Wednesday, September 17, 2008

വിവാദ പാഠപ്പുസ്തകം: ഒരു അനുസ്മരണം.

വിവാദപാഠപ്പുസ്തക വിശദീകരണ സമ്മേളനത്തില്‍ വച്ച് പൂക്കോട്ടൂര്‍ ‍നടത്തിയ പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം. അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങളുടെ പ്രസക്തഭാഗങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിയ്ക്കുകയാണ് എന്റെ ഉദ്യമം. വീഡിയോ കാണെണ്ടവര്‍ക്ക് ഇവിടെ അതു കാണാം.



എന്തുകൊണ്ട് എതിര്‍ക്കുന്നു?
മുന്‍പ് പാഠപ്പുസ്തകങ്ങളില്‍ കമ്യൂണിസത്തെക്കുറിച്ചും കാറല്‍ മാക്സിനെക്കുറിച്ചും, ഏഗത്സിനെക്കുറിച്ചും ലെനിനെകുറിച്ചും പഠിപ്പിച്ചപ്പോള്‍ ആരും പ്രകോപിതരായിട്ടില്ല. പുതിയ പാഠപ്പുസ്തകത്തോടുള്ള എതിര്‍പ്പിന് രണ്ടു കാരണങ്ങളാളുള്ളത്.
1. മതത്തെ പരിഹസിയ്ക്കുന്നു.
2. മതത്തെ നിരാകരിയ്ക്കുന്നു.

സഖാവ് എ.കെ ഗോപാലന്റെ ജീവിതകഥ
പാഠപ്പുസ്തകത്തിന്റെ 9ആം പേജില്‍ എ.കെ ഗോപാലന്റെ ജീവിതകഥയുടെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. എ.കെ.ജിയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍‍ അസാംഗത്യമില്ല. എ.കെ.ജി സാമൂഹിക രാഷ്ട്രീയ രംഗത്ത് ചെയ്ത സേവനങ്ങള്‍ ആര്‍ക്കും നിഷേധിയ്ക്കാന്‍ കഴിയുമില്ല.പക്ഷേ സഖാവ് എ.കെ ഗോപാലനെ കുട്ടികള്‍ക്കു പരിചയപ്പെടൂത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അതു തെറ്റാണ്, ദുരുദ്ദേശമില്ലെങ്കില്‍ കുഴപ്പവുമില്ല. ദുരുദ്ദേശമുണ്ടോ ഇല്ലയോ എന്നു മനസിലാക്കുവാന്‍ അടുത്ത ഭാഗങ്ങള്‍ നോക്കാം.

വിത്തിട്ടവര്‍ വിളകൊയ്യും പേജ് 10
കമ്യൂണിസ്റ്റു ചരിത്രവുമായി ബന്ധപ്പെട്ട കരിവള്ളൂര്‍ സമരം കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ജന്മികുടിയാല്‍ പരിപ്രേഷ്യത്തിലാണ് സമരങ്ങളെ വിലയിരുത്തുന്നത്. അത്തരം ഉത്തരവുകളും ഗവര്‍മെന്റിന്റെ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപ്പുസ്തകം ക്രമീകരിച്ചീരിയ്ക്കുന്നത്.

അധികവായനയ്ക്ക്
പന്ത്രണ്ടാം പേജില്‍ അധികവായനയ്ക്ക് പുസ്തകങ്ങള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നു.
1.നമ്മള്‍ ഒന്ന് -ചെറുകാട്
2.പാട്ടബാക്കി -കെ ദാമോദരന്‍
3.മണ്ണിന്റെ മാറില്‍ -ചെറുകാട്
4.കേരളത്തിന്റെ കര്‍ഷക സമരങ്ങള്‍ -കെ.കെ.എന്‍ കുറുപ്പ്
5.രേഖയില്ലാത്ത ചിത്രം-ആണ്ടലോറ്റ്

കേരളത്തില്‍ നിരവധി സാഹിത്യകാരന്മാരും ചിന്തകന്മാരും ബുദ്ധിജീവികളും അവാര്‍ഡു ജേതാക്കളും ഒക്കെ ഉണ്ടായിട്ടൂം എന്തുകൊണ്ട് ചെറുകാടിന്റെ തന്നെ രണ്ടൂ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു? സംശയമുണ്ട്.

എന്താണ് ഈ ലേഖകന്മാരുടെ പ്രത്യേകത.
ചെറുകാടിന്റെ നമ്മളൊന്ന് എന്നത് നൂറുശതമാനം കമ്യൂണിസ്റ്റു ചിന്താഗതിയുള്ള ഒരു നാടകമാണ്. ജന്മികുടിയാന്‍ പരിപ്രേഷ്യത്തിലുള്ള നാടകം. നാടകം അവസാനിയ്ക്കുന്നത് ഇങ്ങയാണ് “വിപ്ലവത്താല്‍ പാര്‍ത്തലച്ചു വെല്ലുമീ ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുക”. എന്തുകൊണ്ട് ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുവാന്‍ ആവശ്യപ്പെടുന്ന ഒരു നാടകം സര്‍ക്കാര്‍ ചെലവില്‍ കുട്ടിയുടെ അധികവായനയ്ക്ക് നിര്‍ദ്ദേശിയ്ക്കപ്പെട്ടു? ഇതൊന്നു മാത്രമായിരുന്നെങ്കില്‍ സ്വാഭാവികമായി സംഭവിച്ചത് എന്നു കരുതാമായിരുന്നു.

ചെറുകാടിന്റെ മണ്ണിന്റെ മാറില്‍. ചട്ടപ്പുറത്തു തന്നെ അരിവാള്‍. ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം ചട്ടപ്പുറത്ത്‍. പുസ്തകം തുറന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ നിരീശ്വരവാദിയുമായ് മതവിരോധിയും ആയ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പതിനഞ്ചു പേജുള്ള ആമുഖം. വീണ്ടൂം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നീണ്ട മുഖവുര. അതിനു ശേഷം ചെറുകാടിന്റെ കമ്യൂണിസ്റ്റു ചിന്തകള്‍. അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.ഈ പുസ്തകത്തെ കുറ്റപ്പെടുത്തുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന് അരിവാളു വരച്ചുവയ്ക്കാം, പുസ്തകമെഴുതാം വായിയ്ക്കാം പഠിപ്പിയ്ക്കാം. പക്ഷേ എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ എന്റെ കുട്ടിയുടെ അധികവായനയ്കായി ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കപ്പെടണം?

കെ.ദാമോദരന്റെ പാട്ടബാക്കിയും ഒരു കമ്യൂണിസ്റ്റു നാടകമാണ്. നാടകത്തിന്റെ ഒന്നാം രംഗത്തില്‍ ബാ‍ലന്‍ എന്ന കുട്ടി അമ്മയോടു പറയുന്നവാചകം.

ബാലന്‍: “ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം”

അമ്മ അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു ബാലനോടു പറയുന്നു.

ബാലന്‍ വീണ്ടൂം: “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?”

കേരളത്തിലെ ഗവര്‍മെന്റ് 12 വയസുള്ള കുട്ടിയ്ക്ക് അധികവായനയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന പുസ്തകത്തില്‍ മതനിഷേധം. എ.കെ ഗോപാലന്റെ പരിചയപ്പെടുത്തിയതിലും കരിവള്ളൂര്‍ സമരം പരിചയപ്പെടുത്തുന്നതിലും അധികവായനയ്ക്ക് ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കുന്നതിലും ദുരുദ്ദേശമുണ്ടോ?

ഈ പാഠപ്പുസ്തകത്തിലൂടെ കുട്ടി എത്തിച്ചേരേണ്ട ഒരു പോയിന്റുണ്ട്.
1. കുടിയൊഴിപ്പിയ്ക്കലില്‍ നിന്ന് കേരളത്തിലെ ജനതയ്ക്ക് ആരാണു മോചനം നല്‍കിയത്?
2. കാര്‍ഷികാദായം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുത്തതാരാണ്?
3. ഭൂമി വാങ്ങാ‍നും വില്‍കാനുമുള്ള അവകാശം നല്‍കിയത്?
അത് കേരളത്തിലെ കമ്യൂണിസ്റ്റു സമരങ്ങള്‍കൊണ്ട് ഉണ്ടായതാണെന്ന് എന്റെ കുട്ടിയെ പഠിപ്പിയ്ക്കുന്നു. ഈ പുസ്തകങ്ങളത്രയും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് സംസ്കാരത്തെയും നിരാകരിയ്ക്കുന്നു. ഞാന്‍ പറയുന്നു നിങ്ങള്‍ കുട്ടികളെ കോണ്‍ഗ്രസ് ചരിത്രവും കമ്യൂണിസ്സു ചരിത്രവും പഠിപ്പിയ്ക്കണ്ട. കേരളത്തിലെ സമരങ്ങളെ ജന്മി-കുടിയാല്‍ പരിപ്രേഷ്യത്തിലല്ലാതെ വിലയിരുത്തിയ എഴുത്തുകാരില്ലേ? കേരളത്തിലെ മണ്ണിന്റെ മക്കള്‍ക്ക് അവകാശം നേടിക്കൊടുക്കുന്നതിനായി നടന്ന സമരങ്ങള്‍ കമ്യൂണിസ്റ്റു സമരങ്ങള്‍ മാത്രമല്ലല്ലോ?

കമ്യൂണിസം മോശമാണെന്നോ കമ്യൂണിസ്റ്റുകാരു മോശമാണെന്നോ എനിക്കഭിപ്രായമില്ല. അവര്‍ക്കു പാര്‍ട്ടീക്ലാസില്‍ അതു പഠിപ്പിയ്ക്കാം, തെരുവില്‍ പ്രസംഗിയ്ക്കാം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്കൂളുകളില്‍ കമ്യൂണിസം പഠിപ്പിയ്ക്കണമെന്നുണ്ടോ?
ഒന്നാമതായി ഈ പുസ്തകം കമ്യൂണിസം പഠിപ്പിയ്ക്കുന്നു. കമ്യൂണിസം പഠിപ്പിയ്ക്കുന്നു എന്നതിനേക്കാള്‍ ഗൌരവകരമായത് മതനിരാസം പഠിപ്പിയ്ക്കുന്നു എന്നതാണ്. ദൈവത്തെ കൊല്ലണമെന്നു പറയുന്ന കുട്ടി, ദൈവമില്ലെന്നു പഠിപ്പിയ്ക്കുന്ന സിദ്ധാന്തം. ഇതു വേണമായിരുന്നോ

മനുഷ്യത്വം വിളയുന്ന ഭൂമി
ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രതിജ്ഞയുടെ താഴെ ഒരു പത്രകട്ടിംഗ് കൊടുത്തിരിയ്ക്കുന്നു. “പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത ദളിതനെ ചുട്ടുകൊന്നു.” ഇത് ഇന്ത്യയില്‍ സംഭവിച്ചതാണ്. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഒരു പന്ത്രണ്ടു വയസുകാരനെ പലമതക്കാരും ജാതിക്കാരും ഒന്നിച്ചിരിയ്ക്കുന്ന ഒരു ക്ലാസ് മുറിയില്‍ ഈ പാഠഭാഗം പഠിപ്പിയ്ക്കുന്നതില്‍ അസാംഗത്യമില്ലേ? ഇത്രമാത്രം ഭീകരമായ ഒരു സംഭവം കൊച്ചുകുട്ടിയുടെ മനസിലേയ്ക്ക് പകര്‍ന്നു കൊടുക്കണോ? സംഭവിച്ചതാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു സവര്‍ണ്ണനും ദളിതനും ഒന്നിച്ചിരിയ്ക്കുന്നക്ലാസില്‍ ഇതു പഠിപ്പിയ്ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരമെന്തായിരിയ്ക്കും? എന്താണ് ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം? ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം ഇതിനു കാരണം മതമാണ് എന്നു സ്ഥാപിയ്ക്കുന്നതിനാണ്.

പാഠപ്പുസ്തകത്തിന്റെയും റഫറന്‍സ് ഗ്രന്ഥങ്ങളുടെയും അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത്.

അതിനുശേഷം 1924ല്‍ പന്തള്ളൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു പട്ടിക കൊടുത്തിരിയ്ക്കുന്നു. ഈ പട്ടികയില്‍ 23 പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ഒറ്റ മുശ്സ്ലീമില്ല. മുസ്ലീം സമുദായം അന്നു വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനാണൊ എന്തോ അറിയില്ല. എന്തുകൊണ്ട് അതിനടുത്ത ഒരു സ്കൂളില്‍ മുസ്കീം കുട്ടികള്‍ ചേര്‍ന്നു പഠിയ്ക്കൂന്നുണ്ട് എന്നതു വിസ്മരിച്ചു. വിദഗ്ദസമിതിപോലും ഈ പട്ടീകയും ദളിതനെ ചുട്ടഭാഗവും മാറ്റുവാന്‍ തീരുമാനിച്ചു എന്തുകൊണ്ട്? തെറ്റുണ്ട് എന്നതുകൊണ്ട്. 23ല്‍ 16 നായന്മാര്‍,2 വാര്യര്‍, 1 പണിക്കര്‍, 2 തീയര്‍ 1 തട്ടാന്‍,2 ചെട്ടി‍. അങ്ങനെപഠിപ്പിയ്ക്കാനും മാത്രം ജാതീയത കുത്തിനിറയ്ക്കാനുള്ള കാരണമെന്താണ്?
കാരണം മതമുണ്ടായാല്‍ ജാതിയുണ്ടാവും എന്നു വരുത്തുന്നതിന്നു തന്നെ. ജാതിയില്ലാതീരിയ്ക്കാനും സ്പര്‍ദ്ധയില്ലാതിരിയ്ക്കാനും ഉള്ള പരിഹാരമെന്താണ്? ആ പരിഹാരത്തിലേയ്ക്കാണ് കുട്ടിയെ കൊണ്ടൂവരുന്നത്.

പുസ്തകത്തില്‍ കുട്ടിയോട് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍.
പട്ടികയില്‍ നിന്ന് എന്തൊക്കെ മനസിലാക്കാന്‍ കഴിയുന്നു?
വിദ്യാലയത്തില്‍ പഠിച്ചിരുന്നവരില്‍ കൂടുതല്‍ ഏതു ജാതിക്കാരായിരുന്നു?
ജാതിയിലും മതത്തിലും പിടിച്ചുകൊണ്ടൂള്ള ഒരു ചര്‍ച്ച. എന്നിട്ട് കുട്ടി തന്റെ കണ്ടെത്തല്‍ അവതരിപ്പിയ്ക്കണം. ഇതെല്ലാം വച്ചുകൊണ്ട് കുട്ടി ഒരു പോയിന്റില്‍ എത്തിച്ചേരണം. അതിനു വേണ്ടിയാണ് അടുത്തഭാഗങ്ങള്‍. ചാന്ദാര്‍ ലഹള, വൈക്കം സത്യാഗ്രഹം ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവയൊക്കെ കൊടുത്തിരിയ്ക്കുന്നു. 1986 മുതല്‍ ഇവിടെ പഠിപ്പിച്ചിരുന്ന സാമൂഹ്യശാസ്ത്രത്തിലും അങ്ങനെ പലതുമുണ്ടായിരുന്നു. അതൂ മാറ്റിവച്ചിട്ടാണ് ഇതു വരുന്നത്. ഇത്തരം സമരങ്ങള്‍ പഠിപ്പിയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മുന്‍പു പറഞ്ഞ ഭാഗങ്ങള്‍ക്കു ശേഷമാണ് ഇതു വരുന്നത്. അത് ഉള്‍പ്പെടുത്തിയ ശേഷം ഇത് ഇള്‍പ്പെടുത്തിയതും അതിനു ശേഷം വരുന്ന ചര്‍ച്ചയും കൂട്ടിച്ചേര്‍ന്നുവായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്. ഈ പ്രശ്നങ്ങള്‍ക്കും മുഴുവന്‍ കാരണം മതമാണ് എന്നു വരുത്തിത്തീര്‍ക്കുന്നു. അങ്ങനെ പറയാന്‍ കാരണം ഈ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്ന ഒരു ചോദ്യമാണ്.

ഒരേ മതവിശ്വാസം നിലനില്‍ക്കുന്നവരില്‍ തന്നെ വേര്‍തിരിവുകള്‍ നിലനില്ക്കൂന്നുണ്ടോ?(പേജ് 23)
ഇന്നു നമ്മുടെ നാട്ടില്‍ വസ്ത്രധരണത്തിന്റെ പേരില്‍ എന്തെങ്കിലും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടോ?

ഇതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്റെ ഒരു കമ്യൂണിസ്റ്റു സുഹൃത്തു പറഞ്ഞത് അതു ചാന്ദാര്‍ ലഹളയെക്കുറിച്ചാണ് എന്നാണ്. ഹരിജനസ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അതിനേക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ രണ്ടൂ ചോദ്യങ്ങള്‍കൂടി ചോദിയ്ക്കട്ടെ.

അതേ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്നു പൊതു വസ്ത്രധാരണരീതി സാമൂഹിക വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ എത്രമാത്രം സഹായിച്ചിട്ടൂണ്ട്? മുകളില്‍ ചര്‍ച്ച ചെയ്തതുപോലെയുള്ള പ്രശ്നങ്ങള്‍ ഇന്നും വിവിധ മതവിഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടോ?

ഇതു പഠിപ്പിയ്ക്കാന്‍ കൊടുത്ത കൈപ്പുസ്തകത്തിന്റെ 59ആം പേജില്‍ പറയുന്നു വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ ചിലസ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ ആശയം വരത്തക്കവിധം പൊതു ചര്‍ച്ചയെ ക്രോഡീകരിയ്ക്കുവാനാണ് അധ്യാപകനു കൈപ്പുസ്തകം നല്‍കുന്ന നിര്‍ദ്ദേശം.

ഇവിടെ ആര്‍ക്കാണ് നിയന്ത്രണം ഉള്ളത്. മുശ്ലീം സ്ത്രീകള്‍ക്ക് ഔരത്ത് എന്നു പറയുന്ന ശരീരഭാഗങ്ങള്‍ പുറത്തുകാണിയ്ക്കുന്നനിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ വിഷയം എന്തുകൊണ്ട് ഏഴാം ക്ലാസിലെ കുട്ടിയെക്കൊണ്ട് ചര്‍ച്ച ചെയ്യിക്കണം?

ഒരു മറു ചോദ്യം ചോദിയ്ക്കട്ടെ. ചാന്ദാര്‍ ലഹള എന്തുകൊണ്ടൂണ്ടായീ. മാറു മറയ്ക്കാന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടീ. യഥാര്‍‌ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താ. മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം? മാറുമറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞപ്പോള്‍ മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അവകശമായി നേടിയെടുത്തു. അതംഗീകരിയ്ക്കുന്നു. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?

അവസാ‍നമായി മതത്തില്‍ ഉണ്ട് എന്നു പറയപ്പെടുന്ന പ്രശ്നങ്ങള്‍ ഒരു കുറിപ്പായി എഴുതിക്കൊണ്ടൂ വരാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നു. അധ്യാപക സഹായിയില്‍ അതിനുള്ള നിര്‍ദ്ദേശമുണ്ട്.

ഇത്രയും പഠിപ്പിച്ചതില്‍ നിന്നും കുട്ടി എത്തിച്ചേരേണ്ട കാര്യമെന്താണ്. മതം പ്രശ്നക്കാരനാണ്. മതങ്ങളില്‍ ജാതിയുണ്ട്. ജാതിയുണ്ടാവുമ്പോള്‍ പോരുണ്ട്. ഒന്നൊന്നരമാസക്കാലം പഠിപ്പിച്ചിട്ട് കുട്ടി എവിടെ എത്തിച്ചേന്നു? നിരീശ്വരത്വത്തിന്റെ ഒരു വക്കില്‍.അല്ലെങ്കില്‍ മതം ഒരു പ്രശ്നമാണ് എന്ന തോന്നലില്‍. ശാസ്ത്രസാഹിത്യപരിഷത്തുകാരന്‍ വര്‍ഷങ്ങളായി ശ്രമിയ്ക്കുന്ന മേഖലയിലേയ്ക കുട്ടികളെ കൊണ്ടെത്തിയ്ക്കുന്നു.

മതമില്ലാത്ത ജീവന്‍ പേജ് 24
മതമില്ലാത്തജീവന്‍ പെട്ടന്നങ്ങ് അവതരിയ്ക്കുകയല്ല. ഒന്നരമാസക്കാലത്ത് പരിശീലനത്തിലൂടെ മതം ഒരു പ്രശ്നക്കാരനാണ് എന്ന ചിന്താഗതിയില്‍ എത്തിച്ചേരേണ്ടൂന്ന ഒരു കുട്ടിയുടെ മുന്നിലാണ് ഈ പാഠം അവതരിപ്പിയ്ക്കപ്പെടുന്നത്. ഏഴാം ക്ലാസിലെ കുട്ടിയുടെ മുന്നില്‍ ഒരു മിശ്രവിവാഹം അവതരിപ്പിയ്ക്കപ്പെടുന്നു. രണ്ടാമത് സ്കൂളില്‍ ചേരുന്ന കുട്ടിയ്ക്ക് മതം വേണ്ട. വിദ്യ്യാര്‍ത്ഥിയുടെ മുന്നില്‍ മതനിരാസം അവതരിപ്പിയ്ക്കപ്പെടുന്നു.

ഇന്ത്യ മതാധിഷ്ടിതരാജ്യമോ മതമില്ലാത്ത രാജ്യമോ മതവിരുദ്ധരാജ്യവുമല്ല. നമ്മുടെ രാജ്യം മതേതര രാജ്യമാണ്. സ്വതന്ത്രമായി മതം വിശ്വസിയ്ക്കാനും അനുഷ്ടിയ്ക്കാനും പ്രചരിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന രാജ്യം. ആ സ്വാതന്ത്ര്യം എന്റെ മതം തന്നിരിയ്ക്കെ, രാജ്യം തന്നിരിയ്ക്കേ എന്റെ കുട്ടിയ്ക്ക് മതനിരാസം സര്‍ക്കാര്‍ ചിലവില്‍ പരിചയപ്പെടുത്തിക്കൊടുത്തുകൂടാ.

എല്ലാവരും ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്. അന്‍‌‌വര്‍ റഷീദിന് ലക്ഷ്മീ ദേവിയെ കല്യാണം കഴിച്ചുകൂടേ? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ വിവാഹം കഴിയ്ക്കണമെന്നു തോന്നിയത് എപ്പോഴാണ്? പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്നു തോന്നിയപ്പോള്‍ ഇസ്ലാം മതത്തെക്കാള്‍ നല്ലത് ലക്ഷ്മീദേവിയാണെന്ന് അന്‍‌‌വര്‍ റഷീദിനും ഹിന്ദുമതത്തേക്കാള്‍ നല്ലത് അന്‍‌‌വര്‍ റഷീദാണെന്ന് ലക്ഷ്മീദേവിയ്ക്കും തോന്നിയപ്പോള്‍. നമുക്ക് പരാതിയില്ല. പക്ഷേ മതേതര ഇന്ത്യയില്‍ 12 വയസുള്ള എന്റെ കുട്ടിയ്ക്കെന്തിന് അതു പരിചയപ്പെടുത്തിക്കൊടൂ‍ക്കണം? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള അവകാശമുണ്ട്. ജീവന് മതമില്ലാതിരിയ്ക്കാനുള്ള അവകാശവുമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ കുട്ടിയെ ചെറുപ്പത്തിലേ മതനിരാസം പഠിപ്പിയ്ക്കണം.

നിങ്ങള്‍ ചോദിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയാം.
അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ?. ജീവന് മതമില്ലാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഉണ്ട്. പക്ഷേ ഉള്ള സ്വാതന്ത്ര്യമെല്ലാം 7ആം ക്ലാസിലെ കുട്ടിയെ പഠിപ്പിയ്ക്കണമെന്നുണ്ടോ? പ്രത്യേകിച്ച് മതത്തില്‍ ജീവിയ്ക്കുന്ന ഒരു സമൂഹത്തിന്റെ മുന്‍പില്‍.

പ്രായപൂര്‍ത്തിയാവുമ്പോള്‍ ജീവന്‍ അവന്റെ മതം തിരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവന് മതം വേണ്ടെന്നു വയ്ക്കാം. വേറേ മതംവേണമെങ്കില്‍ അതു തിരഞ്ഞെടുക്കാം. പക്ഷേ ചെറുപ്പത്തില്‍ കുട്ടികളെ തങ്ങളുടെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട് കടമയുണ്ട്.

പാഠത്തിന്റെ അവസാനം നെഹൃവിന്റെ ഒരു വാചകം. അദ്ദേഹം പറഞ്ഞ മറ്റെല്ലാം മാറ്റിവച്ച് മതത്തിനെതിരെ എന്നു പറയാവുന്ന ഒരു വാചകം പുസ്തകത്തില്‍ കൊടുത്തതിന്റെ അര്‍ത്ഥമെന്താ? അതിനു താഴെ ഒരു വാചകം. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിയ്കുന്ന സംഭവങ്ങള്‍ ഇന്നും നമ്മള്‍ പത്രത്തില്‍ വായിച്കുകൊണ്ടിരിയ്ക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മിലടിയ്ക്കുന്നില്ലേ? കേരളത്തില്‍ ഏറ്റവൂം കൂടുതല്‍ ബന്ദു നടന്നത് എന്തിന്റെ പേരിലാണ്? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടൂള്ളത് എന്തിന്റെ പേരിലാണ്? അതു പറഞ്ഞാല്‍ പറയും അതു രാഷ്ട്രീയത്തിലെ വൈകൃതമാണെന്ന്. എന്തൊണ്ട് കുട്ടി രാഷ്ട്രീയത്തിലെ വൈകൃതത്തെക്കുറിച്ചു പഠിയ്ക്കണ്ട? മതത്തില്‍ മാത്രമേ വൈകൃതമുള്ളൂ. ഇന്ത്യാമഹാരാജ്യത്തുനടന്നിട്ടൂള്ള ഏതെങ്കിലും വര്‍ഗ്ഗൂ‍യകലാപത്തില്‍ മതം പങ്കുവഹിച്ചിട്ടൂണ്ടോ? ഗുജറാത്ത് കലാപത്തിന്റെ മുന്‍പില്‍ പോലും ഒരു സ്വാമിയൂണ്ടോ ഒരു അച്ചനുണ്ടോ ഒരു മതപണ്ഡിതനുണ്ടോ? മതമല്ല വര്‍ഗ്ഗീയതയ്ക്കു കാരണം. ബാ‍ബറി പള്ളി പൊളിച്ചത് ഹിന്ദുമതമാണോ? അല്ല. ശബരിമലയില്‍ പോകുമ്പോള്‍ വാവരെ കണ്ടിട്ടൂ പോകുന്ന എന്റെ ഹിന്ദുസഹോദരന്‍ ബാബറി പള്ളി പൊളിയ്ക്കില്ല.

അതിനു ശേഷം ഒരു നബിവചനം കൊടുത്തിരിയ്കുന്നു. അങ്ങനെയൊരു നബിവചനം ആ ഘടനയില്‍ ഉള്ളതായി എനിക്കറിയില്ല. എന്നാല്‍ ആരാണിതു തയ്യാറാക്കിയാതെന്നു ചോദിയ്ക്കാന്‍ പറ്റുമോ? കരിക്കുലം കമ്മറ്റിക്കാരുപറയുന്നു കാര്‍ത്തികേയന്‍ നായരും കെ.എന്‍ പണിക്കരും അടങ്ങിയ ഫോക്കസ് ഗ്രൂപ്പാണ് പുസ്തകം തയ്യാറാക്കിയതെന്ന്. കെ.എന്‍ പണിക്കരു പറഞ്ഞു ഞാനല്ല പുസ്തകം തയ്യാറാക്കിയതെന്ന്. നിയമസഭയില്‍ മന്ത്രിയോടൂ ചോദിച്ചു ആരാണ് പുസ്തകം തയ്യാറാക്കിയതെന്ന്. മന്ത്രി മൌനം പാലിച്ചു.

ആഘോഷങ്ങളുടെ നാട്
ആഘോഷങ്ങളുടെ നാട് എന്നു പറഞ്ഞു കൊണ്ട് ആന്റമാന്‍ ദ്വീപിനെ പരിചയപ്പെടുത്തുന്നു. പുസ്തകത്തില്‍ പറയുന്നു മതം മാറിയുള്ള വിവാഹങ്ങള്‍ ആന്റമാനില്‍ പുതമയേ അല്ലാ എന്ന്. ഒരു വീട്ടിലെ നാലു പെണ്‍കുട്ടികള്‍ നാലു വ്യത്യസ്ഥമതക്കാരെ വിവാഹം കഴിയ്ക്കുന്നതുപോലും അവിടെ സാധാരണമത്രെ. ലളിതമായ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധനുണ. കാരണം ഞാന്‍ ആന്റമാനില്‍ ഒന്നിലധികം തവണ പോയിട്ടൂണ്ട്. പാഠപ്പുസ്തകം തയ്യാറാക്കിയ ആള്‍പോയിട്ടൂണ്ടോ എന്നറിയില്ല.

അടിയില്‍ കുട്ടി വായിക്കുന്നു “ഇതൊന്നും എന്നെ ബാധിക്കില്ല.” മതം എന്നാല്‍ പ്രശ്നമാണെന്നു പഠിച്ചുകഴിഞ്ഞ കുട്ടി, മതമീല്ലാതെ ജീവിയ്ക്കാം എന്നു കണ്ട കുട്ടി ‘ഇതൊന്നും എന്നെ ബാധിയ്കില്ല’ എന്നു വായിക്കുമ്പോള്‍ ലേഖകന്റെ ഉദ്ദ്യേശം എന്താണ്.

അതിനു ശേഷം ചോദ്യം.
താഴെപ്പറയുന്നവ ഏതുമതത്തിലുള്ളവരെയാണ് കൂടുതല്‍ ബാധിയ്ക്കുക.
1.വിലക്കയറ്റം
2.കുടിവെള്ള ക്ഷാമം
3.പകര്‍ച്ച വ്യാധി
4.ഭൂ‍കമ്പം
ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ മതത്തെ പരിഹസിയ്ക്കലല്ലേ ഇത്?
ഇതുകൊണ്ടു കുട്ടി എവിടെ എത്തിച്ചേരണം. മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും മതം ഒരു പരിഹാരമല്ല എന്ന പോയിന്റിലേയ്ക്ക് കുട്ടിയെ കൊണ്ടൂചെന്ന് എത്തിയ്ക്കണം.

താഴെക്കാണുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നല്ലേ ചോദ്യം സദ്ദുദ്യേശപരമായിരുന്നെങ്കില്‍ ചോദിയ്ക്കേണ്ടീയിരുന്നത്.

അക്രമം മുഴുവന്‍ പ്രശ്നങ്ങള്‍ മുഴുവന്‍ മതത്തിന്റെ സൃഷ്ടിയാണെന്നാണ് ചുരുക്കത്തില്‍ പാഠപ്പുസ്തകം പറഞ്ഞു വയ്ക്കുന്നത്. അക്രമ സമരം കേരളത്തിനു പരിചയപ്പെടുത്തിയത് ആരാണ്? കെ.എസ്.ആര്‍.ടി ബസ്സുകളുടെ ചില്ലുകള്‍ ഉടച്ചതിനും ടയറുകള്‍ ചുട്ടതിനും കണക്കുണ്ടോ? മലപ്പുറത്ത് പാഠപ്പുസ്തകം ചുട്ടതിനെ ഞാന്‍ ന്യായീകരിയ്ക്കുന്നില്ല. ആ നടപടി തെറ്റുതന്നെയാണ്. പക്ഷേ ആ നടപടിയെ ചോദ്യം ചെയ്തവര്‍ നശിപ്പിച്ച പൊതുമുതലിന്റെ ഒരംശം പോലും വരില്ല നഷ്ടപ്പെട്ട പാഠപ്പുസ്തകത്തിന്.

കമ്യൂണിസ്റ്റുകാരന് നിരീശ്വരവാദിയായിരിയ്ക്കാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വിശ്വാസിയ്ക്ക് വിശ്വാസിയായിരിയ്ക്കാനും. കൊച്ചുകുട്ടികളില്‍ കമ്യൂണിസവും നിരീശ്വരവാദവും സര്‍ക്കാര്‍ ചെലവില്‍ വിതയ്ക്കുന്നത് ജനാധിപത്യമല്ല.

177 comments:

തറവാടി said...

മത മൗലിക വാദി ;)

simy nazareth said...

ആരു മനസിലാക്കാനാ. അടുത്ത തലമുറയിലെ സഖാക്കള്‍ക്ക് പാഠപുസ്തകം വഴി അല്പം വളം. പാഠപുസ്തകം തിരുത്തി സ്വന്തം അജന്‍ഡ പഠിപ്പിക്കുന്നത് മുന്‍പ് ബി.ജെ.പി.യുടെ പണിയായിരുന്നു.

അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ പഴയ പാഠപുസ്തകം പുന:സ്ഥാപിക്കും എന്നു പ്രതീക്ഷിക്കാം.

sajan jcb said...

പേജ് 24 മാത്രം വായിച്ചു് ഇതിലെന്ത് തെറ്റ് എന്നു ചോദിക്കുന്നവരോട് പിന്നേയും ചോദ്യം?

anushka said...

കൊച്ചുകുട്ടികുട്ടികളെ മതം പഠിപ്പിക്കുന്നത് ജനാധിപത്യപരമാണോ?മതേതര സ്ഥാപനമായ സ്കൂളുകളില്‍ പ്രാര്‍ഥന ചൊല്ലുന്നത് ശരിയാണോ?

N.J Joju said...

കുട്ടികളെ മാതാപിതാക്കളും മാതാപിതാക്കള്‍ വിശ്വസിയ്ക്കുന്ന മതസ്ഥാപനങ്ങളും മതം പഠിപ്പിയ്ക്കാം. മതത്തില്‍ വിശ്വസിയ്ക്കാനും (വിശ്വസിയ്ക്കാതിരിയ്ക്കാനും)പ്രചരിപ്പിയിക്കാനും മതേതര ജനാധിപത്യമായ രാജ്യമായ ഇന്ത്യയില്‍ അവകാശവുമുണ്ട്.(ഭരണഘടന വകുപ്പ് 25)

മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അത് എയിഡഡ് സ്ഥാപനമാണെങ്കില്‍ കൂടിയും പൊതുവിദ്യാഭ്യാസമാണ് അവിടെ നല്‍കുന്നതെങ്കില്‍ കൂടിയും അവിടെ മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ അവകാശമുണ്ട്(ഭരണഘടന വകുപ്പ് 28)

പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു പ്രത്യേകമതവിശ്വാസമോ മതവിശ്വാസമില്ലായ്മയോ പ്രചരിപ്പിയ്ക്കുന്നത് തെറ്റുമാണ്.

കലാവതി said...

പൂക്കോട്ടൂര്‍ ഒരു പണ്ഡിതനാകാം. പാണ്ഡിത്യവും വിശാലമനസ്കതയും ഒന്നിച്ചുപോകണമെന്ന് ആരും ശഠിക്കാത്ത സ്ഥിതിക്ക് ആ വഴിക്കുള്ള ചര്‍ച്ചയില്‍ പ്രസക്തിയില്ല. അതുകൊണ്ട്, അദ്ദേഹം പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് ചിലതു ചോദിക്കട്ടെ.

1. കമ്മ്യൂണിസ്റ്റുകാര്‍ സെക്രട്ടറിയേറ്റിന്റെ ഓടിളക്കി മന്ത്രിക്കസേരയില്‍ കയറിയവരല്ലല്ലോ. ഭൂരിപക്ഷം ജനങ്ങള്‍ വോട്ടുചെയ്താണ് അവരെ ജയിപ്പിച്ചത്. അതിനര്‍ത്ഥം ആ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങളെയും ആശയങ്ങളെയും വലിയൊരുവിഭാഗം ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ്. എങ്കില്‍ എന്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വിദൂരമായെങ്കിലും പാഠഭാഗങ്ങളില്‍ കടന്നുവരുന്നതിനെ മോശപ്പെട്ട കാര്യമായി കാണണം?

2. മതത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തമായകാഴ്ചപ്പാടുണ്ട്. പൌവ്വത്തിലിനെ പോലുള്ള മത-സാമുദായിക നേതാക്കള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ മോശമായി പറയുന്നവരും പ്രചാരണം നടത്തുന്നവരുമാണ്. പാഠപുസ്തക സമരക്കാര്‍ കമ്മ്യൂണിസ്റ്റുകാരോട് സ്വീകരിക്കുന്നതുപോലുള്ള സമീപനം തിരിച്ചുമുണ്ടായാല്‍, പാഠശാലകളില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആസ്തിക മതപ്രചാരണം നടക്കുന്നതിനെതിരെ ഒരു സമരമുണ്ടായാല്‍-അത് ശരിയാണെന്ന് താങ്കള്‍ പറയുമോ?

2.'വന്ദേമാതര'ത്തോടുള്ള ആര്‍എസ്എസ് നിലപാട് അംഗീകരിക്കുന്നുണ്ടോ? അക്കാര്യത്തില്‍എന്താണ് താങ്കളുടെ നിലപാട്?
3.എല്ലാ മതത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍കും പ്രവേശനമുള്ളതും ക്രൈസ്തവ മാനേജ്മെന്റ് നടത്തുന്നതുമായ വിദ്യാലയങ്ങളില്‍ കൃസ്തീയ പ്രാര്‍ത്ഥനകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ച് എന്തുപറയുന്നു?

4. വടക്കന്‍ കേരളത്തിലെ കുറെ സ്കൂളുകള്‍ വെള്ളിയാഴ്ച അവധിയാണ്. ചിലേടത്ത്, വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒന്നരമണിക്കൂറാണ് ഇന്റര്‍വെല്‍. അത് മതപരമായ പ്രാര്‍ത്ഥനയ്ക്ക് സൌകര്യം നല്‍കാനുള്ള നടപടിയാണ്. ഇത്തരമൊരു പ്രത്യേക സൌകര്യം മറ്റുമതത്തില്‍പെട്ട കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അസൌകര്യമാണെന്നുകണ്ടാല്‍ ഒഴിവാക്കാന്‍ കഴിയുമോ?

5. മത പാഠശാലകള്‍ പൊതുവിദ്യാലയങ്ങളോടനുബന്ധിച്ച് നടത്തുന്നതിന് താങ്കള്‍ അനുകൂലമാണോ?

6. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കുട്ടികള്‍ക്ക് വര്‍ജ്യമാണെന്ന് താങ്കള്‍ പറയുമ്പോള്‍, ഇസ്ളാമിക ആശയങ്ങള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചുകൂട എന്ന ആര്‍എസ്എസ് തിട്ടൂരത്തിന്റെ ഇനത്തില്‍ വരുന്ന ഒന്നാവുന്നില്ലേ അത്?

7. കരിവെള്ളൂര്‍ സമരം കര്‍ഷക സമരമാണെന്നറിയാമോ? മലബാര്‍ കലാപം പോലെ അതിന് കേരളത്തിന്റെ ചരിത്രത്തില്‍ സ്ഥാനമുണ്ട് എന്നറിയാമോ?

8. കമ്മ്യൂണിസം പഠിച്ചാല്‍ കുട്ടികളാകെ വഴിതെറ്റിപ്പോകുമെന്ന് പേടിക്കുന്ന പൂക്കോട്ടൂര്‍, ഇസ്ളാം മതത്തെക്കുറിച്ച് പഠിച്ചശേഷവും വഴിതെറ്റി തോക്കും ബോംബുംകൊണ്ട് നടക്കുന്നവരെക്കുറിച്ച് മിണ്ടാത്തതെന്തേ? ഇസ്ളാമിക രാജ്യങ്ങളില്‍ അപകടകരമാംവിധം വളര്‍ന്ന ഭീകരപ്രവര്‍ത്തനം മതത്തിന്റെ കുറ്റമാണോ, മതം പഠിച്ചതുകൊണ്ടുണ്ടായ അപകടമാണോ? അവിടെയൊന്നും പാഠപുസ്തകത്തില്‍ കമ്മ്യൂണിസമില്ലല്ലോ?

9. സോഷ്യലിസം ലക്ഷ്യമായി പ്രഖ്യാപിക്കുന്ന, മത നിരപേക്ഷത മഹത്വമായി ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന സ്കൂളുകളില്‍ പഠിപ്പിക്കേണ്ട എന്നും താങ്കള്‍ പറയുമോ? ഭരണഘടനയില്‍ പറയുന്ന സോഷ്യലിസത്തെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും പാഠപുസ്തകത്തില്‍ വരുമ്പോള്‍ എന്തേ ഇത്ര കോപം?

10. ഇതിനു മുമ്പുള്ളതും നിലവില്‍ അഖിലേന്ത്യാതലത്തില്‍ പഠിപപിക്കുന്നതുമായ അനേകം പാഠപുസ്തകങ്ങളില്‍ താങ്കള്‍ കേരളത്തില്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ പ്രകടവും വിപുലവുമായി മതനിരപേക്ഷതയും കമമ്യൂണിസ്റ്റാശയങ്ങളുമുണ്ട്. അങ്ങോട്ടൊന്നും നോക്കാതെ കേരളത്തിലെ ഇടതുമുന്നണിക്കെതിരെ തിരിയുന്നതില്‍ കറകളഞ്ഞ രാഷ്ട്രീയ ലക്ഷ്യമല്ലേ?

simy nazareth said...

കലാവതിയുടെ പകുതി ചോദ്യങ്ങളും ആടിനെ പട്ടിയാക്കുന്ന വിധത്തിലുള്ളതാണ്. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചൈനയെപ്പറ്റി താങ്കള്‍ക്കെന്താ അഭിപ്രായം എന്നു ചോദിക്കുന്ന തരം.

മതനിരപേക്ഷതയും മതവിരോധവും തമ്മിലുള്ള വ്യത്യാസം മനസിലാവുന്നുണ്ടോ? അതോ അതിലും രാഷ്ട്രീയമുണ്ടോ?

N.J Joju said...

കലാവതി,

ഇന്ത്യ ഒരു മതേതര ജനാധിപത്യരാജ്യമാണ്. കമ്യൂണിസ്റ്റു രാജ്യമല്ല. കമ്യൂണിസം പ്രചരിപ്പിയ്ക്കുനുള്ള കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല.എല്ല സീറ്റിലും കമ്യൂണിസ്റ്റു പാര്‍ട്ടി ജയിച്ചാല്‍ പോലും അത് പാഠ്യപദ്ധതിയിലൂടെ ആകാന്‍ പാടില്ല. കാരണം ഇന്ത്യ മതാധിഷ്ടിതരാജ്യമോ മതമില്ലാത്തരാജ്യമോ മതവിരുദ്ധ രാജമോ അല്ലാത്തതുകൊണ്ടു തന്നെ. ഒന്നുകൂടി ആവര്‍ത്തിയ്ക്കുന്നു ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്.

ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. ചോദ്യങ്ങള്‍ക്കുവേണ്ടിയുള്ള ചോദ്യവും ഉത്തരത്തിനു വേണ്ടിയുള്ള ഉത്തരവും എങ്ങും എത്തിയ്ക്കുകയില്ലല്ലോ.

Manoj മനോജ് said...

മതത്തെ എതിര്‍ക്കരുത്. അതിന് വെള്ളവും, വളവും നല്‍കി നമ്മള്‍ വളര്‍ത്തണം. സിമി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ മതത്തിന്റെ പേരും പറഞ്ഞ് സ്കൂള്‍ തലം മുതലേ കുട്ടികളുടെ മനസ്സില്‍ തന്റെ മതമാണ് വലുത്, തന്റെ ദൈവത്തെ വിശ്വസിക്കാത്തവരെ ഏത് വിധേനയും നശിപ്പിക്കുക എന്ന വിഷ വിത്തുകള്‍ പാകണം.. എന്നിട്ട് ഒറീസയിലും, ഗുജറാത്തിലും, കര്‍ണ്ണാടകയിലും, എന്തിന് കേരളത്തില്‍ പോലും നടക്കുന്നത് പോലെ പരസ്പരം വീറോടെ പൊരുതണം, കൊല്ലണം. അതിന് വേണമെങ്കില്‍ നമുക്ക് ഭരണഘടനയിലെ നിയമങ്ങള്‍ വളച്ചൊടിച്ച് കൂട്ട് പിടിക്കാം.

അങ്ങിനെ കരുത്തുള്ളവന്‍ ഈ ഭൂമിയില്‍ ജീവിക്കട്ടെ. ആ ആശയമാണല്ലോ മഹാഭാരതം, രാമായണം, ബൈബിള്‍, ഖുറാന്‍ തുടങ്ങിയ വേദ പുസ്തകങ്ങളില്‍ പറയുന്നതും.

ഈ പൂക്കോട്ടുരിന്റെ (അധിക)പ്രസംഗമെന്ന് ജോജു ഇട്ടിരിക്കുന്നതില്‍ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം: മാറുമറയ്ക്കല്‍ സമരം സ്വാതന്ത്രമെങ്കില്‍ മുസ്ലീം പെണ്ണുങ്ങള്‍ മുഖം മറയ്ക്കുന്നതും സ്വാതന്ത്ര്യമാണെന്ന വാക്കുകളാണ്. പണ്ട് മാറ് മറയ്ക്കാന്‍ മുല മുറിച്ച് ആണുങ്ങളുടെ മുന്നിലേയ്ക്കിട്ടത് ഒരു ആണുമല്ല, ഒരു പെണ്ണുമ്പിള്ള തന്നെയായിരുന്നു. എന്നാല്‍ മുസ്ലീം പെണ്ണുങ്ങളെ മുഖം മറപ്പിക്കുവാന്‍ പാടുപെടുന്നത് ഏത് പെണ്ണാണാവോ?...

പിന്നെ ഇന്ന് മാറ് തുറന്ന് കാട്ടാനാണ് “മോഡേണ്‍” പെണ്ണുങ്ങള്‍ക്ക് ഇഷ്ടമെന്ന് പാവം മൊല്ലാക്ക മറന്നു, അതോ മനപൂര്‍വ്വം മറന്നതോ?

അപ്പോള്‍ വരൂ കുട്ടികളേ നമ്മുടെ ദൈവത്തെ ആരാധിക്കാത്തവരെ നമുക്ക് കഴുത്തറുത്ത് തള്ളാം, ഒന്നും കിട്ടിയില്ലെങ്കില്‍ അമോണിയം/പൊട്ടാസിയം നൈട്രേറ്റ് ബോംബുകള്‍ പൊട്ടിച്ച് കളി പഠിക്കാം...

മൂര്‍ത്തി said...

ഈ പോസ്റ്റിലെ വാദങ്ങളെല്ലാം തന്നെ പുസ്തകം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയത്ത് മറുപടി ലഭിച്ചിട്ടുള്ളവയാണ്. ബൂലോഗത്തില്‍(കേരളത്തിലും) പുസ്തകം പിന്‍‌വലിക്കണം എന്ന വാദക്കാര്‍ക്ക് കിട്ടിയ പിന്തുണ എന്തായിരുന്നു എന്നും നമുക്കൊക്കെ അറിയാം..എല്ലാം ഒന്നടങ്ങുമ്പോള്‍ വീണ്ടും അതേ വിഷയം തന്നെ കുത്തിപ്പൊക്കിക്കൊണ്ടു വരിക എന്നത് നല്ല തന്ത്രം തന്നെ. ഇത്തവണയെങ്കിലും ഏല്‍ക്കുമോ എന്ന് നോക്കാമല്ലോ...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ...പഴയ പുസ്തക ചര്‍ച്ചയില്‍ കേള്‍ക്കാത്ത ഒരു സംഗതി.

“ഒരു മറു ചോദ്യം ചോദിയ്ക്കട്ടെ. ചാന്ദാര്‍ ലഹള എന്തുകൊണ്ടൂണ്ടായീ. മാറു മറയ്ക്കാന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടീ. യഥാര്‍‌ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താ. മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം? മാറുമറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞപ്പോള്‍ മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അവകശമായി നേടിയെടുത്തു. അതംഗീകരിയ്ക്കുന്നു. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?“

ചിരിക്കാന്‍ വയ്യ. മാറു മറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞതുകൊണ്ടാണത്രെ മാറുമറയ്കാനുള്ള സ്വാതന്ത്ര്യം അവകാശമായി നേടിയെടുത്തത്. അന്നത്തെ ജന്മിമാരുടെയും ( ഈ വാക്ക് പ്രയോഗിക്കാമോ ആവോ?) മറ്റും ചൂഷണത്തില്‍ നിന്ന് സ്വയം സ്വതന്ത്രരാവാനുള്ള ഇച്ഛാശക്തിയൊന്നും ആ പാവങ്ങള്‍ക്കില്ലല്ലോ അല്ലേ?

“ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍“ എന്ന പ്രയോഗവും സൂപ്പര്‍. അല്ലെന്നാണ് എന്റെ അഭിപ്രായം. പിന്നെ നീ അങ്ങിനെ വാദിക്കുകയാണെങ്കില്‍ ഓകെ..ഞാനിങ്ങനെ വാദിക്കും. എന്ന ലൈന്‍...

ഇതിലൊന്നും ഒരു കുഴപ്പവും കാണാത്തവരോട് ഒന്നും പറയാനില്ല.

കലാവതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ല എന്ന് തീരുമാനിക്കാനുള്ള ജോജുവിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷെ, അങ്ങിനെയുള്ളവര്‍ മറ്റുള്ളവരോടും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കണമല്ലോ. ചര്‍ച്ചക്ക് വിഷയം അവതരിപ്പിക്കുന്നതിന്റെ കാര്യം തന്നെ ചോദ്യവും ഉത്തരവും കൈമാറുക എന്നതല്ലേ?

ജോജുവിന്റെ ഈ പോസ്റ്റും പോസ്റ്റിനു വേണ്ടിയുള്ള പോസ്റ്റാണെന്ന് പറയാനുള്ള എന്റെ സ്വാതന്ത്യത്തെ ജോജുവും മാനിക്കുമല്ലോ.

സരസന്‍ said...

സഖാക്കള്‍ എല്ലാവരും കൂടെ ജോജൂനെ നിര്‍ത്തിപൊരിക്കയാണല്ലാ...തൂക്ഷിച്ചൊ...അങ്ങ് ഏകേജീ സെന്ററില്‍ കൊണ്ടോയി സുന്നത്ത് ചെയ്ത് സഖാവാക്കും..സ: രാജേഷ്, മൂത്ത്രി, കൊലാവതി, ന്തിന് നമ്മടെ വ്യഥരാജന്‍ മ്യനോജുമുണ്ട്...
സര്‍ക്കാര്‍ ചിലവില്‍ കമ്മൂണിസം വളര്‍ത്താന്‍ നടത്തുന്ന ഭൂലോകചെറ്റത്തരം നക്കി വെടിപ്പാക്കാന്‍ നടക്കുന്ന ഊശാന്താടികള്‍... കൂലിയെഴുത്തുകാര്‍..കൊല്ലംകുഴലൂത്തുകാര്‍....

