രാഷ്ട്രീയപ്രേരിതമാണെന്നും പക്ഷപാതപരവുമാണെന്നും ആരോപിച്ചാല്‍ ഭരണഘടനാപരമായി തീരുമാനമെടുക്കാന്‍ മറ്റുസംവിധാനങ്ങളൊന്നുമില്ല.

"തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ" എന്ന വര്‍ക്കേര്‍സ് ഫോറത്തിന്റെ (http://workersforum.blogspot.com/2009/06/blog-post_08.html) ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാല്ലാതെ എന്തുപറയാന്‍.

വാല്‍ക്കഷണം:
ഭരണഘടനയെ പുശ്ചിച്ചുനടന്നവര്‍, ഭരണഘടനാവിരുദ്ധമായ നിയമങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഭരണഘടന ഭരണഘടന എന്നു പറയുന്നതു കേള്‍ക്കാന്‍ രസമുണ്ട്.

പ്രോസിക്യൂഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപരമായി ജനാധിപത്യ സര്‍ക്കാരിനില്ല. അതുകൊണ്ടൂ തന്നെ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയെന്നൊക്കെ തോന്നുന്നത് പിണറായിക്കുവേണ്ടീ തലകുത്തിനിയ്ക്കുന്നതുകൊന്ടു തോന്നുന്നതാണ്‌.

Thursday, June 04, 2009

നിലനില്ക്കേണ്ട ചിരി

(സെബിന്റെ പോസ്റ്റിനുള്ള കമന്റ്)

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = കമ്യൂണിസ്റ്റ് അല്ലാത്ത ജനപ്രിയ വ്യക്തിത്വം. അബ്ദുള്‍ കലാം, വര്‍ഗ്ഗീസ് കുര്യന്‍, ശശി തരൂര്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ കൂട്ടത്തിലേയ്ക്ക് ദേ കിടക്കുന്നു അബ്ദുള്ളക്കുട്ടിയും. കക്ഷിരാഷ്ട്രീയത്തിന്റെ നിറഭേദങ്ങള്‍ക്കപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ടെന്നു സമ്മതിയ്ക്കാന്‍ ആവാത്തോ കക്ഷിരാഷ്ട്രീയം രൂപപ്പെടുത്തിയ രാഷ്ട്രീയമനസാക്ഷി അതിനനുവദിയ്ക്കത്തതോ എന്തോ. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയം മാത്രമാണെന്നു ചുരുക്കുകയാണ്‌ ഇക്കൂട്ടര്‍.

മന്‍മോഹന്‍സിംഗ്
മന്‍മോഹന്‍സിംഗ് എന്തിനു ആഗോളവത്കരണത്തെ പിന്തുണയ്ക്കണം? വ്യക്തിപരമായ നേട്ടത്തിനുവേണ്ടി?! രാഷ്ട്രീയം സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന ഒരാള്‍ ധനമന്ത്രിയായതും പ്രധാനമന്ത്രിയായതും വ്യക്തിപരമായ നേട്ടമുണ്ടാക്കാനാണെന്നു ഞാന്‍ കരുതുന്നില്ല. വാചാലതകൊണ്ടും ശരീരഭാഷകൊണ്ടും കോണ്‍ഗ്രസ്സിന്‌ നാലു വോട്ടു കൂടുതല്‍ വാങ്ങിക്കൊടുക്കാനുള്ള കഴിവുമില്ല. ആ നിലയ്ക്ക് മന്‍മോഹന്‍സിംഗിന്റെ നയങ്ങള്‍ ജനോപകാരപ്രദമെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അദ്ദേഹത്തിന്റെ ആമ്പത്തികര രംഗത്തെ പരിചയവും അദ്ദേഹമറിയുന്ന സാമ്പത്തിക ശാസ്ത്രവും അതിനു നിര്‍ബന്ധിയ്ക്കുന്നുണ്ടാവാം.ഇതൊരു ചായക്കട വിഷയമല്ല.

കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
"ബംഗാളി കര്‍ഷകരുടെ പുതുതലമുറ "ഗള്‍ഫുകള്‍" തേടി കേരളത്തിലേക്കും മറ്റും കുടിയേറുന്ന സാമൂഹ്യസാഹചര്യം വിസ്മരിച്ചുകൊണ്ടാണു്, പുതിയ തൊഴില്‍ സാധ്യതതുറന്നുകൊടുക്കുന്ന വ്യവസായവത്കരണത്തിനെതിരെ മമത പടപൊരുതുന്നതു്".
ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമായ ബംഗാളില്‍, ഏറ്റവും കൂടുതല്‍ കാലം കമ്യൂണിസ്റ്റു ഗവര്‍മെന്റുകള്‍ ഭരിച്ച ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറണമെങ്കില്‍ എന്താണു കേരളത്തില്‍ സംഭകിച്ചത്? കമ്യൂണിസം ദാരിദ്രം പ്രദാനം ചെയ്യുന്നു എന്നന്ന "അസൂയക്കാരുടെ" നിരീക്ഷണങ്ങള്‍ അന്വര്‍ത്ഥവാമുകയാണോ? കേരളം കണ്ട ഏറ്റവും വലിയ വിപ്ലവം ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പ്രവാസവും കുടിയേറ്റവുമാണന്ന് എംജിഎസ് സിന്റെ നിലപാടുകള്‍ ശരിയാവുകയാണോ?

കല്ലേച്ചിയുടെ ബ്ലോഗില്‍ കണ്ടതുപോലെ "ക്യൂബയില്‍ നിന്ന്‌ മിയാമിയിലേക്കാണ്‌ ഒഴുക്ക്‌. ഈ ജനങ്ങള്‍ എന്തുകൊണ്ട്‌ അമേരിക്കയില്‍ നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിപ്പാര്‍ക്കുന്നില്ല.? ബര്‍ലിന്‍മതില്‍ പൊളിച്ചപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്‌. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കമ്മ്യൂണിസറ്റ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ മുതലാളിത്ത നരകത്തിലേക്ക്‌." ഇപ്പോഴിതാ ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്കും.

ഇടതുമുന്നണിയും അധികാരവും
അവസരം കിട്ടുമ്പോഴൊക്കെ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നവരാണ്‌ ഇടതുപക്ഷക്കാര്‍. അസൂയാലുക്കള്‍ പല കാരണങ്ങളും പറയുന്നുണ്ട്. എനിക്ക് തോന്നിയത് അധികാരത്തിന്റെ ഭാഗമായാല്‍ കമ്യൂണിസ്റ്റുകള്‍ സാമ്പത്തിക നയത്തിന്റെ കാര്യത്തിലെങ്കിലും മെച്ചപ്പെട്ടേനേ എന്നാണ്‌. പുറത്തുനില്ക്കുമ്പോള്‍ ഉള്ള സ്വാതന്ത്ര്യം ഭരിയ്ക്കുമ്പോള്‍ കിട്ടില്ല. പുറത്തുനിന്നാണെങ്കില്‍ സ്വപ്നങ്ങള്‍ മാത്രം മതി. ഭരണത്തിലേറുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ടീല്ലെന്നുനടിയ്ക്കാനാവില്ല. പുറത്ത് ഉത്തരവാദിത്തമില്ല, ഭരണത്തിന്‍ ഉത്തരവാദിത്തമുണ്ട്.വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിയ്ക്കേണ്ടതായി വരും ഉത്തരവാദിത്തമുണ്ടായിരിയ്ക്കുമ്പോള്. ഭരണത്തില്‍ എത്തിയതുകൊന്ടാണ്‌ ഇടതുപക്ഷത്തിന്‌ കംമ്പ്യൂട്ടറിനെയും തീവണ്ടിയേയും സ്മാര്‍ട്ട് സിറ്റിയേയും എക്സ്പ്രസ് ഹൈവേകളേയും സ്വാശ്രയ വിദ്യാഭ്യാസത്തേയും എഡിബിയേയും ഒക്കെ പിന്തുണയ്ക്കേണ്ടി വന്നത്. ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും അനുകൂലിച്ചു ബുദ്ധദേവ് സംസാരിച്ചത് വിവാദമായിട്ട് അധികം കാലമായില്ല


ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസിന്റെ ജനകീയ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നു് വാശിപിടിച്ചതും അവ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ സമ്മര്‍ദ്ദം ചെലുത്തിയതും ഇടതുപക്ഷമായിരുന്നു.

ആദ്യമായാണ്‌ ഒരു ഇടതുപക്ഷക്കാരന്‍ അതു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണെന്നു സമ്മതിയ്ക്കുന്നത്. സത്യം പറഞ്ഞതിനുള്ള അഭിനന്ദനം ആദ്യം. പക്ഷേ സമ്മര്‍ദം സ്ഥാപിയ്ക്കാന്‍ ആദ്യമേ പറഞ്ഞിരിയ്ക്കുന്നു കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിയ്ക്കാറില്ലാ എന്ന്. കടാശ്വാസത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചിദംബരം എണീറ്റുപോയീ എന്നതാണ്‌ കോണ്‍ഗ്രസ്സിനു താത്പര്യമില്ലായിരുന്നു എന്നു സ്ഥാപിയ്ക്കാനുള്ള തെളിവ്. അതിനു കാരണം അറിയണമെങ്കില്‍ തോമസ് ഐസക്കിനോടു ചോദിച്ചാല്‍ മതിയാവും. എല്ലാ പദ്ധതികള്‍ക്കും പണം വേണം, പക്ഷേ പണം പരിമിതമാണ്‌. എത്രയോ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കുറഞ്ഞപക്ഷം ഘടകകക്ഷികളെങ്കിലും  തോമസ് ഐസക്കിനെ പഴിചാരിയിട്ടൂണ്ട്.

"കോണ്‍ഗ്രസ് ഉദാരവത്കരണനയങ്ങളെ ചൊല്ലിയല്ല ഇത്തവണ തെരഞ്ഞെടുപ്പു് പ്രചാരണം നടത്തിയതെന്നും ഓര്‍ക്കുക. " തിരഞ്ഞെടുപ്പു പ്രചാരണത്തിലെ വിഷയങ്ങളും പാര്‍ട്ടിയുടെ നയങ്ങളും വ്യത്യസ്ഥമായിരിയ്ക്കും. പ്രചാരണവിഷയത്തിന്റെ പ്രാധാന്യം കേള്‍വിക്കാരുടെ നിലവാരത്തിനുസരിച്ചു പോലും മാറും. ഗ്രാമങ്ങിളോ കുഗ്രാമങ്ങിലോ ചെന്ന് ആണവകരാറിനെക്കുറിച്ചും ആഗോളവത്കരണത്തെക്കുറിച്ചും സംസാരിച്ചാല്‍ എന്താണു പ്രയോജനം? അവരതിന്റെ പ്രത്യക്ഷ ഉപഭോക്താക്കളാകണമെന്നില്ല. എത്രയോ മുശ്ലീം ഏരിയാകളില്‍ സദ്ദാം ഹുസ്സൈനും പാലസ്തീന്‍ പ്രശ്നവും പന്ചായത്തു തിരഞ്ഞെടുപ്പുകളില്‍ വിഷയമായിട്ടൂണ്ട്.

പക്ഷേ കോണ്ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്‍പോട്ടു പോകും എന്നു തന്നെയാണു പറഞ്ഞിരിയ്ക്കുന്നത്.

Tuesday, June 02, 2009

സ്മാര്‍ട്ട് സിറ്റിയില്‍ സംഭവിയ്ക്കുന്നത്

സ്വതന്ത്രാകവകാശം
2007 മെയ് 13 ന്‌ കേരളസര്‍ക്കാര്‍ ടീകോം കമ്പനിനുമായി ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് എഗ്രീമെന്റില്‍ ഇപ്രകാരം പറയുന്നു

"Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and such plots will be converted to free hold by GoK forthwith without any further consideration or charges. Cumulative area of the plots converted to freehold will not exceed 12% of the total land area at any point of time.(5.4 ARTICLE 5:LAND, FRAMEWORK AGREEMENT)"

ചുരുക്കിപ്പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ പദ്ധതിപ്രദേശത്തിന്റെ സ്മാര്‍ട്ട്സിറ്റി പ്രൈവറ്റ് ലിമിറ്റഡ്(SPV) തിരഞ്ഞെടുക്കുന്ന 12%ല്‍ കൂടാത്ത ഭൂമിയില്‍ ഗവര്‍മെന്റ് ഓഫ് കേരള(GoK) സ്വതന്ത്രാവകാശം(freehold) അനുവദിയ്ക്കും.


പാട്ടക്കരാര്‍
2007 നവംബറില്‍ ഒപ്പുവച്ച് പാട്ടക്കരാര്‍ അസാധുവായതിനേത്തുടര്ന്ന് പുതിയ പാട്ടക്കരാര്‍ ഉണ്ടാക്കേണ്ടതായി വന്നു. 2009 ഫെബ്രുവരിയില്‍ പാട്ടക്കരാര്‍ ഒപ്പിടാന്‍  സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി 22 നു തന്നെ ടീ കോം ഫ്രീഹോള്‍ഡിലുള്ള ആശങ്ക പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തു.