കലാവതി said...

മതേതര രാജ്യത്ത് മതത്തെക്കുറിച്ച് പഠിപിക്കുന്ന പാഠഭാഗങ്ങള്‍ ധാരാളം. കൃഷ്ണനെക്കുറിച്ചും നബിയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും........
ബൈബിള്‍ അടിസ്ഥാനമായതും ഗീതയും ഖുര്‍ ആനും ഉദ്ധരിക്കുന്നതുമായ അനേകം പാഠങ്ങള്‍. അതുപഠിച്ച ഏതെങ്കിലും ക്രിസ്ത്യാനി ഹിന്ദുവായതായോ ഹിന്ദു ഇസ്ളാമായതായോ കേട്ടിട്ടുണ്ടോ?

മതം വിമര്‍ശിക്കപ്പെടുമ്പോള്‍ എന്തിനീ ആക്രോശം? മതമില്ലാത്തവന്റേതുകൂടില്ലേ ഇന്ത്യ?

കമ്മ്യൂണിസം എന്നുകേട്ടാല്‍ മുക്രയിട്ട് പായുന്നവരേ ജനാധിപത്യരാജ്യത്തിലെ പ്രജകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അയിത്തമുണ്ടോ? സ്കൂളില്‍ ബൈബിള്‍ പഠിക്കുന്നവരും ക്രൈസ്തവ സ്കൂളുകളിലെ നിര്‍ബന്ധ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നവരും ക്രിസ്ത്യാനികളായി മാറുന്നില്ലെങ്കില്‍,പാഠപുസ്തകത്തില്‍ എവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്ലതാണെന്നു പറഞ്ഞുപോയാല്‍, ചെറുകാടിന്റെയും കെ ദാമോദരന്റെയും പേരുകേട്ടുപോയാല്‍ ഇന്ത്യ ചൈനയായിപ്പോകുമെന്ന് പേടിക്കുന്ന നിങ്ങളുടെ ബുദ്ധിക്ക് നമോവാകം.

ഇസ്ലാമിക കാര്യങ്ങള്‍ മാത്രം പഠിപ്പിക്കുന്ന പാകിസ്ഥാനില്‍ ആ പാവം ബേസീര്‍ മരിച്ചതെങ്ങനെയെന്നറിയാമോ?

ഇറാനില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സജീവമാണെന്നറിയാമോ?

ആടിനെ പട്ടിയാക്കുന്നവര്‍ ളോഹയും കാവിയും തലേക്കെട്ടുമായി പതിറ്റാണ്ടുകളായി അധ്വാനിച്ചിട്ടും കേരളം എന്തേഥ അവരുടെ പിന്നാലെ പേകാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി അത്തരക്കാര്‍ക്കുവേണ്ടി നിങ്ങള്‍ ബ്ളോപ്ളവം നടത്തുക.

sajan jcb said...

കലാവതി,

ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്...
കമ്യൂണിസം മുമ്പും പഠിപ്പിച്ചിട്ടുണ്ട്... ലെനിനെ കുറിച്ചും കമ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ചും പതിപ്പിക്കുന്നതില്‍ ആരും ഒന്നും പറഞ്ഞിട്ടില്ല. അതു പോലെ തന്നെ നബിയെയെ കുറിച്ചും കൃഷ്ണനെ കുറിച്ചും യേശുവിനെ കുറിച്ചും പഠിപ്പിച്ചിട്ടുള്ളൂ... അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പറയണം.

കമ്യൂണിസ്റ്റുക്കാര്‍ക്ക് അവരുടെ ആശയം പ്രചരിപ്പിക്കാന്‍ ഒരു തടസവും ഇല്ല. സ്റ്റഡിക്ലാസ് നടത്താം, കവലപ്രസംഗം നടത്താം ...പക്ഷേ സര്‍ക്കാര്‍ പാഠ്യപദ്ധതി ഉപയോഗപ്പെടുത്തുമ്പോള്‍ അതു കണ്ടു നില്‍ക്കാന്‍ പറ്റി എന്നു വരില്ല.

താങ്കള്‍ ഉത്തരം കിട്ടിയില്ല എന്ന ചോദ്യങ്ങള്‍ക്കു എന്റെ ശ്രമം

1. ഇതിലെ രാണ്ടാം ഖണ്ഡിക
2. അവര്ക്ക് എതിര്‍ക്കാനുള്ള അവകാശമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഒരു മതത്തെ പ്രമോട്ട് ചെയ്യാന്‍ പാടില്ല. ഇതിലെ ഒന്നാം ഖണ്ഡിക

2. വിശദമാക്കാമോ?

3. ഭരണഘടന വകുപ്പ് 28 (ജോജുവിന്റെ മറുപടിയില്‍)

4. ഒരു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍.
അസൗകര്യം കാര്യകാരണങ്ങളാല്‍ ബോധ്യപ്പെടുത്തിയാല്‍ കോടതിയില്‍ നിന്നു അനുകൂല വിധിനേടിയിടുക്കാവുന്നതേയുള്ളൂ...

5. ഭരണഘടന വകുപ്പ് 28 . മറ്റു മതത്തില്‍ പെട്ടവരെ ഒരു പ്രത്യേക മതം പഠിപ്പിക്കാനും പാഠില്ല.

6. പ്രചരിപ്പിക്കാം .. അത് ഓരോരുത്തരുടെ നിലപാട്. പക്ഷേ പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പാടില്ല. [ഇതിലെ രാണ്ടാം ഖണ്ഡിക]

7. അതില്‍ പരാതിയുണ്ടെന്നു തോന്നുന്നില്ല. [ഒരിജിനല്‍ പോസ്റ്റ്; പക്ഷേ അതിനേക്കാളും മുഖ്യമായതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല; ]

8. കമ്മ്യൂണിസം പൊതു സ്ഥാപനത്തില്‍ പഠിപ്പിക്കേണ്ട എന്ന അഭിപ്രായമേ അദ്ദേഹത്തിനുള്ളൂ... [ജോജുവിന്റെ പോസ്റ്റിലെ അവസാനത്തെ രണ്ടു ഖണ്ഡികകല്‍ ചേര്‍ത്തു വായുക്കുക.]

9. സിമിയുടെ മറുപടിയായിരിക്കും കൂടുതല്‍ ചേരുക

10. ഇതിനു മുമ്പ് BJP കൊണ്ടു വന്നാപ്പോഴും എതിര്‍ത്തിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. അന്നു മുന്‍പന്തിയില്‍ നിന്നവര്‍ തന്നെയാണ് ഇന്നിവിന്ടെ ഇതു കാണിക്കുന്നത്.അപ്പോള്‍ താങ്കള്‍ക്കറിയാം ഈ പാഠപുസ്തകങ്ങള്‍ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു തന്നെയാണെന്ന് അല്ലേ.

ഇതില്‍ ഒന്നു പോലും പുതിയതായി ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാം പോസ്റ്റില്‍ നിന്നു മാത്രം. [അതു കൊണ്ടായിരിക്കും ജോജു ഒഴിഞ്ഞുമാറിയത്]

N.J Joju said...

കമ്യൂണിസ്റ്റു സുഹ്രുത്തുക്കളേ,

മതങ്ങളെക്കുറിച്ചു മാത്രമല്ല കമ്യൂണിസത്തെക്കുറിച്ചും രണ്ടാം ലോകരാജ്യങ്ങളെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചും ഒക്കെ ഞാനുള്‍പ്പെടെയുള്ളവര്‍ പരിചയപ്പെട്ടത് സാമൂഹ്യശാസ്ത്രപാഠത്തിലൂടെ തന്നെയാണ്. തികച്ചും നിഷ്പക്ഷമായിത്തന്നെയാണ് ഇവയെല്ലാം അന്ന് പാഠപ്പുസ്തകത്തില്‍ അവതരിച്ചിട്ടുള്ളതും.

പക്ഷേ വിവാദമായ പാഠപ്പുസ്തകം അങ്ങിനിയേ അല്ല. നിഷ്പക്ഷത തെല്ലുമില്ല. മതങ്ങളെ പ്രശ്നവും മതമില്ലായ്ക പരിഹാരവുമായി അവതരിപ്പിയ്ക്കപ്പെടുന്നു. അതിനൊപ്പം കമ്യൂണിസത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതാണ് പുസ്തകത്തിന്റെ നൂനതയും.

പാഠപ്പുസ്തകത്തില്‍ വിവാ‍ദമുണ്ടാക്കുന്നില്ല, മതവിരുദ്ധതയില്ല, എല്ലാം രാഷ്ട്രീയപ്രേരിതമാണ് എന്ന പൂര്‍വ്വ നിലപാടുകളില്‍ നിന്നും കമ്യൂണിസം പഠിപ്പിച്ചാലെന്താ, മതത്തെ വിമര്‍ശിച്ചാലെന്താ എന്ന നിലാ‍പാടിലേയ്ക്കുള്ള സുഹൃത്തുക്കളുടെ മാറ്റവും എനിക്കിഷ്ടപ്പെട്ടു.

N.J Joju said...

സാജന്റെ കമന്റിന്‍ നിന്നും അല്പം മാറിയാണ് എന്റെ അഭിപ്രായം. പൊതുവിദ്യാഭ്യാസപദ്ധതിയിലൂടെ നിഷ്പക്ഷമാ‍യ രീതിയില്‍ കമ്യൂണിസം പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ ഈ നിഷ്പക്ഷത പാഠപ്പുസ്തകത്തില്‍ ഇല്ല.

sajan jcb said...

ജോജു,

പൊതുവിദ്യാഭ്യാസപദ്ധതിയിലൂടെ നിഷ്പക്ഷമാ‍യ രീതിയില്‍ കമ്യൂണിസം പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല.

ഇതില്‍ നിന്നു ഭിന്നമായ അഭിപ്രായം ഇനിക്കുമില്ല. മറിച്ചു ഞാന്‍ പറിഞ്ഞുവോ? ഞാന്‍ കമ്യൂണിസത്തെ പറ്റി മനസ്സിലാക്കിയത് അങ്ങിനെ തന്നെയാണ്

സാജന്‍| SAJAN said...

ജോജു, നന്നായി ഈ പോസ്റ്റ് ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറുമെന്ന് തോന്നുന്നു:)

N.J Joju said...

"മതേതര രാജ്യത്ത് മതത്തെക്കുറിച്ച് പഠിപിക്കുന്ന പാഠഭാഗങ്ങള്‍ ധാരാളം."

കലാവതിയുടെ ഈ ഒരു അഭിപ്രായപ്രകടനം മതി മതേതരത്വത്തെക്കുറിച്ചുള്ള അവരുടെ ധാരണ വികലമാണെന്നു മനസിലാക്കാന്‍.

“മതനിരപേക്ഷതയും മതവിരോധവും തമ്മിലുള്ള വ്യത്യാസം മനസിലാവുന്നുണ്ടോ?” എന്ന സിമിയുടെ ചോദ്യം തന്നെയാണ് എനിയ്ക്കും ചോദിയ്ക്കാനുള്ളത്.

മതേതരത്വം എന്നാല്‍ മതങ്ങള്‍ ഇല്ലാതിരിയ്ക്കുന്നതോ മതം രഹസ്യമാക്കി വയ്ക്കുന്നതോ പൊതുസമൂഹത്തില്‍ യാതൊരുതരത്തിലും മതം കടന്നു വരാത്തതോ ആയ അവസ്ഥയല്ല. എല്ലാമതങ്ങള്‍ക്കും എല്ലാചിന്താധാരകള്‍ക്കും(കമ്യൂണിസവും നിരീശ്വരവാദവും ഉള്‍പ്പെടെ) തുല്യപ്രാധാന്യം കൊടുക്കുന്ന അവസ്ഥയാണ്.

Baiju Elikkattoor said...

"........മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം?" മൂര്‍ത്തി, കറക്റ്റ്! ഇതാണീ പോസ്റ്റിലെ സൂപ്പര്‍ കോമഡി! വികലമായ കുറെ ചവറുകള്‍ ഛര്‍ദ്ദിച്ചു വച്ചിരിക്കുന്നു. ഛെ!

N.J Joju said...

മൂര്‍ത്തി,

ജോജുവിന്റെ ഈ പോസ്റ്റും പോസ്റ്റിനു വേണ്ടിയുള്ള പോസ്റ്റാണെന്ന് പറയാനുള്ള എന്റെ സ്വാതന്ത്യത്തെ ജോജു മാനിയ്ക്കുകതന്നെ ചെയ്യും. താങ്കള്‍ക്ക് എന്റെ പോസ്റ്റ് വായിക്കാം, വായിയ്ക്കാ‍തിരിയ്ക്കാം, കമന്റിടാം കമന്റിടാതിരിയ്ക്കാം. ആരെയെങ്കിലും എന്റെ പോസ്റ്റു വായിപ്പിക്കാന്‍ ഒരുതരത്തിലും ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ല, മറുമൊഴിയിലേയ്ക്ക് കമന്റിന്റെ പറഞ്ഞു വിടുന്നുണ്ടെന്നതൊഴിച്ചാല്‍.

കലാവതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തത് ചര്‍ച്ചയുടെ വഴിതെറ്റിയേക്കാം എന്നുള്ളതുകൊണ്ടാണ്. തന്നെയുമല്ല പാഠപ്പുസ്തകത്തെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധം എനിയ്ക്കു കാണാന്‍ കഴിയാത്ത “'വന്ദേമാതര'ത്തോടുള്ള ആര്‍എസ്എസ് നിലപാട് അംഗീകരിക്കുന്നുണ്ടോ? അക്കാര്യത്തില്‍എന്താണ് താങ്കളുടെ നിലപാട്?” എന്ന ചോദ്യത്തിന് ഞാന്‍ എന്തിന് ഉത്തരം പറയണം?

അഥവാ എന്റെ നിലപാടു തെറ്റാണ് എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ മതി കലാവതിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയാം.

മാരീചന്‍ said...

പൊതു വിദ്യാലയങ്ങളില്‍ എന്തു പഠിപ്പിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്? കത്തോലിക്കാ സഭയാണോ?

സഖാവ് എ കെ ഗോപാലന്റെ ജീവിതകഥ ദുരുദ്ദേശത്തോടെയല്ലാതെ പഠിപ്പിക്കണം പോലും.

പാഠഭാഗത്തിന്റെ ദുരുദ്ദേശം ആരു തീരുമാനിക്കും? കത്തോലിക്കാ സഭയോ? സഭ കാണുന്ന ദുരുദ്ദേശം മറ്റു മത വിശ്വാസികള്‍ കാണുന്നില്ലെങ്കിലോ? എന്തു ചെയ്യും?

"വിത്തിട്ടവര്‍ കൊയ്യും" എന്ന തലക്കെട്ടില്‍ പൂച്ച പുറത്തു ചാടിയിരുന്ന് മോങ്ങുന്നു. ജന്മി കുടിയാന്‍ പരിപ്രേക്ഷ്യത്തിലാണ് പോലും സമരങ്ങളെ വിലയിരുത്തുന്നത്.

പിന്നെ, ഏത് പരിപ്രേക്ഷ്യത്തിലായിരുന്നു അത് വിലയിരുത്തേണ്ടിയിരുന്നത്? ജന്മി കുടിയാന്‍ പരിപ്രേക്ഷ്യം ഇന്ത്യന്‍ ഭരണ ഘടന നിരോധിച്ചിട്ടുണ്ടോ? ഏത് കാര്യത്തിനും ഭരണഘടനയില്‍ പിടിച്ചാണല്ലോ കളി.

അധികവായനയ്ക്ക് ചെറുകാടിന്റെ രണ്ടു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടാല്‍ ഏഴാം ക്ലാസ് കുട്ടികള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റായിപ്പോകും പോലും. പുതിയ തലമുറയിലെ കുട്ടികളെ ഇങ്ങനെ ആക്ഷേപിക്കരുത്, സാര്‍!

പൂച്ച വീണ്ടും മോങ്ങുന്നു അടുത്ത ഖണ്ഡികയില്‍. ദാ ഇങ്ങനെ..
ചട്ടപ്പുറത്തു തന്നെ അരിവാള്‍. ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം ചട്ടപ്പുറത്ത്‍. പുസ്തകം തുറന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ നിരീശ്വരവാദിയുമായ് മതവിരോധിയും ആയ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പതിനഞ്ചു പേജുള്ള ആമുഖം. വീണ്ടൂം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നീണ്ട മുഖവുര.

ഇഎംഎസ് അവതാരികയെഴുതിയ പുസ്തകം കുട്ടികള്‍ പഠിക്കരുതെന്ന് ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശിച്ചിട്ടുണ്ടോ? കേരളം കണ്ട ഏറ്റവും വലിയ നിരീശ്വരവാദിയും മതവിരോധിയുമായ കെഇഎന്‍ കുഞ്ഞഹമ്മദ് പതിനഞ്ചു പേജ് നീണ്ട ആമുഖമെഴുതിയ പുസ്തകം കുട്ടികള്‍ പഠിക്കരുതെന്ന് ഇന്ത്യന്‍ ഭരണഘടന വിലക്കുന്നുണ്ടോ?

സ്വന്തം വീട്ടില്‍ ഈ പുസ്തകങ്ങളൊന്നും കേറ്റില്ലെന്ന് ശഠിക്കാനുളള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നല്‍കുന്നുണ്ട്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇവ വിലക്കാനുളള അധികാരമൊന്നും കത്തോലിക്കാ സഭയ്ക്കില്ല. ഇത് വത്തിക്കാനല്ല. ഇവിടെ ഭരിക്കുന്നത് മാര്‍പ്പാപ്പയുമല്ല.

മതവിശ്വാസം പോലെ നിരീശ്വരവാദവും പ്രധാനമായിരുന്ന ഒരു ഭൂതകാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. ചാര്‍വാകമതം എന്ന് പ്രശസ്തിയാര്‍ജിച്ച വിഭാഗം. ബുദ്ധമതവും നിരീശ്വരവാദത്തില്‍ തന്നെയാണ് ഈന്നിയത്. ഇതൊക്കെ പണ്ടും കുട്ടികള്‍ പഠിച്ചിട്ടുണ്ട്. എന്നുവെച്ച് ഈശ്വരവിശ്വാസികള്‍ക്ക് കുറവൊന്നുമില്ല നാട്ടില്‍.

കുടിയൊഴിക്കലില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മോചനം നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണെങ്കില്‍ അക്കാര്യം കുട്ടികള്‍ അറിയുന്നതില്‍ തെറ്റെന്ത്? ഇനി കോണ്‍ഗ്രസുകാരും കുടിയൊഴിക്കലില്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം കൂടി കൂട്ടിച്ചേര്‍ക്കണം.

കുടിയൊഴിപ്പിക്കലില്‍ നിന്ന് കുടിയാനെ രക്ഷിക്കാന്‍, കാര്‍ഷികാദായം എടുക്കാനുളള അവകാശം നല്‍കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നടത്തിയിട്ടുളള സമരത്തിന്റെ ചരിത്രവും നാള്‍വഴിയും ജോജുവൊന്ന് എഴുതിയാല്‍ നന്നായിരുന്നു. ആ ചരിത്രവും ജനമറിയട്ടെ..

കമ്യൂണിസം മോശമാണെന്നോ കമ്യൂണിസ്റ്റുകാരു മോശമാണെന്നോ എനിക്കഭിപ്രായമില്ല. അവര്‍ക്കു പാര്‍ട്ടീക്ലാസില്‍ അതു പഠിപ്പിയ്ക്കാം, തെരുവില്‍ പ്രസംഗിയ്ക്കാം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്കൂളുകളില്‍ കമ്യൂണിസം പഠിപ്പിയ്ക്കണമെന്നുണ്ടോ?

അത് മനസിലായി. ഇഎംഎസും കെഇഎന്നും ആമുഖമെഴുതിയ പുസ്തകം വായിക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നറിയുമ്പോള്‍ ചൊറിഞ്ഞു കേറുന്നയാള്‍ തന്നെ ഇതുമെഴുതണം.

കമ്മ്യൂണിസം മാത്രമല്ല, എല്ലായിസവും കുട്ടികളെ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കണം.

നല്ല ശമരിയക്കാരനെ, രാമായണത്തെ, മഹാഭാരതത്തെ, ഖുര്‍ആനെ, ഖലീഫമാരെയൊക്കെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു നിരീശ്വരവാദിയും അന്നൊന്നും പുസ്തകം കത്തിക്കാന്‍ തെരുവിലിറങ്ങിയിട്ടില്ല.

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും ചിത്രചാതുരി കാട്ടി വിളങ്ങുന്ന ദൈവത്തെ പ്രകീര്‍ത്തിച്ചാണ് ഭൂരിപക്ഷം വിദ്യാലയങ്ങളിലും അസംബ്ലി തുടങ്ങുന്നത്. ഒരു നിരീശ്വരവിശ്വാസിയ്ക്കും അത് കേട്ട് തൊലി പൊളളിയിളകിയിട്ടില്ല.

സര്‍ക്കാര്‍ ചെലവില്‍ ഈശ്വര പ്രാര്‍ത്ഥന നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നുവരെ ഒരു കമ്മ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും കോടതി നിരങ്ങിയിട്ടില്ല.

അധികവായനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഒരു പുസ്തകത്തിലെ രണ്ടു വരിയും തോണ്ടിയെടുത്ത് അങ്കത്തിനിറങ്ങുന്നവരുടെ വിമോചന സമരസ്വപ്നങ്ങള്‍ അത്ര വേഗം പൂവണിയുമെന്ന് തോന്നുന്നില്ല. കാലം മാറിപ്പോയില്ലേ..

“പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത ദളിതനെ ചുട്ടുകൊന്നു.” ഇത് ഇന്ത്യയില്‍ സംഭവിച്ചതാണ്. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഒരു പന്ത്രണ്ടു വയസുകാരനെ പലമതക്കാരും ജാതിക്കാരും ഒന്നിച്ചിരിയ്ക്കുന്ന ഒരു ക്ലാസ് മുറിയില്‍ ഈ പാഠഭാഗം പഠിപ്പിയ്ക്കുന്നതില്‍ അസാംഗത്യമില്ലേ?

എന്നാല്‍ പിന്നെ ഇത് എത്രാം ക്ലാസില്‍ പഠിപ്പിക്കാം? അതോ ഇതു പഠിപ്പിക്കുന്നതിനു വേണ്ടി കുട്ടികളെ മതം തിരിച്ചും ജാതി തിരിച്ചും വേര്‍തിരിച്ചിരുത്തണോ? ഇതിന്റെയൊക്കെ ഒരു ഏജ് ബാര്‍ എവിടെ തീരുമാനിക്കും? കത്തോലിക്കാ സഭയാണോ?

ജാതീയത കൊടികുത്തി വാഴുന്ന ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ദളിതന്‍ അനുഭവിക്കുന്ന ദുരന്തം കുട്ടി ഏത് പ്രായത്തില്‍ പഠിക്കണമെന്ന് നിശ്ചയിക്കാന്‍ ഭരണഘടനാ ഭേദഗതി വേണ്ടി വരുമോ?

കളളപ്പൂച്ചയുടെ വ്യാഖ്യാന മോങ്ങല്‍ ഇനിയുണ്ട്.
ഒരു സവര്‍ണ്ണനും ദളിതനും ഒന്നിച്ചിരിയ്ക്കുന്നക്ലാസില്‍ ഇതു പഠിപ്പിയ്ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരമെന്തായിരിയ്ക്കും? എന്താണ് ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം? ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം ഇതിനു കാരണം മതമാണ് എന്നു സ്ഥാപിയ്ക്കുന്നതിനാണ്.

സവര്‍ണനാണെന്ന് കരുതി സ്ക്കൂളിലെത്തുന്നവന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തൊലി പൊളിയും. മനുഷ്യനാണെന്ന് കരുതി സ്ക്കൂളില്‍ വരുന്നവന്‍, സഹജീവിയ്ക്കു നേരെ നടന്ന പീഡനകഥയറിയുമ്പോള്‍ ആത്മരോഷത്താല്‍ ജ്വലിക്കും. താന്‍ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തിലുളള അനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് അവന്‍ ആഗ്രഹിക്കും. അവന്റെ മനസില്‍ മാനവികത പൂത്തുവിരിയും.

സവര്‍ണാഭിമാനത്തിന് ഏഴാം ക്ലാസില്‍ ക്ഷതമേല്‍ക്കുന്നത് കണ്ട് ജോജുവിന് ഒട്ടും സഹിക്കുന്നില്ല അല്ലേ.. എത്രയും വേഗം ക്ഷതമേറ്റ്, കുട്ടികളില്‍ നിന്ന് വിട്ടുപിരിയേണ്ട ബോധമാണത്. എത്രയും നേരത്തെ ഇതു പഠിപ്പിക്കുന്നോ, അത്രയും നല്ലത്.

പിന്നോക്ക ജാതിക്കാരെ സ്ക്കൂളില്‍ നിന്ന് അകറ്റിയ കാലം കേരളത്തിലുണ്ടായിരുന്നു. സവര്‍ണരായ കുട്ടികള്‍ക്കൊപ്പം ബഞ്ചിലിരിക്കാന്‍ അവര്‍ക്ക് അവകാശമില്ലായിരുന്നു. സവര്‍ണര്‍ ബഞ്ചിലും അവര്‍ണര്‍ തറയിലും. ആ ഓര്‍മ്മകള്‍ ആര്‍ക്കാണ് ജാള്യമുണ്ടാക്കുന്നതെന്ന് കേരളം കണ്ണു തുറന്നു കണ്ടു, പാഠപുസ്തക വിവാദ മാമാങ്കത്തില്‍.

എന്നും അവരുമാത്രം ജയിച്ചാലെങ്ങനെയാ ജോജൂ.. ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിട്ടൊക്കെ വേണ്ടേ...

ചാന്നാര്‍ ലഹളയും വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹമുമൊക്കെ കുട്ടി പഠിക്കുന്നതിലുളള അമര്‍ഷം സഹിക്കാന്‍ വയ്യാതെ, വിദ്വേഷജ്വരം മൂത്ത് ഇളകിയാടുന്നവരുടെ തനിനിറം വ്യക്തമാണ്. നവോത്ഥാന സമൂഹനിര്‍മ്മിതിയില്‍ തങ്കത്തിളക്കമുളള ചരിത്രസന്ദര്‍ഭങ്ങളെ വരും തലമുറയുടെ ദൃഷ്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനുളള ആധിപിടിച്ച ശ്രമങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയവും സുവ്യക്തം.

പൊതുവിദ്യാലയത്തില്‍ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പുസ്തകത്തില്‍ തെറ്റുണ്ടെങ്കില്‍ അതു തിരുത്തണം. കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം. അല്ലാതെ കത്തോലിക്കാ സഭയ്ക്കിഷ്ടപ്പെട്ട പുസ്തകമല്ല പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കേണ്ടത്.

പാഠപുസ്തകത്തിന്റെ ഡ്രാഫ്റ്റ് അരമനയില്‍ അംഗീകരിച്ചതിനു ശേഷം മതി പ്രസിലയയ്ക്കേണ്ടത് എന്നാണോ ഉദ്ദേശം.

ജാതി പീഢനങ്ങളെക്കുറിച്ചും മത സംഘര്‍ഷങ്ങളെക്കുറിച്ചും കുട്ടി പഠിക്കേണ്ടെന്ന് തീരുമാനിക്കുന്നവര്‍ക്കും ഉണ്ട്, ഒരു അജണ്ട. സ്വന്തം മതത്തിന്റെ വേലിക്കെട്ടിനുളളില്‍ തളച്ചിട്ട് വളര്‍ത്തിയാല്‍ തീവ്രവാദിയാക്കാനും, മത വൈതാളികനാക്കാനും എളുപ്പമാണല്ലോ.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണോ മതപാഠശാലകളില്‍ നിന്ന് പുറത്തിറങ്ങുന്നവരാണോ ലോകത്ത് അശാന്തി വിതയ്ക്കുന്ന തീവ്രവാദികളില്‍ ഭൂരിഭാഗം എന്ന് ആരെങ്കിലും അന്വേഷിക്കട്ടെ....

മതത്തെ സ്വന്തം വ്യക്തിജീവിതത്തില്‍ ഒതുക്കി നിര്‍ത്താനുളള വിവേകം കാണിക്കുന്ന ഒരു തലമുറ വളരുന്നതിനെ അതിശക്തമായി എതിര്‍ക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് ഈ പാഠപുസ്തകവിവാദം ഒരിക്കല്‍കൂടി തെളിയിക്കുന്നു.

jinsbond007 said...

പൂക്കോട്ടൂരിന്റെ വാദങ്ങള്‍ കൊണ്ട് പാഠപുസ്തകം മോശമാണെന്നൊന്നും ഞാന്‍ പറയില്ല, കാരണം അതിനത്ര ബുദ്ധിമുട്ടുകയൊന്നും വേണ്ട എന്നതുകൊണ്ടു തന്നെ. ഇതേ പുസ്തകത്തിന്റെ ഇംഗ്ലീഷ് മീഡിയം വേര്‍ഷന്‍ വായിച്ചാല്‍ ഒരുമാതിരി പ്രശ്നങ്ങളൊക്കെ ഒന്നുമല്ലാതാകും. മര്യാദയ്ക്കു ഇംഗ്ലീഷുപോലുമറിയാത്തവരെയാണോ പാഠപുസ്തകം തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് എന്നും സാക്ഷരകേരളത്തിന്റെ നിലവാരവും ഓര്‍ത്ത് ഒരു വഴിക്കാവും. യഥേഷ്ടം മാറുമറയ്ക്കാനും തുറന്നിടാനുമുള്ള അവകാശത്തിനായാണ് മാറുമറയ്ക്കല്‍ സമരം എന്നതിനു പകരം, അതിനെ വേറെന്തൊക്കെയോ ആക്കി മാറ്റുന്ന പണ്ഡിതവ്യാഖ്യാനമൊന്നും വേണ്ടയിരുന്നു എന്നെ എനിക്കഭിപ്രായമുള്ളൂ.

പാഠപുസ്തകമല്ല കമ്യൂണിസം കൊണ്ട് നിറയ്ക്കുന്നത്. ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ പഠിപ്പിയ്ക്കാന്‍ ഒരു പ്രധാന ആവശ്യമാണ് "properly trained and skilled teachers" ഓരോ പാഠഭാഗത്തിന്റെ അവതരണവും അദ്ധ്യാപകനു കിട്ടുന്ന പരിശീലനത്തിനനുസരിച്ചിരിക്കും. ഈ പാഠപുസ്തകം ഒരു കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയാണ്, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഈ പുസ്തകം മുഴുവന്‍ നിരോധിച്ചാലും, അദ്ധ്യാപന പരിശീലനത്തിലൂടെ വീണ്ടും ഇപ്പറയുന്ന മതനിരാസവും, കമ്യൂണിസ്റ്റ് സ്തുതികളും(ഇപ്പോ പഠിപ്പിയ്ക്കുന്നുണ്ടെങ്കില്‍) പഠിപ്പിയ്ക്കാം.

പിന്നെ സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ട മറ്റൊരുകാര്യം, ഭൂപരിഷ്കരണവും, മിച്ചഭൂമി വിതരണവും എല്ലാം വലിയ സാമൂഹ്യ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും, അതുമാത്രമല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത് എന്നുള്ള കാര്യവും പഠിപ്പിക്കേണ്ടതാണ്. അതോടൊപ്പം ഭൂപരിഷ്കരണത്തില്‍ വന്നിട്ടുള്ള പിഴകളും. എങ്കില്‍ മാത്രമേ വ്യക്തമായി വിമര്‍ശനാവബോധം കുട്ടികളില്‍ വളര്‍ത്താന്‍ കഴിയൂ. അല്ലെങ്കില്‍ ഒരുമാതിരി, ആരാധനയായിരിക്കും വളരുന്നത്. പിന്നെ, പാഠപുസ്തകങ്ങളലല്ലാതെ, കരിക്കുലം വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇന്നയിന്ന ക്ലാസില്‍ ഇന്നയിന്ന കാര്യങ്ങളെന്നു പറഞ്ഞ്? എങ്കില്‍ അതില്‍ കമ്പ്യൂട്ടറിനെതിരേയും ട്രാക്റ്ററിനെതിരേയും നടന്ന സമരങ്ങളും, അവ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ വരുത്തിയ മാറ്റങ്ങളും, അവയില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നൊരു ചര്‍ച്ചയും, ഇന്നും കാര്‍ഷിക രംഗത്ത് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഉള്‍കൊള്ളിക്കാന്‍ പറയണം(ഇതുമാത്രമല്ല, ഇനിയും ഒരുപാടു സമരങ്ങളുണ്ടല്ലോ, എല്ലാം വേണം).

കമ്യൂണിസ്റ്റുകള്‍ എന്നു പറഞ്ഞാല്‍ മതവിശ്വാസമില്ലത്ത പരിഷകളാണെന്നൊക്കെ ആരാണാവോ പറയുന്നത്. അതൊക്കെ പണ്ട്.ഇക്കാലത്ത് ഏറ്റവും വലിയ ഭക്തരും കമ്യൂണിസ്റ്റുകാര് തന്നെയായിരിക്കും(സംശയമുണ്ടെങ്കില്‍ ചുറ്റുമുള്ള കമ്യൂണിസ്റ്റ് അണികളെയൊന്നു നിരീക്ഷിച്ചാല്‍മതി). ഈ പാഠപുസ്തകവിവാദം കൊണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഏഴാം ക്ലാസ്സുകാരായിരിക്കും(കാരണം അവരോടു ചോദിച്ചാല്‍ വിശദമായിത്തന്നെ പറഞ്ഞു തരും).

The Common Man | പ്രാരബ്ധം said...

ഇങ്ങനെയൊരു പാഠപുസ്തകത്തില്‍ മുങ്ങിപ്പോകാനുള്ളതാണ്‌ വിശ്വാസമെങ്കില്‍, ഇങ്ങനെയൊരു പാഠപുസ്തകംകൊണ്ടു മാത്രം തഴച്ചു വളരുന്നതാണ്‌ കമ്മ്യൂണിസമെങ്കില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കത്തോലിക്കാ സഭയുടെയും രക്തസാക്ഷികള്‍ എന്തൊരു മണ്ടന്‍മാരായിരുന്നു...!!!!!

ആചാരങ്ങള്‍ക്കപ്പുറത്തു, ദൈവം ഒരു അനുഭവമായി മാറാത്ത വിശ്വാസികള്‍ സഭ വിട്ടുപോകുന്നതില്‍ ഇവിടെയാര്‍ക്കും ഇത്രേം ബുദ്ധിമുട്ടു കണ്ടിട്ടില്ല. അതുകൊണ്ടാണല്ലോ, തങ്കു ബ്രദറന്‍മാരു പെരുകുന്നതു.

N.J Joju said...

മാരീചന്‍,

കമന്റ് എഴുതിയതിനു മുന്‍പ് താങ്കള്‍ ഒര്‍മ്മിക്കേണ്ടിയിരുന്ന ഒരു കാര്യം ഇക്കാര്യങ്ങളൊക്കെപ്പറഞ്ഞത് ജോജുവോ കത്തോലിയ്ക്കാസഭയോ അല്ല എന്നുള്ളതാണ്. ഒരു മുസ്ലീം സമൂഹത്തെ അഭിസംബോധനചെയ്ത് പൂക്കോട്ടൂര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസ്ക്തഭാഗങ്ങളാണ് ഇത്. വീഡിയോ കൊടുത്തിട്ടൂണ്ടല്ലോ, കണ്ടു വിശ്വസിയ്ക്ക്.

ഞാന്‍ എന്റെ കമന്റുകളില്‍ നിഷ്പക്ഷത എന്നതിനെക്കുറിച്ചു പറഞ്ഞിട്ടൂണ്ട്. ആ നിഷ്പക്ഷത പുലര്‍ത്താതെ കമ്യൂണിസം പഠിപ്പിയ്ക്കുന്നത് ഫാസിസമാണ്, ജനാധിപത്യവിരുദ്ധമാണ്.

പൊതുമുതല്‍ ഉപയോഗിച്ച് തങ്ങളുടെ പാര്‍ട്ടിയൂടെ പ്രചരണത്തിനും മതനിഷേധത്തിനും തുനിയുന്നത് സാമാ‍ന്യമര്യാദകളുടെ ലംഘനവുമാണ്.

മതവിശ്വാസം സംരക്ഷിയ്ക്കുന്നതിനും പാലിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഭരണഘടനനല്‍കുന്ന അവകാശത്തിന്മേലാണ് സര്‍ക്കാരിന്റെ കളി.

മതത്തെ സ്വന്തം വ്യക്തിജീവിതത്തില്‍ ഒതുക്കി നിര്‍ത്താനുളളതാണെന്ന ചിന്താഗതി എനിയ്ക്കില്ല. മതവിശ്വാസവും അതിനനുസരിച്ചുള്ള ജീവിതരീതിയും പ്രകടിപ്പിയ്ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും മതേതര ജനാധിപത്യ ഇന്ത്യയിലുണ്ട്. മതേതരത്വവും ജനാധിപത്യവും മനസിലാകാത്തവര്‍ മതനിഷേധത്തിനും ചുവപ്പുവല്‍കരണത്തിനും കുഴലൂതുന്നതില്‍ അത്ഭുതമില്ല.

മാരീചന്‍ said...

പറഞ്ഞത് പൂക്കോട്ടൂരായായാലും നാരായണ പണിക്കരായാലും ചോദ്യങ്ങള്‍ ചോദ്യങ്ങളല്ലാതാകുന്നില്ലല്ലോ ജോജൂ....

കത്തോലിക്കാ പുരോഹിതന്മാരും ആവര്‍ത്തിക്കുന്ന വാദങ്ങള്‍ തന്നെയാണ് ഇത്. എന്നിട്ടും അരിശം തീരുന്നില്ലെങ്കില്‍, പാഠപുസ്തകം ഏത് വേണമെന്ന് ഒരു മതപുരോഹിതനും തീരുമാനിക്കേണ്ടെന്ന് തിരുത്തി വായിക്കാം.

ജോജു വിചാരിച്ചു വെച്ചിരിക്കുന്ന നിഷ്പക്ഷതയുടെ നിര്‍വചനം പിന്‍പറ്റാന്‍ തല്‍ക്കാലം ബുദ്ധിമുട്ടുണ്ട്. പിന്നെ ഏഴാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തില്‍ പറയുന്നതാണ് കമ്മ്യൂണിസമെന്ന് താങ്കള്‍ കരുതുന്നതെങ്കില്‍, സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.

ഒരു മതവിശ്വാസവും സംരക്ഷിക്കല്‍ സര്‍ക്കാരിന്റയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ചുമതലയല്ല. മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം മതവിശ്വാസികള്‍ക്കുളളതാണ്.

മതവിരുദ്ധതയോ നിരീശ്വരവാദമോ പ്രചരിപ്പിക്കുന്നത് ഒരു ഭരണഘടനയും തടഞ്ഞിട്ടില്ല. ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ മതനിഷേധവും നിരീശ്വരവാദ പ്രചരണവുമാണ് നടക്കുന്നതെന്നത് മതഭ്രാന്തന്മാരുടെ ആരോപണം മാത്രമാണ്. സ്വന്തം രാഷ്ട്രീയവും വിശ്വാസവും അഭിപ്രായവും മാത്രമാണ് ശരിയെന്ന് അന്ധമായി വിശ്വസിക്കുന്നവര്‍ ഇതുപോലെ പലതും പണ്ടും പറഞ്ഞിട്ടുണ്ട്. ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് മതേതത്വഗാനങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ സംഗീതം നല്‍കി ജോജു പാടുന്നത് കേട്ട് തല്‍ക്കാലം കയ്യടിക്കാന്‍ വയ്യ.

ഗലീലിയോയെയും ബ്രൂണോയെയും ഇന്‍ക്വിസിഷനെയുമൊക്കെ ഓര്‍മ്മയുളളവരെ മതേതരത്വവും ജനാധിപത്യവും വിശ്വാസ സ്വാതന്ത്ര്യവും പഠിപ്പിക്കാനുളള ജോജുവിന്റെ അതിമോഹം ബഹുകേമം...

അപ്പോഴെങ്ങനെ.... സ്ക്കൂളുകളിലെ ഈശ്വരപ്രാര്‍ത്ഥനയുടെ കാര്യം... അഞ്ചോ പത്തോ നിരീശ്വരവാദികള്‍ സ്ക്കൂളില്‍ കാണുമല്ലോ... അവരുടെ അവകാശം ആരു സംരക്ഷിക്കും. നിരീശ്വരവാദികളും പഠിക്കുന്ന സ്ക്കൂളില്‍ ഈശ്വരപ്രാര്‍ത്ഥന വേണ്ടെന്ന് തീരുമാനിക്കുമോ?

മതേതരത്വവും ജനാധിപത്യവും നന്നായി മനസിലാക്കിയ ജോജു, കത്തോലിക്കാ സഭയ്ക്കും മതഭ്രാന്തിനും വേണ്ടി നടത്തുന്ന കുഴലൂത്തു കണ്ട് രോമാഞ്ചം വരുന്നു.

N.J Joju said...

"ഒരു മതവിശ്വാസവും സംരക്ഷിക്കല്‍ സര്‍ക്കാരിന്റയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ചുമതലയല്ല. മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം മതവിശ്വാസികള്‍ക്കുളളതാണ്."

ഭരണഘടന പൌരനു നല്‍കുന്ന മൌലീകാവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ ജനാധിപത്യസര്‍ക്കാരിനു ബാധ്യത ഇല്ലെന്നാണ് താങ്കള്‍ എഴുതിവച്ചിരിയ്ക്കുന്നതെന്ന് ഓര്‍ക്കണം.

ഏഴാം ക്ലാസു പാഠപ്പുസ്തകത്തില്‍ എവിടെയൊക്കെ എന്തൊക്കെപ്പറഞ്ഞു എന്നതിനെക്കുറിച്ചു തന്നെയാണ് ഈ പോസ്റ്റ്.

സഖാവ് എ.കെ.ജിയെ പരിചയപ്പെടുത്തുന്നതിലും കരിവള്ളൂര്‍ സമരം പരിചയപ്പെടുത്തിയതിലും കുഴപ്പമുണ്ടെന്നു താങ്കള്‍ സമ്മതിയ്ക്കണ്ട.

“ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം” “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?” എന്നും പറയുന്ന പുസ്തകം ഏഴാം ക്ലാസുകാരനെ വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതിലെങ്കിലും അസാഗത്യമുണ്ടെന്നു താങ്കള്‍ സമ്മതിയ്ക്കണം.

ഭരണഘടന 28/2ല്‍ പറയുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സ്കൂളില്‍ നടത്തുന്ന മതപരമായ ആചാരാനുഷ്ടാനങ്ങള്‍. അതില്‍ വിമുഖതയുള്ളവര്‍ക്ക് അതില്‍ നിന്നും വിട്ടുനില്‍ക്കാം. നിര്‍ബന്ധിച്ചാല്‍ പരാതികൊടുക്കാം. അതുമല്ലെങ്കില്‍ മതപരമായ ആചാരങ്ങളൊന്നും പാടില്ല എന്നു ഭരണഘടന പറയുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്നു പഠിയ്ക്കാം. അതുമല്ലെങ്കില്‍ നിരീശ്വര ട്രസ്റ്റിന് ഒരു വിദ്യാലയം തുടങ്ങി അവിടെ തങ്ങളുടെ വിശ്വാസത്തിനു നിരക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ടിയ്ക്കാം. ഇത്രയുമൊക്കെ സ്വാതന്ത്ര്യം സ്പഷ്ടമായി നിരീശ്വരന്മാര്‍ക്കും ഭരണഘടന നല്‍കിയിട്ടൂണ്ട്.

മതവിരുദ്ധതയോ നിരീശ്വരവാദമോ പ്രചരിപ്പിക്കുന്നത് ഒരു ഭരണഘടനയും തടഞ്ഞിട്ടില്ല. പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാരിന് പൊതുജനത്തിന്റെ പണമുപയോഗിച്ച് വിദ്യാഭ്യാസവകുപ്പിലൂടെ മതവിരുദ്ധതയോ നിരീശ്വരവാദമോ പ്രചരിപ്പിയ്ക്കാന്‍ ഒരവകാശവുമില്ല.


കത്തോലിയ്ക്കാ‍സഭയുടെ അഭിപ്രായങ്ങളെ മതഭ്രാന്തായി കാണുന്നതും ഞാന്‍ മതഭ്രാന്തിന് കുഴലൂതുകയുമാണ് എന്നൊക്കെ കരുതുന്നത് ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസിലാകാത്തതുകൊണ്ടാണ് എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. താങ്കളുടെ തെറ്റിദ്ധാരണ മതങ്ങളെയും കത്തോലിയ്ക്കാസഭയെയും അടുത്തറിയുമ്പോള്‍ മാറും എന്ന വിശ്വാസത്തോടെ.

N.J Joju said...

ജോസ്,

പാഠപുസ്തകത്തില്‍ വിശ്വാസം മുങ്ങിപ്പോകുമോ എന്നതിനേക്കാള്‍ പാഠപ്പുസ്തകത്തിലെ പക്ഷപാതപരമായ സമീപനങ്ങളെ മതനിഷേധങ്ങളെ സഹിയ്ക്കേണ്ടബാധ്യത ഒരു ജനാധിപത്യരാജ്യത്ത് നികുതികൊടുക്കുന്ന പൌരന് ഉണ്ടോ എന്നുള്ളതാണ്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പാഠപ്പുസ്തകങ്ങളെ വിനിയോഗിയ്ക്കാനുള്ള ശ്രമങ്ങള്‍ ഭരണകക്ഷി നടത്തുന്നതു ശരിയാണോ എന്നുള്ളചോദ്യമാണ് വിവാദം അവശേഷിപ്പിയ്ക്കുന്നത്. നാളെ കേരളാ കോണ്‍ഗ്രസുകാര് ക്രൈസ്തവവിശ്വാസത്തിന്റെയും മുസ്ലീം ലീഗുകാര് ഇസ്ലാം മത വിശ്വാസത്തിന്റെയും ബിജെപിക്കാര്‍ ഹിന്ദുമത വിശ്വാസത്തിന്റെയും പ്രചരണത്തിനായി പാഠപ്പുസ്തകത്തെ, പൊതുവിദ്യാഭ്യാസചട്ടക്കൂടിനെ ഉപയോഗപ്പെടുത്തിയാല്‍ നമുക്ക് അനുവദിയ്ക്കാനാവുമോ?

മാരീചന്‍ said...

ഭരണഘടന പൌരനു നല്‍കുന്ന മൌലീകാവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ ജനാധിപത്യസര്‍ക്കാരിനു ബാധ്യത ഇല്ലെന്നാണ് താങ്കള്‍ എഴുതിവച്ചിരിയ്ക്കുന്നതെന്ന് ഓര്‍ക്കണം.

ജനാധിപത്യസര്‍ക്കാരിന്റെ ബാധ്യതയെക്കുറിച്ച് ജോജുവിന്റെ അഭിപ്രായമല്ല എനിക്കുളളത്. മതവിശ്വാസം മൗലികാവകാശമാണ്. അത് പ്രചരിപ്പിക്കാം. വേറെയാരും മതവിരുദ്ധത പറയരുതെന്ന് പറയാന്‍ മതവിശ്വാസിക്ക് എന്തവകാശം? വേറെയാരും നിരീശ്വരത പറയരുത് എന്ന് ശഠിക്കാന്‍ മതവിശ്വാസിക്ക് എന്തവകാശം? മതവിശ്വാസിയെ നിരീശ്വരവാദിയില്‍ നിന്നോ, നിരീശ്വരവാദിയെ മതവിശ്വാസിയില്‍ നിന്നോ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.

“ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം” “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?” എന്നും പറയുന്ന പുസ്തകം ഏഴാം ക്ലാസുകാരനെ വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതിലെങ്കിലും അസാഗത്യമുണ്ടെന്നു താങ്കള്‍ സമ്മതിയ്ക്കണം.

എന്ത് അസാംഗിത്യം? കുട്ടി എല്ലാ പുസ്തകവും വായിക്കട്ടെ. മുട്ടിനു മുട്ടിന് ദൈവിക സൂക്തങ്ങള്‍ ഉരുവിടുന്ന അന്തരീക്ഷത്തില്‍ കൂടി കടന്നു പോകുന്ന ഒരേഴാംക്ലാസുകാരന്‍ ചെറുകാടിന്റെ പുസ്തകത്തിലെ ഈ രണ്ടു വരി വായിച്ചാല്‍ ഉടനെ വിശ്വാസം വലിച്ചെറിഞ്ഞ് നിരീശ്വരനാകുമോ? പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നത് മഹാപാപമാണു പോലും.

ഏത് ലോകത്താണു ഹേ, താങ്കള്‍ ജീവിക്കുന്നത്....?

നിരീശ്വരവാദികള്‍ ജോജു കല്‍പ്പിക്കുമ്പോലെ അനുസരിക്കണമെന്നാണോ പറഞ്ഞു വരുന്നത്. നിരീശ്വരന്മാര്‍ സ്വന്തം ട്രസ്റ്റുണ്ടാക്കി വിദ്യാലയങ്ങള്‍ നടത്തി സ്വന്തം വിശ്വാസങ്ങള്‍ക്കനുസരണമായി ജീവിച്ചു കൊളളണം എന്ന ശാഠ്യം എന്തേ സ്വന്തം കാര്യത്തില്‍ പുലര്‍ത്താന്‍ മടി?

ഏഴാം ക്ലാസിലെ പാഠപുസ്തകം പഠിച്ചാല്‍ വിശ്വാസം ഒലിച്ചു പോകുമെന്ന് കരുതുന്നവര്‍, ആ സിലബസ് പഠിക്കേണ്ട. സ്വന്തം വിശ്വാസം ഉലഞ്ഞു പോകാത്തവിധം അനുഷ്ഠാനങ്ങള്‍ പാകപ്പെടുത്തിയ വിദ്യാലയങ്ങള്‍ ഇഷ്ടംപോലെയുണ്ടല്ലോ. ഏഴാം ക്ലാസ് സാമൂഹ്യപാഠത്തോട് എതിര്‍പ്പുളളവര്‍ക്കും ആകാം, ഈ പ്രതിവിധി.

സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ നിരീശ്വരവിശ്വാസികളുടെ വിശ്വാസപരമായ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പുറത്തു ചാടുന്ന ഈ അസഹിഷ്ണുത ജോറാകുന്നുണ്ട്. വിട്ടു നില്‍ക്ക്, അല്ലെങ്കില്‍ പോയി പരാതി കൊടുക്ക്, രക്ഷയില്ലെങ്കില്‍ പോയി വേറെ ട്രസ്റ്റുണ്ടാക്ക്... കൊളളാം കുഞ്ഞേ നിന്നിഷ്ടം...

നമ്മുടെ വിശ്വാസത്തെ തൊടുമ്പോഴോ... പൊതുജനങ്ങളുടെ പണം മുടക്കി മതനിഷേധവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നു പോലും...

പൊതുജനങ്ങളുടെ പണം മുടക്കിത്തന്നെയാണ് ഇക്കാലമത്രയും സര്‍ക്കാര്‍ സ്ക്കൂളുകളില്‍ യേശുദേവനെക്കുറിച്ച് പഠിപ്പിച്ചത്. മഗ്ദലന മറിയത്തെക്കുറിച്ച് പഠിപ്പിച്ചത്...നല്ല ശമരിയക്കാരനെക്കുറിച്ച് പഠിപ്പിച്ചത്... ഖലീഫമാരെയും ഖുര്‍ആനെയും കുറിച്ച് പഠിപ്പിച്ചത്, ഭഗവദ് ഗീതയും രാമായണവും മഹാഭാരതവും പഠിപ്പിച്ചത്...

ഇപ്പോള്‍, കമ്മ്യൂണിസവും ജന്മി കുടിയാന്‍ പരിപ്രേക്ഷ്യവും ചെറുകാടിന്റെ രണ്ടു പുസ്തകവും അവര്‍ണര്‍ അനുഭവിക്കുന്ന ജാതീപീഡനവുമൊക്കെ പാഠപുസ്തകത്തില്‍ ഇടംനേടിയപ്പോള്‍ തീരെ സഹിക്കുന്നില്ല അല്ലേ...

കത്തോലിയ്ക്കാ‍സഭയുടെ അഭിപ്രായങ്ങളെ മതഭ്രാന്തായി കാണുന്നതും ഞാന്‍ മതഭ്രാന്തിന് കുഴലൂതുകയുമാണ് എന്നൊക്കെ കരുതുന്നത് ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസിലാകാത്തതുകൊണ്ടാണ് എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. താങ്കളുടെ തെറ്റിദ്ധാരണ മതങ്ങളെയും കത്തോലിയ്ക്കാസഭയെയും അടുത്തറിയുമ്പോള്‍ മാറും എന്ന വിശ്വാസത്തോടെ.

തനിക്ക് രസിക്കാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ മതനിഷേധത്തിനും ചുവപ്പുവല്‍ക്കരണത്തിനും കുഴലൂത്തു നടത്തുകയാണ് എന്ന് ജോജു പറയുന്നത്, ഞാന്‍ പറഞ്ഞത് മനസിലാക്കാത്തതിനാലാണെന്ന് വിശ്വസിക്കുന്നു. മതനിഷേധികളെയും കമ്മ്യൂണിസ്റ്റുകാരെയും അടുത്തറിയുമ്പോള്‍ ഈ അഭിപ്രായങ്ങള്‍ മാറും എന്ന വിശ്വാസത്തോടെ...

N.J Joju said...

മതവിശ്വാസിയെ നിരീശ്വരവാദിയില്‍ നിന്നോ, നിരീശ്വരവാദിയെ മതവിശ്വാസിയില്‍ നിന്നോ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. തീര്‍ച്ചയായും മാരീചന്‍ തീര്‍ച്ചയായും ആ ബാധ്യത സര്‍ക്കാരിനില്ല. പക്ഷേ മതവിശ്വാസിയുടെ വിശ്വാസംസംരക്ഷിയ്ക്കാനുള്ള ശ്രമങ്ങളെ നിരീശ്വരവാദിയ്ക്ക് സ്വന്തം വിശ്വാസം സംരക്ഷിയ്ക്കാനുള്ള ശ്രമങ്ങളെ സംരക്ഷിയ്ക്കാനുള്ള ബാധ്യത ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഈ വിശ്വാസസംരക്ഷണമെന്ന ഭരണഘടനാ വാഗ്ദാനത്തിനാണ് പാഠപ്പുസ്തകം തുരങ്കം വയ്ക്കൂന്നത്.

ഞാനും കേരളസിലബസുപഠിച്ചുതന്നെയാണ് വന്നത്. യേശുദേവനെക്കുറിച്ച് പഠിപ്പിച്ചതിന്റെ ഒപ്പം ഖലീഫമാരെയും ഖുര്‍ആനെയും കുറിച്ച് പഠിപ്പിച്ചതിന്റെ ഒപ്പം, ഭഗവദ് ഗീതയും രാമായണവും മഹാഭാരതവും പഠിപ്പിച്ചതിന്റെ ഒപ്പം തന്നെ കമ്യൂണിസവും ലെനിനും മാര്‍ക്സും വോള്‍ട്ടയറും റൂസ്സോയും ഒന്നും പഠിപ്പിച്ചില്ല എന്നു പറയരുത്. ഒരു മതത്തോടോ ഏതെങ്കിലും ചിന്തകളോടോ പ്രത്യേകിച്ച് ആഭിമുഖ്യം കാണിയ്ക്കാതെ എല്ലാമതവിശ്വാസവും കമ്യൂണിസവും മുതലാളിത്തവും ഒക്കെ പരിചയപ്പെടുത്താ‍ന്‍ കഴിഞ്ഞിരുന്നു പാഠ്യപദ്ധതിയ്ക്ക്. അതിനെയാണ് നിഷ്പക്ഷത എന്നതുകൊണ്ടൂ വിവക്ഷിയ്ക്കുന്നത്.


“എയിഡഡ് വിദ്യാലയങ്ങളിലെ നിരീശ്വരവിശ്വാസികളുടെ വിശ്വാസപരമായ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പുറത്തു ചാടുന്ന ഈ അസഹിഷ്ണുത ജോറാകുന്നുണ്ട്.” എന്ത് അസഹിഷ്ണുതയാണ് ഞാന്‍ പറഞ്ഞത്? ഭരണഘടനാപരമായ പ്രതിവിധികളാണ് ഞാന്‍ പറഞ്ഞത്. മതസ്ഥാപനങ്ങള്‍ നടത്തുന്ന എയ്ഡഡ് വിദ്യാലയങ്ങളില്‍ മതപരമായ ആചാരങ്ങള്‍ അനുവദിയ്ക്കുന്ന ഭരണഘടന അന്യമതസ്ഥരുടെയും മതവിശ്വാസമില്ലാത്തവരുടെയും താത്പര്യം സംരക്ഷിയ്ക്കുവാന്‍ പ്രതിഞ്ജാബധമാണ്. അതുകൊണ്ടു തന്നെ ആചാരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും നിര്‍ബന്ധിച്ചാല്‍ പരാതിപ്പെടാനുമുള്ള അവകാശമുണ്ട്. മതസ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ലുടെ ആചാരങ്ങളോടെ എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തുവാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ നിരീശ്വരന്മാരുടെ ട്രസ്റ്റിനും അതേ സ്വാതന്ത്ര്യമുണ്ട്.
ഇതാണ് ഞാന്‍ ഉദ്ദ്യേശിച്ചത്. ഇതിലെ അസഹിഷ്ണുത എന്താണ്?

മാരീചന്‍ said...

പക്ഷേ മതവിശ്വാസിയുടെ വിശ്വാസം സംരക്ഷിയ്ക്കാനുള്ള ശ്രമങ്ങളെ നിരീശ്വരവാദിയ്ക്ക് സ്വന്തം വിശ്വാസം സംരക്ഷിയ്ക്കാനുള്ള ശ്രമങ്ങളെ സംരക്ഷിയ്ക്കാനുള്ള ബാധ്യത ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഈ വിശ്വാസസംരക്ഷണമെന്ന ഭരണഘടനാ വാഗ്ദാനത്തിനാണ് പാഠപ്പുസ്തകം തുരങ്കം വയ്ക്കൂന്നത്.

താങ്കള്‍ വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരും, ജോജൂ ഈ ഭാഗം.. മതവിശ്വാസം ബലമായി നിഷേധിക്കപ്പെട്ടാല്‍ സര്‍ക്കാരിന് ഇടപെടാം. ആരാധനാ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കപ്പെട്ടാല്‍ സര്‍ക്കാരിന് ഇടപെടാം.

ഒരു പുസ്തകം വായിച്ചാല്‍ തങ്ങളുടെ വിശ്വാസം തേഞ്ഞുപോകുമെന്ന് വിശ്വാസി വിലപിച്ചാല്‍, ഒരു പാഠപുസ്തകം എന്റെ കുഞ്ഞിന്റെ വിശ്വാസം തകര്‍ക്കുമെന്ന് വിശ്വാസി നെഞ്ചത്തടിച്ച് നിലവിളിച്ചാല്‍ സര്‍ക്കാര്‍ എന്തു ചെയ്യും..?

പ്രീണനമാണ് ലക്ഷ്യമെങ്കില്‍ കയ്യോടെ നിരോധിക്കാം. പിന്‍വലിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കു തന്നെ ഏകാഭിപ്രായം ഇല്ലെങ്കില്‍....ഏഴാം ക്ലാസ് പുസ്തകത്തില്‍ വിശ്വാസികള്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് എത്രയോ മതപുരോഹിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അപ്പോഴെന്തു ചെയ്യും? പി ജെ ആന്റണിയുടെ നാടക നിരോധനം എളുപ്പത്തില്‍ സാധിച്ചവര്‍ എത്ര അലമുറയിട്ടിട്ടും ഡാന്‍ ബ്രൗണിന്റെ ഡാവി‍ഞ്ചി കോഡ് നിരോധിപ്പിക്കാന്‍ സാധിച്ചില്ലെന്നും ഓര്‍ക്കുക. കാലം മാറി.

പുസ്തകം വായനയില്‍ നിന്നും എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ, മതേതര സര്‍ക്കാരേ എന്ന നിലവിളി ഏത് വിശ്വാസിയുടേതായാലും അസംബന്ധമാണ്. ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്തത്. അതുന്നയിക്കുന്നവരുടെ ഉളളിലിരുപ്പ് ചികയേണ്ടി വരുന്നത് അതുകൊണ്ടാണ്.

അതു കൊണ്ടു തന്നെ വിശ്വാസസംരക്ഷണം എന്ന ഭരണഘടനാപരമായ അവകാശത്തെ ഏഴാംക്ലാസ് പാഠപുസ്തകം തുരങ്കം വെയ്ക്കുന്നുവെന്ന് താങ്കള്‍ പറയുമ്പോള്‍ സഹതാപത്തില്‍ പൊതിഞ്ഞ ചിരിയാണ് പ്രതികരണം.

ഞാനും കേരളസിലബസുപഠിച്ചുതന്നെയാണ് വന്നത്. യേശുദേവനെക്കുറിച്ച് പഠിപ്പിച്ചതിന്റെ ഒപ്പം ഖലീഫമാരെയും ഖുര്‍ആനെയും കുറിച്ച് പഠിപ്പിച്ചതിന്റെ ഒപ്പം, ഭഗവദ് ഗീതയും രാമായണവും മഹാഭാരതവും പഠിപ്പിച്ചതിന്റെ ഒപ്പം തന്നെ കമ്യൂണിസവും ലെനിനും മാര്‍ക്സും വോള്‍ട്ടയറും റൂസ്സോയും ഒന്നും പഠിപ്പിച്ചില്ല എന്നു പറയരുത്. ഒരു മതത്തോടോ ഏതെങ്കിലും ചിന്തകളോടോ പ്രത്യേകിച്ച് ആഭിമുഖ്യം കാണിയ്ക്കാതെ എല്ലാമതവിശ്വാസവും കമ്യൂണിസവും മുതലാളിത്തവും ഒക്കെ പരിചയപ്പെടുത്താ‍ന്‍ കഴിഞ്ഞിരുന്നു പാഠ്യപദ്ധതിയ്ക്ക്. അതിനെയാണ് നിഷ്പക്ഷത എന്നതുകൊണ്ടൂ വിവക്ഷിയ്ക്കുന്നത്.

യേശുദേവനെക്കുറിച്ച് പഠിപ്പിച്ച അതേ ക്ലാസില്‍, അതേ പാഠത്തില്‍ തന്നെയാണോ ഖലീഫമാരെയും ഖുര്‍ആനെയും കുറിച്ച് ജോജു പഠിച്ചത്. അതിനൊപ്പം തന്നെയാണോ ഭഗവദ്ഗീതയും രാമായണവും മഹാഭാരതവും പഠിച്ചത്? കമ്മ്യൂണിസവും ലെനിനും മാര്‍ക്സും വോള്‍ട്ടയറും റൂസോയും അതേ ക്ലാസില്‍ തന്നെയാണോ പഠിച്ചത്..

ഒരു കൗതുകത്തിനു വേണ്ടി ചോദിച്ചോട്ടെ ജോജൂ.. ഏത് ക്ലാസിലേതായിരുന്നു, ഇതെല്ലാം ഉള്‍പ്പെട്ട പാഠപുസ്തകം.... കിട്ടുമെങ്കില്‍ ഒരെണ്ണം സംഘടിപ്പിച്ച് പുരാവസ്തുപോലെ സൂക്ഷിച്ചു വെയ്ക്കാനാണ്..

ഞാനും പഠിച്ചത് കേരള സിലബസ് തന്നെയാണ്. യേശുവിനെ പരിചയപ്പെടുത്തുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്താന്‍ മുഹമ്മദിനെയും ശ്രീകൃഷ്ണനെയും അതേ പാഠത്തില്‍ ഞാനെങ്ങും കണ്ടിട്ടില്ല. നിരീശ്വരവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും തൃപ്തിപ്പെടുത്താന്‍ അതേ അധ്യായത്തിലോ പുസ്തകത്തിലോ റൂസോയും വോള്‍ട്ടയറും ലെനിനും മാര്‍ക്സും റസലുമൊന്നും ഇല്ലായിരുന്നു.

ദീര്‍ഘമായ ഒരു പഠനപ്രക്രിയയിലാണ് ഞങ്ങളൊക്കെ ഇവരെ പരിചയപ്പെട്ടത്.

ജോജു പറയുന്നത് അംഗീകരിക്കാം... ഒന്നു മുതല്‍ പത്തുവരെ നീളുന്ന പാഠപുസ്തകങ്ങളില്‍ എവിടെയും മതത്തിന് പ്രാധാന്യം നല്‍കിയിട്ടില്ലെങ്കില്‍. ഒന്നു മുതല്‍ പത്തുവരെ നീളുന്ന പാഠപുസ്തകങ്ങളില്‍ എവിടെയും യേശുദേവനെയോ മുഹമ്മദ് നബിയെയോ ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ ഒന്നും പരിചയപ്പെടുത്തിയില്ലെങ്കില്‍.. മതപരമായ ഗുണപാഠ കഥകള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍...

അങ്ങനെ തെളിയിക്കാമോ?

ഏഴാം ക്ലാസിലെ ഒരു ടേമിലേയ്ക്കുളള പാഠപുസ്തകവും പൊക്കിപ്പിടിച്ച് നിരീശ്വരവാദവും കമ്മ്യൂണിസവും പ്രചരിപ്പിക്കുന്നേയെന്ന നിലവിളിക്കു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അത് തുടങ്ങിയതെവിടെ നിന്നാണെന്നും വളര്‍ന്നത് ഏതു വഴിയാണെന്നും നമുക്കറിയാം. മറ്റു പലര്‍ക്കുമറിയാം. ഇടയലേഖനങ്ങള്‍ ഉന്നം വെയ്ക്കുന്നത് എന്തിനെയാണെന്നും.

എന്തിനീ നിഴല്‍ യുദ്ധങ്ങള്‍? പാഠപുസ്തകത്തെ മുന്‍നിര്‍ത്തി കളിക്കുന്ന രാഷ്ട്രീയക്കളിയുടെ ജ്യോമട്രി തിരിയാത്ത ആരുണ്ട് കേരളത്തില്‍? ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായി പ്രഖ്യാപിച്ച്, ഇഷ്ടമുളള അച്ചിയെ കുടിയിരുത്താനുളള തരികിട വേലകള്‍. അതൊന്നും തെറ്റെന്നോ പാപമെന്നോ ഉളള ചിന്തയെന്നും ഇതെഴുതുന്നയാള്‍ക്കില്ല. അതിനെതിരെയുളള പ്രചരണവും പ്രതിരോധവും ഈ ജനാധിപത്യ രാജ്യത്തില്‍ അംഗീകരിച്ചിട്ടുളളവ തന്നെ.

അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ...ജോജൂ...

മാരീചന്‍ said...

“എയിഡഡ് വിദ്യാലയങ്ങളിലെ നിരീശ്വരവിശ്വാസികളുടെ വിശ്വാസപരമായ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പുറത്തു ചാടുന്ന ഈ അസഹിഷ്ണുത ജോറാകുന്നുണ്ട്.” എന്ത് അസഹിഷ്ണുതയാണ് ഞാന്‍ പറഞ്ഞത്?

എയിഡഡ് വിദ്യാലയങ്ങളിലെ എന്നു മാത്രം ചുരുക്കേണ്ട. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ എന്നാണ് ഞാനെഴുതിയത്. കമന്റ് അതുപോലെ അവിടെയുണ്ട്. സത്യസന്ധമായ സംവാദമാണ് താങ്കള്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ സര്‍ക്കാര്‍ എന്ന പദവും ഉദ്ധരിക്കണമായിരുന്നു....

പൊതുജനങ്ങളുടെ നികുതിപ്പണം മുടക്കി ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ഉണ്ടെന്ന് നിങ്ങള്‍ ആരോപിക്കുന്ന മതനിഷേധവും നിരീശ്വരവാദവും കമ്മ്യൂണിസവും പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നതാണല്ലോ ചോദ്യം. കമ്മ്യൂണിസത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ.. ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ഒരു കമ്മ്യൂണിസവും പഠിപ്പിക്കുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ചില സമരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതല്ല കമ്മ്യൂണിസം. അത് കാര്യം വേറെയാണ്.

മതത്തിനെതിരെ, ദൈവത്തിനെതിരെ എന്തെങ്കിലും കുട്ടികള്‍ പഠിച്ചാല്‍ അത് വിശ്വാസഹനനം നടത്തുന്നുവെന്നാണ് ആരോപണം. അപ്പോള്‍ നിരീശ്വരവാദികളെ മതപരമായ ഗുണപാഠ കഥകളോ, ദൈവീകമാഹാത്മ്യമോ പഠിപ്പിക്കുന്നതും ശരിയല്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എന്തിന് സ്ക്കൂള്‍ അസംബ്ലിയില്‍ ഈശ്വരപ്രാര്‍ത്ഥന?

നിരീശ്വരവാദിയുടെ വിശ്വാസത്തിനു നേരെയുളള കടന്നു കയറ്റമല്ലേ ഇത്..? ഈശ്വരപ്രാര്‍ത്ഥനാ വേളയില്‍ എഴുനേറ്റ് മൗനമായി നില്‍ക്കണമെന്നാണ് നാട്ടുനടപ്പ്. ഇത് പാലിക്കാന്‍ നിരീശ്വരവിശ്വാസിക്ക് എന്താണ് ബാധ്യത....എണ്ണത്തില്‍ എത്ര കുറവാണെങ്കിലും അവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് ഒരു വിലയുമില്ലേ...

തങ്ങളുടെ സ്ക്കൂളിലെ നിരീശ്വരവിശ്വാസികള്‍ നാളെ മുതല്‍ ഈശ്വരപ്രാര്‍ത്ഥനയില്‍ ഇഷ്ടമുണ്ടെങ്കില്‍ പങ്കെടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍, എയിഡഡ് സ്ക്കൂള്‍ മേധാവികള്‍ പ്രഖ്യാപിക്കുമോ? എണ്ണത്തില്‍ കുറവായ നിരീശ്വരവാദികളുടെ വിശ്വാസപ്രമാണങ്ങളോട് സഭയോ സര്‍ക്കാരോ എങ്ങനെയാണ് സഹിഷ്ണുതയോടെ പ്രതികരിക്കുന്നതെന്ന് നമുക്കൊന്നു കാണാമല്ലോ... അക്കാര്യത്തില്‍ ഒരു മാതൃക കാണിക്കാന്‍ കത്തോലിക്കാ സഭ ഒരുക്കമാണോ?

പോയി പരാതി കൊടുക്ക്, അല്ലെങ്കില്‍ പോയി വേറെ സ്ക്കൂള്‍ തുടങ്ങ് എന്നൊക്കെയുളള നാലാംതരം വാദത്തിലെ അസഹിഷ്ണുത ജോജുവിന് മനസിലാകണമെങ്കില്‍, വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യബോധം എന്നിവ ഹൃദയത്തിന്റെ ആഴങ്ങളില്‍ സ്വാംശീകരിക്കണം. മുട്ടിനു മുട്ടിന് ജനാധിപത്യം എന്ന് വിളിച്ചു കൂവിയതു കൊണ്ട് ജനാധിപത്യ ബോധം ഉണ്ടാകണമെന്നില്ല.

N.J Joju said...

മതങ്ങളെക്കുറിച്ചു പഠിയ്ക്കുന്ന പാഠത്തില്‍ ക്രൈസ്തുമതത്തെറിച്ചും ഹിന്ദുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും ഒക്കെ ഒരൊറ്റ പാഠത്തില്‍ തന്നെയാണു പഠിച്ചത്. മുതലാളിത്തത്തെക്കുറിച്ചു പഠിയ്ക്കുന്ന പാഠത്തില്‍ തന്നെയാണ് കമ്യൂണിസത്തെക്കുറിച്ചും പഠിയ്ക്കുന്നത്.
ചിന്തകന്മാരെ പലയിടത്തായി അല്ല പരിചയപ്പെടുത്തിയത്. ലോകസ്വാതന്ത്ര്യസമരങ്ങളെ പരിചയപ്പെട്ടപ്പോഴാണ് അമേരിയ്ക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ചു വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം ഇവയൊക്കെ പഠിച്ചത്. ഇതെല്ലാം സാമൂഹിക പാഠപ്പുസ്തകത്തില്‍.

മലയാളം പാഠപ്പുസ്തകത്തിലാകട്ടെ കൃഷ്ണഗാഥയിലോ, ആധ്യാത്മികരാമായണത്തിലോ, കുചേലവൃത്തം വഞ്ചിപ്പാട്ടിലോ ഹിന്ദുമതത്തെപ്പുകഴ്ത്തുന്നതോ മറ്റുമതങ്ങളൊ ഇകഴ്ത്തുന്നതോആയ ഭാഗങ്ങളൊന്നും ഞാന്‍ പഠിച്ചിട്ടില്ല. ഖലീഫയുടെ കഥപടിച്ചപ്പോഴും അതില്‍ ഇസ്ലാം മതം മറ്റുമതങ്ങളെക്കാളും കേമമാണെന്നും മറ്റു മതങ്ങളൊക്കെ മോശമാണെന്നും സ്ഥാപിയ്ക്കുന്ന ഒന്നും ഇല്ലായിരുന്നു. സഞ്ജയന്റെ “രുദ്രാക്ഷമാഹാത്മ്യം” മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ പരിഹസിച്ചു. ഞാന്‍ പഠിച്ച ഏഴാം ക്ലാസീലെ മലയാളം പുസ്തകത്തില്‍ ഒരു ചായക്കടസംഭാഷണം വാഗ്വാദത്തിലേയ്ക്കും വര്‍ഗ്ഗീയലഹളയിലേയ്ക്കും പിന്നീട് സാധാരണ നിലയിലേയ്ക്കും വരുന്നതീന്റെ മനോഹരമായ ഒരു കഥയുണ്ടായിരുന്നു.

മതവാദിയ്ക്കോ മതനിഷേധിയ്ക്കോ ദൈവവിശ്വാസിയ്ക്കോ നിരീശ്വരവാദിയ്ക്കോ എതിരിപ്പുകളുണ്ടാകാത്തവിധം വേണം പൊതുപാഠപ്പുസ്തകം ക്രമീകരിയ്ക്കുവാന്‍. അല്ലാതെ വിവാ‍ദമുണ്ടായിക്കഴിയുമ്പോള്‍ ഒരച്ചനെയും ഒരു മുസ്ലീം പണ്ഢിതനെയും ഒരു സ്വാമിയെയും കൂടെയിരുത്തി ഇതിലൊരു പ്രശ്നവുമില്ല എന്ന പ്രഖ്യാപനം നടത്തിയതുകൊണ്ട് പുസ്തകത്തിലുള്ള മതനിഷേധമോ കമ്യൂണിസ്റ്റുവത്കരണമോ ഇല്ലാത്താവുന്നില്ല.

N.J Joju said...

സര്‍ക്കാര്‍ സ്കൂളില്‍ മതപരമായ പരിപാടികള്‍ പാടില്ലെന്നത് ഭരണഘടനാ അനുശാസനമാണ്. അത് ലംഘിയ്ക്കപ്പെട്ടാല്‍ അതിനെത്തിരെ പരാതിപ്പെടാം.

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ മതപരമായ ആചാരങ്ങള്‍ക്ക് ഭരണഘടന സാധുതയുണ്ട്. അതുകൊണ്ട് അവിടെ മതപരമായ ആചാരങ്ങള്‍ ഇല്ലാത്താക്കണം എന്ന തരത്തിലുള്ള വാദങ്ങള്‍ അപ്രസക്തമാണ്. അതില്‍ വ്യക്തിപരമായോ സമൂഹമായോ ബുദ്ധിമുട്ടൂള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും എന്തുചെയ്യാം എന്നു ഞാന്‍ പറഞ്ഞിട്ടൂണ്ട്.

ഇതില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ അഭിപ്രായപ്പെടാനില്ല.

sajan jcb said...

ഞാനും കേരള സിലബസ്സ് തന്നെയാണ് പഠിച്ചത്... അതില്‍ യേശുവിനെ കുറിച്ച് ഒരറ്റ പാഠമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഓര്‍മ്മ. മലയാള പാഠപുസ്തകത്തില്‍. "യേശുദേവന്‍" എന്നോ മറ്റോ ആണ് അതിന്റെ ഹെഡിങ്ങ്. അതു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഇതാരപ്പാ?? യേശുവിനെ ദൈവമായിട്ടു ഒരു കൂട്ടം ആളുകള്‍ ആരാധിക്കുന്നു എന്നു പോലുമില്ല. കുറഞ്ഞപക്ഷം ഒരു പ്രവാചകനായിട്ടുപോലും അതില്‍ പരിചയപ്പെടുത്തിയിട്ടില്ല. കുറച്ച് പ്രസംഗങ്ങള്‍, കുറച്ച് വചനങ്ങള്‍... രണ്ട് രണ്ടര പേജ് കഷ്ടി. മേരിയുടേയും ജോസഫിന്റേയും പുത്രന്‍, മരപണിക്കാരന്‍ എനിങ്ങനെ മാത്രം യേശുവിനെ പറ്റി പഠിപ്പിക്കുന്നതിലും ഭേദം അതില്‍ ഒന്നും ഇല്ലാതിരിക്കുന്നതാണ് എന്നു തോന്നിയിരുന്നു.

പിന്നെ സമരിയാക്കാരന്റെ ഉപമ കുറിച്ച് ഉള്‍പ്പെടുത്തിയതിനാണോ വേവലാതി? അതില്‍ ക്രിസ്തുവില്‍ വിശ്വസിക്കണം എന്നോ മറ്റോ ഉണ്ടായിരുന്നോ ആവോ?

മാരാചീന്‍, ഈ പാഠപുസ്തകത്തില്‍ കമ്മ്യൂണിസത്തിനെ പ്രൊമോട്ട് ചെയ്യാന്‍ ഒന്നും ഇല്ല എന്നാണോ നിങ്ങളുടെ 'വിശ്വാസം'? ചെറുപ്രായത്തില്‍ തന്നെ അക്രമം പ്രോത്സാഹിപ്പിക്കണം എന്നു തന്നെയാണോ നിങ്ങളുടെ അഭിപ്രായം? തൊട്ടടുത്തിരിക്കുന്നവന്റെ ജാതി കണ്ടുപിടിക്കാന്‍ 'പരിശീലനപ്രശ്നം' കൊടുക്കുന്നതോ മഹത്തായ പാഠ്യരീതി.

മാരീചന്‍ said...

മാരാചീന്‍, (മാരാചീന്‍ അല്ല, മാരീചന്‍) ഈ പാഠപുസ്തകത്തില്‍ കമ്മ്യൂണിസത്തിനെ പ്രൊമോട്ട് ചെയ്യാന്‍ ഒന്നും ഇല്ല എന്നാണോ നിങ്ങളുടെ 'വിശ്വാസം'? ചെറുപ്രായത്തില്‍ തന്നെ അക്രമം പ്രോത്സാഹിപ്പിക്കണം എന്നു തന്നെയാണോ നിങ്ങളുടെ അഭിപ്രായം? തൊട്ടടുത്തിരിക്കുന്നവന്റെ ജാതി കണ്ടുപിടിക്കാന്‍ 'പരിശീലനപ്രശ്നം' കൊടുക്കുന്നതോ മഹത്തായ പാഠ്യരീതി.

സാജാ വേല കയ്യിലിരിക്കട്ടെ..

ഈ പാഠപുസ്തകത്തില്‍ കമ്മ്യൂണിസത്തിനെ പ്രൊമോട്ടു ചെയ്യാന്‍ ഒന്നും ഇല്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ തിരുത്തണം.

അക്രമം ഏത് പ്രായത്തില്‍ പ്രോത്സാഹിപ്പിക്കണം എന്നാണ് സാജന്റെ അഭിപ്രായം? പഴയ ക്രിസ്റ്റഫര്‍ സേനയില്‍ കത്തോലിക്കര്‍ ചേര്‍ന്ന പ്രായം മാതൃകയാക്കാമോ?കര്‍ഷക സമരങ്ങളുടെ ചരിത്രം പഠിച്ചാല്‍ കുട്ടികള്‍ അക്രമികളാകുമോ? സ്വാതന്ത്ര്യ സമരവും ലോകമഹായുദ്ധങ്ങളും പഠിച്ചവര്‍ മാത്രമാണോ ജയിലില്‍ കിടക്കുന്നവര്‍? എമണ്ടന്‍ വ്യാഖ്യാനം...

തൊട്ടടുത്തിരിക്കുന്നവന്റെ ജാതി കണ്ടുപിടിക്കാന്‍ പറയുന്ന ഒന്നും ഈ പാഠപുസ്തകത്തിലില്ല. എന്നാല്‍ പണ്ട് സ്ക്കൂളില്‍ പഠിക്കാന്‍ അനുവാദമുണ്ടായിരുന്നത് ഏത് ജാതിയില്‍ പെട്ടവര്‍ക്കായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ പറയുന്നുണ്ട്.

അത് കേരള ചരിത്രത്തിലെ ഒരു രംഗം പരിചയപ്പെടുത്താനാണ്. അക്കാലം കുട്ടികള്‍ അറിയുന്നതില്‍ ജാള്യം തോന്നുന്നവരില്‍ എതിര്‍പ്പുണ്ടാകും. അങ്ങനെയുളളവരെ മാത്രം തൃപ്തിപ്പെടുത്തി സമൂഹം മുന്നോട്ടു പോകില്ലല്ലോ.

ജാതിവിവേചനത്തിന്റെയും പീഡനത്തിന്റെയും അനുഭവസാക്ഷ്യങ്ങള്‍ അറിയുന്ന കുട്ടികളില്‍ സ്വാഭാവികമായി ജാതിയ്ക്കതീതമായ മാനവികത വളരും. വീട്ടില്‍ നിന്നേ വിഷം കുത്തി വെച്ച് കുട്ടികളെ സ്ക്കൂളിലേയ്ക്ക് അയയ്ക്കുന്ന മാതാപിതാക്കള്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ ചൊരുക്കുണ്ടാകും.

മാരീചന്‍ said...

സാജനോട് ഒരു കാര്യം കൂടി.. യേശുവിനെയോ മുഹമ്മദിനെയോ കുറിച്ച് പഠിപ്പിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ എനിക്ക് എതിര്‍പ്പൊന്നുമില്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ അവന്‍ നേരിട്ട ഓരോ അനുഭവവും പില്‍ക്കാല തലമുറ പഠിക്കേണ്ടതു തന്നെയാണ്.

മതനിഷേധികള്‍ മതവിമര്‍ശനത്തിന് ആയുധം സ്വരൂപിക്കുന്നത് മതപഠനത്തില്‍ നിന്നാണ്. ഓരോ മതഗ്രന്ഥവും അത് എഴുതപ്പെട്ട കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളും. ഓരോ മതഗ്രന്ഥവും ഓരോ കാലത്തെയും സമൂഹത്തെയും വരച്ചു കാട്ടുന്നുണ്ട്. അവയൊന്നും അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല.

പുസ്തകത്തോടും അക്ഷരത്തോടും വിശ്വാസഭ്രാന്തന്മാര്‍ക്കുളള അലര്‍ജിയൊന്നും മതനിഷേധികളും നിരീശ്വരവാദികളും വെച്ചു പുലര്‍ത്തുന്നില്ല. കുട്ടികള്‍ യേശുവിനെയോ നബിയെയോ ശ്രീരാമനെയോ കൃഷ്ണനെയോ ഒക്കെ പഠിക്കട്ടെ...ചരിത്രത്തിലെ പ്രസക്തവും അപ്രസക്തവുമായ പല സംഭവങ്ങളും അവര്‍ അറിയട്ടെ...

ജിവി/JiVi said...

എല്ലാ മതങ്ങളെയും മതദര്‍ശനങ്ങളെയും പരിചയപ്പെടുത്തുന്നത്പോലെ, കമ്മ്യൂണിസത്തെയും നിരീശ്വരവാദം, മതനിരാസം തുടങ്ങിയ ചിന്താസരണികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നത് സര്‍ക്കാര്‍ ചെലവില്‍തന്നെ ചെയ്യേണ്ടുന്ന കാര്യമാണ്.
പ്രത്യേകിച്ചും ഇതൊക്കെത്തന്നെയും നമ്മുടെ പാരമ്പര്യവുമായി ഏറെ അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍. സോഷ്യലിസ്റ്റ് സങ്കല്പമാണ് മലയാളിയുടെ ദേശീയോത്സവത്തിന്റെ ഐതീഹ്യ അടിത്തറ.

അങ്ങനെ ഇതിനെയൊക്കെ പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ധര്‍മ്മമാണ് പാഠപുസ്തകം നിര്‍വഹിക്കുന്നത്. ഒരു തത്വശാസ്ത്രം പാഠപുസ്തകത്തിലൂടെ പരിചയപ്പെടുത്തുമ്പോള്‍ അതിന്റെ നന്മ, മഹാന്മാരായ അതിന്റെ അനുയായികള്‍, അവരുടെ ഉദ്ധരണികള്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവതരിക്കപ്പെടുക. ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോള്‍ ഖലിഫ ഉമറിനെ അവതരിപ്പിക്കുന്നതുപോലെ. അതു പ്രചാരണമാണ് എന്നത് ഇടുങ്ങിയ മനസ്സുകളുടെ ചിന്ത മാത്രം.

ഒരുപക്ഷെ, ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കാന്‍വേണ്ടികൂടിയാണ് കേരളജനത ഇടതുപക്ഷത്തെ അധികാരത്തിലിരുത്തിയിരിക്കുന്നത്. പാഠപുസ്തക സമരങ്ങളുടെ പരാജയം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു.

jinsbond007 said...

ചര്‍ച്ച എനിക്കിഷ്ടപ്പെട്ടു. പിന്നെ സാജന്‍ പറഞ്ഞ പാഠം എനിക്കും ഓര്‍മ്മയുണ്ട്. അതൊരു പ്രബന്ധമോ മറ്റോ ആയിരുന്നെന്നു തോന്നുന്നു. യേശൂ എന്ന മനുഷ്യനെപ്പറ്റയുള്ള കുറെ വിവരങ്ങളായിരുന്നു എന്നാണോര്‍മ്മ. എനിക്കിനിയും മനസ്സിലാവാത്തത്, ഒരു പൊതു പാഠപുസ്തകം മാത്രമുള്ളതല്ലല്ലോ വിദ്യാഭ്യാസ പദ്ധതി എന്നാണ്. സര്‍ക്കാരുതന്നെ പറയുന്നപോലെ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങളും അഭ്യാസങ്ങളും അദ്ധ്യാപനസഹായികളും ഇവാല്യുവേഷനുള്ള നിര്‍ദ്ദേങ്ങളും അങ്ങനെ പലതും ചേര്‍ന്നതല്ലെ കരിക്കുലവും സിലബസ്സും? ഇതില്‍ പാഠപുസ്തകം അതും ഒരു ടേമിലേക്കുള്ളത്(എന്റെ അറിവില്‍ ഓണത്തിനാണ് ഒരു ടേം തീരുന്നത്) പിന്നെ അതില്‍ അധികവായനയ്ക്കു നല്‍കിയ പുസ്തകങ്ങള്‍(പണ്ടൊന്നും ഇങ്ങനെയൊന്നും വായിച്ചു മെനക്കെടാറില്ലായിരുന്നു, ഇപ്പോ എങ്ങനെയാണോ ആവോ) പാഠഭാഗത്തിലെ അഭ്യാസങ്ങള്(ചില അഭ്യാസങ്ങള്‍ നല്ലതാണെങ്കിലും വീട്ടില്‍ ചെന്ന് ആധാരം ചോദിക്കാന്‍ പറയുന്ന പോലുള്ളത്, ഒക്കെ എന്തൊക്കെപുകിലാണുണ്ടാക്കുക എന്നാര്‍ക്കറിയാം) ഇതില്‍ മാത്രമേ പ്രശ്നങ്ങളുള്ളൂ എന്നു പറയുന്നതാണെനിക്കു മനസ്സിലാവാത്തത്. ഒന്നില്ലെങ്കില്‍ ഇതു പിന്‍വലിക്കാനായിട്ടെഴുതിയ പുസ്തകമായിരിക്കണം അല്ലെങ്കില്‍ വല്ല അബദ്ധവും പറ്റിയതായിരിക്കണം. എല്ലാ ചര്‍ച്ചക്കാരും ഒന്നുകൂടി വിശദമായിട്ടാലോചിച്ചു നോക്കൂ. അതോ ഇനി ഞാന്‍ വെറും മണ്ടനാണോ? പാഠ്യപദ്ധതിക്ക് ഇപ്പൊ ഏഴാം ക്ലാസ്സില്‍ മാത്രമേ വ്യവസ്ഥിതിയുള്ളോ? ഏഴാം ക്ലാസ്സിലെ രണ്ടു പാഠപുസ്തകങ്ങള്‍ തിരുത്തിയാല്‍ തീരുന്ന പുകിലേ ഇവിടെയുള്ളോ?

മാരീചന്‍ said...

കൃഷ്ണഗാഥയിലോ, ആധ്യാത്മികരാമായണത്തിലോ, കുചേലവൃത്തം വഞ്ചിപ്പാട്ടിലോ ഹിന്ദുമതത്തെപ്പുകഴ്ത്തുന്നതോ മറ്റുമതങ്ങളൊ ഇകഴ്ത്തുന്നതോആയ ഭാഗങ്ങളൊന്നും ഞാന്‍ പഠിച്ചിട്ടില്ല.

ഇതൊരു പുതിയ അറിവാണല്ലോ... സത്യത്തില്‍ ഈ കൃതികളില്‍ ഹിന്ദുമതത്തെ പുകഴ്ത്തുന്നതും മറ്റു മതങ്ങളെ ഇകഴ്ത്തുന്നതുമായ ഭാഗങ്ങളുണ്ടോ... അറിവുളളവര്‍ പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു...

മാരീചന്‍ said...

മതവാദിയ്ക്കോ മതനിഷേധിയ്ക്കോ ദൈവവിശ്വാസിയ്ക്കോ നിരീശ്വരവാദിയ്ക്കോ എതിരിപ്പുകളുണ്ടാകാത്തവിധം വേണം പൊതുപാഠപ്പുസ്തകം ക്രമീകരിയ്ക്കുവാന്‍

എന്നുവെച്ചാല്‍ അതുവരെ കുട്ടികള്‍ പഠിക്കേണ്ടെന്നാണോ? എത്ര തലമുറ കാത്തിരിക്കണം, ഈ എതിര്‍പ്പുകള്‍ ഉണ്ടാകാതിരിക്കാന്‍...

sajan jcb said...

ക്ഷമിക്കണം, മാരീചന്‍! typo

നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയതിനു നന്ദി. കുറച്ചു പേര്‍ക്കു എന്തോ കമ്യൂണിസ്റ്റ് ചിന്തകളുടെ അതിപ്രസരം തോന്നുന്നു. അതാണിവിടെ അഭിപ്രായപ്പെട്ടത്.

പോലിസുക്കാരനെ രണ്റ്റു കുട്ടികള്‍ കൊല്ലുന്ന ഭാഗം പാഠപുസ്തകത്തില്‍ ഉണ്ട്. അതിനെ ഹീറോയിസം ആയിട്ടാണ് അതില്‍ അവതരിപ്പിക്കുന്നത്. ആ കുട്ടികള്‍ അതു പഠിക്കുന്നതില്‍ താങ്കള്‍ ഒരു തെറ്റും കാണുന്നില്ലേ?

പണ്ടു ജാതി നിലനിന്നിരുന്നു എന്നു പറഞ്ഞു ഏതോ ഒരു സ്കൂളിലെ ചാര്‍ട്ട് മാത്രം കൊടുത്തതില്‍ അപാകതയുണ്ട്. കേരളത്തിന്റെ മൊത്തം ഒരു പൈ ചാര്‍ട്ടോ മറ്റോ കൊടുത്തിരുന്നില്ലെങ്കില്‍ കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടുമായിരുന്നു. അതില്‍ ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ പോലുമില്ല. അതായിരുന്നു കേരളത്തിന്റെ യഥാര്‍ത്ഥചിത്രം എന്നു താങ്കള്‍ കരുതുന്നുവോ? ആര്‍ക്കാണ് താങ്കള്‍ പറഞ്ഞ ജാള്യം?

ഞാന്‍ മുമ്പുന്നയിച്ച പ്രശ്നം അതല്ല... പണ്ട് അങ്ങിനെയായിരുന്നെങ്കില്‍ ഇന്നെങ്ങിനെ എന്നു അറിയാന്‍ കുട്ടികള്‍ സ്വതവേ ശ്രമിക്കും... അപ്പോഴാണ് തൊട്ടടുത്തിരിക്കുന്നവന്റെ ജാതി അറിയാന്‍ ശ്രമിക്കുക. സവര്‍ണ്ണരോട് ഒരു വെറുപ്പും അതു വഴി വന്നെന്നിരിക്കും. അതും അപകടമാണ് എന്നു തോന്നുന്നില്ലേ?

താങ്കള്‍ക്ക് തോന്നുന്നില്ലെങ്കിലും ഇതു രൂപകല്പന ചെയ്തവര്‍ക്ക് നന്നായറിയാം... ജാതിയുടെ പേരില്‍... മതത്തിന്റെ പേരില്‍ ... ആളുകള്‍ തമ്മിലടിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പെവിടെ?

ഡാലി said...

മതങ്ങളെക്കുറിച്ചു പഠിയ്ക്കുന്ന പാഠത്തില്‍ ക്രൈസ്തുമതത്തെറിച്ചും ഹിന്ദുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും ഒക്കെ ഒരൊറ്റ പാഠത്തില്‍ തന്നെയാണു പഠിച്ചത്. മുതലാളിത്തത്തെക്കുറിച്ചു പഠിയ്ക്കുന്ന പാഠത്തില്‍ തന്നെയാണ് കമ്യൂണിസത്തെക്കുറിച്ചും പഠിയ്ക്കുന്നത്.
ചിന്തകന്മാരെ പലയിടത്തായി അല്ല പരിചയപ്പെടുത്തിയത്. ലോകസ്വാതന്ത്ര്യസമരങ്ങളെ പരിചയപ്പെട്ടപ്പോഴാണ് അമേരിയ്ക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ചു വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം ഇവയൊക്കെ പഠിച്ചത്. ഇതെല്ലാം സാമൂഹിക പാഠപ്പുസ്തകത്തില്‍.


എന്നു ജോജു പറയുന്നു


അത്ശരി. അങ്ങിനെയെങ്കില്‍ മതവിശ്വാസത്തില്‍ ജീവിക്കുന്നവരെ കുറിച്ച് പഠിപ്പിക്കുമ്പോഴല്ലേ മതവിശ്വാസൈല്ലാതെയും ജീവിക്കുന്നവരെ കുറിച്ച് പഠിപ്പിക്കേണ്ടത് ജോജു? അപ്പോഴല്ലേ ജോ‍ജുവും പൂക്കോ‍ട്ടൂരും പറയുന്ന നിഷ്പക്ഷ, സന്തുലിത പഠന വ്യവസ്ഥിതി ആകുന്നത്. അല്ല്ലാതെ നിഷ്പക്ഷം എന്നാല്‍ മതവിശ്വാസികള്‍ എന്ന് മാത്രമാണോ?

മാരീചന്‍ said...

പോലിസുക്കാരനെ രണ്റ്റു കുട്ടികള്‍ കൊല്ലുന്ന ഭാഗം പാഠപുസ്തകത്തില്‍ ഉണ്ട്. അതിനെ ഹീറോയിസം ആയിട്ടാണ് അതില്‍ അവതരിപ്പിക്കുന്നത്. ആ കുട്ടികള്‍ അതു പഠിക്കുന്നതില്‍ താങ്കള്‍ ഒരു തെറ്റും കാണുന്നില്ലേ?

പോലീസുകാരനെയല്ല, സാജന്‍. കോമില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് സ്റ്റീവന്‍സിനെ വെടിവെച്ചു കൊന്ന ഏഴാം ക്ലാസുകാരികളായ ശാന്തിഘോഷിന്റെയും സുനിതാ ചൗധരിയുടെയും ഉജ്വലമായ സമരചരിത്രം. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ ഇങ്ങനെയൊരു ഏടുണ്ടായിരുന്നുവെന്ന് കുട്ടികള്‍ അറിയുന്നതില്‍ എന്താണ് കുഴപ്പം?

സ്വാതന്ത്ര്യസമരത്തെയും ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചും ഈ പാഠപുസ്തകത്തിലെ പരാമര്‍ശനങ്ങള്‍ അപൂര്‍ണമാണെന്നൊരു അഭിപ്രായവും എനിക്കുണ്ട്.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടത്തിയ ജനറല്‍ ഡയറിനെ നിര്‍ലജ്ജം ന്യായീകരിച്ച ക്രൈസ്തവ സഭയെക്കുറിച്ച്, ഗാന്ധിജിയുടെ അഹിംസയെ പുച്ഛിച്ച ക്രൈസ്തവ സഭയെക്കുറിച്ച് പാഠപുസ്തകം തികഞ്ഞ അജ്ഞതയാണല്ലോ നടിക്കുന്നത്.

പണ്ടു ജാതി നിലനിന്നിരുന്നു എന്നു പറഞ്ഞു ഏതോ ഒരു സ്കൂളിലെ ചാര്‍ട്ട് മാത്രം കൊടുത്തതില്‍ അപാകതയുണ്ട്. കേരളത്തിന്റെ മൊത്തം ഒരു പൈ ചാര്‍ട്ടോ മറ്റോ കൊടുത്തിരുന്നില്ലെങ്കില്‍ കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടുമായിരുന്നു. അതില്‍ ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ പോലുമില്ല. അതായിരുന്നു കേരളത്തിന്റെ യഥാര്‍ത്ഥചിത്രം എന്നു താങ്കള്‍ കരുതുന്നുവോ? ആര്‍ക്കാണ് താങ്കള്‍ പറഞ്ഞ ജാള്യം?

മനസിലായില്ലല്ലോ സാജാ ഈ വാദം..

ജാതി നിലനിന്നിരുന്നു എന്ന് വ്യക്തമാക്കാനല്ലല്ലോ ആ ചാര്‍ട്ട്. സ്ക്കൂളുകളില്‍ പ്രത്യേക വിഭാഗത്തിന് പ്രവേശനമില്ലായിരുന്നു എന്ന കാര്യം സൂചിപ്പിക്കാനല്ലേ.. അതിനെന്തിനാണ് കേരളത്തിന്റെ പൈചാര്‍ട്ട്.

വിദ്യാലയങ്ങളില്‍ ദളിത്, പിന്നാക്ക വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച പീഡനത്തിന്റെ ചരിത്രം എഴുതണോ?

ഞാന്‍ മുമ്പുന്നയിച്ച പ്രശ്നം അതല്ല... പണ്ട് അങ്ങിനെയായിരുന്നെങ്കില്‍ ഇന്നെങ്ങിനെ എന്നു അറിയാന്‍ കുട്ടികള്‍ സ്വതവേ ശ്രമിക്കും... അപ്പോഴാണ് തൊട്ടടുത്തിരിക്കുന്നവന്റെ ജാതി അറിയാന്‍ ശ്രമിക്കുക. സവര്‍ണ്ണരോട് ഒരു വെറുപ്പും അതു വഴി വന്നെന്നിരിക്കും. അതും അപകടമാണ് എന്നു തോന്നുന്നില്ലേ?

ഇന്നും സവര്‍ണരാണെന്ന് കരുതുന്നവരോട് കുട്ടികള്‍ക്ക് വെറുപ്പുണ്ടാകണം. തങ്ങള്‍ മനുഷ്യരാണെന്ന് കരുതുന്നവരോട് ആര്‍ക്കും വെറുപ്പുണ്ടാകില്ല.

ഡോ അംബേദ്കര്‍ തന്റെ ബാല്യകാലത്ത് അനുഭവിച്ച പീഡനങ്ങള്‍ പണ്ട് പഠിച്ചിട്ടുണ്ട്. മറപ്പേടിയെക്കുറിച്ചും മണ്ണാപ്പേടിയെക്കുറിച്ചും മാറുമറയ്ക്കാന്‍ അനുവാദമില്ലായ്മയെക്കുറിച്ചും പഠിച്ചത് സ്ക്കൂള്‍ കാലത്താണ്. എന്നിട്ടൊന്നും ക്ലാസില്‍ സവര്‍ണ വിദ്വേഷമൊന്നുമില്ലായിരുന്നു. എന്തൊരു കാലം എന്ന് അമ്പരപ്പു മാത്രം.