2009 ഏപ്രില്‍ 21ന്‌ സ്വതന്ത്രാവകാശത്തിന്മേലുള്ള ആശങ്ക പരിഹരിയ്ക്കുന്നതുവരെ കൊച്ചിയിലെ ടീകോമിന്റെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നതു നിര്‍ത്തിവയ്ക്കുന്നതായി ടീകോം പ്രഖ്യാപിച്ചു.

"പദ്ധതി പ്രദേശത്തെ 30 ഏക്കര്‍ സ്ഥലത്തു സ്വതന്ത്രാവകാശം ഉണ്ടാകുമെന്ന് ടീകോമുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ഉടമ്പടിയില്‍ നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഈ നിബന്ധന പുതിയ ഉടമ്പടിയില്‍ ചേര്‍ത്തിരുന്നില്ല. വിദേശ കമ്പനിക്കു രാജ്യത്തിനകത്തു സ്വതന്ത്രാവകാശം നല്‍കാന്‍ കഴിയില്ലെന്നും, ഇക്കാര്യം നിര്‍മാണം തുടങ്ങിയശേഷം ആലോചിക്കാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാരിന്‍റെ പെട്ടെന്നുള്ള ഈ നയം മാറ്റം ടീകോം അധികൃതരെ കടുത്ത നിലപാടെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു".(21 ഏപ്രില്‍ 2009 വെബ്‌ദുനിയ)

2009 ജൂണ്‍ ഒന്നിന്‌ സ്മാര്‍ട്ട് സ്റ്റിറ്റി സി.ഇ.ഓ ഫരീദ് അബ്ദുള്‍ റഹ്മാന്‍ സ്വതന്ത്രാവകാശത്തേക്കുറിച്ച് സര്‍ക്കാര്‍ ടീകോമിന് ഒരു ഉറപ്പു നല്‍കണം എന്ന് ആവശ്യപ്പെട്ടു.

"Tecom, promoters of the proposed Smart City Kochi project, has set a deadline before the State Government by December to sort out all issues that are creating hurdles in the progress of the project." (Kochi, June 1 www.thehindubusinessline.com)

കൊച്ചിയും മാള്‍ട്ടയും
ചുവപ്പുനാടകളിലും കുരുങ്ങിക്കിടക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങളാണ്‌. കാര്യക്ഷമതയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്‌ ഒന്നാം പ്രതി.

2006 ജൂലൈയില്‍ പ്രാരംഭ ചര്‍ച്ചകല്‍ ആരംഭിച്ച് , 2007 ഏപ്രിലില്‍ ഒപ്പുവച്ച്, 2007 ഏപ്രിലില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്ത്, മാള്‍ട്ടയില്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

2004ല്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച്, 2006ല്‍ ഒന്നാം കരാര്‍ തയ്യാറായി, 2007ല്‍ രണ്ടാം കരാര്‍തയ്യാറായി, 2009ല്‍ പാട്ടക്കരാര്‍ തയ്യാറായി ഇനിയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാവാതെ സ്മാര്‍ട്ട് സിറ്റി കൊച്ചി.

Sunday, February 22, 2009

സ്വാശ്രയം - കഥ ഇതുവരെ

സ്വാശ്രയം - വാതില്‍ തുറക്കുന്നു
ദൈനംദിന ചിലവുകള്‍ക്ക് ബുദ്ധിമുട്ടൂന്ന ഒരു സര്‍ക്കാരിന് ചിലവുകൂടിയ ഉന്നതവിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കുന്നതിനു പ്രായോഗികമായ ബുദ്ധിമുട്ടൂണ്ട് എന്ന തിരിച്ചറിവ് യുഡീഎഫ് നു പൊതുവെയും എല്‍ഡീഎഫ് ല്‍ ഒറ്റപ്പെട്ടും ഉണ്ടായിരുന്നു. 2001 ഫെബ്രുവരിയില്‍ ബംഗാളില്‍ 100 സ്വാശ്രയ പ്രൊഫഷണ കോളേജുകള്‍ക്ക് ബംഗാളിലെ സി.പി.എം ഗവര്‍മെന്റ് അനുമതി നല്‍കിയിരുന്നു. ആ സമയം കേരളത്തിലെ വിദ്യഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫിനും സ്വകാര്യസ്വാശ്രയമെന്ന ആശയം സ്വീകാര്യമായിരുന്നു. മുഖ്യമന്തി ഇ.കെ നയനാര്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് അനുകൂല നിലപാടാണ് കൈക്കൊണ്ടിരുന്നത്. എല്‍.ഡി.എഫ് കണ്‍‌വീനറായിരുന്ന അച്യുതാനന്ദന്‍ മൃദു സമീ‍പനമാണ് കൈക്കൊണ്ടിരുന്നത്. അതേ സമയം പിണറായി വിജയനാകട്ടെ സ്വകാര്യ സ്വാശ്രയങ്ങള്‍ ഒരു കാരണവശാലും അനുവദിയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടിലായിരുന്നു.