എന്റെ അപ്പൂപ്പന്‍ നിന്റെ അമ്മൂമ്മയെ തുണിയില്ലാതെ കണ്ടിട്ടുണ്ടെന്ന് സവര്‍ണന്റെ കുട്ടി അന്ന് മേനി നടിച്ചിട്ടില്ല.

എന്റെ അമ്മൂമ്മയെ തുണിയില്ലാതെ കണ്ട അപ്പൂപ്പന്റെ പിന്‍ഗാമിയ്ക്ക് മാപ്പില്ല എന്ന് ഒരു അവര്‍ണന്റെ കുട്ടിയും തീരുമാനിച്ചിട്ടില്ല.

മുതിര്‍ന്നവരെക്കാള്‍ മാനവികതയും മനുഷ്യസ്നേഹവുമുളളവരാണ് കുഞ്ഞുങ്ങള്‍. നീതിനിഷേധത്തിന്റെ കഥകള്‍ അവരില്‍ കാരുണ്യമേ ഉണ്ടാക്കൂ.. കരളലിയുകയേ ഉളളൂ അവരില്‍.

അല്ലാതെ അടുത്തിരിക്കുന്നവന്റെ ജാതി തിരഞ്ഞുപിടിച്ച് ഏഴാം ക്ലാസുകാരന്‍ പ്രതികാരത്തിനിറങ്ങുമെന്ന് സാജന്‍ കരുതുന്നുണ്ടെങ്കില്‍, അത് കുട്ടികളെ അറിയാത്തതു കൊണ്ടാണ്.

പിന്നെ, മുട്ടയില്‍ നിന്നു വിരിയുന്നതിനു മുമ്പേ, ജാതിയുടെയും മതത്തിന്റെയും മഹത്വവും അന്യമത ദ്വേഷവും കുത്തി വെച്ചാണ് കുട്ടികളെ സ്ക്കൂളിലേയ്ക്ക് വിടുന്നതെങ്കില്‍ അവരുടെ അഹന്തയുടെ നറുംതലയില്‍ അടിയേറ്റെന്നു വരാം. അത് ഏഴാം ക്ലാസുകാരന്‍ നയിക്കുന്ന സാമൂഹിക വിപ്ലവമായി കണ്ട് സമാധാനിക്കുകയേ വഴിയുളളൂ..

ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിക്കാനും, തന്റെ മതമാണ് മറ്റു മതങ്ങളെക്കാള്‍ മികച്ചതെന്ന് പ്രചരിപ്പിക്കാനും മറ്റുമതക്കാരുടെ വിശ്വാസത്തെയും അവരുടെ ദൈവങ്ങളെയും ആക്ഷേപിക്കാനും ശ്രമിക്കുന്നതാരാണെന്ന് കണ്ണു തുറന്നു നോക്കുന്നവര്‍ക്കൊക്കെ അറിയാം. ജാതിയും മതവും നിലനിര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത് ആരെന്നും.

sajan jcb said...

തന്റെ മതമാണ് മറ്റു മതങ്ങളെക്കാള്‍ മികച്ചതെന്ന് പ്രചരിപ്പിക്കാനും

ഇതു ചെയ്യുന്നത് സര്‍ക്കാര്‍ സ്കൂളിലാണോ സുഹൃത്തേ? ആണെങ്കില്‍ താങ്കള്‍ പറയുന്നതിനോട് യോജിക്കാമായിരുന്നു.

N.J Joju said...

ഡാലീ,

മതത്തെ പരിചയപ്പെടുത്തിയതോ മതസ്ഥാപകന്മാരെ പരിചയപ്പെടുത്തിയതോ നിഷ്പക്ഷമായിരുന്നു എന്നുള്ളതാണ് വസ്തുത. കമ്യൂണിസത്തെ പരിചയപ്പെടുത്തിയതിലോ റഷ്യന്‍-ചൈനീസ് വിപ്ലവങ്ങളോ പരിചയപ്പെടുത്തുന്നതിലും ആ നിഷ്പക്ഷത പാലിയ്ക്കുകയും ചെയ്തു.

പുതിയപാഠപ്പുസ്തകത്തിലോ?
ആദ്യം കമ്യൂണിസത്തെ പരിചയപ്പെടുത്തുന്നു. ദൈവനിഷേധം പരിചയപ്പെടുത്തുന്നു. പിന്നെ മതങ്ങളിലെ പ്രശ്നങ്ങളിലേയ്ക്ക് കുട്ടിയെ നയിയ്ക്കുന്നു. മതമില്ലാത്ത ജീവിതം പരിചയപ്പെടുത്തുന്നു. അതിനുശേഷം മതം ഒരു പരിഹാരമല്ല എന്ന രീതിയില്‍ അവതരിപ്പിയ്ക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? എന്താണ് ഇതിന്റെ ഉദ്ദ്യേശം.

പാഠപ്പുസ്തകത്തില്‍ മതനിഷേധമില്ല എന്ന വാദങ്ങളെ ഖണ്ഢിക്കുകയായിരുന്നു പൂക്കോ‍ട്ടൂര്‍.
എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ മതനിഷേധം പഠിപ്പിച്ചുകൂടാ എന്നതിനെക്കുറിച്ച് കമന്റുകളിലും ഞാന്‍ പറഞ്ഞിട്ടൂണ്ട്. മതനിഷേധമുണ്ട് എന്ന സമ്മതം തന്നെമതി ഈ പോസ്റ്റ് ലക്ഷ്യം കാണാന്‍.

മാരീചന്‍ said...

ഇതു ചെയ്യുന്നത് സര്‍ക്കാര്‍ സ്കൂളിലാണോ സുഹൃത്തേ? ആണെങ്കില്‍ താങ്കള്‍ പറയുന്നതിനോട് യോജിക്കാമായിരുന്നു.

ഹൊ, ഒന്നും മനസിലാകാത്തതു പോലെ... കൊച്ചു കളളന്‍... ഇക്കിളിയാക്കിത്തരും കേട്ടോ....

sajan jcb said...

മനസ്സിലായില്ല; വിശദമാക്കമോ

ഡാലി said...

മതമില്ലാതെ ജീവിക്കുന്നവരെ കുറിച്ച് പഠിപ്പിക്കുന്നതെങ്ങനെയാണ് ജോജു മതനിരാസമാകുന്നത്?
മതത്തില്‍ ജീവിക്കുന്നവരേയും അതില്ലാതെ ജീവിക്കുന്നവരേയും കുറിച്ച് ഒരുമിച്ച് പഠിക്കുമ്പോഴല്ലേ കാര്യങ്ങള്‍ നിഷ്പക്ഷമാകുന്നത്.
ജന്മി കുടിയാന്‍ ബന്ധം പഠിപ്പിക്കുന്നതും അവര്‍ണ്ണ-സവര്‍ണ്ണ ജാതീയത നിലനിന്നിരുന്ന കാലത്തെ കുറിച്ചു പഠിപ്പിക്കുന്നതും എങ്ങനെ കമ്യൂണിസമാകും.
(ഏഴാം ക്ലാസ്സില്‍ കമ്യൂണിസത്തെ കുറിച്ച് പഠിപ്പിക്കുന്നേയില്ല എന്ന് അത് വായിക്കുന്ന ആര്‍ക്കും അറിയാമല്ലോ)
ഉപ്പുസത്യാഗ്രഹത്തെ കുറിച്ച് പഠിപ്പുക്കുന്നതും കമ്യൂണിസമാണോ?

എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ മതനിഷേധം പഠിപ്പിച്ചുകൂടാ -എന്നൊന്നും ആരും വാദിച്ച് കണ്ടില്ല ജോജു. മതമില്ലാത്ത ജനങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം വാങ്ങേണ്ടത് മതമേലധ്യക്ഷന്മാരോടാണോ എന്നാണ് ചോദ്യം.

-: നീരാളി :- said...

ഈ മാരീചന്‍ എന്നയാള്‍ പിണറായിയുടെ ഓമനപുത്രനായ ദേശാഭിമാനിയിലെ രാജീവനാണല്ലൊ. എന്തു പറ്റി സഖാവെ, പള്ളീലച്ചന്‍മാരെ സോപ്പടിക്കുന്നത്‌ നിര്‍ത്തിയോ ? കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ കോട്ടയം അച്ചായന്‍മാരും പള്ളീലച്ചന്‍മാരും സഖാക്കളാവും എന്ന കണക്കു കൂട്ടല്‍ പിഴച്ചുപോയ അരിശം കൊഞ്ഞകൂത്തി തീര്‍ക്കല്ലെ. സഖാവു കോമരങ്ങളെ, നിങ്ങളുടെ ലക്ഷ്യം കമ്മ്യൂണിസമല്ലല്ലൊ. വെറും വോട്ടല്ലെ ? കമ്മ്യൂണിസം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഏറ്റവും ഭയപ്പെടുക നിങ്ങള്‍ തന്നെയല്ലെ. പാര്‍ട്ടി ക്ലാസ്സുകള്‍ എന്തുകൊണ്ടു നിര്‍ത്തി എന്നൊന്നും തല മൂത്ത നേതാക്കന്‍മാരോടും ചോദിച്ചു നോക്കൂ. എന്നിട്ടല്ലെ കുഞ്ഞുകുട്ടികളെ കമ്മ്യൂണിസം പഠിപ്പിക്കുന്ന കാര്യം. കമ്മ്യൂണിസ്റ്റ്‌ ദര്‍ശനവും എ.കെ.ജി.യെപ്പറ്റിയും മറ്റും പഠിച്ചു കഴിഞ്ഞാല്‍ ആദ്യം പ്രതികൂട്ടിലാവുക നിങ്ങളടക്കമുള്ള നേതാക്കന്‍മാരാവും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കിത്തരം വിവാദങ്ങള്‍ ആവശ്യമാണ്‌. കമ്മ്യൂണിസത്തിന്റെ മാനവിക മുഖത്തെ നിങ്ങളാണ്‌ ഏറ്റവും ഭയക്കുന്നത്‌. (ഒരു പക്ഷേ, മതത്തിന്റെ ധാര്‍മ്മികത അടിത്തറയിലാവും അതു പണിയപ്പെടുക)

(ദേശാഭിമാനിയില്‍ ചിലരുടെ മുമ്പില്‍ മുതുകു വളക്കാന്‍ തയ്യാറാവാത്ത എത്ര പേരെ നിങ്ങള്‍ ഉപദ്രവിച്ചു. ആ രക്തം പുരണ്ട കൈകളുമായി പൊതു സമൂഹത്തില്‍ ഇടപെടുന്നതെന്തിന്‌ ? നിങ്ങളുടെ പുരോഗമനം എത്രത്തോളമെന്ന്‌ നാളെ നാട്ടാരറിയും. നാക്കാ പീച്ചക്കായി നാട്ടു നാറ്റിക്കല്ലെ...)

sajan jcb said...

നീരജ്, ആര് പറയുന്നു എന്നതില്‍ കവിഞ്ഞ് എന്തു പറയുന്നു എന്നു നോക്കിയാല്‍ പോരേ? വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കൂ, പ്ലീസ്

സാജന്‍| SAJAN said...

നീരജിന്റെ കമന്റ് ഇഷ്ടപ്പെട്ടു

സാജന്‍| SAJAN said...

ഒഫ് കോഴ്സ് പേരിലല്ല, കോട്ടയത്തെ വിശേഷം എഴുതിയതാണ് ഇഷ്ടമായെന്ന് പറഞ്ഞത് , തെറ്റിദ്ധാരണയുണ്ടാവണ്ട:)

sajan jcb said...

ഡാലി, സത്യത്തില്‍ ഉപ്പുസത്യാഗ്രഹം നടത്തിയത് കമ്മ്യൂണിസ്റ്റ്കാരാണോ? ;-) ഇനി അതിന്റെ ക്രെഡിറ്റും കൂടി സ്വന്തമാക്കിയാ മതി

മാരീചന്‍ said...

പാവം രാജീവന്‍.. അതോ പി രാജീവോ?

കമന്റ് എനിക്കും ഇഷ്ടപ്പെട്ടു ഇംഗ്ലീഷിനും മലയാളത്തിലുമുളള സാജാ.. ഇഷ്ടത്തിന്റെ കുത്തക അങ്ങനെയിപ്പൊ, ഒരാള്‍ക്ക് മാത്രം വേണ്ട.. എന്തേയ്....

പോരട്ടെ നീരജേ... കണ്ടുപിടിത്തങ്ങള്‍...

സാജന്‍| SAJAN said...

അതെ ഡാലി എഴുതിയത് സത്യമാണ് പാഠപുസ്തകത്തില്‍ കമ്മ്യൂണിസം എന്നെഴുതാത്തിടത്തോളം കാലം കുഴപ്പമില്ലന്നേ!
പിന്നെ ഇതുവരെ പറഞ്ഞിടത്തോളം പള്ളീലച്ചന്‍ മാര്‍ക്ക് എന്താ ഇവിടെ കാര്യം എന്ന മട്ടിലെ ശൈലി തികച്ചും ഇഷ്ടമായി,
കേരളത്തിലെ പാ‍ഠ്യപദ്ധതികള്‍ മൊത്തം കമ്യൂണിസ്റ്റ് കാര്‍ അടങ്കല്‍ ഏറ്റെടുത്തിരിക്കുന്നതിനാല്‍ ഇനി മറ്റാര്‍ക്കും അതില്‍ കാര്യമില്ല, ദെവസക്കൂലിയല്ലല്ലൊ മൊത്തം അടങ്കല്‍ അല്ലേ അത് നല്ല പങ്കിയായി ചെയ്ത് വൃത്തിയാക്കി അവര്‍ തന്നോളും!

മാരീചന്‍ said...

ഉപ്പുസത്യാഗ്രഹത്തെ കുറിച്ച് പഠിപ്പുക്കുന്നതും കമ്യൂണിസമാണോയെന്ന് ഡാലി...അതു കേട്ടവാറെ ജെസിബിയുളള സാജന്‍ ചോദിക്കുന്നു,
സത്യത്തില്‍ ഉപ്പുസത്യാഗ്രഹം നടത്തിയത് കമ്മ്യൂണിസ്റ്റ്കാരാണോ? ;-) ഇനി അതിന്റെ ക്രെഡിറ്റും കൂടി സ്വന്തമാക്കിയാ മതി

എന്നാ ആഞ്ഞ സംവാദം...
എന്ന്,
പിണറായിയുടെ ഓമനപുത്രനായ ദേശാഭിമാനിയിലെ രാജീവന്‍ എന്ന...
പളളീലച്ചനെ സോപ്പടിച്ചു തളര്‍ന്ന..
സംസ്ഥാന സമ്മേളനത്തോടെ കോട്ടയം അച്ചായന്‍മാരും പള്ളീലച്ചന്‍മാരും സഖാക്കളാവും എന്ന കണക്കു കൂട്ടല്‍ പിഴച്ചുപോയ അരിശം കൊഞ്ഞകൂത്തി തീര്‍ക്കുന്ന...
കമ്മ്യൂണിസം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഏറ്റവും ഭയപ്പെടുന്ന...
കമ്മ്യൂണിസ്റ്റ്‌ ദര്‍ശനവും എ.കെ.ജി.യെപ്പറ്റിയും മറ്റും പഠിച്ചു കഴിഞ്ഞാല്‍ ആദ്യം പ്രതികൂട്ടിലാവുന്ന..
കമ്മ്യൂണിസത്തിന്റെ മാനവിക മുഖത്തെ ഏറ്റവും ഭയക്കുന്ന....
ദേശാഭിമാനിയില്‍ ചിലരുടെ മുമ്പില്‍ മുതുകു വളക്കാന്‍ തയ്യാറാവാത്ത എത്രയോ പേരെ ഉപദ്രവിച്ച...‌.
രക്തം പുരണ്ട കൈകളുമായി പൊതു സമൂഹത്തില്‍ ഇടപെടുന്ന...
നക്കാപിച്ചയ്ക്കായി നാടു നാറ്റിക്കുന്ന...

സാമദ്രോഹിയായ മാരീചന്‍

sajan jcb said...

ഇത്രപെട്ടന്ന് ഫീലിങ്സ് ആയോ, മാരീചന്‍! ഇനി എവിടെയോ കൊണ്ടോ?

മൂര്‍ത്തി said...

ഞാന്‍ പിന്നെ വരാം..വായിച്ച് തീര്‍ത്തെ ഉള്ളൂ..ദേശാഭിമാനി എഡിറ്റര്‍ ദക്ഷിണാമൂര്‍ത്തി അല്ല ഞാന്‍ എന്ന് ആദ്യമേ പറയട്ടെ...മറ്റൊരു നീരജിന്റെ ഒരു കമന്റ് വേസ്റ്റാക്കാതിരിക്കാന്‍...:)

മാരീചന്‍ said...

പിന്നേ.. ഫീലിംഗത്തില്‍ കൊണ്ട് ഗദ്ഗദകണ്ഠര് മോഹനരായി നീലാംബരീ രാഗത്തില്‍ കണ്ണീരൊഴുകുകയാണ്.. സാജാ...ഒരു കൈലേസ്... അല്ലെങ്കില്‍ ഒരു ചിന്താമണി കൊലക്കേസ്..തരുമോ.. സംഗതി തുടച്ചു കളയാന്‍...

മാരീചന്‍ said...

മൂര്‍ത്തീ, എന്നെ കൊല്ല്... അല്ലെങ്കില്‍ കില്ല്...

N.J Joju said...

ബൂലോഗത്തിലെ ചര്‍ച്ചകളുടെ ക്ലൈമാക്സ്(ആവോ?!) ഞാന്‍ ആദ്യമായി കാണുകയാ...ഒരു പ്രിയദര്‍ശന്‍ ടച്ച്...

സാജന്‍| SAJAN said...

മാരീചന്‍, എവിടെയോ എന്തോ പ്രശ്നമാവുന്നല്ലൊ , സാധാരണ ഉരുളയ്ക്ക് ഉപ്പേരി പോലെ കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്ന മാരീചനെയല്ലല്ലൊ ഇപ്പൊ ഈ പോസ്റ്റില്‍ കാണുന്നത്:)
വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുന്നതല്ലേ നല്ലത്, അതോ ഇനി അതാണൊ ഉദ്ദേശിക്കുന്നത്?
ചുമ്മാ കാടിളക്കി ഒരു ബഹളം? അവസാനം വായിക്കുന്നവന് ഒന്നും മനസ്സിലാവാതെ ജോജു പറയുന്നതും മാരീചന്‍ പറയുന്നതും ശരിയാണെന്ന് പറഞ്ഞ് പോസ്റ്റ് ക്ലോസ് ചെയ്ത് പോവാനാണൊ ഇത്തരം ഓഫ് ടോപിക് കമന്റുകളുടെ ലക്ഷ്യം?

മാരീചന്‍ said...

സാജാ/SAJA, കൊച്ചു കളളാ.. ഓണം കഴിഞ്ഞപ്പോള്‍ ഉരുളയും ഉപ്പേരിയും തീര്‍ന്നു പോയി..

എനിക്കു പറയാനുളളത് വൃത്തിയായി തന്നെ പറഞ്ഞിട്ടുണ്ട്. അത് ഉരുളയാണോ ഉപ്പേരിയാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വായനക്കാരുടെ സൗകര്യമാണ്. പറഞ്ഞതൊന്നും ഏശിയില്ലെന്ന് സാജന് തോന്നുന്നെങ്കില്‍ എനിക്കൊന്നും പറയാനില്ല.. അതെന്റെ പരിമിതി.

പിന്നെ നീരജിന്റെ കണ്ടുപിടിത്തങ്ങളോട് വേറൊന്നും പറയാനില്ല. ..ജോജു പറഞ്ഞതു കേട്ടില്ലേ.. ഇടയ്ക്കിടയ്ക്ക് പ്രിയദര്‍ശന്‍ ടച്ച് വരുന്നതും നല്ലതാണ്....

ഒന്നു കൂടി...ഇതൊന്നും മറുപടികളല്ല.. അഭിപ്രായങ്ങള്‍ മാത്രം.. ആ നിലയില്‍ സമീപിക്കാന്‍ അപേക്ഷ.

സാജന്‍| SAJAN said...

മാരീചാ, വിളിയൊക്കെ കൊള്ളാം അത് കൂടുതല്‍ പരിചയമുള്ളവരെ വിളിക്കുന്നതാവും നല്ലത്!
വിഷയത്തിലെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുന്നതല്ലേ നല്ലത്?
പ്രതിപക്ഷ ബഹുമാനത്തോടെയാണെങ്കില്‍ ഞാനും കൂടാം:)

മാരീചന്‍ said...

എനിക്കും പറയാനുളളത് അതു തന്നെയാണ്. പാഠപുസ്തക വിവാദത്തില്‍ എന്റെ നിലപാടുകള്‍ വളരെ വിശദമായി മുകളില്‍ എഴുതിയിട്ടുണ്ട്. ഉരുളയും ഉപ്പേരിയും മാറ്റിവെച്ച് അതേക്കുറിച്ച് സംസാരിക്കാം. അല്‍പം പ്രതിപക്ഷ ബഹുമാനം കുറഞ്ഞു പോയാലും ഞാന്‍ സഹിച്ചു...

sajan jcb said...

സാജന്‍| SAJAN said...

അതെ ഡാലി എഴുതിയത് സത്യമാണ് പാഠപുസ്തകത്തില്‍ കമ്മ്യൂണിസം എന്നെഴുതാത്തിടത്തോളം കാലം കുഴപ്പമില്ലന്നേ!


let's continue...

സാജന്‍| SAJAN said...

എനിക്ക് മര്യാദയുടെ ഭാഷയെ അറിയൂ സോറി മറ്റുള്ളവ പരിചയമില്ലാത്തത് കൊണ്ടാ, അതുകൊണ്ട് മര്യാദ അല്പം കൂടിപ്പോയാല്‍ ക്ഷമിച്ചേക്കൂ ഇനി ഓണ്‍ ടൊപിക് മാരീചന്റെ കമന്റുകളൊക്കെ വായിച്ചു, ചിലതിനൊക്കെ സമയത്തിന്റെ ബുദ്ധിമുട്ട് കണക്കാക്കാതെ മറുപടി എഴുതാമെന്ന് കരുതുന്നു. കാരണം രാത്രി 11 :48 ആയിട്ടുണ്ട് സമയം രാവിലെ ജോലിക്ക് പോകേണ്ടതാണ്.

പാഠപുസ്തകത്തെ പറ്റി എന്റെ അഭിപ്രായം ആദ്യമേ എഴുതാം ഈ പാഠപുസ്തകം ഒരു സ്കൂളിലും കയറ്റാന്‍ കൊള്ളരുതാത്തതാണെന്നാണ് എന്റെ അഭിപ്രായം കാരണം വേറൊന്നുമല്ല അതിന്റെ നിലവാരം തന്നെ !
എസ് എസ് എല്‍ സി പാസായ പത്ത് പിള്ളാരെ ഏല്പിച്ചിരുന്നുവെങ്കില്‍ ഇതിലും മനോഹരമായി അവര്‍ ഒരു പാഠപുസ്തകം റെഡിയാക്കി കൊടുത്തേനേ! ഇനി ഈ നെലവാരത്തകര്‍ച്ച എങ്ങനെ വന്നുവെന്ന് ചിന്തിക്കുമ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാവുക. ഇടത് പക്ഷം ഉദ്ദേശിക്കുന്നത് പോലെ പുസ്തകം തയാറാവണമെങ്കില്‍ നിരീശ്വര വാദം മത നിഷേധവും സിമ്പിളായിട്ട് കുട്ടികളുടെ തലയില്‍ ഇഞ്ജെക്റ്റ് ചെയ്യണം അതിനു പറ്റിയ ടൊപ്പിക്കുകള്‍ തപ്പി പിടിക്കേണ്ടി വന്നു, ദസ് കാപിറ്റലിസവും ഈ എം സിന്റെ ചിന്താ സരണികളും ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് ദഹിക്കല്ലല്ലൊ അപ്പൊ കിട്ടാവുന്ന ഏറ്റവും സിമ്പിളായ മെറ്റീരിയത്സ് തപ്പിപ്പിടിച്ചു അടിച്ചു കൂട്ടി ഒരു പുസ്തകമാക്കി ആ തട്ടി കൂട്ടലിന്റെ ഫലമോ തികച്ചും നിലവാരമില്ലാത്ത കോമിക് ബുക് പോലെയുള്ള ഏഴാംക്ലാസിലെ പാഠപുസ്തകം. തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് നാളത്തെ തലമുറ മാത്രം!

പിന്നെ മാരീചന്‍, കമന്റുകളില്‍ മുട്ടിനു മുട്ടിന് കത്തോലിക്കരേയും ക്രിസ്ത്യാനികളേയും വിമര്‍ശിക്കുന്നതിനു മുമ്പ് മാരീചന്‍ മനസ്സിലാക്കേണ്ടത് ഈ പോസ്റ്റ് ജോജുവിന്റെ സ്വന്തം അല്ല എന്നതാണ് (ഞാനും വീഡിയോ കണ്ടില്ല അതിന്റെ പേജ് കണ്ടിടത്തോളം ഒരു മുസ്ലീംന്റെ ചിന്താഗതികളാണെന്ന് തോന്നുന്നു)അപ്പൊ ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല ഇത്തരം പുസ്തകങ്ങളോട് എതിര്‍പ്പുള്ളതെന്നാണ്.
വേറോന്ന് എന്റെ മുമ്പിലത്തെ കമന്റില്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. കമ്യൂണിസ്റ്റ് കാര്‍ക്ക് ആരാണ് കേരളത്തിലെ പാഠ്യ പദ്ധതിയാകെ അങ്ങ് ശരിയാക്കി എടുക്കാന്‍ അവകാശം കൊടുത്തത്?


പിള്ളേര്‍ ഏതു തരത്തിലെ പുസ്തകങ്ങളും വായിക്കണമെന്ന് മാരീചന്‍ എഴുതിക്കണ്ടു,താങ്കളാരാ എന്റെ പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്ത മകന്‍/ മകള്‍ എന്തു പഠിക്കണമെന്ന് തീരുമാനിക്കാന്‍?
അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എനിക്കല്ലേ?
എങ്കില്‍ സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതെന്തിനാ എന്ന് മറുചോദ്യം ചോദിക്കുമെന്നറിയാം, അവിടെയാണ് സര്‍ക്കാര്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കുന്നതിന്റെ മഹാത്മ്യം.


ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഒക്കെ വോട്ടിട്ട് പാഠപുസ്തകം തെരെഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവും , അവിടെയാണല്ലൊ നിക്ഷ്‌പക്ഷതയുടെ സാംഗത്യം? ഇവിടെ ആരോ ഇടതുപക്ഷചിന്താഗതിയുള്ളവര്‍ എഴുതിയത് കണ്ടു (മാരീചന്‍ ആണോ എന്നോര്‍ക്കുന്നില്ല), അതിനാണു പോലും അവരെ തെരഞ്ഞെടുത്തത്?
അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അപ്പൊള്‍ പറയാമോ പാഠപുസ്തകത്തിന്റെ പാളിച്ചകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്?


ഇനി അടുത്ത പ്രാവശ്യം കോണ്‍ഗ്രെസ് അധികാരത്തില്‍ കയറുന്നുവെന്ന് ചിന്തിക്കുക, അവര്‍ക്കിഷ്ടമുള്ളത് പോലെ പാഠപുസ്തകങ്ങള്‍ ഇറക്കിയാല്‍ മാരീചന്റെ അഭിപ്രായം എങ്ങനെയായിരിക്കും അല്ലെങ്കില്‍ ബി ജെപി സര്‍ക്കാരാണധികാരത്തില്‍ കയറുന്നുവെങ്കില്‍ , മഹാഭാരതവും ഭഗവദ്ഗീതയും ഡീറ്റെയില്‍ഡ് ആയി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാല്‍ താങ്കള്‍ ഇതുപോലെ തന്നെ അനുകൂലിക്കുമോ?

അപ്പോ അത്യാവശ്യം ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് , പന്ത്രണ്ട് വയസ്സുള്ള കുട്ടിയ്ക്ക് എത്രയോ കാര്യങ്ങള്‍ പഠിക്കാനുണ്ട് അത് ആരുടേയും വികാരങ്ങള്‍ വൃണപ്പെടാതെ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് മാത്രം ശഠിക്കരുത്!കൂട്ടത്തില്‍ ഇതില്‍ മെച്ചമായത് ഇനി ഒരു പുസ്തകം ഇനി വരാനില്ലെന്നൊരു വാദവും.

കണ്‍ക്ലൂഷനില്‍ ഒന്നും കൂടെ സ്കൂളില്‍ പ്രാര്‍ത്ഥനാ ഗീതം ചൊല്ലുമ്പോള്‍ താങ്കള്‍ക്കോ താങ്കളെ പോലുള്ള നിരീശ്വര വാദികള്‍ക്കോ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എങ്കില്‍ അതിനു പ്രതിവിധി കാണാന്‍ ഈ നാട്ടില്‍ എത്രയോ മാര്‍ഗങ്ങളുണ്ട് ഞങ്ങള്‍ സഹിക്കുന്നില്ലേ അതുകൊണ്ട് നിങ്ങളും അങ്ങ് സഹിക്കൂ എന്ന് പറയുന്നതില്‍ അല്പം യുക്തി ഹീനത ഇല്ലേ?
ബാക്കി എഴുതേണ്ടി വന്നാല്‍ വീകെന്‍ഡില്‍!

ജിവി/JiVi said...

സ്ഥിരം പരിപാടി തുടങ്ങി. നാലു ചീത്തവിളി, എഴുതിയ ആളിനെയും പിണറായിയെയും. എന്നിട്ട് വിഷയത്തില്‍ നിന്ന് മാറുന്നവന്‍ മാരീചന്‍!!

ഇതിനിടയില്‍ ഞാന്‍ ചെയ്ത പോസ്റ്റ് ഏവരും അവഗണിച്ചു. അങ്ങനെ അവഗണിക്കപ്പെടേണ്ടതല്ല അതെന്ന് തോനുന്നത്കൊണ്ട് ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. ചര്‍ച്ച ട്രാക്കിലേക്ക് കൊണ്ടുവരികയും വേണമല്ലോ.

എല്ലാ മതങ്ങളെയും മതദര്‍ശനങ്ങളെയും പരിചയപ്പെടുത്തുന്നത്പോലെ, കമ്മ്യൂണിസത്തെയും നിരീശ്വരവാദം, മതനിരാസം തുടങ്ങിയ ചിന്താസരണികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നത് സര്‍ക്കാര്‍ ചെലവില്‍തന്നെ ചെയ്യേണ്ടുന്ന കാര്യമാണ്.
പ്രത്യേകിച്ചും ഇതൊക്കെത്തന്നെയും നമ്മുടെ പാരമ്പര്യവുമായി ഏറെ അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍. സോഷ്യലിസ്റ്റ് സങ്കല്പമാണ് മലയാളിയുടെ ദേശീയോത്സവത്തിന്റെ ഐതീഹ്യ അടിത്തറ.

അങ്ങനെ ഇതിനെയൊക്കെ പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ധര്‍മ്മമാണ് പാഠപുസ്തകം നിര്‍വഹിക്കുന്നത്. ഒരു തത്വശാസ്ത്രം പാഠപുസ്തകത്തിലൂടെ പരിചയപ്പെടുത്തുമ്പോള്‍ അതിന്റെ നന്മ, മഹാന്മാരായ അതിന്റെ അനുയായികള്‍, അവരുടെ ഉദ്ധരണികള്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവതരിക്കപ്പെടുക. ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോള്‍ ഖലിഫ ഉമറിനെ അവതരിപ്പിക്കുന്നതുപോലെ. അതു പ്രചാരണമാണ് എന്നത് ഇടുങ്ങിയ മനസ്സുകളുടെ ചിന്ത മാത്രം.

ഒരുപക്ഷെ, ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കാന്‍വേണ്ടികൂടിയാണ് കേരളജനത ഇടതുപക്ഷത്തെ അധികാരത്തിലിരുത്തിയിരിക്കുന്നത്. പാഠപുസ്തക സമരങ്ങളുടെ പരാജയം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു.

N.J Joju said...

ജിവി,

“ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കാന്‍വേണ്ടികൂടിയാണ് കേരളജനത ഇടതുപക്ഷത്തെ അധികാരത്തിലിരുത്തിയിരിക്കുന്നത്.”

സുഹൃത്തേ,

നാളെ കേരളാ കോണ്‍ഗ്രസുകാര് ക്രൈസ്തവവിശ്വാസത്തിന്റെയും മുസ്ലീം ലീഗുകാര് ഇസ്ലാം മത വിശ്വാസത്തിന്റെയും ബിജെപിക്കാര്‍ ഹിന്ദുമത വിശ്വാസത്തിന്റെയും പ്രചരണത്തിനായി പാഠപ്പുസ്തകത്തെ, പൊതുവിദ്യാഭ്യാസചട്ടക്കൂടിനെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അപ്പോഴും അതിനുവേണ്ടീക്കുടിയാണ് അവരെ അധികാരത്തിലെത്തിച്ചിരിയ്ക്കുന്നതെന്ന് താങ്കള്‍ പറയുമോ?

“ പാഠപുസ്തക സമരങ്ങളുടെ പരാജയം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു.”
തിരുത്തിയപാഠപ്പുസ്തകം എത്തിയ്ക്കാനുള്ള നടപടികള്‍ നടക്കുമ്പോഴും പഠപ്പുസ്തകസമരം പരാജയപ്പെട്ടു എന്ന് അവകാശപ്പെടണമോ?


“എല്ലാ മതങ്ങളെയും മതദര്‍ശനങ്ങളെയും പരിചയപ്പെടുത്തുന്നത്പോലെ, കമ്മ്യൂണിസത്തെയും നിരീശ്വരവാദം, മതനിരാസം തുടങ്ങിയ ചിന്താസരണികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നത് സര്‍ക്കാര്‍ ചെലവില്‍തന്നെ ചെയ്യേണ്ടുന്ന കാര്യമാണ്.” പക്ഷേ ഇവിടെ അങ്ങിനെയല്ല. മതത്തെക്കുറിച്ച് ഒരു മോശമായ ചിത്രം കുട്ടിയുടെ മുന്നില്‍ വയ്ക്കുകയും കമ്യൂണിസത്തെ നല്ലമുഖം പരിചയപ്പെടൂത്തുകയുമാണ്.

മാരീചന്‍ said...

ഏഴാം ക്ലാസ് പാഠപുസ്തകത്തെക്കുറിച്ചുളള സാജന്റെ /SAJANTE വിലയിരുത്തലിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.

പത്താം ക്ലാസുകാരെയല്ല, നാലാം ക്ലാസുകാരെയോ പളളിക്കൂടത്തില്‍ പോകാത്തവരെയോ പുസ്തകമുണ്ടാക്കാന്‍ ഏല്‍പ്പിച്ചാല്‍ ഇതിലും നല്ലത് അവരെഴുതുമെന്നൊക്കെ പറയാം. പറയുന്നതിന് പ്രത്യേകിച്ച് നികുതിയൊന്നും കൊടുക്കേണ്ടതില്ലല്ലോ.

മുട്ടിനു മുട്ടിന് കത്തോലിക്ക സഭയെക്കുറിച്ചു പറയുന്നതിനെക്കുറിച്ച്...

ജോജുവിന്റെ സ്വന്തം പോസ്റ്റില്‍ മാത്രമേ കത്തോലിക്കാ സഭയെ വിമര്‍ശിക്കാവൂ എന്ന് ആരാണ് പറഞ്ഞത്? മതഭ്രാന്തുളള ആരും ഈ പുസ്തകത്തെ എതിര്‍ക്കും. ഇതിലെ വാദങ്ങള്‍ പലതും കത്തോലിക്കാ സഭ പലപ്പോഴായി ഉന്നയിച്ചതാണ്..

വേറോന്ന് എന്റെ മുമ്പിലത്തെ കമന്റില്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. കമ്യൂണിസ്റ്റ് കാര്‍ക്ക് ആരാണ് കേരളത്തിലെ പാഠ്യ പദ്ധതിയാകെ അങ്ങ് ശരിയാക്കി എടുക്കാന്‍ അവകാശം കൊടുത്തത്?

കേരളത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചത്. പാഠപുസ്തക പരിഷ്കരണത്തില്‍ ഈ നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണ് അത് തയ്യാറാക്കിയതും.

മതനിരപേക്ഷതയ്ക്ക് പ്രാധാന്യം നല്‍കണം എന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റേതാണ്. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അവകാശത്തിനപ്പുറം ഒരു അരമനയുടെയും അനുമതി പാഠപുസ്തക പരിഷ്കരണത്തില്‍ വേണ്ട.

പിള്ളേര്‍ ഏതു തരത്തിലെ പുസ്തകങ്ങളും വായിക്കണമെന്ന് മാരീചന്‍ എഴുതിക്കണ്ടു,താങ്കളാരാ എന്റെ പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്ത മകന്‍/ മകള്‍ എന്തു പഠിക്കണമെന്ന് തീരുമാനിക്കാന്‍?

താങ്കളുടെ മകന്‍ ഏത് പുസ്തകം വായിക്കണമെന്ന് താങ്കള്‍ തന്നെ തീരുമാനിക്കുക. ഒരു പുസ്തകവും വായിക്കേണ്ടെന്നും താങ്കള്‍ക്ക് തീരുമാനിക്കാം.

എന്റെ വോട്ടു നേടി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിശ്ചയിക്കുന്ന പാഠപുസ്തകം എന്റെ മകന്‍ പഠിക്കുന്നതില്‍ ഒരു വിരോധവും എനിക്കില്ല. താങ്കള്‍ക്ക് സൗകര്യമുളള വിദ്യാലയത്തില്‍ താങ്കളുടെ മകനെ പഠിപ്പിക്കുക.

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏത് പുസ്തകം പഠിപ്പിക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. ആ തീരുമാനം ഞാന്‍ അംഗീകരിക്കുന്നു. താങ്കള്‍ക്കിഷ്ടമില്ലെങ്കില്‍ സ്ക്കൂള്‍ മാറ്റുക. അല്ലെങ്കില്‍ താമസം മാറ്റുക.. അല്ലാതിപ്പോ എന്തു ചെയ്യാനാ...?

അഞ്ചു വര്‍ഷം കാത്തിരുന്നാല്‍ സര്‍ക്കാരിനെ മാറ്റാം. പുതിയവര്‍ വന്ന് പുസ്തകം മാറ്റിയിട്ട് കുട്ടി പഠിച്ചാല്‍ മതിയെന്നും തീരുമാനിക്കാം. അതിലൊന്നും ആര്‍ക്കും വിരോധമില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അപ്പൊള്‍ പറയാമോ പാഠപുസ്തകത്തിന്റെ പാളിച്ചകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്?

ഏതു സര്‍ക്കാരും ജനങ്ങള്‍ക്ക് വിധേയമാണ്. ഏത് സര്‍ക്കാരിന്റെയും ഭരണനടപടികള്‍ വിലയിരുത്തേണ്ടതും ജനങ്ങളാണ്. പാഠപുസ്തക പരിഷ്കരണവും ജനങ്ങളുടെ അന്തിമ വിധി നേരിട്ടേ പറ്റൂ..

സര്‍ക്കാരോ പാര്‍ട്ടിയോ കരുതുംപോലെ തട്ടിക്കൂട്ടാവുന്നതാണ് പാഠപുസ്തകങ്ങള്‍ എന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു തന്നെ നാളെ കേരള കോണ്‍ഗ്രസുകാര്‍ വന്ന് ക്രൈസ്തവ സങ്കീര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലാക്കിയാലെന്തു സംഭവിക്കുമെന്ന ഭീതിയൊന്നും എനിക്കില്ല.

യേശുവിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചുമുളള പാഠഭാഗങ്ങള്‍ ഉണ്ടായേക്കാം. അതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ മതപരിവര്‍ത്തന പ്രചരണത്തില്‍ ഉപയോഗിക്കുന്ന അന്യമതദ്വേഷമൊന്നും കേരള കോണ്‍ഗ്രസുകാര്‍ പാഠപുസ്തകത്തില്‍ കുത്തിത്തിരുകുമെന്ന് ഞാന്‍ കരുതുന്നില്ല.

പന്ത്രണ്ട് വയസ്സുള്ള കുട്ടിയ്ക്ക് എത്രയോ കാര്യങ്ങള്‍ പഠിക്കാനുണ്ട് അത് ആരുടേയും വികാരങ്ങള്‍ വൃണപ്പെടാതെ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് മാത്രം ശഠിക്കരുത്! കൂട്ടത്തില്‍ ഇതില്‍ മെച്ചമായത് ഇനി ഒരു പുസ്തകം ഇനി വരാനില്ലെന്നൊരു വാദവും.

പന്ത്രണ്ടു വയസുളള കുട്ടി എന്തു പഠിക്കണമെന്ന് മാരീചനോ സാജനോ അല്ല ഇതുവരെ തീരുമാനിച്ചിരുന്നത്. അവര്‍ എന്തുപഠിക്കണമെന്ന് എങ്ങനെയാണോ ഇതിനു മുമ്പ് തീരുമാനിക്കപ്പെട്ടിരുന്നത്, അതു തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

സ്വന്തം സ്ക്കൂളുണ്ടാക്കി, സ്വന്തം സിലബസും പാഠപുസ്തകങ്ങളും അച്ചടിച്ച് സാജന്‍ മക്കളെ പഠിപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പൊന്നുമില്ല. സര്‍ക്കാര്‍ സ്ക്കൂളിലെ പാഠപുസ്തകം എങ്ങനെ വേണമെന്ന് നിശ്ചയിക്കാന്‍ ചുമതലപ്പെട്ടവര്‍ വേറെയുണ്ട്. അത് അവരാണ് തീരുമാനിക്കേണ്ടത്.

മതനിഷേധം, കമ്മ്യൂണിസ്റ്റ് വല്‍ക്കരണം തുടങ്ങിയ രാഷ്ട്രീയ ഉഡായിപ്പുകളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് കൃത്യമായ ഉദ്ദേശമുണ്ട്. അതു ചൂണ്ടിക്കാട്ടുമ്പോള്‍ ദേഷ്യം വന്നിട്ടെന്തു കാര്യം. പുലഭ്യം പറഞ്ഞിട്ടെന്തു കാര്യം?

കണ്‍ക്ലൂഷനില്‍ ഒന്നും കൂടെ സ്കൂളില്‍ പ്രാര്‍ത്ഥനാ ഗീതം ചൊല്ലുമ്പോള്‍ താങ്കള്‍ക്കോ താങ്കളെ പോലുള്ള നിരീശ്വര വാദികള്‍ക്കോ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എങ്കില്‍ അതിനു പ്രതിവിധി കാണാന്‍ ഈ നാട്ടില്‍ എത്രയോ മാര്‍ഗങ്ങളുണ്ട് ഞങ്ങള്‍ സഹിക്കുന്നില്ലേ അതുകൊണ്ട് നിങ്ങളും അങ്ങ് സഹിക്കൂ എന്ന് പറയുന്നതില്‍ അല്പം യുക്തി ഹീനത ഇല്ലേ?

ഒരു യുക്തിഹീനതയുമില്ല. മറ്റുളളവരുടെ വിശ്വാസപ്രമാണങ്ങളെ തരിമ്പും വകവെയ്ക്കാത്തവര്‍, ഒരു പുസ്തകം വായിച്ചുപോയാല്‍ വിശ്വാസം ഹനിക്കപ്പെടുമേ എന്നു നിലവിളിക്കുന്നതിലാണ് യുക്തിഹീനത. പ്രാര്‍ത്ഥനാഗീതം ചൊല്ലുമ്പോള്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ എന്തുമാര്‍ഗം സ്വീകരിക്കണമെന്ന കാര്യം അവര്‍ക്കു വിട്ടുകൊടുക്കുക. അവരിതുവരെ വിദ്വേഷപ്രചരണത്തിനോ, കോടതിക്കേസിനോ ഒന്നും പോയിട്ടില്ലല്ലോ..

അതുമല്ല, എന്നും ഒരുവിഭാഗം മാത്രം സഹിച്ചാല്‍ മതിയോ? അതെന്തു ജനാധിപത്യം?

സ്വന്തം വിശ്വാസം പോലെ പ്രധാനമാണ് മറ്റുളളവരുടെ, അവരെത്ര ന്യൂനപക്ഷമായാലും, വിശ്വാസമില്ലായ്മയെന്നും മനസിലാക്കാനുളള ബോധമുണ്ടെങ്കിലേ വല്ലതും പറഞ്ഞിട്ട് കാര്യമുളളൂ.. തങ്ങള്‍ക്ക് പിടിക്കാത്ത അഭിപ്രായം പറഞ്ഞവരെ കുമ്പസാരക്കൂട്ടിലിട്ട് കത്തിച്ചവര്‍ ഇന്നൊരു പാഠപുസ്തകത്തിനെതിരെ തെരുവിലിറങ്ങുന്നത് ആരെയും അത്ഭുതപ്പെടുത്തില്ല.

ഓ, ടോ. ഭാഷയിലെ മര്യാദയെക്കുറിച്ച്.. മര്യാദയുളള ഭാഷ കണ്ടാല്‍ മനസിലാകും. "ചിറയിന്‍കീഴ് മണിച്ചന്‍ ഈ ഷാപ്പിന്റെ ഐശ്വര്യം" എന്ന് ഷാപ്പിനു മുന്നില്‍ ഒട്ടിച്ചു വെച്ചപോലെ "എനിക്ക് മര്യാദയുടെ ഭാഷയേ അറിയൂ "എന്ന് എഴുതിത്തൂക്കിയിടുന്നത്, സ്വന്തം മര്യാദയില്‍ വിശ്വാസമില്ലാഞ്ഞിട്ടോ, അതോ ഭീഷണിയോ.. രണ്ടായാലും ....വരുന്നത് വരുന്നടത്തു വെച്ച്...

മാരീചന്‍ said...

ജോജൂ,,
മുട്ടിനു മുട്ടിന് കമ്മ്യൂണിസം കുത്തിവെയ്ക്കുന്നുവെന്ന് ആക്ഷേപിച്ചിട്ടെന്തു കാര്യം. ഈ പുസ്തകത്തില്‍ എവിടെയാണ് കമ്മ്യൂണിസം.

കേരളത്തിന്റെ ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ സമരത്തെ/സമരങ്ങളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഉപ്പു സത്യാഗ്രഹവും സ്വാതന്ത്ര്യസമരത്തിലെ അവഗണിക്കപ്പെട്ട/അറിയപ്പെടാത്ത ചരിത്രവും ഈ പുസ്തകം തന്നെയാണ് പരിചയപ്പെടുത്തുന്നത്.

കുട്ടി കരിവെളളൂര്‍ സമരം പഠിക്കരുതെന്ന് ശഠിക്കുമ്പോള്‍, ചെറുകാടിന്റെ പുസ്തകങ്ങള്‍ വായിക്കരുതെന്ന് കല്‍പ്പിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്, കുട്ടിയേത് ചരിത്രം പഠിക്കണമെന്ന് മതത്തിന്റെ അധികാരികള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യമാണ്.

നിങ്ങള്‍ക്കിഷ്ടമില്ലാത്ത ചരിത്രം കേരളത്തിലെ ഒരു കുട്ടിയും പഠിക്കരുതെന്ന് കല്‍പ്പിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യും? നിങ്ങള്‍ക്കിഷ്ടമില്ലാത്ത പുസ്തകം കേരളത്തില്‍ ഒരു കുട്ടിയും വായിക്കാന്‍ പാടില്ലെന്ന് ശഠിക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും.

"നാളെ കേരളാ കോണ്‍ഗ്രസുകാര് ക്രൈസ്തവവിശ്വാസത്തിന്റെയും മുസ്ലീം ലീഗുകാര് ഇസ്ലാം മത വിശ്വാസത്തിന്റെയും ബിജെപിക്കാര്‍ ഹിന്ദുമത വിശ്വാസത്തിന്റെയും പ്രചരണത്തിനായി പാഠപ്പുസ്തകത്തെ, പൊതുവിദ്യാഭ്യാസചട്ടക്കൂടിനെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അപ്പോഴും അതിനുവേണ്ടീക്കുടിയാണ് അവരെ അധികാരത്തിലെത്തിച്ചിരിയ്ക്കുന്നതെന്ന് താങ്കള്‍ പറയുമോ?"

ചരിത്രപഠനത്തിന്റെ ഭാഗമായി ഏതു വിശ്വാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും കുട്ടി പഠിക്കേണ്ടി വരും.

ഏഴാം ക്ലാസിലെ പാഠപുസ്തകം കമ്മ്യൂണിസ്റ്റ് വിശ്വാസം പ്രചരിപ്പിക്കാനുളളതാണെന്നത് ജോജുവിന്റെ ആരോപണം മാത്രമാണ്. പാഠപുസ്തകത്തില്‍ കൂടി പ്രചരിപ്പിച്ചിട്ടല്ല ഒരു രാഷ്ട്രീയ/മത വിശ്വാസവും വളരുന്നത്.

ഒരേഴാം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടധ്യായത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും മതവിശ്വാസങ്ങളുടെ തകര്‍ച്ചയും എന്ന് വിലപിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം വേറെയാണ്. അതങ്ങ് തുറന്നു പറയുന്നതാണ് നല്ലത്..

നേരത്തെ എഴുതിയത് വീണ്ടും ആവര്‍ത്തിക്കുന്നു. എന്തിനീ നിഴല്‍ യുദ്ധം.

ജിവി/JiVi said...

"നാളെ കേരളാ കോണ്‍ഗ്രസുകാര് ക്രൈസ്തവവിശ്വാസത്തിന്റെയും മുസ്ലീം ലീഗുകാര് ഇസ്ലാം മത വിശ്വാസത്തിന്റെയും ബിജെപിക്കാര്‍ ഹിന്ദുമത വിശ്വാസത്തിന്റെയും പ്രചരണത്തിനായി പാഠപ്പുസ്തകത്തെ, പൊതുവിദ്യാഭ്യാസചട്ടക്കൂടിനെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അപ്പോഴും അതിനുവേണ്ടീക്കുടിയാണ് അവരെ അധികാരത്തിലെത്തിച്ചിരിയ്ക്കുന്നതെന്ന് താങ്കള്‍ പറയുമോ?"

കമ്മ്യൂണിസത്തിന്റെ പ്രചരണത്തിനാണ് ഈ പാഠപുസ്തകം എന്ന വാദത്തിന് എന്റെ ആര്‍ഗ്യൂമെന്റ് നല്‍കിക്കൊണ്ടാണ് ഞാന്‍ ഈയൊരു നിരീക്ഷണം നടത്തിയത്. പാഠപുസ്തകം ഒരു ഇസത്തിന്റെയും പ്രചരണം നടത്തുന്നില്ല, പരിചയപ്പെടുത്തല്‍ മാത്രം.