2001 മേയില്‍ ആന്റണി ഗവര്‍മെന്റ് അധികാരമേറ്റതിനു തൊട്ടുപിന്നലെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെപറ്റി ധവളപത്രമിറക്കി. അധികം വൈകാതെ തന്നെ സ്വാശ്രയപ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് മന്തിസഭ അനുമതി നല്‍കുകയും ചെയ്തു. ആ സമയം കേരളത്തില്‍ 4013 എന്‍‌ജിനീയറിംഗ് സീറ്റുകളും വളരെ കുറച്ച് മെഡിക്കല്‍ സീറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2001 ലെ കണക്കനുസരിച്ച് കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലുമായി പ്രൊഫഷണല്‍ വിദ്യഭ്യാസം തേടിയിരുന്ന വിദ്യാര്‍ത്ഥികളില്‍ 45% വും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മേഖലയെ അനുവദിച്ചതിന്റെ ഫലമായി 2001-2004 കാലഘട്ടത്തില്‍ 48 എന്‍‌ജിനീയറിംഗ് കോളേജുകളും, 6 മെഡിക്കല്‍ കോളേജുകളും, 6 ഡന്റല്‍ കോളേജുകളും, 20 MBA and MCA കോളേജുകളും, 29 നേഴ്സിംഗ് കോളേജുകളും 52 B.Ed. കോളേജുകളും പുതുതായി ആരംഭിച്ചു. ഇതിന്റെ ഫലമായി 2500 കോടി രൂപയുടെ നിക്ഷേപം വിദ്യാഭ്യാസരംഗത്ത് ഉണ്ടായി എന്നു മാത്രമല്ല നേരിട്ടൂള്ള 18000 തൊഴിലവസരങ്ങളും 25000 ഓളം പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടായി. മാത്രമല്ല തമിഴ്നാട് കര്‍ണ്ണാടകങ്ങളിലേയ്ക്ക് പോയ്ക്കോണ്ടിരുന്ന 400 കോടി രൂപയെ കേരളത്തിലേയ്ക്ക് വഴിതിരിച്ചുവിടാനും കഴിഞ്ഞു.

ഫിഫ്ടി-ഫിഫ്ടി
ഗവര്‍മെന്റ് എന്‍.ഓ.സി കൊടുത്ത 43 മെഡിയ്ക്കല്‍ കോളേജുകളില്‍ നാലെണ്ണത്തിനു മാത്രമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അനുവാദം കൊടുത്തത്. അവ പുഷ്പഗിരി, കോലഞ്ചേരി അമൃത, കാരക്കോണം ഇവയാണ്. 15 ശതമാനം മാനേജുമെന്റു ക്വാട്ടായും 15 ശതമാനം NRI കോട്ടയും മാത്രമേ മാനേജുമെന്റിനുള്ളൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് NOC നല്‍കിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് അവകാസപ്പെടുന്നത്. മാനേജുമെന്റുകളുമായുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുവിഭജനം 50-50 നിലയിലേയ്ക്ക് പിന്നീടുമാറി. രണ്ടു സ്വാശ്രയകോളേജ് സമം ഒരു ഗവര്‍മെന്റ് കോളേജ് എന്ന ധാരണ മാനേജുമന്റുകളുമായി ഉണ്ടാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു.