“തിരുത്തിയപാഠപ്പുസ്തകം എത്തിയ്ക്കാനുള്ള നടപടികള്‍ നടക്കുമ്പോഴും പഠപ്പുസ്തകസമരം പരാജയപ്പെട്ടു എന്ന് അവകാശപ്പെടണമോ?“

പാഠപുസ്തകം തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നോ സമരം. ഒരു ചര്‍ച്ചക്കും ഇല്ല, പുസ്തകം പൂര്‍ണ്ണമായും പിന്‍ വലിക്കണം എന്നല്ലായിരുന്നോ ആവിശ്യം. പുസ്തകത്തെ കുറിച്ച് ഏതുതലത്തിലുള്ള ചര്‍ച്ചക്കും തയ്യാറായിരുന്നല്ലോ സര്‍ക്കാര്‍. പക്ഷെ വിവാദങ്ങളുണ്ടാവുകയും ചില പോരായ്മകള്‍ സ്വതന്ത്ര മനസ്കരായ ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി. പോരായ്മകള്‍ തിരുത്തുകയും ചെയ്തു. അതാകട്ടെ, സമരക്കാര്‍ ഉയര്‍ത്തിയ ആശങ്കകളുമായി ഒത്തുപോകുന്നതുമല്ല.

മതത്തെ മോശമായി ചിത്രീകരിക്കുന്ന എന്താണ് പാഠപുസ്തകത്തിലുള്ളതെന്ന് മനസ്സിലായില്ല. അധികവായനക്ക് നല്‍കിയ പുസ്തകങ്ങളിലെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് ഉദ്ധരണികളാണോ?

മൂര്‍ത്തി said...

പ്രിയ ജോജൂ,

പാഠപുസ്തകം തയ്യാറാക്കിയത് അതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റിയാണ്. അതില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. അങ്ങിനെ ഇറക്കിയ പുസ്തകങ്ങളില്‍(പാഠ്യപദ്ധതി പരിഷ്കരണം മറക്കരുത്) നിന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്തതെല്ലാം ഒഴിവാക്കണം എന്നു പറയുന്നവരാണ് സമരത്തിനിറങ്ങിയത്. അതിനെ പിന്തുണക്കുകയുമാണ് ജോജു. പുസ്തകത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഭക്ക് അധികാരമുണ്ടെന്ന വാദഗതിക്കാരോട് അതിന്റെ മറ്റൊരു വശം ചൂണ്ടിക്കാണിക്കുകയായിരുന്നു കലാവതി എന്നാണെനിക്ക് തോന്നിയത്. ചിലത് പഠിപ്പിക്കരുത് എന്ന് പറയാന്‍ ചിലര്‍ക്ക് അവകാശമുണ്ടെന്ന് കരുതുന്നവര്‍‍, ചിലത് പഠിപ്പിക്കണം, ചിലത് ചെയ്യണം എന്ന് മറ്റു ചിലര്‍ (കലാവതിയുടെ ചോദ്യത്തില്‍ ആര്‍.എസ്.എസ്) പറഞ്ഞാല്‍ സമ്മതിക്കുമോ എന്നായിരിക്കാം കലാവതി ഉദ്ദേശിച്ചത്. കലാവതി തന്നെ വിശദീകരിക്കട്ടെ. ഉത്തരം പറയണോ എന്ന് ജോജുവിനു തീരുമാനിക്കാം. എന്റെ ഊന്നല്‍ ചര്‍ച്ചക്കിടയിലെ ചില ചോദ്യങ്ങളെ ലേബലൊട്ടിച്ച് ഒഴിവാക്കുന്നതിലായിരുന്നു.

മാരീചനും, ഡാലിയും, ജിവിയും കൂട്ടരും വൃത്തിയായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസം, നിരീശ്വരവാദം, മതവിരുദ്ധത എന്നിവയൊന്നും പുസ്തകങ്ങളില്‍ ഇല്ലെന്ന് കേരള സമൂഹം വിലയിരുത്തിയിട്ടുണ്ട്. സമരത്തിന്റെ പരാജയം അതിന്റെ തെളിവ്. അതുകൊണ്ടു തന്നെ “മതവിരുദ്ധതയോ നിരീശ്വരവാദമോ പ്രചരിപ്പിക്കുന്നത് ഒരു ഭരണഘടനയും തടഞ്ഞിട്ടില്ല. പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാരിന് പൊതുജനത്തിന്റെ പണമുപയോഗിച്ച് വിദ്യാഭ്യാസവകുപ്പിലൂടെ മതവിരുദ്ധതയോ നിരീശ്വരവാദമോ പ്രചരിപ്പിയ്ക്കാന്‍ ഒരവകാശവുമില്ല.“ എന്ന വാദത്തിനു യാതൊരു പ്രസക്തിയും ഇല്ല.

“ഒരച്ചനെയും ഒരു മുസ്ലീം പണ്ഢിതനെയും ഒരു സ്വാമിയെയും കൂടെയിരുത്തി ഇതിലൊരു പ്രശ്നവുമില്ല എന്ന പ്രഖ്യാപനം നടത്തിയതുകൊണ്ട് പുസ്തകത്തിലുള്ള മതനിഷേധമോ കമ്യൂണിസ്റ്റുവത്കരണമോ ഇല്ലാത്താവുന്നില്ല.“

സംഭവിച്ചത് അങ്ങിനെയല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അല്പം ചിന്താശേഷിയുള്ള എല്ലാവരും തന്നെ പുസ്തകത്തിനനുകൂലമായിരുന്നു. പഴയ വാര്‍ത്തകള്‍ പരതിയാല്‍ പേരുകള്‍ കിട്ടും.

“പോലിസുക്കാരനെ രണ്റ്റു കുട്ടികള്‍ കൊല്ലുന്ന ഭാഗം പാഠപുസ്തകത്തില്‍ ഉണ്ട്. അതിനെ ഹീറോയിസം ആയിട്ടാണ് അതില്‍ അവതരിപ്പിക്കുന്നത്. ആ കുട്ടികള്‍ അതു പഠിക്കുന്നതില്‍ താങ്കള്‍ ഒരു തെറ്റും കാണുന്നില്ലേ?“

മാരീചന്‍ ഇതിനു മറുപടി പറഞ്ഞു കഴിഞ്ഞു. എന്നാലും പറയട്ടെ. ഏഴാം ക്ലാസുകാരികളായ ശാന്തിഘോഷിന്റെയും സുനിതാ ചൗധരിയുടെയും ഉജ്വലമായ സമരചരിത്രം പോലീസുകാരനെ കൊല്ലലാക്കി വ്യാഖ്യാനിക്കുന്ന കലാപരിപാടിക്ക് ഒരു സല്യൂട്ട്. അത് ഇവിടെ പറഞ്ഞതിനൊരു നന്ദി. പുസ്തകവിരോധികള്‍ മൊത്തം സ്വീകരിച്ചിരുന്ന വ്യാഖ്യാന ലൈന്‍ ആയിരുന്നു അത് എന്ന് പറയാന്‍ ഒരു അവസരം തന്നതിന്.

കമന്റുകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു സംശയം. ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് പുസ്തകത്തിലൂടെ എങ്ങിനെ പഠിപ്പിക്കും? അത് ഗാന്ധിസം പ്രചരിപ്പിക്കലാവില്ലേ? സര്‍ക്കാര്‍ ചിലവില്‍ ഏതെങ്കിലും ഇസം പഠിപ്പിക്കാമോ? ഇന്ത്യക്ക് അങ്ങിനെ ഒരു ഔദ്യോഗിക ഇസം ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ ഭരണഘടനപ്രകാരം അത് സോഷ്യലിസം അല്ലേ?

അവസാനമായി, പുസ്തകവിവാദം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് പൂര്‍ണ്ണമായും തയ്യാറായിരുന്നു. പുസ്തകം പിന്‍‌വലിച്ചാലേ ചര്‍ച്ചക്ക് വരൂ എന്ന് പറഞ്ഞ് അതില്‍ നിന്നൊക്കെ വിട്ടു നിന്നവര്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് തമാശ തന്നെ.

മാരീചന്‍ said...

മജിസ്ട്രേറ്റ് സ്റ്റീവന്‍സണെ വെടിവെച്ചു കൊന്നത് കുട്ടികളറിയുന്നതിനു പിന്നിലെ യഥാര്‍ത്ഥ കലിപ്പ് വേറെയാണ് മൂര്‍ത്തീ.

സ്റ്റീവന്‍സണ്‍ ആരുടെ ആളാണ് .. ഡൂക്കിലി ഏഴാം ക്ലാസുകാരികള്‍ അങ്ങേരെ വെടിവെച്ചു കൊന്നെന്ന് ജനമറിയുന്നത് ആര്ക്കാണ് ക്ഷീണം.

സ്റ്റീവന്‍സണ്‍ മാത്രമോ, പഞ്ചാബിലെ ഗവര്‍ണറായിരുന്ന , ജാലിയന്‍ വാലാബാഗ് പാപി സര്‍ മൈക്കേല്‍ ഒ ഡയറും ക്രൈസ്തവ സഭയുടെ പ്രിയപ്പെട്ട പുണ്യവാളനല്ലായിരുന്നോ. the strongest and best ruler the country has had in modern times എന്നാണ് യംഗ് മെന്‍ ഓഫ് ഇന്ത്യയെന്ന മിഷണറി ജേര്‍ണലില്‍ ജാലിയന്‍ വാലാബാഗിനെക്കുറിച്ച് പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ഡയറിനെ വിശേഷിപ്പിച്ചത്.

"The only means of saving life" എന്നായിരുന്നു കൂട്ടക്കൊലയ്ക്ക് ന്യായീകരണം.

മിസ്റ്റര്‍ ഗാന്ധിയുടെ പഠിപ്പീരുകള്‍ - Mr Gandhi's Teachings - രാജ്യത്ത് കൂട്ടക്കുഴപ്പവും അരാജകത്വവും മാത്രമേ രാജ്യത്തുണ്ടാക്കൂവെന്നാണ് ദി ഹാര്‍വെസ്റ്റ് എന്ന മിഷണറി ജേര്‍ണല്‍ വിലപിച്ചത്.

ഗാന്ധിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഭരണകൂടത്തിന് ആപത്താണെന്ന മുന്നറിയിപ്പും കാലാകാലങ്ങളില്‍ ബ്രിട്ടീഷ് തമ്പുരാന്മാര്‍ക്ക് ചൊല്ലിക്കൊടുത്തിട്ടുണ്ട് സഭ.

അവരെങ്ങനെ, സ്റ്റീവന്‍സണിലെ കൊന്നത് സഹിക്കും. അത് കുട്ടികളറിഞ്ഞു പോയാല്‍ അവര്‍ അക്രമികളാകും പോലും. ജാലിയന്‍ വാലാബാഗില്‍ പതിനായിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ ചുട്ടുകൊന്നതിനെ "The only means of saving life" എന്ന് വിശേഷിപ്പിച്ച് ന്യായീകരിച്ചവര് പണ്ടും സഹിച്ചിട്ടില്ല അക്രമം.

"an anarchist at heart prone to mental confusion എന്ന് മഹാത്മാഗാന്ധിയെ വിലയിരുത്തിയവരാണ് കുട്ടികളെ ഏതു ചരിത്രം പഠിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ളോഹയും മടക്കിക്കുത്തി തെരുവിലിറങ്ങുന്നത്. ജോറല്ലേ കാഴ്ച.. ആവേശകരമല്ലേ അനുഭവം. രോമാഞ്ചമണിയുന്നില്ലേ ഉടലാകെ..

sajan jcb said...

ഓ സായിപ്പിനെ കൊന്ന കഥയാണോ?!!! എന്ന പിന്നെ കൊച്ചു പിള്ളേരുടെ മുമ്പില്‍ ധൈര്യമായി വിളമ്പാം ... ഒരു മാഷിനെ പിഞ്ചുകുട്ടികള്യ്ടെ മുമ്പില്‍ വച്ച് വെട്ടികൊന്നതില്‍ കൂടുതലൊന്നും ആവില്ലത്... ഈയടുത്തു നടമാടി കൊണ്ടിരിക്കുന്ന പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടു വന്നതും കൂടെ വിളമ്പാം... ഇരിക്കട്ടേ വീരോജ്വലകഥകള്‍ !!! എന്തിനു കുറയ്ക്കണം ?

sajan jcb said...

സഭ അതു ചെയ്തിട്ടുണ്ട് ഇതു പറഞ്ഞിട്ടുണ്ട് എന്നു പറയുന്നതല്ലാതെ ഒരു ലിങ്കൊ ആര്‍ട്ടിക്കിളോ കാണിച്ചു തരുമായിരുന്നെങ്കില്‍ നന്നായിരുന്നു.... മിനിമം കണ്ടു ബോധ്യപ്പെടാമായിരുന്നു. (മനോജും ഇതു തന്നെ ഒരുവിട്ടു നടക്കുന്നതു കണ്ടിട്ടുണ്ട്)

പിന്നെ അത് ചെയ്തു എന്നു നിങ്ങള്‍ പറഞ്ഞവര്‍ മിക്കവാറും വിദേശ മിഷണറിമാരോ ബിഷപ്പുമാരോ ആയിരിക്കാനാണ് സാധ്യത. അവര്‍ അവര്‍ ജനിച്ച നാടിനെ ഒറ്റി കൊടുക്കും എന്നു തോന്നുന്നില്ല. അവര്‍ക്കു അവരുടെ നാടാണ് വലുത്... അതുമുഴുവന്‍ ഇന്ത്യന്‍ സഭയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

ഒരു ഇന്ത്യന്‍ വൈദികന്‍ അതു പറഞ്ഞു എന്നു നിങ്ങള്‍ തെളിയിക്കുമെങ്കില്‍, (അയ്യോ എനിക്കു രാജി വെയ്ക്കാന്‍ പദവികളൊന്നുമില്ലല്ലോ) ഞാന്‍ എന്റെ ബ്ലോഗിങ്ങ് നിറുത്തുന്നതായിരിക്കും. (അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ എന്റെ കൈയില്‍ ഒന്നുമില്ല.)

Manoj മനോജ് said...

7ലെ പാഠപുസ്തകം വായിച്ചാല്‍ കുട്ടികള്‍ അവിശ്വാസികളായി മാറുമെന്നാണല്ലോ പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഈ വാദം പ്രധാനമായും ആദ്യം ഉയര്‍ത്തിയത് കാ.സഭയായിരുന്നല്ലോ. അവരോട് ഒരേ ഒരു ചോദ്യം. ബൈബിള്‍ ക്ലാസ്സില്‍ ബൈബിള്‍ പഠിച്ചിട്ട് എത്ര കുട്ടികള്‍ സ്വന്തം സഹോദരനെ തലയ്ക്കടിച്ച് കൊല്ലുന്ന കൊലയാളികളായി മാറിയിട്ടുണ്ട്? ബൈബിള്‍ വചനങ്ങള്‍ അരച്ച് കലക്കി കുടിച്ച ആയിരക്കണക്കിന് കത്തോലിക്ക അച്ചന്മാര്‍ ലോകം മുഴുവന്‍ ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത് എന്തു കൊണ്ട്?

പിന്നെ ഭൂപരിഷ്കാരത്തെ അനുകൂലിച്ച് കമ്മ്യൂണിസ്റ്റ്കാര്‍ അല്ലാത്തവരായി എഴുതിയിട്ടുള്ള ഏതെങ്കിലും ഒരു പുസ്തകം പറയുവാന്‍ കഴിയുമോ?

sajan jcb said...

ബൈബിള്‍ ക്ലാസ്സില്‍ ബൈബിള്‍ പഠിച്ചിട്ട് എത്ര കുട്ടികള്‍ സ്വന്തം സഹോദരനെ തലയ്ക്കടിച്ച് കൊല്ലുന്ന കൊലയാളികളായി മാറിയിട്ടുണ്ട്?

മനോജ്, ഒരു സംഭവം എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രാധാന്യം. അവിടെ ഒരു ചരിത്രം പഠിപ്പിച്ചിട്ടു ..അതിനെ ഗുണപാഠമായി പഠിപ്പിക്കുന്നത് സഹോദരനെ കൊല്ലരുത് എന്നാണ്. പിതാവായ ദൈവമായിരിക്കും അതിന്റെ കണക്ക് ചോദിക്കുന്നത് എന്നാണ്. അതുപോലെയാണ് ഇവിടെ എന്നു മനോജിനു പറയാന്‍ പറ്റുമോ?

മനോജ് വന്നതു നന്നായി ... മനോജിനെ പറ്റി മുകളില്‍ പരാമര്‍ശിച്ചതേയുള്ളൂ... കൊണ്ടു വരുമോ വല്ല ആര്‍ട്ടിക്കളും?

sajan jcb said...

ബാലന്‍: “ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം”

അമ്മ അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു ബാലനോടു പറയുന്നു.

ബാലന്‍ വീണ്ടൂം: “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?”


ഈ പുസ്തകം ഭൂപരിഷ്കരണത്തെ കുറിച്ചാണെന്ന് പറഞ്ഞിരിക്കുന്നത് എന്നറിഞ്ഞില്ല.

ജിവി/JiVi said...

'ഓ സായിപ്പിനെ കൊന്ന കഥയാണോ?!!! എന്ന പിന്നെ കൊച്ചു പിള്ളേരുടെ മുമ്പില്‍ ധൈര്യമായി വിളമ്പാം ... ഒരു മാഷിനെ പിഞ്ചുകുട്ടികള്യ്ടെ മുമ്പില്‍ വച്ച് വെട്ടികൊന്നതില്‍ കൂടുതലൊന്നും ആവില്ലത്... ഈയടുത്തു നടമാടി കൊണ്ടിരിക്കുന്ന പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടു വന്നതും കൂടെ വിളമ്പാം... ഇരിക്കട്ടേ വീരോജ്വലകഥകള്‍ !!! എന്തിനു കുറയ്ക്കണം ?'

തീര്‍ച്ചയായും എല്ലാം വേണം സാജന്‍, ആനുകാലിക സംഭവങ്ങളുടെ പത്രവാര്‍ത്താപാരായണം, അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാം പുതിയ പാഠ്യപദ്ധതിയുടെ പ്രധാനമായ ആസ്പെക്റ്റ് ആണ്. പക്ഷെ, അവര്‍ സാജന്‍ പറഞ്ഞതിനൊപ്പം കന്യാസ്ത്രീകളുടെ ആത്മഹത്യയും മാര്‍പ്പാപ്പയുടെ മാപ്പും ഒക്കെ അറിയും. ഈ എല്ലാ ഇന്‍സിസ്റ്റ്യൂഷനുകളെയും തിരുത്തുന്നവരായി കുട്ടികള്‍ വളരട്ടെ, അല്ലെങ്കില്‍ കൂടുതല്‍ നല്ല ഒരു ലോകത്തിനായി പുതിയ വ്യവസ്ഥിതി അവര്‍ ഉണ്ടാ‍ക്കിയെടുക്കട്ടെ. ആര്‍ക്കാണ് പേടി?

neerkkuneer said...
This comment has been removed by the author.
Suraj said...

1. എ.കെ.ജിയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍‍ അസാംഗത്യമില്ല....പക്ഷേ സഖാവ് എ.കെ ഗോപാലനെ കുട്ടികള്‍ക്കു പരിചയപ്പെടൂത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അതു തെറ്റാണ്.

ഏ.കെ.ജിയെ പരിചയപ്പെടുത്തുന്നത് കമ്മ്യൂണിസം പ്രചരിപ്പിക്കലാണെങ്കില്‍ ഗാന്ധിയേയും നെഹൃവിനേയും പരിചയപ്പെടുത്തുന്നത് കോണ്‍ഗ്രസ്സിലേക്ക് ആളെക്കൂട്ടുന്ന പരിപാടിയാണെന്ന് തിരിച്ചും വാദിക്കാം.

പിന്നെ, എകെജിയെ കര്‍ഷക-തൊഴിലാളി സമരങ്ങളുടെ പരിപ്രേക്ഷ്യത്തിലല്ലാതെ പിന്നെ വേറെ എന്ത് അടിസ്ഥാനത്തിലാണാവോ പരിചയപ്പെടുത്തേണ്ടത് ?


2. "കമ്യൂണിസ്റ്റു ചരിത്രവുമായി ബന്ധപ്പെട്ട കരിവള്ളൂര്‍ സമരം"

ഇത് ആടിനെ പട്ടിയല്ല, പേപ്പട്ടിയാക്കുന്ന കളിയാണ്. കര്‍ഷകസമരമായ കരിവെള്ളൂര്‍ സംഭവത്തെ ആദ്യം കമ്മ്യൂണിസ്റ്റ് ചരിത്രവുമായി 'ബന്ധപ്പെട്ടത്' എന്ന് പറയുക. പിന്നെ അതു പാഠപുസ്തകത്തില്‍ ഇട്ടാല്‍ 'കമ്മ്യൂണിസം പ്രചരിപ്പിക്കലാണ്‍' എന്ന് വാദിക്കുക.

"ജന്മികുടിയാല്‍ പരിപ്രേഷ്യത്തിലാണ് സമരങ്ങളെ വിലയിരുത്തുന്നത്"

യേസ് യേസ്... റിമി ടോമീടെ ഗാനമേള നടന്നപ്പോള്‍ ഉണ്ടായ ലഹളയാണല്ലോ കരിവെള്ളൂര്‍ സമരം. അതുകൊണ്ട് അതിനെ 'ജന്മി-കുടിയാന്‍' പരിപ്രേക്ഷ്യത്തിലല്ല 'ഗാനമേള-കുടിയന്‍' പരിപ്രേക്ഷ്യത്തില്‍ വേണം അവതരിപ്പിക്കാന്‍ !

പൂക്കോട്ടൂര് തലയിലെ ആ തൊപ്പി അങ്ങ് ഊരിവച്ചിട്ട് ഇതൊന്ന് പഠിച്ചാല്‍ നന്നായിരിക്കും.

"അത്തരം ഉത്തരവുകളും ഗവര്‍മെന്റിന്റെ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപ്പുസ്തകം ക്രമീകരിച്ചീരിയ്ക്കുന്നത്."

ഷാജഹാന്‍ പെണ്ണുമ്പിള്ളയ്ക്ക് താജ്മഹലു പണിതതും അശോകചക്രവര്‍ത്തി ബുദ്ധധര്‍മ്മം പ്രചരിപ്പിക്കാന്‍ നാടൊട്ടുക്ക് സ്തംഭങ്ങള്‍ നാട്ടി തത്വങ്ങള്‍ കൊത്തിവച്ചതും മുഹമ്മദ് നബി മക്കത്തൂന്നു മദീനയ്ക്ക് ഓടിപ്പോയതും മദീനയ്ക്ക് പടയെടുത്തതും എല്ലാം പഠിപ്പിക്കാം; ജന്മി കുടിയാന്‍ ബന്ധം അവസാനിപ്പിക്കുന്നതും കുടിയൊഴിപ്പിക്കല്‍ നിരോധിക്കുന്നതുമായ സര്‍ക്കാര്‍ ഉത്തരവുകളും പ്രഖ്യാപനങ്ങളും പിള്ളാരു കണ്ടുപോകരുത് !

ഈ ലൈനില്‍ ചിന്തിക്കുന്ന കുറേ അണ്ണന്മാര് ഭരിക്കുമ്പോള്‍ തന്നല്ലേ അഫ്ഘാനില്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ ബോമ്പ് വച്ച് തകര്‍ത്തത് ?
ഹാവൂ ജനാധിപത്യം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !


3. "..ചെറുകാടിന്റെ നമ്മളൊന്ന് എന്നത് നൂറുശതമാനം കമ്യൂണിസ്റ്റു ചിന്താഗതിയുള്ള ഒരു നാടകമാണ്. ജന്മികുടിയാന്‍ പരിപ്രേഷ്യത്തിലുള്ള നാടകം..."

ജന്മി കുടിയാന്‍ പരിപ്രേക്ഷ്യമാണ് എറ്റവും വലിയ പ്രശ്നം !!

"അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.?"

ഇത് കേട്ടാല്‍ തോന്നും ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ സകല പാഠപുസ്തകങ്ങളും അരിച്ചു പറക്കീട്ട് പൂക്കോട്ടൂരിന് ചെറുകാടിന്റെ ഈ പുസ്തകം മാത്രമേ 'അധി'വായനയ്ക്ക് കിട്ടിയോളൂന്ന്.

4. കെ.ദാമോദരന്റെ പാട്ടബാക്കിയും ഒരു കമ്യൂണിസ്റ്റു നാടകമാണ്. നാടകത്തിന്റെ ഒന്നാം രംഗത്തില്‍ ബാ‍ലന്‍ എന്ന കുട്ടി അമ്മയോടു പറയുന്നവാചകം.... "ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ?"
കേരളത്തിലെ ഗവര്‍മെന്റ് 12 വയസുള്ള കുട്ടിയ്ക്ക് അധികവായനയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന പുസ്തകത്തില്‍ മതനിഷേധം.


ഓഹോ ! ദുരിതം സഹിക്കാതെ ദൈവം ദുഷ്ടനാണോ എന്ന് ബാലന്‍ ചോദിക്കുന്നത് മതനിഷേധമാണോ ?

ശരി പൂക്കോട്ടൂരേ വേണ്ട, നമുക്ക് വേറെ ഒരു സാധനം പന്ത്രണ്ട് വയസ്സുകാരനെ പഠിപ്പിക്കാം :

* "എസ്രാ പ്രവാചകന്‍ ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മിശിഹാ ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു"

* "അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മറിയത്തിന്റെ മകനായ മിശിഹായെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്."

* "...നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്‍മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല..."

* "...സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ നബിയേ,പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( അതിന്ന് ) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്..."

* " യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല."

* "തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു."

* "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും."

* "അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു...യഹൂദരില്‍ പെട്ടവരത്രെ ആ ശത്രുക്കള്‍. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ."

* "...മറിയമിന്റെ മകനായ ഈശോ മിശിഹാ അല്ലാഹുവിന്റെ ദൂതനും, മറിയമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു.
അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. 'ത്രിത്വം' എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. "

(വി.ഖുര്‍ ആന്‍ സൂറ 2, 3, 4,9 )


അയ്യയ്യോ... ഒരു കാര്യം മറന്നു. ഈ സാധനങ്ങളു തന്നല്ലേ തൊട്ടിലീന്ന് എണീക്കുന്ന പ്രായം മുതലു മദ്രസയിലും സണ്ടേ സ്കൂളിലും ശാഖയിലുമൊക്കെ പഠിപ്പിക്കുന്നത് ?

പൂക്കോട്ടൂരും പൗവ്വത്തില്‍ പിതാവും ബാക്കി ആത്മീയകുരുക്കന്മാരുമൊക്കെക്കൂടെ ആദ്യം ഇതൊക്കെയൊന്നു ചര്‍ച്ചിച്ച് ഒരു തീരുമാനത്തിലെത്ത്. എന്നിട്ട് പോരേ കമ്മൂണിസമാണോ പിണ്ണാക്കാണോ ഏഴാം തരത്തില്‍ പഠിപ്പിക്കേണ്ടത് എന്ന് ഗവേഷിക്കുന്നത് ?

ഇതൊക്കെയാണു വായിക്കുന്നതെങ്കില്‍ ബാലനല്ല അവന്റെ അമ്മപോലും ചോയിക്കും "ദൈവം ഇത്ര ദുഷ്ടനാണോ" എന്ന് !!


5. ഈ പാഠപ്പുസ്തകത്തിലൂടെ "കുട്ടി എത്തിച്ചേരേണ്ട പോയിന്റു"കളെ പറ്റി പൂക്കോട്ടൂര്‍ പറയുന്നത് നല്ല കോമഡിയാണ് :

"..1. കുടിയൊഴിപ്പിയ്ക്കലില്‍ നിന്ന് കേരളത്തിലെ ജനതയ്ക്ക് ആരാണു മോചനം നല്‍കിയത്? 2. കാര്‍ഷികാദായം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുത്തതാരാണ്? 3. ഭൂമി വാങ്ങാ‍നും വില്‍കാനുമുള്ള അവകാശം നല്‍കിയത്?
അത് കേരളത്തിലെ കമ്യൂണിസ്റ്റു സമരങ്ങള്‍കൊണ്ട് ഉണ്ടായതാണെന്ന് എന്റെ കുട്ടിയെ പഠിപ്പിയ്ക്കുന്നു.
.."

ഒടുക്കം ബോട്ട് അവിടെക്കൊണ്ട് ചെന്നു കെട്ടി. ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങള്‍ = കമ്മ്യൂണിസ്റ്റ് സമരം, കുടിയൊഴിപ്പിക്കലില്‍ നിന്ന് മോചിപ്പിച്ചത് = കമ്മ്യൂണിസ്റ്റുകാര്‍, ഭൂമിയുടെമേലുള്ള അവകാശം കൊടുത്തത് = കമ്മ്യൂണിസ്റ്റുകാര്‍ !!

മണ്ണിനെ പൊന്നാക്കല്‍ എന്ന ആ പാഠഭാഗത്ത് ഉള്ളത് :
പോക്കുവെയിലില്‍ നിന്ന് മാധവന്‍ നായരുടെ ജന്മിത്തത്തിന്റെ അലസ ജീവിതത്തെക്കുറിച്ച് ഒരു അനുസ്മരണം; ഏ.കെ.ജി യുടെ ആത്മകഥയിലെ ജന്മിത്തത്തിന്റെ ഭീകരതകളെ പറ്റിയൊരു പേജ്; കുടിയൊഴിപ്പിക്കലിന്റെ ഒരു വാങ്മയ ചിത്രം ; ക്ഷാമകാലത്ത് നെല്ല് കടത്തിക്കൊണ്ട് പോകുന്നതിനെതിരേ കരിവെള്ളൂരില്‍ കര്‍ഷകര്‍ സംഘടിച്ച് പോലീസുകാരെ എതിര്‍ത്തതും വെടിവയ്പ്പു നടന്നതിനേയും പറ്റി വിവരണം ഒക്കെയാണ്.

പാഠഭാഗത്തിനിടയ്ക്ക് ഇന്ററാക്ടീവ് പഠനരീതിക്കനുസൃതമായി 'ജന്മി-കുടിയാന്‍ അവസ്ഥകളെ'ക്കുറിച്ചും , ഇന്നത്തെ സാഹചര്യത്തിലുണ്ടായ മാറ്റങ്ങളെന്തൊക്കെയെന്നതിനെക്കുറിച്ചും, നിങ്ങളുടെ നാട്ടിലെ ജന്മിമാരെകുറിച്ച് അന്വേഷിക്കാനുമാണു എക്സര്‍സൈസുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജന്മി കുടിയാന്‍ ബന്ധത്തെക്കുറിച്ച് നേരിട്ടോ അല്ലാതെയോ അറിയാവുന്ന ആളുകളുമായി അഭിമുഖം നടത്തിയും 'താഴെപ്പറയുന്ന പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചും' ജന്മിത്തകാലത്തെയും അക്കാലത്തെ കര്‍ഷകപ്രക്ഷോഭങ്ങളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കൂ എന്നാണു ശരിക്കും ആ എക്സര്‍സൈസ്. ദൈവത്തെ കൊല്ലണമെന്ന് എഴുതിയത് വായിക്കാനൊന്നും എവിടെയും പറയുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടീടെ ചരിത്രം പഠിക്കാനുമല്ല പറയുന്നത്.

6. ഞാന്‍ പറയുന്നു നിങ്ങള്‍ കുട്ടികളെ കോണ്‍ഗ്രസ് ചരിത്രവും കമ്യൂണിസ്സു ചരിത്രവും പഠിപ്പിയ്ക്കണ്ട. കേരളത്തിലെ സമരങ്ങളെ ജന്മി-കുടിയാല്‍ പരിപ്രേഷ്യത്തിലല്ലാതെ വിലയിരുത്തിയ എഴുത്തുകാരില്ലേ?

കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളും നാടുവാഴിത്തത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് ഭരണവ്യവസ്ഥ മാറിയപ്പോള്‍ അവര്‍ക്ക് ഭൂമിയിന്മേല്‍ അധികാരം പതിച്ചുകിട്ടാന്‍ കൊണ്ടുവരപ്പെട്ട സര്‍ക്കാര്‍ ആക്റ്റുകളും 'ജന്മി-കുടിയാന്‍' വ്യവസ്ഥയിലല്ലാതെ പിന്നെ എന്തിന്റെ പരിപ്രേക്ഷ്യത്തിലാണോ വിലയിരുത്തേണ്ടത്?

ബദര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലോ ?
കോണ്‍സ്റ്റന്റൈന്റെ വാളിനോട് ചേര്‍ത്തുവച്ചോ ?
മഹാഭാരതയുദ്ധം വച്ചോ ?

കര്‍ഷകസമരങ്ങളും മണിപ്രവാളപ്രസ്ഥാനവും എന്നൊരു പുസ്തകം ഉടന്‍ ഇറങ്ങും. പൂക്കോട്ടൂരിനു ആ 'പരിപ്രേക്ഷ്യം' മതിയാവുമോ എന്തോ !!

7. "ഒന്നാമതായി ഈ പുസ്തകം കമ്യൂണിസം പഠിപ്പിയ്ക്കുന്നു. കമ്യൂണിസം പഠിപ്പിയ്ക്കുന്നു എന്നതിനേക്കാള്‍ ഗൌരവകരമായത് മതനിരാസം പഠിപ്പിയ്ക്കുന്നു എന്നതാണ്. ദൈവത്തെ കൊല്ലണമെന്നു പറയുന്ന കുട്ടി, ദൈവമില്ലെന്നു പഠിപ്പിയ്ക്കുന്ന സിദ്ധാന്തം.

കരിവെള്ളൂര്‍ എന്ന സ്ഥലത്ത് റിമി ടോമി നടത്തിയ ഗാനമേളയില്‍ കുടിച്ച് ബോധമില്ലാതെ ചിലര്‍ പ്രശ്നമുണ്ടാക്കി. അതിനെ ജന്മി കുടിയന്‍ പ്രശ്നം എന്ന് പറയുന്നു....ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തില്‍ വിവാദമായത് 'ദൈവത്തെ എങ്ങനെ കൊല്ലാം' എന്ന പാഠഭാഗമാണ്. ആ ഭാഗം എഴുതിയത് ചെറുകാട് എന്നൊരു കമ്മ്യൂണിസ്റ്റുകാരനാണ്....

.... അഞ്ജനമെന്നതെനിക്കറിയാം മഞ്ഞളു പോലെ വെളുത്തിരിക്കും...!

8. "പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത ദളിതനെ ചുട്ടുകൊന്നു.".... ഒരു പന്ത്രണ്ടു വയസുകാരനെ പലമതക്കാരും ജാതിക്കാരും ഒന്നിച്ചിരിയ്ക്കുന്ന ഒരു ക്ലാസ് മുറിയില്‍ ഈ പാഠഭാഗം പഠിപ്പിയ്ക്കുന്നതില്‍ അസാംഗത്യമില്ലേ? ഇത്രമാത്രം ഭീകരമായ ഒരു സംഭവം കൊച്ചുകുട്ടിയുടെ മനസിലേയ്ക്ക് പകര്‍ന്നു കൊടുക്കണോ? സംഭവിച്ചതാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു സവര്‍ണ്ണനും ദളിതനും ഒന്നിച്ചിരിയ്ക്കുന്നക്ലാസില്‍ ഇതു പഠിപ്പിയ്ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരമെന്തായിരിയ്ക്കും? എന്താണ് ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം? ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം ഇതിനു കാരണം മതമാണ് എന്നു സ്ഥാപിയ്ക്കുന്നതിനാണ്."

അതേ തീര്‍ച്ചയായും ഇത്രമാത്രം ഭീകരമായതൊന്നും കുട്ടികളെ പറഞ്ഞ് പേടിപ്പിക്കരുത്. നമുക്ക് കുറച്ചുകൂടി നല്ല സാധനങ്ങളില്ലേ... ഉദാഹരണത്തിനു ദാ ഇത് :

"...തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു..
...നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരുടെ ചുണ്ടുകള്‍ മാറുകയും പല്ലിളിച്ചവരാവുകയും (ചെയ്യും). ( ഖുര്‍ ആന്‍ 4:56, 23:104)
"

മാംസം കരിയുന്നതിന്റെ, തൊലി പൊള്ളുന്നതിന്റെ, മുഖം തീയില്പ്പെടുമ്പോള്‍ ചുണ്ടുകള്‍ വെന്ത് പല്ല് ഇളിക്കുന്നതിന്റെ ഒക്കെ 'സാന്ത്വന' ചിന്തകള്‍ വേണം നമുക്ക് കുട്ടികളില്‍ നിറയ്ക്കാന്‍.

9. ...പുസ്തകത്തില്‍ കുട്ടിയോട് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍.
പട്ടികയില്‍ നിന്ന് എന്തൊക്കെ മനസിലാക്കാന്‍ കഴിയുന്നു?
വിദ്യാലയത്തില്‍ പഠിച്ചിരുന്നവരില്‍ കൂടുതല്‍ ഏതു ജാതിക്കാരായിരുന്നു?
ജാതിയിലും മതത്തിലും പിടിച്ചുകൊണ്ടൂള്ള ഒരു ചര്‍ച്ച. എന്നിട്ട് കുട്ടി തന്റെ കണ്ടെത്തല്‍ അവതരിപ്പിയ്ക്കണം. ഇതെല്ലാം വച്ചുകൊണ്ട് കുട്ടി ഒരു പോയിന്റില്‍ എത്തിച്ചേരണം. അതിനു വേണ്ടിയാണ് അടുത്തഭാഗങ്ങള്‍.....


ദളിത് പീഡനത്തിന്റെ വാര്‍ത്തയ്ക്ക് താഴെ ഇന്ററാക്ടീവ് പഠനാഭ്യാസമായി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണു:

*മുകളില്‍ കൊടുത്ത പ്രതിജ്ഞ ചൊല്ലി ('ഇന്ത്യയെന്റെ രാജ്യമാണ്') വളര്‍ന്ന നമ്മുടെ സമൂഹത്തിലെ ചിലര്‍ ഇത്തരത്തില്‍ പെരുമാരുന്നതെന്താണു ?
*ഏതെങ്കിലും തരത്തില്‍ തൊട്ടുകൂടായ്മ ഇന്നും നിലനില്‍ക്കുന്നുണ്ടോ ?

പൂക്കോട്ടൂര്‍ ഇതില്‍ നിന്നു തന്നെ പാഠത്തിന്റെ ഫോക്കസ് നിശ്ചയിക്കുന്നു - മതനിരാസമാണതെന്ന് !

ജാതിതിരിച്ചുള്ള സ്കൂള്‍ പട്ടികയില്‍ അല്പം അരോചകത്വമുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാല്‍ അതിനു താഴെയുള്ള ക്ലാസ് ചര്‍ച്ച എക്സര്‍സൈസ് നോക്കുക:
*ഭൂരിപക്ഷം പേരും ചെറിയ ക്ലാസില്‍ പഠനം നിര്‍ത്താന്‍ എന്താവും കാരണം ?
*വിദ്യാലയത്തില്‍ പഠിച്ചിരുന്നവരില്‍ കൂടുതലും ഏത് ജാതിയില്‍ പെട്ടവരായിരുന്നു ?
*ജാതീയ വിവേചനത്തിന്റെ പേരില്‍ ഇന്നും കുട്ടികള്‍ സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ ?

അടുത്ത വിഷയത്തിന്റെ ആമുഖം : "ജാതിമതവ്യത്യാസമില്ലാതെ വിദ്യാലയങ്ങളില്‍ പഠിക്കുവാനുള്ള അവസരം ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഈ പുരോഗതി വിദ്യാഭ്യാസരംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പണ്ടത്തെ അവസ്ഥ അതായിരുന്നില്ല..."

തുടര്‍ന്ന് ചര്‍ച്ച ജാതീയ ഉച്ചനീചത്വങ്ങള്‍ കേരളത്തില്‍ എങ്ങനെയായിരുന്നുവെന്ന് നോക്കുന്നു. ദേവകി നിലയങ്ങോടിന്റെ ഒരു ജാതീയവിവേചനവിവരണം ആണ് അടുത്തത്. ("എച്ചില്‍").

പാഠത്തിന്റെ ഫോക്കസ് കൃത്യമായി നിര്‍വചിക്കുന്ന ഒരു എക്സര്‍സൈസ് :

* നിങ്ങളുടെ നട്ടില്‍ ഇത്തരം അനാചാരങ്ങളുണ്ടായിരുന്നോ ? പ്രായമുള്ളവരോട് ചോദിച്ചറിയാം.

അത് കഴിഞ്ഞ് ഈ അവസ്ഥകളെ മാറ്റി മറിക്കാന്‍ നടന്ന ലഹളകളുടെയും പ്രക്ഷോഭങ്ങളുടെയും കഥയാണു - ചാന്നാര്‍ ലഹള, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങി വക്കം മൗലവിയുടെ മുസ്ലീം ഐക്യസംഘവും ഇസ്ലാമിക അനാചാരങ്ങളെ മാറ്റാനുള്ള ശ്രമവും വരെ സംക്ഷിപ്തമായി വിവരിക്കുന്നു.


ഇതിലെവിടെയാണു സര്‍ "മതമാണ് എല്ലാ പ്രശ്നത്തിനും കാരണം" എന്ന ആശയം ?

10. .. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?...

മുഖം മറയ്ക്കാനുള്ള സ്വാതന്ത്ര്യം ! പോലും ....
പര്‍ദ്ദയുടെ ആയത്ത് ഖുര്‍ ആനില്‍ വന്നത് എങ്ങനെയാണെന്ന് പൂക്കോട്ടൂരിന് അറിയാത്തതൊന്നുമല്ലല്ലോ ?

"..നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും വിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്." (ഖുര്‍ ആന്‍ 33:59)

വസ്ത്രത്തില്‍ 'വിശ്വാസതീവ്രത' കാണിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്താല്‍ സകല പൂച്ചകളും ചാക്കിനു പുറത്താവുമെന്ന് പൂക്കോട്ടൂരിനറിയാം. അപ്പോള്‍ സ്വാതന്ത്ര്യമാണെന്ന് നിങ്ങള്‍ ആവര്‍ത്തിക്കുന്ന ബുര്‍ഖയും ഹിജാബ് പരിപാടിയും ചോദ്യം ചെയ്യപ്പെടും...നിങ്ങളുടെ ഹിപ്പോക്രിസി അഴിഞ്ഞു വീഴും... ഇദ്ദാണാശാനേ ക്രിട്ടിക്കല്‍ പെഡഗോപി (!)

11. ... ഏഴാം ക്ലാസിലെ കുട്ടിയുടെ മുന്നില്‍ ഒരു മിശ്രവിവാഹം അവതരിപ്പിയ്ക്കപ്പെടുന്നു. രണ്ടാമത് സ്കൂളില്‍ ചേരുന്ന കുട്ടിയ്ക്ക് മതം വേണ്ട. വിദ്യ്യാര്‍ത്ഥിയുടെ മുന്നില്‍ മതനിരാസം അവതരിപ്പിയ്ക്കപ്പെടുന്നു...

വീണ്ടും ആട് = പട്ടി = പേപ്പട്ടി തിയറി !

സ്കൂളില്‍ ചേരുന്ന കുട്ടിക്ക് മതം വേണ്ട എന്നല്ലല്ലോ, മതമില്ലാതെയും ജീവിക്കാം/ മതമില്ലാതെയും സ്കൂളില്‍ ചേര്‍ക്കാം എന്നല്ലേ ? മതമില്ലാത്ത അവസ്ഥ ഒരു option മാത്രമായി അവതരിപ്പിക്കുമ്പോള്‍ ഇത്ര കണ്ട് ക്ഷോഭിക്കാന്‍ എന്തിരിക്കുന്നു മാഷേ ?

ക്രിസ്തുമതവും യഹൂദമതവും ഹൈന്ദവമതവും ഇസ്ലാമും വേറെ വേറേ വിദ്യാര്‍ത്ഥിക്ക് ചുറ്റുമുള്ള സമൂഹത്തില്‍ ഉണ്ട്. അതൊക്കെ ചരിത്രമായോ വേദപാഠമായോ കുട്ടി പഠിക്കുകയും ചെയ്യുന്നു. മതം ഇല്ലാതെയും മനുഷ്യനു സമൂഹത്തില്‍ ജീവിക്കാം - അങ്ങനെ ജീവിക്കുന്നുണ്ട് - എന്ന് പറഞ്ഞാല്‍ അത് മതനിരാസം ആവുന്നതെങ്ങനെ ? അങ്ങനെയെങ്കില്‍ ഫിസിക്സും ബയോളജിയുമൊന്നും പഠിപ്പിക്കാനേ പറ്റില്ലല്ലോ അണ്ണാ!

12. "അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ വിവാഹം കഴിയ്ക്കണമെന്നു തോന്നിയത് എപ്പോഴാണ്? പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്നു തോന്നിയപ്പോള്‍ ഇസ്ലാം മതത്തെക്കാള്‍ നല്ലത് ലക്ഷ്മീദേവിയാണെന്ന് അന്‍‌‌വര്‍ റഷീദിനും ഹിന്ദുമതത്തേക്കാള്‍ നല്ലത് അന്‍‌‌വര്‍ റഷീദാണെന്ന് ലക്ഷ്മീദേവിയ്ക്കും തോന്നിയപ്പോള്‍..."

ബലേ ഭേഷ് !!

ഇപ്പോഴാണ് പൂച്ച ശരിക്കും പുറത്ത് ചാടുന്നത്. അത് പൂച്ചയല്ല എന്ന് മാത്രമല്ല നല്ല ഒന്നാന്തരം വര്‍ഗ്ഗീയ വിഷപ്പാമ്പാണു താനും !

റഷീദ് ലക്ഷ്മിയെ വിവാഹം ചെയ്യണമെങ്കില്‍ ഇസ്ലാം ഉപേക്ഷിക്കണം! ലക്ഷ്മിക്ക് റഷീദിനെ വിവാഹം ചെയ്യണമെങ്കില്‍ ഹിന്ദു മതവും !! അതായത് ഒരിക്കലും സഹകരിക്കാനാവാത്ത - ഇനി സഹകരിച്ചാല്‍ തന്നെ - വളരെ ദൂരെ മാറ്റിനിര്‍ത്തുന്ന - ആശയങ്ങളാണ് മതം കുട്ടിയുടെമേല്‍ ഇളം പ്രായത്തില്‍ തന്നെ അടിച്ചുറപ്പിക്കുന്നത് എന്ന് ഭംഗ്യന്തരേണ പൂക്കോട്ടൂര്‍ മൊല്ലാക്ക പറയുകയാണ്.

റഷീദിനെ സംബന്ധിച്ചിടത്തോളം ലക്ഷ്മീദേവി നരകത്തില്‍ പോകേണ്ടവളാകണം. ലക്ഷ്മീദേവിക്ക് റഷീദും നരകത്തില്‍ പതിയ്ക്കുന്നവനായിരിക്കും (അല്ലെങ്കില്‍ അനന്തമായ ജനനമരണ ചക്രത്തിലുഴലേണ്ടവന്‍)...
രാജീവ് ഗാന്ധിയെ സംബന്ധിച്ചിടത്തോളം സോണിയ നരകത്തിലും സോണിയയെ സംബന്ധിച്ചിടത്തോളം രാജീവ് നരകത്തിലും...!

അങ്ങനെയേ ആകാവൂ. അതിനപ്പുറം അടുത്താല്‍ 'കാഫിര്‍ ' !! കണ്‍ഗ്രാചുലേയ്ഷന്‍സ് മിസ്റ്റര്‍ പൂക്കോട്ടൂര്‍ .

ഈ വാചകം ഇക്കാലത്തും അങ്ങനെ തന്നെ ബ്ലോഗിലിടാന്‍ കാണിച്ച തൊലിക്കട്ടിക്ക് ജോജുവിനും ഒരു നമിപ്പ്!

13. പക്ഷേ ചെറുപ്പത്തില്‍ കുട്ടികളെ തങ്ങളുടെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട് കടമയുണ്ട്.

അത്ര നിര്‍ബന്ധമുള്ളവര്‍ ഒരു കോഴിക്കൂട്ടിലിട്ട് പിള്ളാരെ വളര്‍ത്തുന്നതാവും നല്ലത്. കാരണം വെളിയിലിറങ്ങിയാല്‍ അവന്‍ പര്‍ദ്ദ കാണും, കുങ്കുമ പൊട്ട് കാണും, കുരിശ് കാണും . ഇതെല്ലാം എന്തോന്നാ എന്ന് അന്വേഷിച്ച് നിങ്ങളെ ശല്യപ്പെടുത്തുകയും ചെയ്യും.

14. മതം എന്നാല്‍ പ്രശ്നമാണെന്നു പഠിച്ചുകഴിഞ്ഞ കുട്ടി, മതമീല്ലാതെ ജീവിയ്ക്കാം എന്നു കണ്ട കുട്ടി 'ഇതൊന്നും എന്നെ ബാധിയ്കില്ല' എന്നു വായിക്കുമ്പോള്‍ ലേഖകന്റെ ഉദ്ദ്യേശം എന്താണ്......
... ഇതുകൊണ്ടു കുട്ടി എവിടെ എത്തിച്ചേരണം ? മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും മതം ഒരു പരിഹാരമല്ല എന്ന പോയിന്റിലേയ്ക്ക് കുട്ടിയെ കൊണ്ടൂചെന്ന് എത്തിയ്ക്കണം...



ഇതാണു ശരിക്കും ആടിനെ പേപ്പട്ടിയാക്കല്‍ :

പാഠഭാഗത്തെ എക്സര്‍സൈസ് :

വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്പ്പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും ?

*അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഒഴിവാക്കുക.
*സ്വന്തം വിശ്വാസത്തെപ്പോലെ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തേയും ആദരിക്കുക.
* .................
* .................


(ബാക്കി വിദ്യാര്‍ത്ഥിക്ക് എക്സര്‍സൈസ് ആയി പൂരിപ്പിക്കാന്‍ വിടുകയാണ്‍)

പൂക്കോട്ടൂര്‍ പറഞ്ഞ "താഴെപ്പറയുന്നവ കൂടുതല്‍ ആരെ ബാധിക്കും?" എന്ന എക്സര്‍സൈസിനു താഴെ വേറെ ഒരെണ്ണം കിടക്കുന്നത് അദ്ദേഹം കണ്ടില്ലയോ; അതോ കണ്ടില്ലെന്ന് നടിച്ചതോ ?
ദാ ഇതാണത് :

നന്മയുടെ നാളുകള്‍ എന്ന ഉപശീര്‍ഷകത്തില്‍

ദൂരെദിക്കില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് ഒരുപാടാളുകള്‍ വീടും നാടും വിട്ട് പലായനം ചെയ്യുന്നു. അതിലൊരു കുട്ടി നിങ്ങളുടെ വീട്ടിലും അഭയം തേടുന്നു. ഒപ്പം താമസിച്ചു തുടങ്ങുമ്പോഴാണു അവന്റെ മതവിശ്വാസങ്ങളും ആചാരങ്ങളും തികച്ചും വ്യത്യസ്ഥമാണെന്ന് മനസ്സിലാവുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ഒരു കുറിപ്പ് തയാറാക്കുക.