TMA പൈ കേസിലെ സുപ്രീം കോടതി വിധിയും വഴിത്തിരിവുകളും
ഈ അവസരത്തിലാണ് TMA പൈ കേസില്‍ സുപ്രീം കോടതി വിധിയുണ്ടാവുന്നത്. മൈനോറിറ്റികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്ത് പുനര്‍നിര്‍‌വ്വചിയ്ക്കുന്ന ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മുന്‍‌പുണ്ടായിരുന്ന ധാരണകള്‍ ഒക്കെ അപ്രസക്തമാവുന്നതും. 2002 ഡിസംബര്‍ 19ല്‍ സ്വാശയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച് ഗവര്‍മെന്റ് ഓര്‍ഡറുണ്ടാകുന്നതുവരെ ഈ വിധി കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല.
ഗവര്‍മെന്റ് 50% വിദ്യാര്‍ത്ഥീപ്രവേശനം സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് ആയിരിയ്ക്കണമെന്നും ഫീസ് Rs.28,750 ആയിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് പുഷ്പഗിരിയും കോലഞ്ചേരിയും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി എ.കെ ആന്റണി ഇതിനെ വിശ്വാസവഞ്ചനയായിട്ടാണ് ചിത്രീകരിച്ചത്. ഹൈക്കോടതി ഗവര്‍മെന്റ് നിര്‍ദ്ദേശത്തെ നിയമവിരുദ്ധം എന്നു വിശേഷിപ്പിയ്ക്കുകയും സര്‍ക്കാരിന് 25% മാത്രമായിരിയ്ക്കും പ്രവേശനത്തില്‍ അവകാശം എന്നു വിധിയ്ക്കുകയും ചെയ്തു. മാത്രവുമല്ല മെറിറ്റ് സീറ്റിലെ ഫീസ്, ഗവര്‍മെന്റ് ഹാജരാക്കിയ വരവുചിലവു കണക്കുകളുടെ അടിസ്ഥാനത്തില്‍ 1.5 ലക്ഷമായി കോടതി തീരുമാനിയ്ക്കുകയും ചെയ്തു. കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കും എന്നു പറഞ്ഞ ഗവര്‍മെന്റ് പക്ഷേ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജ്ജി ഫയല്‍ ചെയ്യുക മാത്രമാണ് ചെയ്തത്.ഹൈക്കോടതിയാവട്ടെ റിവ്യൂ ഹര്‍ജ്ജി തള്ളി. അണ്‍‌എയിഡഡ് സ്ഥാപനങ്ങളിലെ ഫീസ് നിശ്ചയിയ്ക്കാന്‍ ഗവര്‍മെന്റിനിനു അവകാശമില്ല എന്നതായിരുന്നു കോടതിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ഗവര്‍മെന്റ് ഉണ്ട് എന്നവകാശപ്പെട്ടിരുന്ന 50-50 ധാരണ ഈ രണ്ടു മാനേജുമെന്റുകളും തള്ളിക്കളഞ്ഞു.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ചിലവ്
സ്വകാര്യസ്വാശ്രയങ്ങളുടെ അരംഭത്തിനു മുന്‍പ് വളരെ തുശ്ചമായ ഫീസായിരുന്നു ഗവര്‍മെന്റ് കോളേജുകളിലും ഗവര്‍മെന്റ് സ്വാശ്രയങ്ങളിലെ മെറിറ്റ് സീറ്റിലും നിലവിലിരുന്നത്. ഇത് മെഡിക്കല്‍ കോളേജുകളില്‍ ഏകദേശം 11500 രൂപയും എന്‍‌ജിനീയറിംഗ് കോളേജുകളില്‍ 6600 രൂപയും ആ‍യിരുന്നു.അതേസമയം ഗവര്‍മെന്റ് സ്വാശ്രയങ്ങളിലെ പേയ്മെന്റ് സീറ്റുകളില്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്. ഇതേ ഏകദേശം 40,000/- രൂ ഫീസും 2 ലക്ഷം രൂപാ ഡിപ്പോസിറ്റും എന്ന രീതിയിലായിരുന്നു. ഇതിനും പുറമേ വളരെ ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്ന എന്‍.ആര്‍.ഐ സീറ്റുകളും നിലനിന്നിരുന്നു.

പുതിയ ഗവര്‍മെന്റ ഓര്‍ഡര്‍ പ്രകാരം മെഡിക്കല്‍ കോളെജിലെ ഫീസ് 8,750 രൂപയും സ്വാശ്രയ കോളെജുകളിലെ ഗവര്‍മെന്റ് നിശ്ചയിച്ച ഫീസ് 28,750 ആയിരുന്നു. കോടതിവിധിപ്രകാരം 25% സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റിനുള്ള ഫീസ് 1.5 ലക്ഷമായി. 75 % സീറ്റില്‍ 4.38 ലക്ഷം രൂപ പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി ഫീസിനത്തില്‍ ഈടാക്കി.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.

കെ.ടി തോമസ് കമ്മീഷന്‍
സുപ്രീം കോടതി 2003 ആഗസ്റ്റ് 14 ന് “Islamic Academy of Education and another versus the State of Karnataka and others” കേസിലെ വിധി 2002 ഒക്ടൊബറിലെ TMA പൈ വിധിയെ വ്യക്തമാക്കുന്നതായിരുന്നു. ഇതില്‍ സംസ്ഥാനഗവര്‍മെന്റ് സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിയ്ക്കാനും സ്വകാര്യസ്വാശ്രയങ്ങളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് മേല്‍നോട്ടം വഹിയ്ക്കാനും കമ്മിറ്റികള്‍ രൂപീകരിയ്ക്കണമെന്നു നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശിയ്ക്കുന്ന റിട്ടയേര്‍ഡ് ജഡ്ജ് ആയിരിയ്ക്കണം ഈ കമ്മിറ്റികളുടെ ചെയര്‍മാന്‍. ഇതനുസരിച്ചാണ് കെ.ടി തോമസ് കമ്മിറ്റി രൂപീകരിയ്ക്കപ്പെടുന്നത്.

കെ.ടി തോമസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഇപ്രകാരമാണ്.
എം.ബി.ബി.എസ്:-1,13,000 രൂ
എന്‍ജീനീയറിഗ് :- 38,000 രൂ
ഡെന്റല്‍ :- 76,000 രൂ
എം.സി.എ :- 38,000 രൂ

2004 മേയില്‍ കെ.റ്റി തോമസ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. കെ.ടി തോമസ് ശുപാര്‍ശകളെ ഗവര്‍മെന്റ് സ്വീകരിച്ചില്ല.
പ്രതിപക്ഷ വിദ്യാര്‍ത്ഥീ സംഘടകള്‍ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തു വന്നു.

കേരളാ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമം 2004
2004 ജൂലൈ 24നു യുഡിഫ് ഗവര്‍മെന്റ് “THE KERALA SELF FINANCING PROFESSIONAL COLLEGES (PROHIBITION OF CAPITATION FEES AND PROCEDURE FOR ADMISSION AND FIXATION OF FEES), 2004 എന്ന ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ആര്‍.എല്‍ ഭാട്ടിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. ഇതിലെ പല നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധിയ്ക്ക് എതിരും കോടതില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായിരുന്നു. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നതിനു വിസമ്മതിയ്ക്കുകയും അസംബ്ലിയില്‍ ബില്ലായി അവതരിപ്പിയ്ക്കുവാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥീപ്രസ്ഥാനങ്ങളുടെയും അതൃപ്തി ഏറ്റുവാങ്ങിയ കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശകളെ മറികടക്കുകയായിരുന്നു ഓര്‍ഡിനനസിന്റെ ലക്ഷ്യം. ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകളും സുപ്രീംകോടതി അസാധുവാക്കുകയും ഭരണഘടനാവിരുദ്ധമെന്നു വിധിയെഴുതുകയും ചെയ്ത ഉണ്ണികൃഷ്ണന്‍ കേസിലേതിനു സമാനമായിരുന്നു. ഗവര്‍ണ്ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനനസിറക്കുകയും നിയമസഭയുടെ അനുമതി നേടിക്കഴിയുകയും ചെയ്തതിനു ശേഷം ഭരണഘടനയുടെ ഒന്‍‌പതാം ഷെഡ്യൂളില്‍ പെടുത്തി കോടതികളുടെ നിരീക്ഷണത്തില്‍ നിന്നും നിയമത്തെ സ്വതന്ത്രമാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ബില്ല് നിയമസഭയില്‍ അവതരിപ്പിയ്ക്കപ്പെടുകയും ഗവര്‍ണ്ണര്‍ അംഗീകരിയ്ക്കുകയും ചെയ്തു.