മുകളില് പൂക്കോട്ടൂര്‍ മാമന്റെ കിത്താബീന്ന് ഉദ്ധരിച്ച വാചകങ്ങള് അക്ഷരാര്‍ത്ഥത്തില് തന്നെ വിഴുങ്ങുന്നവനാണെങ്കില്‍ ചെറുക്കനെ ആ സെക്കന്റില്‍ വീട്ടീന്ന് അടിച്ച് വെളിയിലിറക്കും എന്നായിരിക്കും ഉത്തരമെഴുതുക ! ഏതായാലും അത്ര വെളിവ് കെട്ടവന്മാര്‍ കേരളത്തില്‍ - പ്രത്യേകിച്ച് ഏഴാം ക്ലാസില്‍ - ഉണ്ടാവില്ല എന്നാശിക്കാം.

പിന്നെ, മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും മതം ഒരു പരിഹാരമല്ല എന്ന് ലേഖകന്‍ പ്രത്യേകിച്ച് 'ദുരുദ്ദേശ'ത്തോടെ ഒന്നും ഏഴാം ക്ലാസുകാരനു പറഞ്ഞു കൊടുക്കേണ്ടതില്ല.

ഭൂകമ്പവും പകര്‍ച്ചവ്യാധിയും വെള്ളപ്പൊക്കവുമൊന്നും ഏതെങ്കിലും പ്രത്യേകമതത്തെയല്ലല്ലോ ബാധിക്കുക.

ഭൂകമ്പം, പകര്‍ച്ചവ്യാധി, വെള്ളപ്പൊക്കം, വിശപ്പ്, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയ്ക്ക് പൂക്കോട്ടൂരും പൗവ്വത്തില്‍ പിതാവുമൊക്കെ പോയിരുന്നു പ്രാര്‍ത്ഥിക്കുമായിരിക്കും. ഏഴാം ക്ലാസുകാരനു അത്രയ്ക്ക് 'ബുദ്ധിവികാസം' എതായാലും ഇല്ല. സുനാമി വന്നപ്പോള്‍ വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമക്കാരും വേളാങ്കണ്ണീലെ പള്ളിക്കാരുമൊന്നും ആ സമയത്ത് 'മതത്തെ മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരമായി ' കണ്ടില്ലല്ലോ .... അതെന്താണോ എന്തോ ...!! :))


15. ...ഇന്ത്യാമഹാരാജ്യത്തുനടന്നിട്ടൂള്ള ഏതെങ്കിലും വര്‍ഗ്ഗൂ‍യകലാപത്തില്‍ മതം പങ്കുവഹിച്ചിട്ടൂണ്ടോ? ഗുജറാത്ത് കലാപത്തിന്റെ മുന്‍പില്‍ പോലും ഒരു സ്വാമിയൂണ്ടോ ഒരു അച്ചനുണ്ടോ ഒരു മതപണ്ഡിതനുണ്ടോ? മതമല്ല വര്‍ഗ്ഗീയതയ്ക്കു കാരണം...

മതത്തിലെ വൈകൃതമാണു ആ പാഠം മുഴുവന്‍ എന്ന് വിചാരിച്ചുറപ്പിച്ചവര്‍ക്ക് ഇങ്ങനെയേ പുലമ്പാനാവൂ. മതമാണു വര്‍ഗ്ഗീയതയ്ക്കോ ജാതിക്കോ കാരണമെന്ന് ആ പാഠം എവിടെയാണൂ സാറേ പറയുന്നത് ?

ചാന്നാര്‍ ലഹള നടത്തിയത് ഏതെങ്കിലും യുക്തിവാദിയാണോ ?
വൈക്കം സത്യാഗ്രഹം നടത്തിയത് ഹിന്ദുമതത്തിനെതിരേയാണോ ?
ഗുരുവായൂര്‍ സത്യഗ്രഹം നടന്നത് ഗുരുവായൂരപ്പനെതിരെയാണോ ?
വക്കം അബ്ദുള്‍ഖാദര്‍ മൗലവി മതനിരാസ പ്രചാരകനായിരുന്നോ ?
പ്രത്യക്ഷ രക്ഷാ ദൈവസഭ ക്രിസ്തുവിനെതിരേ തുടങ്ങിയ വല്ല ക്ലബ്ബും ആണോ ?


ചോദിച്ചിട്ട് കാര്യമില്ല. റഷീദ് ലക്ഷ്മിയെ വിവാഹം ചെയ്തത് ഇസ്ലാമിനേക്കാള്‍ 'നല്ലത്' ലക്ഷ്മീദേവിയാണെന്ന് തോന്നിയതുകൊണ്ടാണ് എന്ന് വായിച്ചെടുത്ത കിഴങ്ങന്‍ തലച്ചോറിനു അത് മനസ്സിലായില്ലാന്ന് വരും !!


16. അതിനു ശേഷം ഒരു നബിവചനം കൊടുത്തിരിയ്കുന്നു. അങ്ങനെയൊരു നബിവചനം ആ ഘടനയില്‍ ഉള്ളതായി എനിക്കറിയില്ല. എന്നാല്‍ ആരാണിതു തയ്യാറാക്കിയാതെന്നു ചോദിയ്ക്കാന്‍ പറ്റുമോ?

ഓ..യേസ് യേസ്... ശരിക്ക് പറഞ്ഞാല്‍ ദാ താഴെ കിടക്കുന്ന സാധനമായിരുന്നു പാഠപുസ്തകത്തില്‍ അടിച്ചു വയ്ക്കേണ്ടിയിരുന്നത് . പൂക്കോട്ടൂര്‍ മൊല്ലാക്കയ്ക്ക് അപ്പോള്‍ സമാധാനമായേനെ.

* "സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്...
* അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ നികുതി കൊടുക്കുന്നത് വരെ
." (വി.ഖുര്‍ ആന്‍ 9: 28, 29)

സാജന്‍| SAJAN said...

ജോജുവാണോ നേര്‍ക്കുനേരിന്റെ കമന്റ് ഡിലീറ്റ് ചെയ്തത്, ശോ അതവിടെയുണ്ടാവണമായിരുന്നു. അതൊക്കെയല്ലേ ചില കാര്യങ്ങളുടെ സ്കെയില്‍:)

മാരീചന്‍, എന്റെ ഭാഷയെപറ്റി താനെങ്ങനെ കരുതിയാലും എനിക്കൊന്നുമില്ല .സോ കം ടു ദ് പോയിന്റ്.
ഒന്നാമത് എഴുതിയ പുസ്തകത്തിന്റെ നിലവാരമില്ലായ്മ തത്വത്തില്‍ താങ്കള്‍ തത്വത്തില്‍ അംഗീകരിച്ചു അല്ലേ? ആരായാലും അംഗീകരിച്ചു പോവും:)
പുസ്തകം വായിക്കുന്ന അത്യാവശ്യം തലയില്‍ ആളു താമസമുള്ള ഏതൊരാള്‍ക്കും മനസ്സിലാവുന്ന കാര്യമേ ഞാന്‍ എഴുതിയിട്ടുള്ളൂ.

സര്‍ക്കാരിനെ തെരഞ്ഞെടുത്തത് അവര്‍ക്ക് വേണ്ട രീതിയിലുള്ള ഭരണ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു, പക്ഷേ ഇത് ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍ മാത്രമേ കേരളത്തില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്നുകൂടെ കൂട്ടിചേര്‍ക്കേണ്ടിയിരിക്കുന്നു മാരീചന്‍.
യു ഡി എഫ് അധികാരത്തില്‍ ആണെങ്കില്‍ എന്ത് തോന്ന്യവാസവും ഞങ്ങള്‍ക്കാവാം പക്ഷേ ഞങ്ങള്‍ ഉത്തരവാദിത്വ മുള്ള സര്‍ക്കാരാണ് അതുകൊണ്ട് ആരും ഇതിനെയൊന്നും എതിര്‍ക്കാന്‍ പാടില്ല എന്ന നയം അതു ബെസ്റ്റ്!

തുടര്‍ന്നുള്ള മാരീചന്റെ വിശദീകരണം അല്പം കുഴപ്പം പിടിച്ചത് തന്നെയാണ്, കേരളത്തിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പാഠ്യപദ്ധതിയെല്ലാം ഞാന്‍ അംഗീകരിക്കും എന്ന ഭാഗം അതില്‍ ഇപ്പോഴൊന്നും പറയാനില്ല കാരണം മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ തെരുവില്‍ കാണാന്‍ പോകുന്ന പൂരം ഇപ്പോഴേ പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ!
മതനിഷേധം, കമ്മ്യൂണിസ്റ്റ് വല്‍ക്കരണം തുടങ്ങിയ രാഷ്ട്രീയ ഉഡായിപ്പുകളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് കൃത്യമായ ഉദ്ദേശമുണ്ട്. അതു ചൂണ്ടിക്കാട്ടുമ്പോള്‍ ദേഷ്യം വന്നിട്ടെന്തു കാര്യം. പുലഭ്യം പറഞ്ഞിട്ടെന്തു കാര്യം?

മാരീചന്‍ ഇവിടെ ആര്‍ക്കു ദേഷ്യം വന്നു? ആര്‍ പുലഭ്യം പറഞ്ഞു.ചുമ്മാ കാടിളക്കി പോവാതെ.

മാരീചന്‍ തന്നെ പറഞ്ഞതാണല്ലൊ മുമ്പിലുള്ള കമന്റില്‍ ഞങ്ങള്‍ക്ക് വികാരം വൃണപ്പെടില്ലേ എന്ന്? അതുപോലെ തന്നെയാണിതുമെന്ന്!
താങ്കളുടെ വികാരം വൃണപ്പെടുന്നത് പരിഹരിക്കാന്‍ കേരളത്തില്‍ അനേക മാര്‍ഗങ്ങളില്ലേ?
എന്നിട്ടോ അതുകൂടെ ഈ പാഠപുസ്തകത്തിന്റെ അകൌണ്ടില്‍ വച്ചുകെട്ടുന്നത്, യുക്തി ഹീനതയില്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്തു പറയാന്‍? അതിനെയാണ് സൂരജ് കമന്റില്‍ നൂറ്റിമുപ്പത്തിയാറ് തവണ പറഞ്ഞ ആടിനെ പട്ടിയാക്കുന്ന പ്രതിഭാസം അരങ്ങേറുന്നത്.

അയല്‍ക്കാരന്‍ said...

പുന്നപ്രയും കരിവെള്ളൂരുമൊക്കെ കുട്ടികള്‍ പഠിക്കേണ്ടതുതന്നെ. യഥാര്‍ത്ഥചരിത്രം എല്ലാവരും മനസ്സിലാക്കട്ടെ.

ഈ അടുത്തകാലത്ത് ജന്മിത്തത്തിനെതിരേ നടന്ന സമരങ്ങളും കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കുഞ്ഞാക്കമ്മയോളം തന്നെ പ്രസക്തയാണ് ബിനീത കോട്ടായിയും. കണ്ടക്കൈ അധികാരിയൊക്കെ ഇന്നത്തെ തമ്പുരാക്കന്മാരുടെ മുമ്പില്‍ ആര്?

സാജന്‍| SAJAN said...

പാഠപുസ്തകത്തെ അനുകൂലിക്കുന്നവരെല്ലാം
തികഞ്ഞ പുരോഗത ചിന്താഗതിക്കാരും പുസ്തകത്തിലെ നിലവാരമില്ലായ്മയും മത നിഷേധവും കമ്യൂണിസ്റ്റ് ച്ന്തകള്‍ കുട്ടികളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തേയും അപലപിക്കുന്നവരെല്ലാം മത മൌലിക വാദികളും എന്ന പ്രചരണം ആണ് ഇന്ന് കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ച മാര്‍കെറ്റിങ്ങ് തന്ത്രം


@ സൂരജ് , സൂരജിന്റെ കമന്റ് മുഴുവനും സമയമെടുത്ത് വായിച്ചു സത്യത്തില്‍ ഒരു ആടിനെ അല്ല ഒരു ഒനൊന്നര ആടിനെ പട്ടിയാക്കുന്ന കമന്റായിപ്പോയി സൂരജിന്റെ എഴുത്തെന്ന് ഒറ്റ വായനയില്‍ മനസിലായി. ഉദാഹരണത്തിനു, ഒന്നാമത് എഴുതിയ പോയിന്റില്‍ എ.കെ.ജിയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍‍ അസാംഗത്യമില്ല....പക്ഷേ സഖാവ് എ.കെ ഗോപാലനെ കുട്ടികള്‍ക്കു പരിചയപ്പെടൂത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അതു തെറ്റാണ്.

സൂരജിന്റെ മറുപടി പോരല്ലൊ സൂരജേ ഈ വാചകത്തിനു പകരം നില്‍ക്കാന്‍ , ദുരുദ്ദേശമില്ലെന്ന് തെളിയിക്കാന്‍ സൂരജിനായില്ലല്ലൊ കാരണം ആ പോസ്റ്റിന്റെ ഉദ്ദേശം തന്നെ ഏകെജിയെ പരിചയപ്പെടുത്തന്നതില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന് തെളിയിക്കലല്ലേ?

രണ്ടും മൂന്നും പോയിന്റില്‍ സൂരജ്, മുമ്പിലെഴുതിയതിനോട് ചേര്‍ത്തുവായിക്കൂ, എന്ത് കുട്ടികളെ പഠിപ്പിക്കുന്നു എന്നതിലല്ല,അതിന്റെ പിന്നിലെ മനശാസ്ത്രപരമായ സമീപനവും ദുരുദ്ദേശവും ആണ് പ്രമേയം.
കരിവള്ളൂര്‍ സമരത്തില്‍ റിമി ടൊമിയെ പരിചയപ്പെടുത്തിയതെന്താന്നു മനസ്സിലായില്ല, ഇനി ഇതിനെയാണോ ശരിക്കും ആടിനെ പട്ടിയാക്കുന്നു എന്ന് പറയുന്നത്?


അത്തരം ഉത്തരവുകളും ഗവര്‍മെന്റിന്റെ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപ്പുസ്തകം ക്രമീകരിച്ചീരിയ്ക്കുന്നത്.

ഈ ഭാഗം ഹൈലൈറ്റ് ചെയ്ത് എന്താണ് തെളിയിക്കാന്‍ സൂരജ് ശ്രമിച്ചത്?
മുമ്പിലുള്ള ഭാഗത്തിന്റെ ബാക്കിയാണ് ഇതെന്ന സാമാന്യ ബോധം വായനക്കാര്‍ക്കുണ്ടാവില്ല എന്ന് താങ്കള്‍ ധരിച്ചു ഇതു മാത്രം വായിച്ചു പോകുന്നുവെങ്കില്‍ അതല്ലേ ശരിക്കും സൂരജിന്റെ ആ(ട്) പ(ട്ടി) പ്രതിഭാസം??
അതിനു കൊടുത്ത മറുപടിയോ അതി ഗംഭീരം !
ഷാജഹാന്‍ താജ്മഹലുണ്ടാക്കിയതും മറ്റും മറ്റും പഠിപ്പിക്കുന്നത് ഈ പാഠപുസ്തകത്തിന്റെ ചെലവില്‍ വച്ച് കെട്ടുന്നത് അല്ലേ ഏറ്റവും വലിയ ആ പ പ്രതിഭാസം.

പോയിന്റ് 3, അതാണ് പ്രശ്നമെന്ന് പോസ്റ്റിലോ കമന്റിലോ ആരും പറഞ്ഞിട്ടില്ല, മറുപടിയില്ലാത്തതിനാല്‍ ഒരു മുഴം മുമ്പേ എറിഞ്ഞു. വീണ്ടും ആ പ പ്രതിഭാസം!
അതിനോട് ചേര്‍ന്നുള്ള
"അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.?"


ഈ പോയിന്റില്‍, വീണ്ടും സൂരജിനു ആ പ പ്രതിഭാസം കടന്നു വരുന്നു,
ഏഴാം ക്ലാസിലെ പാഠപുസ്തകത്തെ പറ്റി പ്രസംഗിച്ച പൂക്കോട്ടൂര്‍ എന്ത്യേ പത്താം ക്ലാസ് വരെയുള്ള അധിക വായനയ്ക്കുള്ള പുസ്തകം വായിച്ചില്ലെന്ന് ചോദ്യം കലക്കി!
തുടര്‍ന്‍ എഴുതുന്ന ഈ വാചകം കൊണ്ട് സൂരജ് എന്താ ഉദ്ദേശിച്ചത്?

ശരി പൂക്കോട്ടൂരേ വേണ്ട, നമുക്ക് വേറെ ഒരു സാധനം പന്ത്രണ്ട് വയസ്സുകാരനെ പഠിപ്പിക്കാം

ഇതാണോ കേരളത്തിലെ രീതി, ഇതിനു വേണ്ടി ആരെങ്കിലും സമരം ചെയ്തിരുന്നോ ഒന്നു തീര്‍ച്ചയാണ് ഇതു പോലെയുള്ള മറ്റുപലതിനും അധികം താമസിയാതെ കേരളം സാക്ഷ്യം വഹിക്കേണ്ടി വരും! അത്തരം വിദൂര വ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ പാഠപുസ്തകവും അതു പരിചയപ്പെടുത്തിയ രീതികള്‍ കൊണ്ടും കേരളത്തിനുണ്ടായത്!

സൂരജേ താങ്കളുടെ കമന്റ് മൊത്തം വായിച്ചാല്‍ തമാശയ്ക്കുള്ള വകയുണ്ട് സമയം അനുവദിക്കാത്തതു കൊണ്ട് രണ്ട് ഭാഗമായി മറുപടി എഴുതാന്‍ അനുവദിക്കണം കഴിയുന്നതും രാത്രിയില്‍ ബാക്കി എഴുതാം!

Suraj said...

എത്ര കാണ്ഡമായിട്ട് വേണേലും കമന്റടിച്ചോ സാജന്‍ ജീ :)

അല്ലെങ്കിലും ഇത് വാദിച്ച് ജയിക്കാനുള്ള മത്സരവേദിയൊന്നുമല്ല എന്ന് നന്നായി അറിഞ്ഞുകൊണ്ട് തന്നെയാണു കമന്റിട്ടത്.

പൂക്കോട്ടൂര്‍ മൊല്ലാക്കേടെ തമാശ കണ്ടാല്‍ ആരും കോമഡിയടിച്ചു പോകും...അത്രയേ ഈയുള്ളവനും ചെയ്തുള്ളൂ...

...
ചാന്ദാര്‍ ലഹള എന്തുകൊണ്ടൂണ്ടായീ. മാറു മറയ്ക്കാന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടീ. യഥാര്‍‌ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താ. മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം? മാറുമറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞപ്പോള്‍ മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അവകശമായി നേടിയെടുത്തു. അതംഗീകരിയ്ക്കുന്നു. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?
....
....
അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ വിവാഹം കഴിയ്ക്കണമെന്നു തോന്നിയത് എപ്പോഴാണ്? പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്നു തോന്നിയപ്പോള്‍ ഇസ്ലാം മതത്തെക്കാള്‍ നല്ലത് ലക്ഷ്മീദേവിയാണെന്ന് അന്‍‌‌വര്‍ റഷീദിനും ഹിന്ദുമതത്തേക്കാള്‍ നല്ലത് അന്‍‌‌വര്‍ റഷീദാണെന്ന് ലക്ഷ്മീദേവിയ്ക്കും തോന്നിയപ്പോള്‍.


ഇതിനേക്കാള്‍ വലിയ കോമഡിയൊന്നും ഇനി ആരും അടിക്കാന്‍ പോണില്ല... ഹ ഹ ഹ !

ബൈ ബൈ !

അനില്‍@ബ്ലോഗ് // anil said...

സൂരജെ,
ഞാന്‍ പൊട്ടിച്ചിരി‍ക്കുന്നതില്‍ വിരോധമില്ലല്ലോ?

ഇവിടെയൊക്കെ ടൈപ്പു ചെയ്തു സമയം കളയാന്‍ സൂരജും നില്‍ക്കാറുണ്ടോ?

ആ നേരം വേറെ എന്തെല്ല പണിചയ്യാം.

N.J Joju said...

സൂരജിന്റെ കമന്റു വായിച്ചതില്‍ നിന്നും ഓനൊരു റിമിടോമി ഫാനാണെന്നു മനസിലായി

The Common Man | പ്രാരബ്ധം said...

ഒരു ചെറിയ കാര്യം ചോദിച്ചോട്ടേ?

വിവാദ പാഠപുസ്തകം പരിഷ്കരിച്ചു എന്നൊക്കെ കണ്ടല്ലോ? 'മതമില്ലാത്ത ജീവന്‍' അല്ലാതെ വേറെയേതേലും പാഠഭാഗങ്ങള്‍ മാറ്റിയെഴുതിയോ?

കിരണ്‍ തോമസ് തോമ്പില്‍ said...

എല്ലാം കണ്ടുകൊണ്ട്‌ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. വിവാദ പാഠപുസ്തക വിഷയം വീണ്ടും പൊടി തട്ടിയെടുക്കുന്നതും അതിന്‌ പൂക്കോട്ടുര്‍ മൊല്ലാക്കയെ തിരഞ്ഞെടുത്തതും ഒക്കെ ഒരു നിമിത്തം മാത്രമായെ ഞാന്‍ കരുതുന്നുള്ളൂ.

വിവാദ പാഠപുസ്തകങ്ങളെ സംബന്ധിച്ച വിമര്‍ശനങ്ങളോട്‌ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുകയും അതിനായി ഒരു കമ്മിറ്റിയേ വയ്ക്കുകയും ചെയ്തു. ആ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തി ഒരു ചെറിയ പുസ്തകം സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്‌. തിരത്തലുകളേക്കാല്‍ കൂടുതല്‍ കൂട്ടിച്ചെര്‍ക്കലുകളാണ്‌ അതില്‍ ഉള്ളത്‌. അധിക വായങ്ക്കുള്ള പുസ്തകങ്ങളിലും മാറ്റം വരുത്താന്‍ നിര്‍ദ്ദേശമുണ്ട്‌. കത്തോലിക്ക സഭയും പുക്കോട്ടോരിന്റെ ആള്‍ക്കാരും മാത്രമാണ്‌ ആ കമ്മിറ്റി ബഹിഷക്കരിച്ചത്‌. മറ്റ്‌ സമുദായ സംഘടനകള്‍ മാന്യമായി അവരുടെ കാര്യങ്ങള്‍ ഉന്നയിക്കുകയും പുതിയ തിരുത്തലുകളില്‍ സംതൃപ്തരുമാണ്‌. ഇത്‌ വിവാദമാക്കനുള്ള മുസ്ലിം ലീഗിന്റെ ശ്രമത്തെ E.K. സുന്നികള്‍ ഒഴിച്ചുള്ളവര്‍ ഇപ്പോള്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ പുസ്തകം പിന്‍വലിച്ചേ മതിയാകൂ എന്ന് വാശിപിടിക്കുന്നവര്‍ സര്‍ക്കാരിനോട്‌ ചര്‍ച ചെയ്യാന്‍ തയ്യാറല്ല. അവരുടെ ആവശ്യങ്ങളെന്ത്‌ എന്ന് ഈ വീഡിയോ കാണുന്ന എല്ലാവര്‍ക്കും മനസിലായി എന്ന് കരുതുന്നു. അവര്‍ ഇനിയും ഇതൊക്കെത്തന്നെ പറഞ്ഞുകൊണ്ട്‌ നടക്കും അതില്‍ അത്ഭുതമില്ല.

sajan jcb said...

സൂരജ്,

ഈ പാഠ്യപദ്ധതി തന്നെയാണോ താങ്കള്‍ സ്വന്തം മക്കളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്? (വ്യക്തിപരമായി എടുക്കരുത്; അഭിപ്രായം അറിയാന്‍ വേണ്ടി ചോദിച്ചു എന്നു മാത്രം) മക്കളെ മറ്റു സിലബസ്സില്‍ പഠിപ്പിച്ചിട്ടല്ലല്ലോ ഇതിനെ പിന്‍താങ്ങുന്നത് എന്നറിയാന്‍ വേണ്ടി ചോദിച്ചതാ.

സ്വന്തം മക്കള്‍ കലാപകാരികള്‍ ആകണം എന്നു താത്പര്യ്മില്ലാത്തവരാണ് ഭൂരിഭാഗം മാതാപിതാക്കളും. മതം വേണ്ടാ എന്നു മകളെ പഠിപ്പിക്കാന്‍ ഒരു പിതാവിന് അര മണിക്കൂര്‍ പോരേ? അതു പാഠ്യപദ്ധതിയുടെ ഭാഗമാക്കണെമെന്ന് നിര്‍ബന്ധമുണ്ടോ? അതിനു താത്പര്യമില്ലാത്ത ഇഷ്ടം പോലെ പേരുണ്ട്. അവരുടെ എതിര്‍പ്പിന് യാതൊരു വിലയും ഇല്ലേ?

ഇനി അടുത്ത പ്രാവശ്യം മിക്കവാറും BJP കേന്ദ്രത്തില്‍ വരും ... അന്നവര്‍ ഉണ്ടാക്കാന്‍ പോകുന്ന പാഠ്യപദ്ധതിയുടെ ഒരു സാമ്പിള്‍ അവര്‍ മുമ്പേ കാട്ടിയിട്ടുണ്ട്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടേ പേക്കൂത്തുകള്‍ കണ്ടു നില്‍ക്കുമായിരിക്കുമല്ലേ സഖാക്കള്‍ ?!

sajan jcb said...

കിരണ്‍,
ഒരു പാഠപുസ്തകം വിവാദമായ സാഹചര്യത്തില്‍ അതിന്മേല്‍ ഒരു ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ട മര്യാദ അതു പഠിപ്പിക്കുന്നതു നിറുത്തിവെയ്ക്കുകയാണ്. അതു സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായോ?

sajan jcb said...

എന്തൊക്കെയായാലും ആ പാഠപുസ്തകം സംഗ്രഹിച്ചെടുക്കാന്‍ കഴിയുക ഇപ്രകാരമാണ്.

"മതമാണ് സര്‍വ്വ കുഴപ്പങ്ങളുടേയും ആദികാരണം. "

അങ്ങിനെരാശയം അതിനു കൊടുക്കാന്‍ പറ്റില്ല എന്ന അഭിപ്രായമുള്ളവരാണോ സൂരജും മാരീചനും കൂട്ടരും?

ഡാലിപറഞ്ഞപോലെ അതില്‍ കമ്മ്യൂണിസം എന്ന് ഒരൊറ്റ പ്രാവശ്യം പറയുന്നില്ല ശരിത്തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

വിവാദം ഉണ്ടായാല്‍ പഠിപ്പിക്കല്‍ നിര്‍ത്തി വയ്ക്കണമെങ്കില്‍ അതിനോട്‌ പ്രതികരിക്കുന്നതും ക്രിയാത്മകമാകണം. പുസ്തകം പിന്‍വലിച്ചേ മതിയാകൂ അതിന്‌ ശെഷം മാത്രം ചര്‍ച്ചയാകാം എന്ന വാദം ഒരിക്കലൗം അംഗീകരിക്കാന്‍ കഴിയില്ല. മറ്റൊന്ന് കത്തോലിക്ക സഭക്കൊപ്പവും മുസില്‍ം ലീഗിനൊപ്പവും സംരത്തിനിറങ്ങിയവരെല്ലാം സര്‍ക്കാരുമായി ചര്‍ച്ചക്ക്‌ തയ്യാറായി എന്ന് മാത്രമല്ല ക്രിയാത്മക നിര്‍ദ്ദേശം വച്ച്‌ പ്രശ്നപരിഹരിഹാരമുണ്ടാക്കാന്‍ തയ്യറാകുകയും ചെയ്തു എന്നത്‌ തിരിച്ചറിയുമ. NSS ഒഴികെയുള്ള മിക്ക ഹിന്ദു വിഭാഗങ്ങള്‍ക്കും E.K. സുന്നികള്‍ ഒഴികെ മുസ്ലിം വിഭാഗങ്ങള്‍ക്കും ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ ആകാം എങ്കില്‍ അത്‌ ബാക്കിയുള്ളവര്‍ക്കും ആകാം. കത്തോലിക്കരും E.K. വിഭാഗവും ഉന്നയിക്കുന്ന തരത്തില്‍ അല്ല മറ്റ്‌ സമുദായ സംഘടനകള്‍ ഈ വിഷയം കണ്ടത്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ പരിഹാരവും ഉണ്ടായി

പിന്നെ സാജന്‍ പറയുന്ന ഇംഗ്ലിഷ്‌ പരിഭാഷയില്‍ ഉണ്ടായ പിഴവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം കൊടുക്കയും അത്‌ ചെയ്തവര്‍ക്കെതിരായി നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. യാഥാര്‍ത്ഥ്യ ബോധത്തോടെ വിമരശനവും പരിഹാരവു നിര്‍ദ്ദേശിച്ചാല്‍ അതുണ്ടാകും എന്ന് ഇവയൊക്കെ കാട്ടിത്തരുന്നു. അതിന്‌ ശ്രമിക്കുന്നതിന്‌ പകരം വിമോചന സമര ചിന്തയില്‍ ആറാടി നടക്കുന്ന സഭാ നേതൃത്വത്തിന്റെ പ്രചരങ്ങള്‍ക്കനുസരിച്ച്‌ പാഠ്യഭാഗങ്ങള്‍ പിന്‍വലിക്കണം എന്ന് പറഞ്ഞാല്‍ അത്‌ നടക്കാന്‍ ബുദ്ധിമുട്ടാണ്‌. ഈ വിഷ്യറ്റ്ങ്ങള്‍ സഭ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ സാമ്പിളുകള്‍ ഡീക്കന്റെ പോസ്റ്റില്‍ നിന്ന് തപ്പിയെടുക്കക

കിരണ്‍ തോമസ് തോമ്പില്‍ said...

മതമാണ്‌ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണം എന്നതാണ്‌ സാജന്‍ കണ്ടെത്തുന്ന പൊരുള്‍ എന്നറിയുമ്പോള്‍ എനിക്ക്‌ സഹതാപം തോന്നുന്നു. എങ്ങനെയാണ്‌ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്‌ എന്ന് വിശദീകരിച്ചാല്‍ക്കൊള്ളാം.

Suraj said...

1. “ഈ പാഠ്യപദ്ധതി തന്നെയാണോ താങ്കള്‍ സ്വന്തം മക്കളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്? (വ്യക്തിപരമായി എടുക്കരുത്; അഭിപ്രായം അറിയാന്‍ വേണ്ടി ചോദിച്ചു എന്നു മാത്രം) മക്കളെ മറ്റു സിലബസ്സില്‍ പഠിപ്പിച്ചിട്ടല്ലല്ലോ ഇതിനെ പിന്‍താങ്ങുന്നത് എന്നറിയാന്‍ വേണ്ടി ചോദിച്ചതാ”

വെരി സോറി സാജന്‍ ജീ നിരാശനാക്കേണ്ടി വന്നതിനു മാപ്പ് ...എനിക്ക് പെണ്ണുകെട്ടാനുള്ള ടൈമായിട്ട്, കൊച്ചൊണ്ടായിട്ട് അറിയിക്കാം :))


പിന്നെ വ്യക്തിപരമായി പറഞ്ഞാല്‍ ഈ പാഠങ്ങള്‍ എനിക്ക് എഴാം ക്ലാസില്‍ പഠിക്കാനൊത്തില്ലല്ലോ എന്നേ സങ്കടമുള്ളൂ :) ഇത് മാത്രമല്ല ഡി.പി.ഇ.പി പദ്ധതിപ്രകാരം പുനര്‍വിന്യസിച്ച എല്ലാം.


2. “മതം വേണ്ടാ എന്നു മകളെ പഠിപ്പിക്കാന്‍ ഒരു പിതാവിന് അര മണിക്കൂര്‍ പോരേ? അതു പാഠ്യപദ്ധതിയുടെ ഭാഗമാക്കണെമെന്ന് നിര്‍ബന്ധമുണ്ടോ? ”

മതം വേണ്ടാ എന്ന് (പൂക്കോട്ടൂര്‍ മൊല്ലാക്ക പറയുന്ന ‘മതനിരാസം’) ഈ പാഠഭാഗത്ത് എവിടെയാ മാഷേ പറയുന്നേ ? അങ്ങനെ ആനുഷംഗികമായി പോലും ഒന്ന് സൂചിപ്പിക്കുന്നില്ലല്ലൊ.

മതമില്ലാത്ത ഒരു കുട്ടി, മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്ത് മിശ്രവിവാഹം കഴിച്ച രണ്ട് പേര്‍... ഇതൊക്കെയാണോ മതനിരാസം പഠിപ്പിക്കാന്‍ ഉപയോഗിക്കേണ്ട ടൂളുകള്‍ ? (കട: വെള്ളെഴുത്ത്)

മൊല്ലാക്ക പറയുമ്പോലെ പാഠഭാഗത്ത് ശരിക്കും ‘മതത്തിന്റെ നെറികേടുകള്‍ ’ വരച്ചു കാട്ടണമെന്നാണു ‘പുസ്തകമെഴുതിയവന്റെ’ ഉദ്ദേശ്യമെങ്കില്‍ ഞാന്‍ മുന്‍ കമന്റില്‍ ഇട്ട ഖുര്‍ ആനിന്റെ ഭാഗങ്ങളും പിന്നെ ഗരുഡപുരാണം, പഴയനിയമം എന്നിവയുടെയൊക്കെ കുറേ ഭാഗങ്ങളും ചേര്‍ക്കണമായിരുന്നു എന്നാണു ഈയുള്ളവന്റെ വിനീതമായ അഫിപ്രായം.

തമിഴ്നാട്ടില്‍ ശൈവ വൈഷ്ണവ സെക്റ്റുകള്‍ നടത്തിയ അരും കൊലകള്‍, കുരിശുയുദ്ധകാലത്ത് യെറുശലേമിനു വേണ്ടി ഇസ്ലാമിന്റേം ക്രിസ്തുമതത്തിന്റേയും പേരില്‍ ഒഴുക്കിയ രക്തം - ഇതൊക്കെയല്ലേ കുറച്ചു കൂടി ത്രില്ലിംഗ് ? യേത് ??

പിന്നെ ‘അധി’വായനയ്ക്ക് നമ്മടെ ചട്ടമ്പിസാമീടെ ‘ക്രിസ്തുമതച്ഛേദനം’ സജസ്റ്റ് ചെയ്യുകയും ആവാം :))

3. “മതം വേണ്ടാ എന്നു മകളെ പഠിപ്പിക്കാന്‍ ഒരു പിതാവിന് അര മണിക്കൂര്‍ പോരേ?”

ങ്ഹാ ങ്ഹാ ? അരമണിക്കൂര്‍ മതിയോ ?
എനിക്ക് സ്വയം അതൊന്ന് മനസിലാവാന്‍ 14 വര്‍ഷം വേണ്ടി വന്നു. ഞാന്‍ അപ്പോഴേ കരുതിയതാ എനിക്ക് സ്വല്പം ബുദ്ധിമാന്ദ്യമുണ്ടെന്ന് ;)

4. “ഇനി അടുത്ത പ്രാവശ്യം മിക്കവാറും BJP കേന്ദ്രത്തില്‍ വരും ... അന്നവര്‍ ഉണ്ടാക്കാന്‍ പോകുന്ന പാഠ്യപദ്ധതിയുടെ ഒരു സാമ്പിള്‍ അവര്‍ മുമ്പേ കാട്ടിയിട്ടുണ്ട്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടേ പേക്കൂത്തുകള്‍ കണ്ടു നില്‍ക്കുമായിരിക്കുമല്ലേ സഖാക്കള്‍ ?!”

അതേ,വരട്ട് സംഘഭരണം വരട്ട്, അപ്പോഴേ പൂക്കോട്ടൂര്‍ മൊല്ലാക്കമാരു ശരിക്കും ‘മതനിരാസം’ എന്നു വച്ചാല്‍ എങ്ങനിരിക്കും എന്നതിന്റെ രുചി അറിയൂ.
അഡ്വാനിയെന്നൊരു പുമാനെ വിളിച്ച് കോട്ടയത്ത് സല്‍ക്കരിച്ച് വിട്ടിട്ട് മാസം ആറ് കഴിഞ്ഞില്ലല്ലോ, ഒറീസയിലും മധ്യപ്രദേശിലും കര്‍ണ്ണാറ്റകത്തിലും ടക്ക് ടക്കേന്ന് പണികിട്ടിയില്ലേ ?
(ഓ...എന്നാലെന്ത് വഴുവഴാന്ന് റബര്‍ പോലെ നിന്നാലല്ലേ അടുത്ത ഭരണത്തീന്ന് നാലു ഡീംഡ് ഒണ്ടാക്കാന്‍ പറ്റൂ !)


5. “എന്തൊക്കെയായാലും ആ പാഠപുസ്തകം സംഗ്രഹിച്ചെടുക്കാന്‍ കഴിയുക ഇപ്രകാരമാണ്:
"മതമാണ് സര്‍വ്വ കുഴപ്പങ്ങളുടേയും ആദികാരണം.”


സാജന്‍ ജീടെ കണ്ണട കൊള്ളാം. നല്ല ക്രിസ്റ്റല്‍ ക്ലാരിറ്റി. എവിടുന്നു വാങ്ങിയതാ ? ;)

sajan jcb said...

കിരണ്‍,

പാഠഭാഗം ചര്‍ച്ചക്കു വിളിക്കുമ്പോള്‍ തന്നെ പഠിപ്പിക്കുന്നതു നിര്‍ത്തി വച്ചു കൊണ്ടാകണം.... അല്ലാതെ ചര്‍ച്ച ഒരു വഴിക്കു ... അതു കഴിയുമ്പോഴേക്കും പഠിപ്പിക്കാനുള്ള ഭാഗങ്ങളൊക്കെ പഠിപ്പിച്ചു കഴിഞ്ഞിട്ടു തിരുത്തിക്കോളാം എന്നു പറയുന്നതിന്റെ ന്യായം ഞാന്‍ കാണുന്നില്ല.


സൂരജ്,

എന്റെ കണ്ണടയുടെ കുഴപ്പം ആകാം... എനിക്കു അങ്ങനയേ സംഗ്രഹിക്കാന്‍ കഴിഞ്ഞുള്ളൂ... ഇനി മിടുക്കന്മാരായ നിങ്ങള്‍ സംഗ്രഹിക്കൂ... എന്താണ് ആ പാഠഭാഗങ്ങളുടെ രത്നച്ചുരുക്കം?

sajan jcb said...

പിന്നെ ആന്ഡമാനില്‍ നടന്ന മിശ്രവിവാഹങ്ങളുടെ കാര്യം ഞാന്‍ പാഠപുസ്തകത്തില്‍ വായിച്ചു... അവിടെ അങ്ങിനയൊക്കെ സര്‍വ്വ സാധാരണമായിരിക്കും എന്നു ഞാന്‍ ന്യായമായും വിചായിച്ചു... അതൊരു ശുദ്ധനുണ എന്ന് പൂക്കോട്ടൂര്‍ കാച്ചിയപ്പോഴാണ് അതൊന്നു അന്വേക്ഷിക്കണം എന്നു തോന്നിയത്. എന്റെ ക്ലാസില്‍ തന്നെയുണ്ടായിരുന്നു രണ്ടു ആന്ഡമാന്‍ നിവാസികള്‍... അവരുടെ ഫോണ്‍ നമ്പര്‍ തപ്പി പിടിച്ചു വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ അദ്ഭുതപെടുകയാണുണ്ടായത്... അവര്‍ ചോദിച്ചത് 'ഞങ്ങള്‍ വസിക്കുന്ന സ്ഥലത്തെ കുറിച്ചു തന്നെയാണോ' ഈ പറയുന്നത് എന്നാണ്. അവന്‍ കേട്ടിട്ടില്ല നാലു പെണ്‍കുട്ടികള്‍ നാലു മതത്തിലുള്ളവരെ കെട്ടിയത്... പിന്നെ എവിടെയെങ്കിലും ഉണ്ടാകാം; അവന്റെ അറിവില്ലായ്മ. പക്ഷേ ഈ ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍വ്വസാധാരണം എന്ന് നുണ പറഞ്ഞ് എന്തിനു പാഠപുസ്തകത്തില്‍ വരച്ചുകാട്ടുന്നു... ഈ നുണകളൊക്കെ പഠിക്കാനാണോ സൂരജിനും താത്പര്യം?

sajan jcb said...

കിരണ്‍,

ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മൊത്തമായി പിന്‍വലിക്കുക എന്നു പറഞ്ഞാല്‍... (രണ്ടോ മൂന്നോ വാചകങ്ങള്‍ തിരുത്തുക എന്നതാണെങ്കില്‍ ഓക്കെ) അതു അതു കൈകാര്യം ചെയ്തവരുടെ ലാഘവബുദ്ധിയെ കാണിക്കുന്നു. ആ അവര്‍ രൂപകല്പന ചെയ്ത പുസ്തകമാണ് മികച്ച പുസ്തകം എന്ന പറയുമ്പോള്‍, കഷ്ടം!!

N.J Joju said...

“ പുസ്തകം പിന്‍വലിച്ചേ മതിയാകൂ അതിന്‌ ശെഷം മാത്രം ചര്‍ച്ചയാകാം എന്ന വാദം ഒരിക്കലൗം അംഗീകരിക്കാന്‍ കഴിയില്ല.”

കിരണ്‍,

നല്ല ക്രിയാത്മകത. ചര്‍ച്ചകഴിയുമ്പോഴേയ്ക്കും പാഠം പഠിപ്പിച്കു തീര്‍ക്കാമെന്ന് അല്ലേ?

ജിവി/JiVi said...

"അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.?"

പാഠപുസ്തകം സംബന്ധിച്ച അധ്യാപക സംഘടനകളുടെ യോഗത്തില്‍ അധികവായനക്കുള്ള പുസ്തകങ്ങളെക്കുറിച്ച് പ്രതിപക്ഷസംഘടനാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ശരി അധികവായനക്ക് ഏത് പുസ്തകങ്ങളാണ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യം.

അങ്ങനെയൊരു പുസ്തകവും അവര്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല.(പുസ്തകങ്ങള്‍ വായിക്കുന്നവരാണെങ്കിലല്ലേ ഇതിനൊക്കെ എന്തെങ്കിലും മറുപടി പറയാന്‍ കഴിയൂ)

‘ഞങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളുണ്ട്. പക്ഷെ അതൊന്നും നിര്‍ദേശിക്കാത്തത് ഞങ്ങളുടെ മാന്യത’ എന്ന് ഈ സംഭവത്തെക്കുറിച്ച് ഇ. ടി. മുഹമ്മദ് ബഷീറിന്റെ വിശദീകരണം ഒരു ചാനല്‍ ചര്‍ച്ചയില്‍.

N.J Joju said...

“വിവാദ പാഠപുസ്തകങ്ങളെ സംബന്ധിച്ച വിമര്‍ശനങ്ങളോട്‌ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുകയും അതിനായി ഒരു കമ്മിറ്റിയേ വയ്ക്കുകയും ചെയ്തു.”

കിരണ്‍,

സര്‍ക്കാരിന്റെ ക്രിയാത്മക തെളിയ്ക്കുവാനുള്ള സമയമില്ലാത്തതിനാന്‍ ഞാന്‍ തുനിയുന്നില്ല.

എം.എ. ബേബി നടത്തിയ ഒത്തിരി ചര്‍ച്ചകള്‍ ഞാന്‍ കണ്ടതാണ്. സ്വാശ്രയത്തിന്‍ തുടങ്ങി എത്രയോ ചര്‍ച്ചകള്‍. അതിലെ ക്രിയാത്മകതയും ഞാന്‍ വിളമ്പുന്നില്ല(സമയക്കുറവുകൊണ്ടു മാത്രം).

സമയം കിട്ടുമ്പോള്‍ അതു തന്നെ ഒരു പോസ്റ്റ് ആക്കാന്‍ ശ്രമിയ്ക്കാം. പഴയ പത്രങ്ങള്‍ തപ്പിയെടുക്കണം. ക്രമീകരിയ്ക്കണം. കുറച്ചു ബുദ്ധിമുട്ടൂള്ള പണിയാണേ, ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ട് ഇതൊന്നും തേഞ്ഞു മാഞ്ഞു പോവില്ലല്ലോ.

N.J Joju said...

"നിന്റെ അമ്മേടെ പതിനാറടിയന്തിരം" എന്നോ മറ്റൊ പറഞ്ഞതിന് “ഹലോ”യില്‍ സുരാജു വെഞ്ഞാറുമൂടിനോട് ജഗദീഷ് പരാതിപ്പെടുന്നുണ്ട്.
അപ്പോള്‍ സുരാജ് പറയുന്നത് ഏതാണ്ട് ഇതുപോലെയാണ്.

സുരാജ്:“നിന്റെ എന്നുള്ളതു തെറിയാണോ?”
ജഗദീഷ്: “അല്ല”
സുരാജ്:“അമ്മായിയമ്മ?”
ജഗദീഷ്:“അല്ല”
സുരാജ്:“പതിനാറടിയന്തിരം?”
ജഗദീഷ്:“അല്ല”

അതുകൊണ്ട് “നിന്റെ അമ്മേടെ പതിനാറടിയന്തിരം” എന്നുപറയുന്നത് ഒരു അസഭ്യമേ അല്ല എന്ന്.

കിരണ്‍ തോമസ് തോമ്പില്‍ said...

സാജാ പാഠ്യ ഭാഗങ്ങളില്‍ സഭ ആരോപിക്കുന്ന പോലുള്ള കുറ്റങ്ങള്‍ ഇല്ല എന്നതിനാലും മറ്റ്‌ സമുദായങ്ങള്‍ സഭയും E.K. സുന്നികളും പറയുന്ന വാദമുഖങ്ങള്‍ പറയത്തതിനാലും അത്‌ പഠിപ്പുന്നത്‌ നിര്‍ത്തി വയ്ക്കണം എന്ന് എങ്ങനെ പറയാന്‍ കഴിയും. മറ്റ്‌ വിഭാഗങ്ങള്‍ അത്‌ ആവശ്യപ്പെടുന്നുമില്ല. അവര്‍ മാന്യമായി ചര്‍ച്ചയില്‍ പങ്കെടുത്തു നിര്‍ദ്ദേശങ്ങള്‍ വച്ചു സര്‍ക്കാര്‍ നിലപാടില്‍ വെള്ളം ചേര്‍ത്താണെങ്കിലും പലതും അംഗീകരിച്ചു. ആ മാന്യത മറ്റ്‌ സമുദായ സംഘടനകള്‍ കാട്ടി. എന്നാല്‍ കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനേയും കൂട്ടു പിടിച്ച്‌ കത്തോലിക്കരും E.K. സുന്നികളും സമരം തുടര്‍ന്നു. അതില്‍ ഉണ്ടായ അക്രമത്തില്‍ അധ്യാപകന്‍ മരിച്ചു.

പുസ്തകം മുഴുവന്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ല എന്ന നിലപാട്‌ സഭ ആവര്‍ത്തിക്കുന്നു. സഭക്ക്‌ പുസ്തകം മുഴുവന്‍ തെറ്റാണ്‌. എന്നാല്‍ ഭൂരിപക്ഷത്തിനും അങ്ങനെ അല്ല. അതിനാല്‍ അവര്‍ സര്‍ക്കാരുമായി ധാരണയായി.

A Cunning Linguist said...

കമന്റുകളെ ഓടിച്ചിട്ട് പിടിക്കാനൊരു കമന്റ്... ;)

സൂരജും മാരീചനും ഒക്കെ നല്ല രീതിയില്‍ പ്രതികരിച്ചിക്കുന്നു. അവരോടൊക്കെ മറുപടി പറയുവാനുള്ള ഒരു കാലിബര്‍ ജോജുവിനൊഴിച്ച് ബാക്കിയാരിലും കണ്ടില്ല. അക്ഷരവിരോധികള്‍... ഛേ..വിവരമുള്ള പുസ്തകവിരോധികള്‍ (a.k.a കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍) കുറേയുള്ളതാണല്ലോ ബുലോകത്ത്?

ഓഫ്: ഈ പുസ്തകം പിന്‍വലിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇതിലെവിടയാണ് കമ്മ്യൂണിസം. ഇവിടെ കുട്ടികള്‍ക്ക് ശുദ്ധമായ കമ്മ്യൂണിസം പഠിക്കുവാന്‍ അവസരങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് ചെയ്ത് കൊടുക്കണം. ഇംഗ്ലിഷിന് പകരം റഷ്യനും മലയാളത്തിന് പകരം ചൈനീസും പഠിപ്പിക്കണം. ടേമിന്റെ അവസാനം "രക്തസാക്ഷികള്‍ സിന്ദാബാദ്", "അറബിക്കഥ" തുടങ്ങിയ സിനിമകള്‍ കണ്ട് അത് നിരൂപിക്കുവാനായി പ്രോജ്ക്ടുകള്‍ കൊടുക്കണം. കമ്മ്യൂണിസ്റ്റ് വിരുദ്ധ പുസ്തകമിറകിയ ബേബിച്ചായനെതിരെ എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.

മൂര്‍ത്തി said...

“ഒരുത്തന്‍ തല്ലു കൊള്ളണം എന്ന് വിചാരിച്ച് ഇറങ്ങിയാല്‍ പിന്നെ അവനെ തടയാന്‍ ആര്‍ക്കും പറ്റില്ല. ഇക്കാലത്ത് തല്ലു കിട്ടുകാന്നൊക്കെ പറഞ്ഞാല്‍ ഭയങ്കര ഈസിയാ. ഒരു തെറി വാക്ക് പോലും ഉപയോഗിക്കാതെ തല്ലു കൊള്ളുന്ന കാണണോ?”

ഏഷ്യാനെറ്റിലെ ഒരു തമാശപ്പരിപാടിയില്‍ അയ്യപ്പ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുഹൃത്തിനോട് പറയുന്നു വിശ്വാസം വരാത്ത സുഹൃത്തിനോട് ...

“വിശ്വാസമില്ലല്ലേ.. ഇപ്പോ കാണിച്ചു തരാം”

എന്നും പറഞ്ഞ് ബൈജു ഒരു കാര്യത്തിലും ഇടപെടാതെ അതിലെ പോയ്ക്കൊണ്ടിരുന്ന പാവത്തിനെ കൈകൊട്ടി വിളിക്കുന്നു...

“ഡാ...ഇവടെ വാടാ...നീ തെക്കേലെ നാരായണീടെ മോനല്ലേ..?“

അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുന്ന പാവം...

ബൈജുവിന്റെ അടുത്ത കമന്റ്..

“എനിക്കറിയാം നിന്നെ..കള്ളന്‍ വാസുവിന്റെ മോന്‍.അല്ലേ.”

എതിരാളി പ്രകോപിതനാവുന്നില്ല. ഇതെന്ത് കൂത്ത് എന്ന നോട്ടം മാത്രം...

ബൈജു വിടുമോ?

“എന്നാലും നാട്ടുകാരു പറയുന്നത് നീ ആ ഡ്രൈവര്‍ ചാക്കോയുടെ മോനാണെന്നാ.”

എതിരാളിക്ക് ഇത് ഒരു വട്ട് കേസ് എന്ന സഹതാപം ..

തോല്‍ക്കാന്‍ അയ്യപ്പബൈജുവിനു പറ്റുമോ?

“പക്ഷെ എനിക്കറിയാം നീ ശരിക്കും ആ ഇറച്ചിവെട്ടുകാരന്‍ മജീദിന്റെ മോനാണെന്ന്”

ഠേ!!

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

മൊത്തത്തില്‍ ചില കളിയാക്കലുകള്‍ കൊണ്ടും , വില കുറഞ്ഞ തമാശകള്‍ കൊണ്ടും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലുപരിയായി വേണ്ട വിധം പൂക്കോട്ടൂരിന്റെ വാദ ഗതികളെ എതിര്‍ക്കാന്‍ കമ്യൂണിസ്റ്റ് സഹചാരികള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല എന്നത് കൊണ്ട് , പാഠപുസ്തകത്തിന്റെ പിന്നിലുള്ള ഗൂഡോദ്ദ്യേശം ഒരിക്കല്‍ കൂടെ വെളിവാക്കുന്നു. കൂടാതെ ചില വരട്ട് തത്വ വാദങ്ങള്‍ക്ക് ജോജുവും , സാജന്‍ ജേസിബിയും നല്ലതു പോലെ മറുപടി പറഞ്ഞിരീക്കുന്നു. അതിനൊക്കെ യുള്ള ചിലരുടെ മറുപടികളോ ആളിനെ കളിയാക്കുന്ന രീതിയില്‍ കൊഞ്ഞനം കുത്തലും!
സൂരജ് അനുവദിച്ചത് പോലെ ബാക്കി എഴുതാന്‍ ഞാന്‍ തിരിച്ചുവന്നു, സൂരജിന്റെ കമന്റുകള്‍ക്ക് മറുപടി പറയുന്നത് എളുപ്പമായത്കൊണ്ട് തന്നെ അധികം സമയമെടുക്കാതെ എഴുതിത്തീര്‍ക്കാന്‍ ആവുമെന്ന് തോന്നുന്നു.


സൂരജിന്റെ കമന്റിലെ വാചക കസര്‍ത്തുകള്‍ കൊണ്ട് എന്തെങ്കിലും പ്രത്യേകിച്ച് തെളിയിക്കാന്‍ സൂരജിനായിട്ടില്ല എന്നതും വ്യക്തം:) സൂരജിന്റെ കമന്റിലെ ആദ്യ ഭാഗത്തിനു കൊടുത്ത മറുപടിയില്‍ ആ പ പ്രതിഭാസം മുഴച്ചു നില്‍ക്കുന്നു.
തുടര്‍ന്നുള്ള പോയിന്റുകള്‍ നോക്കിയാലും അതിലപ്പുറം ഒന്നും കാണുന്നില്ലല്ലോ സൂരജെ,
ഉദാഹരണത്തിനു,

അഞ്ചാമത്തെ പോയിന്റ്, ഇതിലേതെങ്കിലും ഒന്നെടുത്താല്‍ നിര്‍ദ്ദോഷമായ ഒരു ടോപിക്, കുട്ടികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെ!
പക്ഷേ ഇതെല്ലാം കൂടെ കേവലം 12 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയ്ക്ക് പഠിക്കാനും എക്സര്‍സൈസ് ചെയ്യാനും കൊടുക്കുമ്പോള്‍ മാത്രമാണ്, ഈ പുസ്തകത്തിന്റെ ഗൂഡോദ്ദ്യേശം മനസ്സിലാവുന്നത്, (അധിക വായനയ്ക്ക് ജോജു ക്വോട്ട് ചെയ്ത സൂരജ് വെഞ്ഞാറമ്മൂടിന്റെ തമാശ)
എന്നിട്ടും ഭയങ്കര നിഷ്ക്കളങ്കമായാണ് ഈ പുസ്തകം ചമച്ച് വച്ചിരിക്കുന്നതെന്ന സഖാക്കളുടെ കമന്റുകള്‍ കാണുമ്പോഴാണ് ഇവരും ഇത്ര ‘നിഷ്ക്കളങ്കരാണല്ലൊ’ എന്ന് മനസ്സിലാവുന്നത്!

ആറാമത്തെ പോയിന്റില്‍ തികഞ്ഞ ഹാസ്യമാണോ സൂരജ് ഉദ്ദേശിക്കുന്നത്?
അതോ ബദര്‍ യുദ്ധവും കോണ്‍സ്റ്റന്റൈന്‍ യുദ്ധവും വാഴ്ത്തിപ്പാടുന്ന പുസ്തകങ്ങള്‍ മുമ്പ് കുട്ടികളെ പഠിപ്പിച്ചുവോ? അതോ കമ്യൂണിസ്റ്റ് ചിന്താഗതികളെ പഴത്തില്‍ ഗുളിക വച്ച് കുട്ടികളുടെ ഉള്ളിലേക്ക് കയറ്റി വിടുന്നത് പോലെ , ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതോടപ്പം കുട്ടികളെ ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ , ഹിന്ദുക്കളോ ആക്കിയേക്കാം എന്ന് വിചാരിച്ച് കേരളത്തില്‍ മുമ്പ് പുസ്തകമിറക്കിയുണ്ടോ എന്ന് സഖാവ് സൂരജ് വ്യക്തമാക്കണം.

സൂരജ് എഴുതിയത് പോലെ പഠിക്കാനാണെങ്കില്‍ ഇനിയും ഉണ്ട് , വിനീത കോട്ടായിയുടെ വീരഗാഥകളായാലോ, കേരളത്തിലെ അട്ടിമറി സമരങ്ങളെ കുറിച്ചൊരു ചാപ്ടെര്‍ ആയാലോ മൂന്നാറിലെ വെട്ടി നിരത്തിലെ കുറിച്ചൊരു ഉപന്യാസം രചിക്കാന്‍ എഴുതിയാലോ അതും പോരാഞ്ഞ്, ഓ ആ വാണം വിടുന്ന ആളാണ്, നമ്മുടെ പഴയ പ്രസിഡെന്റ് എന്ന പറഞ്ഞ വീര സഖാവിന്റെ ഒരു ജീവ ചരിത്ര കഥകളയാലോ ഇനിയും കമ്പ്യൂട്ടെറിനെതിരേയും ജേകബ് കൊണ്ടുവന്ന പ്രീഡിഗ്രീ ബോഡിനെതിരേയും സമരം ചെയ്ത കുട്ടി സഖാക്കളുടെ തെരുവു നാടകങ്ങളായാലോ, ഇനിയും ഉണ്ട് ഏറെ എഴുതുവാന്‍ അങ്ങനെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഒരു പുസ്തകമോ, ഒരു മനുഷ്യായുസ്സോ പോരാ കേരളത്തിലെ മൊത്തം സമര ഗാഥകള്‍ വായിച്ചു പഠിക്കാന്‍!!!

ഏഴാമത്തെ പോയിന്റ്
ഒന്നും എഴുതാന്‍ ഇല്ല ചെറുകാട് കമ്യൂണിസ്റ്റ് കാരനേ അല്ല എന്നങ്ങ് സമ്മതിക്കാം കേരളത്തില്‍ മറ്റെഴുത്തുകാരൊന്നും ഇല്ലാത്തത് കൊണ്ടാണ് ഒരു ക്ലാസില്‍ തന്നെ അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് അധിക വായനയ്ക്ക് കൊടുത്തതെന്നും സമ്മതിക്കാം , ഇനി ഞാനും ഒന്ന് പറയട്ടെ, സൂരജ് പറയും പോലെ തന്നെ അഞ്ജനമെന്നാല്‍ എനിക്കറിയാം ....


പോയിന്റ് എട്ട്, അവിടെ പൂക്കോട്ടൂരിന്റെ വാദഗതികളെ തെറ്റാണെന്ന് വരുത്താനും പകരം 12 വയസുള്ള ഒരു ദളിതനെ ചുട്ടുകൊല്ലുന്നതടക്കമുള്ള സംഭവങ്ങള്‍ വരച്ച് വെയ്ക്കുന്നത് ന്യായീകരിക്കാനും സൂരജ് ശ്രമിച്ചത് അതുപോലെയുള്ള മറ്റൊരു സംഭവമോ അതുപോലെയുള്ള മറ്റൊരു വാചകമോ കൊണ്ടാണെന്ന് ഉള്ളതു തന്നെ ഈ ടൊപികിന്റേയും ഔചിത്യമില്ലായ്മ അറിഞ്ഞോ അറിയാതെയോ പുറത്ത് ചാടുന്നല്ലൊ സൂരജേ?

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് സൂരജ് കേട്ടിട്ടുണ്ടോ? അതായിപ്പോയി ആ ഭാഗത്ത് താങ്കള്‍ വിവക്ഷിക്കുന്നത്, അതിരിക്കട്ടെ, ഈ രണ്ട് എക്സ്ട്രീമുകള്‍ക്ക് ഇടയില്‍ ഈ ലോകത്തില്‍ വേറൊന്നും കുട്ടികള്‍ക്ക് പഠിക്കാനില്ലയോ സൂരജേ, ഈ രണ്ട് ഓപ്ഷന്‍ കൊടുത്താല്‍ അതില്‍ കുട്ടികള്‍ ദളിതനെ ചുട്ടുകൊന്നത് തന്നെ തെരഞ്ഞെടുക്കുംപക്ഷേ, മതഗ്രന്ഥങ്ങളില്‍ നിന്നായാലും സെക്യുലര്‍ പുസ്തകങ്ങളില്‍ നിന്നോ ലോകചരിത്രത്തില്‍ നിന്നോ ആയാലും അതിനു പകരം വെയ്ക്കാന്‍ നന്‍‌മയുടെ മകുടോദാഹരണങ്ങളോ കുട്ടികള്‍ക്ക് അനുകരിക്കാന്‍ കഴിയുന്നതതോ ആയ മറ്റൊന്നില്ല എന്ന് സൂരജിനു തോന്നുന്നത് എന്ത് അപഹാസ്യമാണ്??


ഒമ്പതാമത്തെ പോയിന്റില്‍ ഇത് താങ്കളുടെ വാക്കുകള്‍ ജാതിതിരിച്ചുള്ള സ്കൂള്‍ പട്ടികയില്‍ അല്പം അരോചകത്വമുണ്ട് എന്ന് സമ്മതിക്കുന്നു.
ജാതി തിരിച്ചുള്ള ലിസ്റ്റ് ഇട്ടത് അല്പമരോചകം ഉണ്ടാക്കുന്നു എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നത് കൊണ്ട് ഇനിയൊന്നും എഴുതി തെളിയിക്കേണ്ട ആവശ്യം ഇല്ലല്ലോ കാരണം ആ സമ്മതത്തിനര്‍ത്ഥംതന്നെ ആ ഭാഗം തെറ്റായിപ്പോയി എന്ന താങ്കളുടെ കണ്ടെത്തല്‍ അല്ലേ?

പത്താമത്തെ പോയിന്റ് തികച്ചും വ്യക്തിപരമാണ് നോകമന്റ്സ്!

പതിനൊന്നാമത്തെ പോയിന്റിലേക്ക് വരട്ടെ, സൂരജ് വെഞ്ഞാറമൂടിന്റെ തമാശ വീണ്‍ടും അധിക വായനയ്ക്ക്, കേവലം ഒരു മതമില്ലാത്ത കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നതല്ല വിമര്‍‌ശന വിധേയമായിരിക്കുന്നതെന്ന് അറിയാതെയല്ലല്ലൊ ഈ തമാശ ഇവിടെ സൂരജ് എഴുതിയിരിക്കുന്നതെന്ന് നന്നായി അറിയാം, സൂരജ് നാഴികക്ക് നാല്പത് വെട്ടം പറയുന്ന ആ പ പ്രതിഭാസം അറിഞ്ഞോ അറിയാതെയോ വീണ്ടും താങ്കളുടെ ഉള്ളില്‍ നിന്നു പുറത്ത് ചാടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍:)

വായനക്കാര്‍ക്ക് വേണ്ടി ഒന്നുകൂടെ വിശദീകരിക്കാം കേവലം ഒരു പാഠഭാഗമായല്ലല്ലൊ അതിവിടെ ചിത്രീകരിച്ചിരിക്കുന്നത്, മുമ്പിലും പിമ്പിലും കൂടെ ആടി തീറ്ക്കേണ്ട ഒരു നാടകത്തിന്റെ ഒരു ഭാഗം മാത്രമല്ലേ അത്, എങ്ങനെയുള്ള അവസരത്തിലാണ് അത്തരം ഒരു പാഠഭാഗം 12 വയസുള്ള കുട്ടിയുടെ മുമ്പില്‍ അവതരിപ്പിക്കുന്നതെന്ന് പൂക്കൊട്ടൂര്‍ മനോഹരമായി ആവിഷ്കരിച്ചത് കൂട്ടി വായിക്കൂ സൂരജേ:)

12മത്തെ ഭാഗം, വിവിധ മതവിഭാഗങ്ങളിലോ, സംസ്ക്കാരങ്ങളിലോ ഉള്‍പ്പെട്ടവര്‍ തമ്മില്‍ പ്രണയിച്ചോ/ അല്ലാതെയോ വിവാഹം കഴിക്കുമ്പോള്‍ അവര്‍ അതുവരെ ഇഷ്ടമെന്ന് കരുതിയ , സ്നേഹിച്ച പലതിനെക്കാളും പ്രണയിക്കുന്ന ആള്‍ നല്ലതെന്ന് തോന്നിയിട്ട് മാത്രമാണ് അവരെ തെരഞ്ഞെടുക്കുന്നത്,ആ സ്നേഹത്തിനു വെണ്ടി അവര്‍ ഉപേക്ഷിക്കുന്നത് മതം മാത്രമല്ല, ചെലപ്പോ ഭാഷയാവാം ,ചെലപ്പൊ ചില കാറ്റഗറിയിലുള്ള ഭക്ഷണമാവാം, ചെലപ്പോ മാതാപിതാക്കളെ തന്നെയാവാം കല്യാണം കഴിക്കുമ്പോ സൂരജിന് അത് മനസ്സിലാവും അതിന്റെ ഒരു പരിചയക്കുറവായിരിക്കാം ഇവിടെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഇവിടെ മതത്തെ പറ്റിയായതിനാല്‍ അത് വിവക്ഷിച്ചിരിക്കുന്നു, അത് ഫനടിക്സിന്റെ ഭാഗമാക്കി ചിത്രീകരിച്ച് പാഠഭാഗത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച സൂരജിന്റെ തൊലിക്കട്ടിയാണ് യഥാര്‍ത്ഥത്തില്‍ സമ്മതിച്ചു തരേണ്ടത്!

പതിമൂന്നാമത്തെ ഭാഗം സൂരജേ ഇതുവരെ കേരളത്തിലെ കുട്ടികളെ കോഴിക്കൂടിനുള്ളില്‍ ഇട്ടല്ല വളര്‍ത്തിയതെന്ന് അറിയാമല്ലൊ പക്ഷേ അധികം താ‍മസിയാതെ, കുട്ടിസഖാക്കളുടെ കസര്‍ത്തുകള്‍ ഇക്കണക്കീനു പോയാല്‍ കുട്ടികളെ അച്ചനമ്മമാര്‍ കോഴിക്കൂട്ടില്‍ ഇട്ട് വളര്‍ത്തേണ്ടി വരും, ഇന്നലെ കോട്ടയത്താണെന്ന് തോന്നുന്നു, ഇരുപത് എസ് എഫ് ഐ ക്കാരെ മൂന്നു കെ എസ് യൂ ക്കാര്‍ ചേര്‍ന്നു മര്‍ദ്ദിച്ചതിനു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേസ് കൊടുത്തത്രേ!

അതിലല്പം തമാശ അധികമെന്ന്‍ തോന്നിയതിനാലും ആ മര്‍ദ്ദിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായതിനാലും പോലീസ് കേസ് ചാര്‍ജ് ചെയ്തില്ല എന്ന് ന്യൂസില്‍ വായിച്ചു ഒപ്പം ക്ലിപ്പിങ്ങില്‍ തല്ലിയ മൂന്നു വിദ്യാര്‍ത്ഥികളെകാണുകയും ചെയ്തു. പിന്നെ കൊല്ലത്തെ ഫാഷന്‍ ഷോയുടെ ഫോട്ടോയും മലപ്പുറത്തോ മറ്റോ പോലീസ് സ്റ്റേഷനില്‍ കാണിച്ച ചവിട്ടു നാടകവും കൂടെ ഉദ്ദേശിച്ചുംകൂടെയാണ് താങ്കള്‍ എഴുതിയെങ്കില്‍ ഫുള്‍ മാര്‍ക് സൂരജ്ജി, ഫുള്‍ മാര്‍ക്!!!

പോയിന്റ് 14മത് സൂരജ്ജി ഈ പോയിന്റ് മാത്രം ഒരു പ്രശ്നവും ഇല്ലെന്നേ,പക്ഷേ കൂട്ടത്തില്‍ കൂടുമ്പോഴാണ് പ്രശ്നം വീണ്ടും സൂരജ് വെഞ്ഞാറമ്മൂടിന്റെ തമാശ യൊന്ന് ഓര്‍ത്തോളൂ,
പൂക്കോട്ടൂര്‍ പറയുന്നത് പോലെ വായിച്ചിട്ട് എനിക്കും മനസ്സിലായത് അതാണ് ഒരു അപ്രോപ്രിയേറ്റ് തമാശ ഒരുമാതിരി കളിയാക്കുന്നത് പോലെ ഒരു എക്സര്‍ സൈസ് ആയിപ്പോയി ആ വെള്ളപ്പൊക്കത്തേയും പ്രകൃതിദുരന്തത്തേയും മതവും ആയി കൂട്ടികുഴക്കുന്ന ചോദ്യം!
അവിടെ ആടിനെ പട്ടിയാക്കുന്ന പ്രതിഭാസമായിട്ട് സുരജിനു തോന്നിയെങ്കില്‍ പൂക്കൊട്ടൂര്‍ക്കോ മറ്റുള്ള വായനക്കാര്‍ക്കോ എന്തുചെയ്യാന്‍ കഴിയും? ചെലപ്പൊ ചില സഖാക്കള്‍ക്ക് അതൊരു സന്തോഷമുണ്ടാക്കിയേക്കും, അത്രതന്നെ!

പതിനഞ്ചാമത്തെ പോയിന്റ് സൂരജെ, ഇത്രയും എഴുതിയിട്ടും ഈ പുസ്തകം മത നിരാസം പഠിപ്പിക്കുന്നില്ല എന്ന് സൂരജിനു തോന്നിയെങ്കില്‍ അതാണ് ശരിക്കുമുള്ള ആ പ പ്രതിഭാസം!
തുടര്‍ന്നുള്ള ചോദ്യങ്ങള്‍ കൊണ്ട് എന്താണ് സൂരജ് ഉദ്ദേശിക്കുന്നതെന്ന് ശരിക്കും മനസ്സിലായില്ല
പിന്നെ എഴുതിയാലും ഇല്ലെങ്കിലും മതമാണ് മനുഷ്യന്റെ സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് താങ്കളടക്കമുള്ള ഒരു വലിയ വിഭാഗം ഇടതുപക്ഷ, നിരീശ്വര ചിന്താഗതിയുള്ളവര്‍ ചിന്തിക്കുന്നണ്ടല്ലൊ ആ ഫൌണ്ടെഷനില്‍ കെട്ടിപ്പൊക്കിയ ഒരു പുസ്തകമല്ലേ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്, പിന്നെ എതിര്‍ക്കുന്നവെരെല്ലാം കിഴങ്ങു തലയന്‍‌മാരാണ് ഞാന്‍ മാത്രമെയുള്ളൂ ബുദ്ധിമാന്‍ എന്ന് ചിന്തിക്കുന്നത് നല്ലതാ ചെലപ്പൊ ഞ്ജാനപീഠം കിട്ടിയേക്കും

ഇനി പതിനാറും അവസാനത്തതും
ബെസ്റ്റ്! പൂക്കൊട്ടൂരിനെ ഖുറാന്‍ പഠിപ്പിക്കുകയാ, നടക്കട്ടെ. ബൈബിള്‍ ക്ലാസ് തുടങ്ങുമ്പോള്‍ എന്നേയും ഒന്നറിയിക്കണേ സൂരജ്ജേ:):)

Unknown said...

മാരീചനും സൂരജും നല്ല ഫോമിലാണെങ്കിലും കാര്യമായ പാളിച്ചകള്‍ പറ്റുന്നുണ്ടല്ലോ.

ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത് പാഠപുസ്തകങ്ങള്‍ മാറ്റാം എന്നുള്ള ബ്ലാങ്കറ്റ് ലൈസന്‍സ് ആണെന്ന് പത്രപവർത്തകനായ
മാരീചന്‍? ബി.ജെ.പി ഭരണത്തില്‍ വന്നപ്പോള്‍ അവരെന്താ ജനാധിപത്യത്തില്‍ അല്ലേ വന്നത്? മോഡിയെങ്ങിനെയാ പിന്നെ വന്നത്? ഹിറ്റ്ലര്‍ വന്നതും നാസികളെ വധിച്ചതും എത്ര പെട്ടെന്ന് മറന്നുപോയതായി നടിക്കുന്നു?

ഡാ‍ലി സഹോദരിക്ക് കമ്മ്യൂണിസം എന്ന വാക്കില്ലാത്തതാണോ പ്രശ്നം? അങ്ങിനെയെങ്കില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കാലു തൊട്ട് വന്ദിക്കുന്ന മഹത്തായ ഭാരത പാരമ്പര്യം പഠിപ്പിക്കണം സ്കൂളുകളില്‍. അന്നേരം തലതിരിഞ്ഞ സ്ത്രീവാദം എന്നൊന്നും കൊണ്ട് വന്നേക്കരുത് സഹോദരി. പ്രസ്തുത പാഠപുസ്തകങ്ങളിലെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലായില്ല എന്ന് മാത്രം അഭിനയിച്ച് ഫലിപ്പിക്കല്ലേ.

കമ്മ്യൂണിസം ഒന്ന് ഉഷാറക്കാന്‍ തന്നെയാണ് ഈ പാഠപുസ്തകങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത് എന്ന് നമുക്കെല്ലാവര്‍ക്കും വ്യക്തമായി അറിയാം. പിന്നെയെന്തിനീ നിഴൽ നാടകം? മൂര്‍ത്തി ആവര്‍ത്തിക്കുന്നതു പോലെ (നുണകള്‍ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന് കമ്മ്യൂണിസ്റ്റുകാരെ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ) ഏത് ജനങ്ങള്‍ക്കാണ് അങ്ങിനെയല്ല എന്ന് മനസ്സിലായത്? അതെന്താ പള്ളീലെ അച്ചനും മൗലവിമാരും കോണ്‍‌ഗ്രസ്സുകാരും ഒന്നും പെട്ടെന്ന് ജനങ്ങളല്ലാതായോ? അവര്‍ക്ക് വോട്ടവകാശവും ഒന്നും ഇല്ലാതായോ? ഗുജറാത്ത് മോഡലാ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് മൂര്‍ത്തിയും കൂട്ടരും? അതോ ഇന്ന തരത്തിലുള്ള ജനങ്ങള്‍ പ്രതികരിക്കണം എന്നായോ? മൂര്‍ത്തി പറയുന്നതുപോലെ പ്രതികരിച്ചവരെല്ലാം വിവരദോഷികളാണോ? കൊള്ളാമല്ലോ കൊച്ചു കള്ളന്മാരുടെ ചിന്ന ചിന്ന ആശൈകൾ!

മതവിശ്വാസി എന്ന് പറഞ്ഞാല്‍ അവരൊക്കെ വര്‍ഗ്ഗീയ വിഷം വിതക്കുന്നവരാവുന്നത് ഒരു ഫാസിസ്റ്റ് ലൈന്‍ ആയിപ്പോവുന്നല്ലോ കുട്ടി സഖാക്കന്മാരെ. അതേ ലൈനിൽ പിടിച്ചാൽ മുസ്ലീങ്ങളെല്ലാം തീവ്രവാദികളെന്ന് ബിജെപി ജപിക്കുമ്പോൾ അട്ടഹാസവും താണ്ഡവനൃത്തവും
ഏത് വകുപ്പിൽ പെടുത്തും?

സൂരജേ വിരട്ടാതെ വിരട്ടാതെ. സംഘ് പരിവാര്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ അടി കിട്ടുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കാണ്. അതുകൊണ്ടാണ് അവിടെ നിന്ന് ഉയരുന്ന കൂട്ട നിലവിളി. അല്ലാതെ ന്യൂനപക്ഷത്തെ രക്ഷിക്കാമെന്നുള്ള പതിവ് നാട്യമൊക്കെ അങ്ങ് കളഞ്ഞേരെ. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി ബിജെപിയെ തുരത്തണമെന്നുള്ളവര്‍ ഒറീ‍സ്സയിലേയും കര്‍ണ്ണാടകത്തിലേയും മതങ്ങള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നത് കാണുമ്പോള്‍ ചിരിയോ ചിരി പൂച്ചിരി മത്താപ്പൂ.

ഭൂപരിഷ്കരണം എന്നൊക്കെ തൊണ്ട അലറി വിളിക്കുമ്പോള്‍ അതിനു നിയമം കൊണ്ട് വന്നത് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ആണെന്നുള്ള വിവരം ഏതെങ്കിലും കുട്ടികള്‍ ഈ പാഠപുസ്തകങ്ങളില്‍ നിന്ന് പഠിച്ചോ ആവോ? എങ്ങിനെ പഠിക്കാന്‍? കോണ്‍‌ഗ്രസ്സുകാരല്ലേ ബദ്ധശത്രുക്കള്‍?

ഉത്തരേന്ത്യയില്‍ ഇപ്പോഴും തീവ്രമായ മുസ്ലീം വിരോധം ഉണ്ടല്ലോ. മുസ്ലീം ഭരണാ‍ധികാരികള്‍ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങള്‍ അവരീ തലമുറയിലും മറന്നിട്ടില്ല. എങ്കില്‍ എന്തിനു സവര്‍ണ്ണര്‍ ചെയ്ത ക്രൂരത മാത്രം പഠിപ്പിക്കണം? നമുക്ക് ക്രൂരതകളുടെ വ്യക്തമായ ചരിത്രം തന്നെ കൃത്യമായി പഠിപ്പിക്കാം. കുട്ടികൾ എല്ലാ ക്രൂ‍രതയും അറിയട്ടെ. ഇപ്പോഴും സ്ത്രീകള്‍ ഉത്തരേന്ത്യയില്‍ മുഖം മൂടുന്നത് അന്നത്തെ മുസ്ലീം ഭരണത്തിന്റെ ബാക്കിപത്രമാണ്. ഇതും പഠിപ്പിക്കണം. ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റൊക്കെ വേണ്ടേ സാറന്മാരെ? അതോ ക്രൂരതക്കുമുണ്ടോ സെക്കന്റ് ക്ലാസ്സ് ? അടുത്തിരിക്കുന്നവൻ മുസ്ലീമോ സവർണ്ണനോ ക്രിസ്ത്യാനിയോ എന്നോ അതോ മാരീചന്റെ ‘മനുഷ്യൻ’ എന്നോ അവൻ ചികഞ്ഞ് നോക്കട്ടെ.

ജാതിയിലും മതത്തിലും വിദ്വേഷം നിറച്ച് വെച്ച് നമുക്ക് ആ ചോരയില്‍ ചുവന്ന വോട്ടെണ്ണണ്ണം. ഹഹഹ. അത് ചോദിക്കാന്‍ വരുന്നവരെ പുരോഗമനത്തിന്റെ ഓലപ്പാമ്പ് കാണിച്ച് വിരട്ടണം. ഈ നൂറ്റാണ്ടിലും ചൈനയില്‍ കൊല്ലപ്പെടുന്ന പുരോഗമനക്കാരെക്കുറിച്ചും
ജനാധിപത്യവിശ്വാസികളെക്കുറിച്ചും ഒറ്റ അക്ഷരം ആരും മിണ്ടിപ്പോകരുത്. നൂറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്ത്യന്‍ സഭകള്‍ കൊന്ന് കൂട്ടിയവരെപ്പറ്റി ധീരം ധീരം പ്രസംഗിക്കണം. കണ്ണടച്ച് പാലുകുടിക്കണം. എന്താ രുചി ആ പാലിനു!

ഗാന്ധിസം പ്രചരിപ്പിക്കണം എന്നും കോണ്‍‌ഗ്രസ്സ് പാര്‍ട്ടിയെ മഹാന്മാരായി കാണിക്കണം എന്നും തന്നെയാണ് ഇന്ത്യ ഭരിച്ചിരുന്നവര്‍ കരുതിയിരിക്കുക. അതില്‍ എന്താണ് ഇത്ര പുതുമയും അത്ഭുതവും? പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ തെണ്ടികളെന്നോ ക്വിറ്റ് ഇന്ത്യ വരട്ട് വാദികളെന്നോ ഇ.എം.എസ് മന്ത്രിസഭ ഭരണത്തിലേറിയപ്പോള്‍ മോസ്കോയ്ക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നുവെന്നോ, സ്റ്റാലിന്‍ എന്ന നീരീശ്വരവാദി കൊന്നൊടുക്കിയത് ജര്‍മ്മനി നാസികളെ കൊന്നൊടുക്കയതിനേക്കാളും ഇരട്ടിയെന്നോ, എന്നിട്ടതേ സ്റ്റാലിനിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും വിലയേറിയ ഉപദേശം തേടാൻ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചെറ്റകള്‍ പോയിരുന്നു എന്നൊക്കെ അന്നത്തെ കോണ്‍‌ഗ്രസ്സ് സര്‍ക്കാര്‍ കുട്ടികളെ പഠിപ്പിക്കാഞ്ഞത് നന്നായി. അന്നത്തെ കാലത്ത് എളുപ്പത്തില്‍ പഠിപ്പിക്കാമായിരുന്നു അതൊക്കെ, ഒറ്റ ചുവപ്പ് കൊടിയും പിന്നെ ഇന്ത്യയില്‍ ഉയരില്ലായിരുന്നു. എന്തു കാര്യം പറഞ്ഞിട്ട്? ഇന്ത്യയുടെ വിദ്യാഭ്യാസം ഇടതുപക്ഷ ചിന്തകരെ തന്നെ ഏല്പിക്കാന്‍ തോന്നിയ നെഹ്രുവിന്റെ മഹാമനസ്കതക്ക് മുന്‍പില്‍ നെഹ്രുവിന്റേയും ഗാന്ധിയുടേയും കിടപ്പറ രഹസ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടതുവരട്ട് വാദികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കികൊടുത്ത നെഹ്രുവിനു അങ്ങിനെ തന്നെ വേണം.

ഒരദ്ധ്യാപകന്‍ മരിച്ചത് സമരക്കാര്‍ക്ക് തിരിച്ചടിയായി. സമരം അണഞ്ഞുപോയി. ഇതേ സമരം ഇടതുപക്ഷമായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ എത്ര ശവങ്ങള്‍ വീണേനെ. എത്ര സ്കൂളുകള്‍ തകർന്നേനെ, എത്രയധികം ബസ്സുകള്‍ കത്തിയേനെ.

പലരും കളിക്കുന്ന രാഷ്ട്രീയമെന്ന ഈ പൊറാട്ട് നാടകത്തില്‍ ഇടതു സര്‍ക്കാര്‍ തോറ്റ് പോയി. ആ തോൽ‌വി ഒന്നു മയത്തിലാക്കാന്‍ സമിതിയെ വെച്ച് പുസ്തകം തിരുത്തി. അതിനെക്കുറിച്ച് ഒന്നും സഖാക്കന്മാർക്ക് പറയാനില്ലേ പോലും? അത്രയ്ക്കും ഭേഷ് പുസ്തകമായിരുന്നെങ്കില്‍ സര്‍ക്കാരെന്താണാവോ ഉറച്ചു നില്‍ക്കാഞ്ഞത്? ജനങ്ങളെ സേവിക്കണ്ടായോ? നല്ല നല്ല പുസ്തകങ്ങൾ പഠിപ്പിക്കണ്ടാ‍യോ? അതോ മൂർത്തി ആവര്‍ത്തിക്കുന്ന സമരപരാജയം കാരണമാണോ ആവോ? ആര്‍ക്കറിയാം. ശംഭോ മഹാദേവ! എന്നിട്ട് നീണ്ട് നിവര്‍ന്ന് നിന്ന് ചളുപ്പില്ലാതെ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു!

(എന്തുവാ ജോജൂ ഇത്, ഗൂഗിൾ യൂസർ നേം ഇല്ലാതെ ഇങ്ങോട്ട് കടത്തി വിടില്ലേ?)

Suraj said...

"സഖാവ് സൂരജ് "

ഹൊ ! കുളിര് കുളിര്...കോള്‍-മയിര് .

ഇനി അതൂടേ കേക്കാനുണ്ടായിരുന്നോളു.


സന്തോഷമായി ഗോപിയേട്ടാ..... സന്തോഷമായി... :)))

ഓടോ:
ബൈബിള്‍ക്ലാസ് ഉടനെ തുടങ്ങും. ബ്രോഷര്‍ അടിച്ചു തീര്‍ന്നില്ല.ആദാമിന്റെയും നോഹേടെയും മക്കള്‍ തമ്മില്‍ സംയോഗം നടന്നാണു മനുഷരത്രയും ഒണ്ടായതെന്ന് എഴ്താന്‍ എഡിറ്റോരിയല്‍ കമ്മറ്റി സമ്മത്തിക്കണില്ല. ത്തര്‍ക്കം തീര്‍ന്നിട്ട് അറിയിക്കാം :D

സാജന്‍| SAJAN said...

സൂരജേ, ഇത്രയുമേ ഉണ്ടായിരുന്നൂള്ളൂ എന്ന് മനസ്സിലായില്ലേ, എത്ര അടക്കിവെച്ചാലും പ്രകോപിതനായാല്‍ ഉള്ളിലുള്ളത് ദേ ഇതു പോലെ ചുമ്മാ ഇങ്ങു പോന്നോളും , എനിക്കും സന്തോഷമായി കേട്ടോ!

Roby said...

പോസ്റ്റ് കാണാൻ വൈകി.
ഏതോ ഒരു വിവരം കെട്ടവന്റെ പ്രസംഗവും പൊക്കിപ്പിടിച്ച് ജാതിക്കും മതത്തിനും വേണ്ടിയുള്ള കുട്ടിവിശ്വാസികളുടെ വാദം കാണുമ്പോൾ അതിശയമാണ്...ഈ പുരോഹിതന്മാരുടെ വാക്കു കേട്ട് മേല്കീഴ് നോക്കാതെ ചാവേറുകളെപ്പോലെ ചാടിയിറങ്ങാൻ ഇക്കാലത്തും ചെറുപ്പക്കാരുണ്ടല്ലോ എന്നോർ‌ത്ത്.

സാ‍ജന്മാരും ജോജുവുമൊക്കെ നിങ്ങൾ ഇപ്പോൾ നിൽക്കുന്ന മതത്തിന്റെ ചട്ടക്കൂടുകൾക്ക് വെളിയിൽ വന്ന് മതത്തെ വിലയിരുത്താൻ തയ്യാറാകുമോ?
നിങ്ങൾ എന്തിനു വേണ്ടിയാണു വാദിക്കുന്നത് എന്നു മനസ്സിലാക്കാനെങ്കിലും...

സാജന്‍| SAJAN said...

റോബിന്‍, ഉപദേശത്തിനു പ്രത്യേക നന്ദി:)
ആദ്യത്തെ കമന്റുകളില്‍ ഒന്നില്‍ ഞാന്‍ സൂചിപ്പിച്ചതു പോലെ , പുസ്തകത്തെ സപ്പോര്‍ട്ട് ചെയ്യുന്നവനെല്ലാം പുരോഗത ചിന്താഗതിക്കാരെന്നും അതിനെ എതിര്‍ക്കുന്നവരെല്ലാം മത തീവ്രവാദികളെന്നും പ്രചരിപ്പിക്കുക, ഒരളവ് വരെ ഫലവത്തായ ആ മാര്‍കെടിങ്ങ് തന്ത്രമാണ് ഇപ്പോ റോബിനും ആവിഷ്കരിച്ചിരിക്കുന്നത്, ആശംസകള്‍

ഇനി സൂരജിനോട് പറഞ്ഞതു പോലെ എതിര്‍ത്ത് പറയുന്നവനെല്ലാം വിവരം കെട്ടവനാണെന്ന അഭിപ്രായം ഇല്ലാത്തതിനാല്‍ റോബിന്റെ അഭിപ്രായത്തിനു മറുപടി എഴുതാന്‍ സമയമെടുക്കുന്നു, സുഹൃത്തേ ആരു പറയുന്നു എന്നതില്‍ അല്ല കാര്യം എന്ത് പറയുന്നു എന്ന് വിശ്വസിക്കുന്നത് കൊണ്ട് തന്നെയാണ് സ്വന്തമതത്തിനു ചട്ടക്കൂടിനു പുറത്തുള്ള പ്രസംഗത്തിലെ വാസ്തവം ചൂണിക്കാണിക്കാന്‍ ശ്രമിച്ചത്!

പിന്നെ അതിശയം എനിക്കുമുണ്ട് റോബിന്‍,
ക്രിസ്റ്റല്‍ ക്ലിയറായി മനസ്സിലാകുന്ന തരത്തില്‍ ആ പുസ്തകവും അനുബന്ധ സംഭവങ്ങളും നമ്മുടെ മുന്നിലുണ്ടായിട്ടും, മുന്‍‌കൂട്ടി പ്ലാന്‍ ചെയ്ത കമ്യൂണിസ്റ്റ് അജണ്ടയുടെ ഭാഗമല്ല ഈ പുസ്തകമെന്ന് വിശ്വസിക്കാന്‍ അറിവുള്ള ചെറുപ്പക്കാര്‍ക്ക് കഴിയുന്നു എന്നതില്‍ തീര്‍ച്ചയായും എനിക്കും ഉണ്ട് അതിശയം:)

ഇനി റോബിനു പോസ്റ്റ് മാറിപ്പോയോ? കാരണം സ്വന്ത മതമാണ് മെച്ചം എന്നൊരു ടൊപികിനേ ഇവിടെ പ്രസക്തിയില്ല റോബിന്‍, കാരണം മത തീവ്രവാദത്തെക്കാള്‍ അപകടകരമായ കമ്യൂണിസ്റ്റ് തീവ്രവാദത്തെപറ്റിയും അത് നാളത്തെ തലമുറയില്‍ മനോഹരമായി ഇമ്പ്ലിമെന്റ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ഗൂഢ പദ്ധതിയേയും പറ്റിയാണ് ഈ പോസ്റ്റ് എന്നാണ് എനിക്ക് തോന്നുന്നത്.

സാജന്‍| SAJAN said...

റോബി, പേരു മാറിപ്പോയി ദയവായി റോബി എന്നുവായിക്കാമോ?

Mr. K# said...

വെറും 23 കുട്ടികളുടെ (ജാതി അടക്കം) ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം കുട്ടിയോട് ചോദിച്ചിരിക്കുന്ന ചോദ്യം "മതവിവേചനത്തിന്റെ പേരില്‍ ഇന്നും കുട്ടികള്‍ പഠിക്കാതിരിക്കുന്നുണ്ടോ എന്ന്. അന്ന് കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്ളീമുകളും സ്കൂളില്‍ പോയിരുന്നില്ലേ?
വേറൊരു ചോദ്യം വിദ്യാലയത്തില്‍ പെട്ടവര്‍ കൂടുതലും ഏത് ജാതിയില്‍ പെട്ടവരായിരുന്നു എന്ന്.

ദളിതനെ ചുട്ടുകൊന്ന വാര്ത്ത പ്രസിദ്ധീകരിക്കാന്‍ കാണിച്ച ആവേശം ദേവകി നിലയങ്ങോടിന്റെ 'എച്ചില്‍' എന്ന പാഠഭാഗത്തിലെത്തിയപ്പോള്‍ കണ്ടില്ല. അവിടെ, പലപ്പോഴും ചാണകം പുരണ്ടിരുന്ന എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ആരായിരുന്നു എന്നത് മനപ്പൂര്വ്വം വിട്ടു കളഞ്ഞു. അതവിടെ കിടന്നാല്‍ സവര്ണ്ണ അവര്ണ്ണ വാദം ഇന്നത്തെക്കാലത്ത് ചിലവാകില്ല എന്ന് നല്ലവണ്ണം അറിയുന്നതു കൊണ്ടാണ്‍ അത് ചെയ്തത്.

അന്ന് വിദ്യാലയത്തില്‍ പഠിച്ചിരുന്നത് മുഴുവന്‍ സവര്ണ്ണന്മാരായ നായന്മാരായിരുന്നു എന്ന് വിദ്യാര്ത്ഥിയെക്കൊണ്ട് പറയിച്ചതിനു ശേഷം ചാണകം മണക്കുന്ന എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ട ഗതികേടും അവര്ക്ക് തന്നെയായിരുന്നു എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരല്പം ബുദ്ധിമുട്ട് കാണും. അതുകൊണ്ട് ആ എച്ചില്‍ ഏതെന്കിലും ദളിതര്ക്കായിരുന്നു എന്ന് ധരിച്ചോട്ടെ എന്ന്.

ആ പാഠഭാഗങ്ങള്‍ തിരുത്തി എന്നായിരിക്കും മറുപടി വരാന്‍ പോകുന്നത്. സമ്മതിച്ചു, പക്ഷേ പാഠപുസ്തകരചയിതാക്കളുടെ നിലവാരവും ഉദ്ദേശവും മനസ്സിലാക്കാന്‍ ഇത്രയും ധാരാളം. മാത്രമല്ല ആ തിരുത്തല്‍ വന്നതും അതിനെക്കുറിച്ച് ചില 'പിന്തിരിപ്പന്മാര്‍' ചോദ്യങ്ങള്‍ ഉന്നയിച്ച ശേഷം.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്ക്കാരാണ്‍, എന്തും കാണിക്കാം എന്ന മട്ടിലുള്ള വാദങ്ങളും ചര്ച്ചക്കിടയില്‍ കണ്ടു. ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നത് ശരി തന്നെ. പക്ഷേ തിരഞ്ഞെടുത്തത് കേരളത്തിന്റെ പ്രതിനിധികളെയാണ്‍. കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധികളെയല്ല. എതിര്ത്ത് വോട്ട് ചെയ്തവര്‍ നാട് വിട്ട് പൊയ്ക്കൊള്ളണം എന്നാണോ പറഞ്ഞു വരുന്നത്? തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ വിധിക്കപ്പെട്ടവരെക്കുറിച്ചോ?

ഓടോ:
'മിസ്റ്റര്‍ ഞാന്‍', ചര്ച്ചയില്‍ പന്കെടുക്കുന്നവരുടെ കാലിബറിനു സെപ്രിട്ടിക്കേറ്റ് കൊടുക്കുന്നതും സഖാക്കള്‍ തന്നെയാണോ? ഈ 'മിസ്റ്റര്‍ ഞാന്‍' സഖാവ് അല്ലെന്നൊന്നും പറഞ്ഞോണ്ട് വരല്ലേ. :-)

Mr. K# said...

ഒരു ചെറിയ തെറ്റ് തിരുത്തുന്നു.
"മതവിവേചനത്തിന്റെ പേരില്‍ ഇന്നും കുട്ടികള്‍ പഠിക്കാതിരിക്കുന്നുണ്ടോ എന്ന്"
എന്നത്
"ജാതീയവിവേചനത്തിന്റെ പേരില്‍ ഏതെന്കിലും കുട്ടികള്‍ ഇന്നും കുട്ടികള്‍ പഠിക്കാതിരിക്കുന്നുണ്ടോ എന്ന്"
എന്നു തിരുത്തി വായിക്കുക.

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

'ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്ക്കാരാണ്‍, എന്തും കാണിക്കാം എന്ന മട്ടിലുള്ള വാദങ്ങളും ചര്ച്ചക്കിടയില്‍ കണ്ടു. ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നത് ശരി തന്നെ.'

പ്രിയ കുതിരവട്ടന്‍,

സൂരജ് പറഞ്ഞ ആടിനെപ്പട്ടിയാക്കുന്നതിന്റെ ഉത്തമോദാഹരണമാണിത്. ഞാന്‍ എഴുതിയത് ഇങ്ങനെ.

‘ഒരുപക്ഷെ, ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കാന്‍വേണ്ടികൂടിയാണ് കേരളജനത ഇടതുപക്ഷത്തെ അധികാരത്തിലിരുത്തിയിരിക്കുന്നത്. പാഠപുസ്തക സമരങ്ങളുടെ പരാജയം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു.‘

ഞാന്‍ എഴുതിയത് ആട് എന്ന്. ജോജുവും സാജനും താങ്കളും വായിച്ചത് പട്ടി എന്ന്. പുനരവതരിപ്പച്ചത് പേപ്പട്ടിയെന്നും!!!

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എന്ത് തൊന്ന്യാസവും കാട്ടാം എന്ന് ഞാനെഴുതിയോ. പാഠപുസ്തകം കമ്മ്യൂണിസ്റ്റ് പ്രചരണം നടത്തുന്നില്ലെന്ന് എന്റെ വാദം ഉന്നയിച്ചശേഷം, പാഠപുസ്തകത്തകസമരത്തിന്റെ പരാജയവും ചൂണ്ടിക്കാട്ടി അതില്‍നിന്നും എനിക്കെത്താന്‍ കഴിഞ്ഞ അനുമാനം ഞാനവതരിപ്പിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഏത് കാര്യത്തിലും ഭരണഘടനാപരമായ ഉത്തരവാദിത്തത്തോട് കൂടി നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ടേ എന്തും നടപ്പാക്കാനാവൂ. ആദ്യമായി പുസ്തകം വിവാദമാക്കിയപ്പോള്‍ സമരക്കാര്‍ പറഞ്ഞത് ഇത്തരം നടപടിക്രമങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെയാണ് പുസ്തകം ഇറക്കിയത് എന്നാണ്. ആ വാദം തുടക്കത്തിലേ പൊളിഞ്ഞു.

വിവാദം കത്തിനിന്ന സമയത്ത് ഏതെങ്കിലും മാധ്യമത്തില്‍ ഒരഭിപ്രായ സര്‍വേയിലെങ്കിലും സമരത്തിനനുകൂലമായ വോട്ടിംഗ് ഉണ്ടായൊ? സമരം ഏതാണ്ട് പരാജയപ്പെട്ടു എന്ന് മനസ്സിലായ വിഭ്രാന്തിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരകളുടെ ഒടുവിലുണ്ടായതാണ് അധ്യാപകന്റെ മരണം. അത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.(വിഭ്രാന്തിക്ക് കാരണമുണ്ട്, ഇടത് സര്‍ക്കാരിന്റെ എല്ലാ വിദ്യാഭ്യാസ പരിഷ്കരണങ്ങളെയും മതം എന്ന ഏറ്റവും ഡെലിക്കറ്റ് സംഗതിവെച്ചാണ് നേരിട്ടത്, എന്നിട്ടും എല്ലാം ദയനീയമായി പരാജയപ്പെടുന്നു)

തിരുത്തിയ പാഠഭാഗങ്ങള്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള, ഇപ്പോഴും നിലവിലുള്ള, ഇനി വരാന്‍ പോകുന്ന ഏത് പാഠപുസ്തകത്തെയും സൂക്ഷ്മായി വിലയിരുത്തിയാല്‍ കണ്ടുപിടിക്കാവുന്ന തെറ്റുകള്‍ മാത്രം. താങ്കള്‍ ഏഴാം ക്ലാസില്‍ പഠിച്ച പുസ്തകം ഒന്ന് കൂടി നോക്കൂ. അല്ലെങ്കില്‍ തന്നെ നമ്മളെല്ലാം പഠിച്ച ചരിത്രവും സാമൂഹ്യപാഠങ്ങളും 100%ശരിയാണെന്ന് ഒരു ചരിത്രകാരനും അവകാശപ്പെടുന്നില്ലല്ലോ.(ഈ വാ‍ചകത്തെ താങ്കള്‍ വായിക്കുന്നത് എങ്ങനെയെന്ന് ഞാനിപ്പഴേ പറയാം - ഇതുവരെയും തെറ്റായ പാഠങ്ങളാണ് പഠിച്ചുകൊണ്ടിരുന്നത്, ഇനി എമണ്ടന്‍ തെറ്റുകള്‍ പഠിക്കാം)

പാഠപുസ്തകത്തില്‍ മതവിദ്വേഷം എവിടെയെന്ന് ഇതുവരെയും പറഞ്ഞിട്ടുമില്ല. ആരും. ഇവിടെയും. പൂക്കോട്ടൂരും, ജൊജുവും, സാജനും താങ്കളും.

എട്ടാം ക്ലാസിലെ ഹിന്ദി ഭാഷാപുസ്തകത്തിലെ ഒരു പാഠം ജബ്ബാര്‍മാഷ് മൊഴിമാറ്റം നടത്തി പോസ്റ്റായി ഇട്ടിരുന്നു. ഈ പുസ്തകം ഇറങ്ങിയത് ഇ. ടി മന്ത്രിയായിരുന്നപ്പോള്‍. ലിങ്കിടാന്‍ പറ്റുമോ എന്ന് നോക്കട്ടെ.