പുഷ്പഗിരി ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2004 ജൂലൈ 29 നു ഉണ്ടായ ഇടക്കാലവിധിയില്‍ സുപ്രീംകോടതി 50-50 ക്വോട്ടാ സ്റ്റേ ചെയ്യുവാന്‍ മടിച്ചു. 50-50 അടിസ്ഥാനത്തില്‍ പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുവാന്‍ ഗവര്‍മെന്റിന്റെ അനുവദിച്ചു. പക്ഷേ ഫീസ് ഘടന കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശപ്രകാരമുള്ളതായിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. നിയമസഭയിലും തെരുവുകളിലും എന്തു സംഭവിയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല നിയമങ്ങളുടെയും ഭരണഘടയുടെയും അടിസ്ഥാനത്തിലാണ് കോടതിവിധികള്‍ ഉണ്ടാവുന്നതെന്ന് കേരളത്തില്‍ പ്രതിപക്ഷം അഴിച്ചുവിടുന്ന സമരങ്ങളെ ചൂണ്ടിക്കാട്ടിയ കെ.കെ വേണുഗോപാലിനു മറുപടി ലഭിച്ചു. മൂന്നംഗ ബഞ്ച് ഈ കേസ് വലിയ ഒരു ബഞ്ചിന്റെ പരിഗണനയ്ക്ക് ശുപാര്‍ശ ചെയ്തു.

ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് 2004, ആഗസ്റ്റ് 30 ന് ഉമ്മന്‍‌ ചാണ്ടി മന്ത്രിസഭ അധികാരം ഏറ്റെടുത്തു.

തൃശ്ശൂര്‍ ജൂബിലി മിഷനിലെയും മറ്റു സ്വാ‍ശ്രയ മെഡിയ്ക്കല്‍ കോളേജുകളിലെയും മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച രണ്ടാം വര്‍ഷ എംബിബി‌എസ് വിദ്യാര്‍ത്ഥികള്‍ 1.3 ലക്ഷം ഫീസ് എന്ന മാനേജുമെന്റുകളുടെ ആവശ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജനുവരി 17, 2005 ലെ ഹൈക്കൊടതിവിധിയില്‍ 29, ജൂലൈയിലുണ്ടായ സുപ്രിം കോടതിയുടെ ഇടക്കാല വിധി മെറിറ്റ് സീറ്റിലും ബാ‍ധകമാണെന്നും, മെറിറ്റ് മാനേജുമെന്റ് സീറ്റ് വ്യത്യാസം കൂടാതെ 2003-2004 ലും 2004-2005 ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ കെ.ടി തോമസ് കമ്മീഷന്‍ പ്രകാരമുള്ള ഫീസ് കൊടുക്കേണ്ടതാണന്നും വിധിച്ചു. ക്രോസ് സബ്‌സിഡി പാടില്ല എന്ന് ഇടക്കാല വിധിയിലെ സുപ്രിം കോടതി നിര്‍ദ്ദേശം ഹൈക്കൊടതി ചൂണ്ടിക്കാണിച്ചു.

ഇനാംദാര്‍ കേസിലെ സുപ്രീം കോടതി വിധി
2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല എന്നതായിരുന്നു വിധിയുടെ ചുരുക്കം.

ചുരുക്കത്തില്‍ 2006 മേയില്‍ എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തിലെത്തുന്നതിനു മുന്‍പേതന്നെ സുപ്രധാനമായ പല കോടതി വിധികളും വന്നിരുന്നു. TMA പൈ കേസില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി വ്യക്തതയുണ്ടായി. പുഷ്പഗിരിയും സംസ്ഥാനഗവര്‍മെന്റും തമ്മിലുള്ള കേസിന്റെ ഇടക്കാല വിധിയില്‍ ക്രോസ് സബ്‌സിഡി പാടില്ല എന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇനാംദാര്‍ കേസു പ്രകാരം അണ്‍‌എയിഡഡ് കോളേജുകളില്‍ പ്രത്യേക ക്വാട്ടാകള്‍ അവകാശപ്പെടാന്‍ സംസ്ഥാനസര്‍ക്കാരിനു കഴിയില്ല എന്ന വ്യക്തമായി.

(സമയപരിമിതിയും പ്രായോഗിക ബുദ്ധിമുട്ടൂകളും നിമിത്തം 2001-2006 വരെ കാലത്തിലെ സുപ്രധാന സംഭവങ്ങള്‍ മാതമേ ഉള്‍ക്കൊള്ളിച്ചിട്ടൂള്ളൂ. തുടരുമായിരിയ്ക്കും :) )