പാര്‍ട്ടികളും സഭകളും സര്‍ക്കാരുകളും ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാം കണ്ടും കേട്ടും വിശകലനം ചെയ്തും കുട്ടികള്‍ വളരട്ടെ എന്ന് തന്നെയാണ് പുതിയ പാഠ്യപദ്ധതി ഉദ്ഘോഷിക്കുന്നത്. അങ്ങനെ തെറ്റുകള്‍ തിരുത്തിക്കാന്‍ പ്രാപ്തരായ അണികളെയാണ് CPMനു വേണ്ടത്. സഭകള്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടത് അവരിറക്കുന്ന ഇടയലേഖനങ്ങളിലെ ആഹ്വാനങ്ങള്‍ ശിരസാവഹിച്ച് കൊടിപിടിക്കുന്ന കുഞ്ഞാടുകളെയും.

ജിവി/JiVi said...

എന്റെ മറുപടി Pakനും കൂടിയുള്ളത്.

അദ്ദേഹമെഴുതിയ തമാശകള്‍ക്ക് നന്ദി. വീക്ഷണം പത്രം വായിക്കാറില്ല. മൂര്‍ത്തി വീക്ഷണത്തിലെ രണ്ടു കുറിപ്പുകള്‍ ഈയിടെ പോസ്റ്റിയത് വായിച്ച് ഒരുപാട് ചിരിച്ചു. അത്രത്തോളം തന്നെ വരും ഇതും. അല്ലാ, ഇനി ഇദ്ദേഹം അവിടത്തെ ജേര്‍ണലിസ്റ്റോ മറ്റോ ആണോ?

sajan jcb said...

ജീവി,

ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ വന്ന ഭഗത്തിന്റെ ഗതിയെ പറ്റിയാണോ താങ്കള്‍ പരാമര്‍ശ്ശിച്ചത്? അതിനുള്ള മറുപടി അവിടെ കൊടുത്തിരുന്നു... ഇവിടേയും ചേര്‍ക്കാം...

sajan_jcb said...

ജബ്ബാര്‍ മാഷേ,

കഥ ഇഷ്ടമായി ...ഗുണപാഠവും ... അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന്. മുഖഃസ്തുതികള്‍ ദൈവത്തിനു ഇഷ്ടമില്ലെന്ന്... മറ്റുള്ളവരെ ശല്യപ്പെടുത്തരുതു് എന്നു്.

ആദ്യത്തെ രണ്ടെണ്ണം എല്ലാ മതപുസ്തകങ്ങളിലും ഉണ്ടെനാണ് എനിക്കു തോന്നുന്നത്...
'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ബൈബിള്‍.
മറ്റു ഗ്രന്ഥങ്ങളെ കുറിച്ച് പരിജ്ഞാനം പോര.

ഇതു തന്നെ ആ കഥയിലും പറയുമ്പോള്‍ ആരെ എതിര്‍ക്കണം...?


ശരിക്കുപറഞ്ഞാല്‍ ആ കഥ മതഗ്രന്ഥങ്ങള്‍ പറഞ്ഞ ആശയം മറ്റൊരു തരത്തില്‍ പറഞ്ഞു എന്നു മാത്രം... മാത്രവുമല്ലാ... ദൈവമുണ്ടെന്നും സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വരെ പറയുന്നു... എന്നിട്ടും യുക്തിവാദികള്‍ക്കതൊരു നല്ല കഥയായതില്‍ സന്തോഷമുണ്ട്... ഞങ്ങള്‍ക്കും അതൊരു നല്ല കഥയായി തോന്നി... ചുരുക്കത്തില്‍ എല്ലാവരും happy !!!... അങ്ങിനെയുള്ള ഒരു പാഠഭാഗത്തിനെ എങ്ങിനെ എതിര്‍ക്കും?

മൂര്‍ത്തി said...

പ്രിയ പി.എ.കെ,

വീണ്ടും കണ്ടതില്‍ സന്തോഷം..:)

ആടിനെ പട്ടിയാക്കുന്ന സാങ്കേതിക വിദ്യ മാത്രമേ ഇതുവരെ കണ്ടു പിടിച്ചിട്ടുള്ളൂ എന്നാണറിവ്. ആ പട്ടിയെ തിരിച്ച് ആടാക്കാനുള്ള സാങ്കേതിക വിദ്യ കണ്ടു പിടിച്ച ശേഷം വരാം....

പറ്റുമെങ്കില്‍ എന്റെ കമന്റ് അതിന്റെ കോണ്ടെക്സ്റ്റില്‍ തന്നെ വായിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

കുതിരവട്ടന്‍ | kuthiravattan said...

"തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എന്ത് തൊന്ന്യാസവും കാട്ടാം എന്ന് ഞാനെഴുതിയോ."
ഛെടാ ഇതിപ്പൊ പട്ടിയെ ആടാക്കുക മാത്രമല്ല, ആ ആടിനെ മട്ടന്‍ ബിരിയാണിയാക്കുക കൂടി കഴിഞ്ഞല്ലോ. തിരഞ്ഞെടുത്ത സര്ക്കാരിനു എന്തു 'തോന്ന്യാസവും' കാണിക്കാം എന്ന് ജിവി പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞോ? തോന്ന്യാസം എന്ന വാക്കു പോലും ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല.
"ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്ക്കാരാണ്‍, എന്തും കാണിക്കാം എന്ന 'മട്ടി'ലുള്ള വാദങ്ങളും ചര്ച്ചക്കിടയില്‍ കണ്ടു." എന്നാണ്‍ ഞാന്‍ പറഞ്ഞത്.

ചിലപ്പോഴത് ജിവിയുടെ ഒരു വായനാപ്പിഴവാകാം, ചിലപ്പോള്‍ എന്റെയൊരു വാക്യപ്പിഴവുമാകാം. എന്തായാലും അതങ്ങ് വിട്ടേക്കൂ. ആ ഒരു വാചകത്തിനു മുമ്പ് വേറെ ഒരു നാലു ഖണ്ഡികകള്‍ കൂടി എഴുതിയിരിക്കുന്നത് ജിവി ശ്രദ്ധിച്ചോ? അതിനെക്കുറിച്ച് താന്കളുടെ അഭിപ്രായം എന്താണ്‌?

ചുരുക്കത്തില്‍ ഇതാണ്‍ എന്റെ ആരോപണം. ജിവിയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
1. നായര്‍ സമുദായത്തിനെതിരേ വിദ്വേഷം പരത്താനുള്ള തികച്ചും ബോധപൂര്വ്വമായ ശ്രമമായിരുന്നു ആ 23 കുട്ടികളുടെ പട്ടിക. അല്ലാതെ വെറും 23 കുട്ടികളുടെ ലിസ്റ്റില്‍ നിന്നും അന്നത്തെ കേരളസമൂഹത്തിന്റെ മൊത്തമായ വിദ്യാഭ്യാസനിലവാരവും രീതിയും കണക്കാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാതിരിക്കാനും മാത്രം വിവരം കെട്ടവരല്ല പുസ്തകം തയ്യാറാക്കിയത്.
2. ഒരിടത്ത് നായര്‍ സമുദായത്തെ സവര്ണ്ണ സമുദായമെന്നു മുദ്രകുത്തിയതിനു ശേഷം പിന്നീട് എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ട ഗതികേടുണ്ടായിരുന്നതും നായര്‍ സ്ത്രീകള്ക്ക് തന്നെയാണെന്ന് പറയുമ്പോള്‍ തോന്നാവുന്ന പരസ്പരവൈരുദ്ധ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്‍ ദേവകിനിലത്തോടിന്റെ ലേഖനത്തില്‍ 'നായര്‍ സ്ത്രീകളായിരുന്നു എച്ചിലിലയില്‍ ഭക്ഷണം കഴിച്ചിരുന്നത് ' എന്ന ഭാഗം ഒഴിവാക്കിയത്. അല്ലാതെ അത് ആകസ്മികമായി സംഭവിച്ചു പോകാവുന്ന അബദ്ധമല്ല.
3. എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ദളിതരാണെന്ന് ആരെന്കിലും വിചാരിക്കുന്നെന്കില്‍ വിചാരിച്ചോട്ടെ എന്നൊരു (ദുരു)ഉദ്ദേശം കൂടി ആ നായര്‍ സ്ത്രീകള്‍ എന്ന ഭാഗം ഒഴിവാക്കിയതിനു പിന്നില്‍ ഉണ്ടായിരുന്നു.

ജിവി/JiVi said...

ഇത്രയും നല്ല ഒരു തമാശ സാജന്‍ അവിടെയിട്ടത് ഞാന്‍ ശ്രദ്ധിക്കാതെ പോയി. ഇവിടെ കൊണ്ടുവന്നതിന് നന്ദി. pakന് കൊടുത്ത പോലത്തെ നന്ദി.

“കഥ ഇഷ്ടമായി ...ഗുണപാഠവും ... അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന്. മുഖഃസ്തുതികള്‍ ദൈവത്തിനു ഇഷ്ടമില്ലെന്ന്... മറ്റുള്ളവരെ ശല്യപ്പെടുത്തരുതു് എന്നു്.“

അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നല്ല, അവനവന്റെ കര്‍മ്മം ചെയ്യാതെ ദൈവത്തിനു മുഖസ്തുതിയുമായി നടന്നാല്‍ നരകം കിട്ടുമെന്നാണ് അതിന്റെ ഗുണപാഠം. ദൈവത്തിന് മുഖസ്തുതി എന്നാല്‍ ഈശ്വരപ്രാര്‍ത്ഥന. അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്നും പാഠഭാഗം പറയുന്നു. ഇതു വായിക്കുന്ന കുട്ടികള്‍ എന്നാല്പിന്നെ ഈശ്വരപ്രാര്‍ത്ഥന എന്തിന് എന്നല്ലേ ചിന്തിക്കൂ. മതപരമായ ആചാരനുഷ്ഠാനങ്ങളെക്കുറിച്ച് വെറുപ്പുണ്ടാക്കുന്നതല്ലേ ഈ പാഠം?

'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ബൈബിള്‍.
ഈ ബൈബിള്‍ വാചകവും പാഠവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.

“ശരിക്കുപറഞ്ഞാല്‍ ആ കഥ മതഗ്രന്ഥങ്ങള്‍ പറഞ്ഞ ആശയം മറ്റൊരു തരത്തില്‍ പറഞ്ഞു എന്നു മാത്രം“

മതനിരാസത്തിന്റെ വക്താക്കള്‍ പറയുന്നതെന്താണ്? എല്ലാവരെയും മനുഷ്യനായിക്കാണാന്‍, ജാതി-മത പരമായ വ്യത്യാസങ്ങള്‍ മനുഷ്യരുടെ ഇടയില്‍ മതിലുകള്‍ തീര്‍ക്കരുതെന്ന്. ഇതും മതഗ്രന്ഥങ്ങള്‍ പറഞ്ഞ ആശയം മറ്റൊരു രീതിയില്‍ പറയലല്ലേ? അല്ലാ, വന്നു വന്ന് ഒരെ ആശയഗതിയുമായാണോ നമ്മളീ പടവെട്ടിയത്?

“... മാത്രവുമല്ലാ... ദൈവമുണ്ടെന്നും സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വരെ പറയുന്നു... എന്നിട്ടും യുക്തിവാദികള്‍ക്കതൊരു നല്ല കഥയായതില്‍ സന്തോഷമുണ്ട്... ഞങ്ങള്‍ക്കും അതൊരു നല്ല കഥയായി തോന്നി... ചുരുക്കത്തില്‍ എല്ലാവരും happy !!!... അങ്ങിനെയുള്ള ഒരു പാഠഭാഗത്തിനെ എങ്ങിനെ എതിര്‍ക്കും?“

സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്ന് പറയുന്ന നിരവധി പാഠഭാഗങ്ങള്‍ നമ്മുടെ കരിക്കുലത്തിലുണ്ട്. അതൊന്നും പാടില്ലെന്ന് യുക്തിവാദികള്‍ പറഞ്ഞിട്ടില്ല. യുക്തിവാദികളായ എത്രയോ അധ്യാപകര്‍ ഈ പാഠങ്ങള്‍ ഒരു പ്രതിഷേധവുമില്ലാതെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുക്തിവാദത്തെയും മതനിരാസത്തെയും പരിചയപ്പെടുത്തുന്നരീതിയില്‍ നമ്മുടെ പാഠപുസ്തകത്തില്‍ ഒരു പാഠഭാഗം ഉണ്ടായപ്പോള്‍ നിങ്ങള്‍ കാട്ടിക്കൂട്ടിയതെന്താണ്? മതങ്ങള്‍ പഠിപ്പിക്കുന്ന സഹിഷ്ണുത മതവിശ്വാസികള്‍ക്ക് ഇത്രയും കുറഞ്ഞ് പോകാമോ?

sajan jcb said...

ദൈവത്തിന് മുഖസ്തുതി എന്നാല്‍ ഈശ്വരപ്രാര്‍ത്ഥന. അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്നും പാഠഭാഗം പറയുന്നു.

അങ്ങിനെയാണോ ജീവി അതില്‍ പറഞ്ഞിട്ടുള്ളത്?

'മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഈശ്വരപ്രാര്‍ത്ഥന നരകത്തിനര്‍ഹനാക്കും ' എന്നല്ലേ മനസ്സിലാക്കേണ്ടത്?

ഇതു വായിക്കുന്ന കുട്ടികള്‍ എന്നാല്പിന്നെ ഈശ്വരപ്രാര്‍ത്ഥന എന്തിന് എന്നല്ലേ ചിന്തിക്കൂ.

ആണോ??? അതോ എങ്ങിനെ പ്രാര്‍ത്ഥിച്ചാലാണ് കൂടുതല്‍ നന്നാവുക എന്നാണോ? കതകടച്ച് ഒരു മുറിയില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ അതു മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടാകുമോ? ഇങ്ങനെയൊരാശയം ബൈബിളില്‍ ഉണ്ടോ എന്നു കൂടി പരിശോധിക്കൂ...അതില്‍ വളരെ സ്പ്ഷ്ടമായി പറഞ്ഞിട്ടുണ്ട് എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്ന്. വളരെ ചുരുക്കം പറഞ്ഞാല്‍ ഈ കഥ ബൈബിളിനെ ഒരു കാരണവശാലും എതിര്‍ക്കുന്നില്ല. (മറ്റു വേദ ഗ്രന്ഥങ്ങളെ കുറിച്ചു എനിക്കറിയില്ല). അതുകൊണ്ടായിരിക്കും സഭയുടെ ഭാഗത്തു നിന്നും ഒരു വാക്കുപോലും പരാതിയായി വരാഞ്ഞത്.

താങ്കള്‍ ഇതില്‍ കണ്ട തമാശ മനസ്സിലായില്ല; വിവരിച്ചു തന്നാല്‍ ഞാന്‍ കൂടി കൂടാം .

sajan jcb said...

'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ബൈബിള്‍.
ഈ ബൈബിള്‍ വാചകവും പാഠവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.


മനസ്സിലാക്കി തരാന്‍ ശ്രമിക്കാം...
അവനവന്റെ കര്‍മ്മം ചെയ്യാതെ ദൈവത്തിനു മുഖസ്തുതിയുമായി നടക്കുന്നത് 'ഞാന്‍' ആഗ്രഹിക്കുന്നില്ല എന്ന്. ഒരാളെ സഹായിക്കുന്നതിനായി(കരുണ) കുര്‍ബ്ബാന(ബലി) മുടങ്ങിയാലും സാരമില്ലെന്ന്.

sajan jcb said...

ഇതും മതഗ്രന്ഥങ്ങള്‍ പറഞ്ഞ ആശയം മറ്റൊരു രീതിയില്‍ പറയലല്ലേ? അല്ലാ, വന്നു വന്ന് ഒരെ ആശയഗതിയുമായാണോ നമ്മളീ പടവെട്ടിയത്?

ആശയം കൊള്ളാം ...പക്ഷേ...

ബാലന്‍ വീണ്ടൂം: “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?”

എന്നു പഠിപ്പിക്കുന്ന പുസ്തകവുമായി കുട്ടികളെ സമീപിക്കാന്‍ താത്പര്യമില്ല.

ജിവി/JiVi said...

കുതിരവട്ടന്‍,

മട്ടണ്‍ ബിരിയാണി ഉണ്ടാക്കുന്നതിനിടയില്‍ ഒരു സ്പൂണ്‍ തോന്ന്യാസം അധികമിട്ടുപോയി. എന്തായാലും അത് രുചിയോ ഗുണമോ കൂട്ടുന്നില്ല, കുറക്കുന്നുമില്ല.

“1. നായര്‍ സമുദായത്തിനെതിരേ വിദ്വേഷം പരത്താനുള്ള തികച്ചും ബോധപൂര്വ്വമായ ശ്രമമായിരുന്നു ആ 23 കുട്ടികളുടെ പട്ടിക. അല്ലാതെ വെറും 23 കുട്ടികളുടെ ലിസ്റ്റില്‍ നിന്നും അന്നത്തെ കേരളസമൂഹത്തിന്റെ മൊത്തമായ വിദ്യാഭ്യാസനിലവാരവും രീതിയും കണക്കാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാതിരിക്കാനും മാത്രം വിവരം കെട്ടവരല്ല പുസ്തകം തയ്യാറാക്കിയത്.“

23കുട്ടികളുടെ ലിസ്റ്റ് ഇപ്പോഴത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട പ്രദേശത്തെയെന്ന് ഓര്‍ക്കുക. ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശത്തുനിന്ന് ഒരു മുസ്ലീം കുട്ടിപോലും ഇല്ല. അതിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ് പറയുന്നത്. ലിസ്റ്റില്‍ തീയ്യനും ആശാരിയും ഉണ്ടുതാനും.

നായര്‍ തറവാടുകളിലെ മരുമക്കത്തായം, നമ്പൂതിരിമാരുമായുള്ള സംബന്ധം തുടങ്ങി എന്തെല്ലാം അനാചാരങ്ങള്‍ വര്‍ണ്ണിക്കുന്ന എത്രയോ പാഠങ്ങള്‍ നമ്മള്‍ പഠിച്ചിരിക്ക്കുന്നു. അന്നൊന്നും നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്നതായി ആരും പറഞ്ഞിട്ടില്ലല്ലോ.

“2 ഒരിടത്ത് നായര്‍ സമുദായത്തെ സവര്ണ്ണ സമുദായമെന്നു മുദ്രകുത്തിയതിനു ശേഷം പിന്നീട് എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ട ഗതികേടുണ്ടായിരുന്നതും നായര്‍ സ്ത്രീകള്ക്ക് തന്നെയാണെന്ന് പറയുമ്പോള്‍ തോന്നാവുന്ന പരസ്പരവൈരുദ്ധ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്‍ ദേവകിനിലത്തോടിന്റെ ലേഖനത്തില്‍ 'നായര്‍ സ്ത്രീകളായിരുന്നു എച്ചിലിലയില്‍ ഭക്ഷണം കഴിച്ചിരുന്നത് ' എന്ന ഭാഗം ഒഴിവാക്കിയത്. അല്ലാതെ അത് ആകസ്മികമായി സംഭവിച്ചു പോകാവുന്ന അബദ്ധമല്ല.“

ആ ലേഖനത്തിലെ ഈയൊരു വാചകം മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ താങ്കളുടെ വാദം ഞാന്‍ അംഗീകരിക്കാം. അങ്ങനെയാണോ എന്ന് അറിയില്ല. പ്രസക്തമല്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കിയകൂട്ടത്തില്‍ പെട്ടതാവാം. ജാതി സംബന്ധമാ‍യ ഒരു ഡൈമന്‍ഷന്‍ ആ പാഠത്തിന് വേണ്ടെന്ന് കരുതിയതുകൊണ്ടുമാവാം. എന്തായാലും നായര്‍ സ്ത്രീകള്‍ എച്ചിലിലയിലാണ് കഴിച്ചിരുന്നത് എങ്കില്‍ ദളിതന്‍ അതില്‍ കൂടിയ ഒരു പാത്രത്തില്‍ കഴിച്ചിരിക്കുമോ?

“3. എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ദളിതരാണെന്ന് ആരെന്കിലും വിചാരിക്കുന്നെന്കില്‍ വിചാരിച്ചോട്ടെ എന്നൊരു (ദുരു)ഉദ്ദേശം കൂടി ആ നായര്‍ സ്ത്രീകള്‍ എന്ന ഭാഗം ഒഴിവാക്കിയതിനു പിന്നില്‍ ഉണ്ടായിരുന്നു.“

ദളിതര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നത് ഏത് രീതിയിലായിരുന്നെന്ന് വര്‍ണ്ണിക്കുന്ന പാഠങ്ങള്‍ നമ്മളും പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിപ്പിക്കുന്നുണ്ടായിരിക്കണം. അത് എച്ചിലിലയേക്കാള്‍ മോശമായിരുന്നല്ലോ.

ജിവി/JiVi said...

സാജന്‍,

ജീവിയല്ല, ജിവി.

കുതിരവട്ടന്‍ | kuthiravattan said...

1. "23കുട്ടികളുടെ ലിസ്റ്റ് ഇപ്പോഴത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട പ്രദേശത്തെയെന്ന് ഓര്‍ക്കുക. ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശത്തുനിന്ന് ഒരു മുസ്ലീം കുട്ടിപോലും ഇല്ല. അതിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ് പറയുന്നത്. "

ചോദ്യം 1. പട്ടികയില്‍ നിന്നും എന്തെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.
ചോദ്യം 2. ഭൂരിപക്ഷം പേരും ചെറിയ ക്ലാസ്സുകളില്‍ വച്ചു തന്നെ പഠനം നിര്ത്താന്‍ എന്താവും കാരണം?
ചോദ്യം 3. വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതല്‍ ഏതു ജാതിയിപ്പെട്ടവരായിരുന്നു.
ചോദ്യം 4. ജാതീയ വിവേചനത്തിന്റെ പേരില്‍ ഏതെന്കിലും കുട്ടികള്‍ ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ?

മാഷ് പറഞ്ഞ ചോദ്യം ഞാന്‍ കണ്ടില്ലല്ലോ മാഷേ? മുസ്ലീം എന്ന പേരില്‍ ഒരു ജാതി ഉണ്ടോ? ഒന്ന് വിശദീകരിക്കാമോ?


2. "ലിസ്റ്റില്‍ തീയ്യനും ആശാരിയും ഉണ്ടുതാനും."

ജിവി മാഷ് ഈ പറയുന്ന പുസ്തകം കണ്ടിട്ടു തന്നെയാണോ സംസാരം? ആ ലിസ്റ്റിലുള്ള ആശാരിയായ വിദ്യാര്ത്ഥിയുടെ പേരൊന്ന് പറയാമോ?

3. "നായര്‍ തറവാടുകളിലെ മരുമക്കത്തായം, നമ്പൂതിരിമാരുമായുള്ള സംബന്ധം തുടങ്ങി എന്തെല്ലാം അനാചാരങ്ങള്‍ വര്‍ണ്ണിക്കുന്ന എത്രയോ പാഠങ്ങള്‍ നമ്മള്‍ പഠിച്ചിരിക്ക്കുന്നു. അന്നൊന്നും നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്നതായി ആരും പറഞ്ഞിട്ടില്ലല്ലോ."

ഇവിടെയും അധിക്ഷേപിക്കുന്നതാണെന്ന് ആരെന്കിലും പറഞ്ഞോ? നായരെ സവര്ണ്ണനായി ചിത്രീകരിക്കണം. അതു മാത്രമാണ്‌ ഈ പാഠത്തിന്റെ ഉദ്ദേശം എന്നാണ്‌ പറഞ്ഞത്.
അല്ലെന്കില്‍ തന്നെ എന്തിനാ ജിവി മാഷേ ഈ ജാതിക്കളി? വിട്ടുകളഞ്ഞു കൂടേ? ചരിത്രം കുഴിച്ചെടുത്ത് കുട്ടികളില്‍ ചെറുപ്രായത്തില്‍ വിദ്വേഷം വളര്ത്തണോ? ജാതി തിരിച്ച് ചില സമുദായങ്ങളുടെ രക്ഷകരായി സ്വയം അവരോധിക്കാനുള്ള ശ്രമം കൊള്ളാം. പക്ഷേ കൊച്ചു കുട്ടികളുടെ മസ്തിഷ്കത്തില്‍ തന്നെ വേണോ വിഷം കുത്തിവയ്ക്കല്‍?


4. "ആ ലേഖനത്തിലെ ഈയൊരു വാചകം മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ താങ്കളുടെ വാദം ഞാന്‍ അംഗീകരിക്കാം. അങ്ങനെയാണോ എന്ന് അറിയില്ല. പ്രസക്തമല്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കിയകൂട്ടത്തില്‍ പെട്ടതാവാം."

മാഷപ്പോള്‍ പുസ്തകോം ലേഖനോം ഒന്നും കാണാതെയാണോ വാചകം? കടിക്കാനറിയുന്ന പട്ടിക്കെന്തിനാ തല അല്ലേ? :-) നമുക്ക് ഊഹങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നു. തപ്പിയെടുത്ത് തരാം.

5. "ജാതി സംബന്ധമാ‍യ ഒരു ഡൈമന്‍ഷന്‍ ആ പാഠത്തിന് വേണ്ടെന്ന് കരുതിയതുകൊണ്ടുമാവാം."

ഹ ഹ പറ്റിയ ടീംസ്. ആ പട്ടിക പാഠം ഒന്ന് വായിക്ക് മാഷേ.

6. "എന്തായാലും നായര്‍ സ്ത്രീകള്‍ എച്ചിലിലയിലാണ് കഴിച്ചിരുന്നത് എങ്കില്‍ ദളിതന്‍ അതില്‍ കൂടിയ ഒരു പാത്രത്തില്‍ കഴിച്ചിരിക്കുമോ?"

ഇത് കറക്ട് ചോദ്യം. പക്ഷേ ഇവിടെ വിഷയം വേറെ. നമുക്കിപ്പോള്‍ നായരുടെ നെഞ്ചത്തോട്ട് കേറാന്‍ പൂവാം. :-)

7. "ദളിതര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നത് ഏത് രീതിയിലായിരുന്നെന്ന് വര്‍ണ്ണിക്കുന്ന പാഠങ്ങള്‍ നമ്മളും പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിപ്പിക്കുന്നുണ്ടായിരിക്കണം. അത് എച്ചിലിലയേക്കാള്‍ മോശമായിരുന്നല്ലോ."

മാഷേ, ആ പാഠം കണ്ടപ്പോള്‍ അത് കാണിച്ച് അത് ഏതു ജാതിക്കാരെക്കുറിച്ചുള്ളതാണെന്ന് അറിയാമോ എന്ന് ഒന്നു രണ്ടു പേരോട് ചോദിച്ചിരുന്നു. എല്ലാവരും പറഞ്ഞത് ദളിതരെക്കുറിച്ചുള്ളതാണെന്നാണ്‌. നായന്മാര്‍ അനുഭവിച്ചിരുന്ന കാര്യങ്ങള്‍ എന്തിനു മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കണം. ദളിതര്ക്ക് ഭക്ഷണം കൊടുത്തിരുന്ന രീതി സത്യസന്ധമായി പഠിപ്പിക്കാമല്ലോ?

Mr. K# said...

പുസ്തകമോ ലേഖനമോ വേണ്ടവര്ക്ക് ചോദിച്ചാല്‍ അയച്ചു തരാം. ലേഖനം ചിത്രകാരന്റെ ബ്ലോഗിലും കാണാം.

സാജന്‍| SAJAN said...

സാജന്‍ ജി,
ദയവായി വിഷയത്തില്‍ നിന്നു വിട്ടു പോകാതെ, അതായിരിക്കും പലരും ഉദ്ദേശിക്കുന്നത്. അതില്‍ പെട്ടു പോവല്ലെ

ജിവി മാഷെ, മത് വിദ്വേഷം എവിടെയാണെന്ന്, ഇതുവരെ ആരും പറഞ്ഞില്ലെന്ന് പറേണത് തന്നെ ഭയങ്കര ജോകാണല്ലൊ,
വണ്‍സ് അപ്പോണെ ടൈം, ഓള്‍ ദ ഡേ രാമായണം വായിച്ചിട്ട് മിസിസ് സീത ആരാണെന്ന് ചോദിച്ചപ്പോ മിസ്റ്റെര്‍ ശ്രീ രാ‍മന്റെ പഴയ ഗേള്‍ഫ്രണ്ടാണെന്ന് പറഞ്ഞത് പോലെ ഒരു ജോക്:)
അതിരിക്കട്ടെ മാഷ് പുസ്തകം വായിച്ചുവോ?
അല്ല മാറ്റിയ ചാപ്ടെറിലെ ലിസ്റ്റില്‍ എന്തൊക്കെയാ ഉണ്ടായിരുന്നുവെന്ന് ഒരു ധാരണ ഇല്ലാത്തത് പോലെ,ഇല്ലെങ്കില്‍ അതൊന്നുകൂടെ വായിച്ചിട്ടാവും എഴുതുന്നത് നല്ലത്
പിന്നെ മൂര്‍ത്തി സാറെ,
ഇടക്കൊക്കെ ഇമ്മാതിരി തമാശകള്‍നല്ലതാണ്
ഒരു ചെറിയ റിലാക്സേഷന്‍ ഉണ്ടാവും .
പക്ഷേ ഒരിടത്ത് ചെന്ന് ഇപ്പൊ മറ്റെയിടത്ത് പോയി അങ്ങ് പെടപ്പിച്ച് കളയുമെന്ന് എഴുതിയപ്പൊ സത്യായിട്ടും ഞാന്‍ ഭയന്നു പോയി, ഏതാണ്ട് വലിയ പോയിന്റും കൊണ്ട് ആളെയും കൂട്ടി വരികയാണെന്ന് കരുതിയിട്ട്:)
അല്ലേലുമൊരു കൂട്ടം സ്തുതിപാഠകന്‍‌മാരുടെ കൂട്ടത്തില്‍ ചെന്ന് ഇഷ്ടമുള്ളത് എഴുതാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലാലോ, വസ്തു നിഷ്ടമായി തെളിയിക്കേണ്ടി വരുമ്പോള്‍ മാത്രമല്ലെ പ്രയാസമുള്ളൂ:)
അതുകൊണ്ട് മൂര്‍ത്തിസാറെ ഇതു തന്നെ പിന്നേയും പിന്നേയും എഴുതിക്കൊണ്ടിരിക്കാതെ, എന്തെങ്കിലും കഴമ്പുള്ള കാര്യങ്ങള്‍ എഴുതൂ പ്ലീസ്

സാജന്‍| SAJAN said...

കുതിരവട്ടന്‍‌ജി, ദയവായി ആ ലിസ്റ്റിന്റെ ലിങ്ക് ഒന്നു കൊടുക്കാമോ?
പിന്തിരിപ്പന്‍, മത മൌലികവാദികള്‍ ചൂണ്ടിക്കാണിച്ചത് കൊണ്ട് മാത്രം തെറ്റാണെന്നും പുസ്തകത്തില്‍ നിന്ന് അതങ്ങ് തിരുത്തിയേക്കാം എന്നും നിര്‍ദ്ദേശം കൊടുത്തില്ലേ ആ ലിസ്റ്റ് .

Mr. K# said...

ലിസ്റ്റും ചോദ്യങ്ങളും ഇവിടെ ഉണ്ട്. :-)

ജിവിജിക്ക് മെയിലില്‍ പുസ്തകം അയച്ചും കൊടുത്തിട്ടുണ്ട്.

sajan jcb said...

ജിവി, സോറി...
ഭഗത്തിന്റെ കാര്യത്തിലെ തെറ്റിധാരണയെങ്കിലും മാറി എന്നു കരുതുന്നു.

Anonymous said...

ഏതായാലും കൊമ്മി സര്‍ക്കാരിനിട്ട് പണിയാനാണെങ്കിലെന്താ സംഘപരിവാരത്തോഴനും കാതൊലിക്കാ സ്പീക്കറും മുക്രിയുമൊക്കെ ഇങ്ങനെ ഒറ്റക്കുടക്കീഴില്‍ അണിനിരന്ന് കാണുമ്പോള്‍ ആഹാ ! എന്തെന്നില്ലാത്ത ആഹ്ലാദം !! ഭാരതാമ്പേ വിജയിപ്പൂതാക !

കുതിരവട്ടോ,

23 കുട്ടികളുടെ ആ ലിസ്റ്റ് 1924ലെ ഭൂമിമലയാളത്തിന്റെ കാനേഷുമാരിയല്ല എന്ന് ഏത് ഊളമ്പാറയ്ക്കും മനസ്സിലാവും. പക്ഷേ അത് നായന്മാര്‍ക്കെതിരേയുള്ള വിദ്വേഷം പരത്തലാണ് എന്ന് ഗണിച്ചെടുക്കാന്‍ ചില്ലറ ജാതിചിന്തയൊന്നും പോരാ അമ്പോ !

ആ പട്ടികയുടെ തലവാചകങ്ങള്‍ മുഴുവന്‍ നോക്കുക :

കുട്ടിയുടെ പേര്‍, മതം/ജാതി, രക്ഷിതാവിന്റെ ജോലി, , വിശേഷവിവരം എന്നിങ്ങനെയാണു പട്ടികയുടെ ആദ്യ വരി.

മതം /ജാതി എന്നതു മാത്രമല്ല വിഷയം - സ്കൂളില്‍ ചേര്‍ന്നത് ഏത് ക്ലാസില്‍ വിട്ടത് ഏത് ക്ലാസില്‍ എന്നത് കണ്ടില്ലേ ?

നായര്‍ ജാതിയില്‍പ്പെട്ടവരാണു ആ ലിസ്റ്റനുസരിച്ച് വിദ്യാലയത്തില്‍ പഠിച്ചതില്‍ ഭൂരിഭാഗം. എന്നിട്ടോ ? ഒന്നാം തരത്തില്‍ സ്കൂളില്‍ ചേര്‍ന്ന 21 കുട്ടികളില്‍ ഏതാണ്ട് എട്ട് പേരാണു രണ്ടാം ക്ലാസ് കഴിഞ്ഞ് അവിടെ പഠിച്ചിരിക്കുന്നത്. ഇതില്‍ ജാതിവ്യത്യാസമില്ലാതെ കൊഴിഞ്ഞു പോക്കുണ്ടായിരിക്കുന്നു.

അതിന് താഴെ കൊടുത്ത ചോദ്യങ്ങള്‍ :

1. പട്ടികയില്‍ നിന്നും എന്തെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ?
2. ഭൂരിപക്ഷം പേരും ചെറിയ ക്ലാസ്സുകളില്‍ വച്ചു തന്നെ പഠനം നിര്‍ത്താന്‍ എന്താവും കാരണം?
3. വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതല്‍ ഏതു ജാതിയിപ്പെട്ടവരായിരുന്നു?
4. ജാതീയ വിവേചനത്തിന്റെ പേരില്‍ ഏതെന്കിലും കുട്ടികള്‍ ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ?

കുതിരവട്ടന്‍ പറയുന്നത് :
-- നായര്‍ സമുദായത്തിനെതിരേ വിദ്വേഷം പരത്താനുള്ള തികച്ചും ബോധപൂര്വ്വമായ ശ്രമമായിരുന്നു ആ 23 കുട്ടികളുടെ പട്ടിക.

- - ഒരിടത്ത് നായര്‍ സമുദായത്തെ സവര്‍ണ്ണസമുദായമെന്നു മുദ്രകുത്തിയതിനു ശേഷം പിന്നീട് എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ട ഗതികേടുണ്ടായിരുന്നതും നായര്‍ സ്ത്രീകള്ക്ക് തന്നെയാണെന്ന് പറയുമ്പോള്‍ തോന്നാവുന്ന പരസ്പരവൈരുദ്ധ്യം...

സ്കൂളില്‍ പ്രവേശനം നേടി ഒരു കൊല്ലം കഴിഞ്ഞ് സ്കൂള്‍ പഠനം നിര്‍ത്തിയ നായന്മാരെ കുറിച്ചാണോ ഈ പട്ടിക വിദ്വേഷം വളര്‍ത്താന്‍ പോകുന്നത് ?

ആ പാഠഭാഗത്ത് എവിടെയാ സാറേ നായര്‍ സമുദായത്തെ സവര്‍ണ്ണസമുദായമെന്ന് മുദ്രകുത്തിയിരിക്കുന്നത് ?

പാഠഭാഗത്തെ താങ്കള്‍ ക്വോട്ടിയ ചോദ്യത്തിനു (നമ്പര്‍ 3) വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതല്‍ നായര്‍ ജാതിയിപ്പെട്ടവരായിരുന്നു എന്ന് ഉത്തരം വന്നാല്‍ എങ്ങനെയാണു നായര്‍ സമുദായത്തിനെതിരേ വിദ്വേഷം പരത്തുക ?

ആ പട്ടികയില്‍ ഒറ്റ നമ്പൂതിരി ഇല്ല, ഒറ്റ വര്‍മ്മയില്ല, ഒറ്റ മേനോനില്ല - കുതിരവട്ടന്‍ ജീയുടെ ലോജിക്കനുസരിച്ച് എന്താ ഇവരൊക്കെ ദളിതരാണെന്ന് വിചാരിച്ചോട്ടെ എന്നായിരിക്കണമല്ലൊ പാഠപുസ്തകം എഴുതിയവരുടെ “ദുരുദ്ദേശ്യം“ ?

ഈ ജാതിക്കാര്‍ക്കും നായരോട് വിദ്വേഷം പരക്കുമോ ?

(അക്കാലത്ത് അന്യജാതിക്കാര്രുമായി ഇടകലരേണ്ടി വരുമെന്ന് കരുതി ശൂദ്രരിലും മേലെയുള്ള ജാതികള്‍ സ്കൂളില്‍ പോയിരുന്നില്ല എന്നതാണു വാസ്തവം. പാഠഭാഗത്ത് ക്വോട്ടിയിരിക്കുന്ന ‘ജാതിസമത്വവാദം തിരുവിതാങ്കൂരില്‍’ എന്ന ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്റ്റിന്റെ പുസ്തകഥ്തില്‍ ഇത് വ്യക്ഥമാക്കുന്നുമുണ്ട്)

കു.വട്ടന്റെ അടുത്ത മൊഴി : "--- ഒരിടത്ത് നായര്‍ സമുദായത്തെ സവര്‍ണ്ണസമുദായമെന്നു മുദ്രകുത്തിയതിനു ശേഷം പിന്നീട് എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ട ഗതികേടുണ്ടായിരുന്നതും നായര്‍ സ്ത്രീകള്ക്ക് തന്നെയാണെന്ന് പറയുമ്പോള്‍ തോന്നാവുന്ന പരസ്പരവൈരുദ്ധ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്‍ ദേവകിനിലങ്ങോടിന്റെ ലേഖനത്തില്‍ 'നായര്‍ സ്ത്രീകളായിരുന്നു എച്ചിലിലയില്‍ ഭക്ഷണം കഴിച്ചിരുന്നത് ' എന്ന ഭാഗം ഒഴിവാക്കിയത്....


---എച്ചിലിലയില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ദളിതരാണെന്ന് ആരെന്കിലും വിചാരിക്കുന്നെന്കില്‍ വിചാരിച്ചോട്ടെ എന്നൊരു (ദുരു)ഉദ്ദേശം കൂടി ആ നായര്‍ സ്ത്രീകള്‍ എന്ന ഭാഗം ഒഴിവാക്കിയതിനു പിന്നില്‍ ഉണ്ടായിരുന്നു...
"

യാത്ര : കാട്ടിലും നാട്ടിലും - ഒരു അന്തര്‍ജനത്തിന്റെ അനുഭവസ്മരണകള്‍ എന്ന 'ഓര്‍മ്മപ്പുസ്തക'ത്തില്‍ നിന്നാണു ദേവകി നിലയങ്ങോടിന്റെ 'എച്ചില് ' എന്ന കുറിപ്പ് എടുത്തിരിക്കുന്നത്.

പാഠഭാഗത്ത് എത് ജാതിക്കാരാണ് അന്തര്‍ജനങ്ങളുടെ എച്ചിലിലയില്‍ ഉണ്ടിരുന്നത് എന്ന് കൃത്യമായി പറയുന്നില്ല. എന്നാല്‍ നിലയങ്ങോടിന്റെ പുസ്തകത്തില്‍ ആ ഭാഗം നോക്കുക :

"....അവസാനത്തെ പന്തി അന്തര്‍ജനങ്ങള്‍ക്കുള്ളതാണ്. അവരുടെ ഊണു കഴിഞ്ഞാല്‍ മാത്രം എച്ചില്ലിലകള്‍ എടുത്തു കളയുകയില്ല.ആ എച്ചിലിലകളില്‍ ഉണ്ണാനുള്ളവര്‍ തുണക്കാരികളായി വന്ന നായര്‍സ്ത്രീകളാണ്.
അന്തര്‍ജനങ്ങള്‍ക്ക് എവിടെ പോകാനും തുണക്കാരികള്‍ വേണം. ഏറ്റവുമടുത്ത കാവില്‍ പോകാനും മുമ്പില്‍ ഒരു തുണക്കാരി നടക്കണം.‘അയിത്ത’ജാതിക്കാരെ ഒച്ചയാട്ടി അകറ്റുകയാണു തുണക്കാരിയുടെ ഒരു ജോലി. കുട്ടികളെ എടുക്കലാണു വേറൊരു ജോലി. ഏതെങ്കിലും സന്ദര്‍ഭത്തില്‍ അയിത്തജാതിക്കാര്‍ വഴിയില്‍ വന്നു പെട്ടാല്‍ അവരോട് ഒരു വരവരച്ച് മാറിനില്‍ക്കാന്‍ തുണക്കാരി ആവശ്യപ്പെടും.തങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് ആ വരയിലേക്കുള്ള ദൂരമളന്ന് കുഞ്ഞാത്തോലിനു അശുദ്ധി ബാധിച്ചോ എന്ന് തുണക്കാരി തീരുമാനിക്കും.
അന്തര്‍ജനങ്ങളുടെ ഊണു കഴിയുമ്പോഴാണു ഈ തുണക്കാരികളെ ഉണ്ണാന്‍ വിളിക്കുക. അകത്തേയ്ക്ക് കടന്നാല്‍ അവരെ കാത്തിരിക്കുന്നത് ......... (ബാക്കിയുള്ള 3 ഖണ്ഡികയാണു പാഠപുസ്തകത്തില്‍ ടിന്റഡ് ബോക്സില്‍ നല്‍കിയിട്ടുള്ളത്)
[.....]
അന്തര്‍ജനങ്ങള്‍ക്കും ഈ എച്ചിലിലൂണു ദിനചര്യയുടെ ഭാഗമായിരുന്നു. നാലു ദിവസത്തെ വിവാഹ ചടങ്ങുകള്‍ക്കൊടുവില്‍ വരന്റെ എച്ചിലിലയില്‍ ഉണ്ണുന്നതോടെയാണു വധു ധര്‍മ്മപത്നിയായി അംഗീകരിക്കപ്പെടുന്നത്.....ഈ എച്ചിലിലൂണു പിന്നീട് സ്വാഭാവികമായും തുടരും...."

ഇതില്‍ നായര്‍ സ്ത്രീകളാണു എച്ചില് ഉണ്ണുന്നതെന്നത് ഒഴിവാക്കിയത് ദുരുദ്ദേശ്യത്തോടെയാണു ഒഴിവാക്കിയത് അല്ലേ ?

ചിരിച്ചിട്ട് വയറുളുക്കുമല്ലോഡേയ് ! ഭയങ്കര ഗൂഢാലോചന തന്നെല്ലേ ?

എച്ചിലില്‍ ഉണ്ണുന്നവര്‍ക്ക് പോലും തീണ്ടാന്‍ പാടില്ലാത്തതായി ഒരു വര്‍ഗ്ഗം ‘വര’ വരച്ച് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഭാഗം കൂടി ഒഴിവാക്കിപ്പോയല്ലോ ഊഉളമ്പാറേ. എന്തു ചെയ്യും. ?

മൊത്തത്തില്‍ ആ ഭാഗം അടിച്ച് വച്ചിരുന്നെങ്കില്‍ കുതിരവട്ടന്‍ എന്ത് പറയുമായിരുന്നു ?

‘അയിത്ത‘ജാതിക്കാര്‍ക്ക് നായരോട് വിദ്വേഷം തോന്നുവാന്‍ വേണ്ടി (“എച്ചിലു തിന്നാനെങ്കിലും പറ്റിയിരുന്നെങ്കില്‍“) ആണു അവര്‍ക്ക് എച്ചിലു കിട്ടിയിരുന്നു എന്ന് അടിച്ച് വച്ചതെന്നോ ??

ഉലകം മുഴുവന്‍ ചുറ്റിക്കണ്ടാലും മനസ്സിന്റെ ആഴങ്ങളില്‍ ജാത്യഭിമാനം എന്ന അശ്ലീലം കൊണ്ടു നടക്കുന്നവര്‍ക്ക് ഈ പാഠം ജാതിസ്പര്‍ദ്ധ ഉണ്ടാക്കാനാണെന്നൊക്കെ തോന്നും. പ്രത്യേകിച്ച് വിദ്യാഭ്യാസ/തൊഴില്‍ സംവരണങ്ങളെ ‘പ്രതിവിവേചനം’എന്ന ഉഡായ്പ്പും കൊണ്ട് നേരിടാന്‍ ചില ടീമുകള്‍ കച്ചകെട്ടിയ്യിറങ്ങുമ്പോള്‍ - ജാതിശ്രേണി എങ്ങനെയായിരുന്നുവെന്നും അതില്‍ പെട്ട് വികസനം മുരടിച്ച തലമുറകള്‍ എത്രയായിരുന്നുവെന്നും കുട്ടികള്‍ അറിയരുത് എന്ന് നിര്‍ബന്ധമുള്ളത് അങ്ങനെയുള്ളവര്‍ക്കാണല്ലോ.

ഓഫ് : നായരട ഒറിജിനല്‍ ചരിത്രം അടിച്ചു വച്ചാല്‍ അത് എഴാം തരത്തിലു മാത്രമല്ല യൂണീവേഴ്സിറ്റിയില്‍ പോലും പഠിപ്പിക്കാന്‍ സെന്‍സറിംഗ് വേണ്ടി വരും. അത്ര വിശ്ശേഷാണേയ് വെടിപ്പുര ചരിതം. കൂടുതല്‍ പറഞ്ഞാല്‍... വേണ്ട പല്ലിടകുത്തി നാറ്റിക്കുന്നതെന്തിനു.

Mr. K# said...

കൂള്‍ഡൌണ്‍ മിസ് സംഗതിപ്രിയ കൂള്‍ഡൌണ്‍ :-)

പക്ഷേ അത് നായന്മാര്‍ക്കെതിരേയുള്ള വിദ്വേഷം പരത്തലാണ് എന്ന് ഗണിച്ചെടുക്കാന്‍ ചില്ലറ ജാതിചിന്തയൊന്നും പോരാ അമ്പോ !

ചേച്ച്യേയ്, കാര്യം പറയുമ്പോ എന്തെന്കിലും ലേബലന്കട് നെറ്റിയിലങ്ങ്ട് ഒട്ടിച്ചോണം. പിന്നെ 'സംഗതി'കളൊക്കെ എളുപ്പായല്ലോ. എന്തായാലും താന്കളെഴുതിയ ഒന്നരപ്പുറം മൈക്രോസ്കോപ്പ് വച്ച് അരിച്ച് പെറുക്കി. ഞാന്‍ ഉന്നയിച്ച ആരോപണത്തെ ഖണ്ഡിക്കാന്‍ തക്ക എന്തെന്കിലും എഴുതിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി.

ഒരു ചോദ്യം കിട്ടി വിഷയത്തെ സംബന്ധിച്ചത്.
"ആ പാഠഭാഗത്ത് എവിടെയാ സാറേ നായര്‍ സമുദായത്തെ സവര്‍ണ്ണസമുദായമെന്ന് മുദ്രകുത്തിയിരിക്കുന്നത് ?"

ഉത്തരം.
താന്കളുടെ വാക്കുകള്‍ - "23 കുട്ടികളുടെ ആ ലിസ്റ്റ് 1924ലെ ഭൂമിമലയാളത്തിന്റെ കാനേഷുമാരിയല്ല എന്ന് ഏത് ഊളമ്പാറയ്ക്കും മനസ്സിലാവും. "
എന്നിട്ടോ ആ 23 കുട്ടികളുടെ ലിസ്റ്റ് കാണിച്ച് ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍
1. വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതല്‍ ഏതു ജാതിയിപ്പെട്ടവരായിരുന്നു? - ഉത്തരം: നായര്
2. ജാതീയ വിവേചനത്തിന്റെ പേരില്‍ ഏതെന്കിലും കുട്ടികള്‍ ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ? - ഉത്തരം ഇല്ല എന്നായാലും ഉണ്ട് എന്നായാലും അന്ന് നിലവില്‍ നിന്നിരുന്ന ജാതീയ വിവേചനത്തിന്റെ ഫലമായാണ്‌ ഫലമായാണ്‌ നായര്‍ കുട്ടികള്‍ കൂടുതലായി സ്കൂളില്‍ പഠിച്ചിരുന്നതെന്ന്. കൃത്യമായി പറഞ്ഞാല്‍ സവര്ണ്ണസമുദായമെന്നല്ല, ജാതീയവിവേചനം നടത്തിയിരുന്നവര്‍ എന്നാണ്‌ മുദ്രകുത്തിയത് . അത് ശരിയോ തെറ്റോ ആകട്ടെ. ഈ ചിന്ത കുട്ടിയുടെ തലയില്‍ അടിച്ചേല്പ്പിക്കാന്‍ ഇത്രയും ഡാറ്റ പോര. താന്കള്‍ പറഞ്ഞ ഊളമ്പാറക്കാരനെക്കൊണ്ടോ അല്ലെന്കില്‍ പാര്ട്ടി വരാന്തയിലിരുന്ന് കഞ്ചാവടിച്ച് വളര്ന്ന (ഇത് പാര്ട്ടി വിട്ടു പോന്ന ഒരു മൂത്ത സഖാവ് പറഞ്ഞത്) ബുദ്ധിജീവികളെക്കൊണ്ടോ പുസ്തകം എഴുതിക്കുമ്പോള്‍ പറഞ്ഞ കാര്യം സ്ഥാപിക്കാനുള്ളത്രയും ഡാറ്റ കൂടി കുത്തിനിറക്കാനുള്ള മാന്യതയോ സാമാന്യബോധമോ കാണിക്കണം.

ജാതീയവിവേചനം നടത്തിയിരുന്ന നായരെ വിവരിച്ചിരിക്കുന്നത് 14 ആം പേജില്‍ . 'എച്ചില്' എന്ന ലേഖനമാകട്ടെ 15 ആം പേജിലും (പേജ് നമ്പര്‍ പിഡിഫിലെ ആണേ). അടുത്തടുത്ത പേജില്‍, ഒന്നില്‍ നായരെ ജാതീയവിവേചനം നടത്തിയിരുന്നവന്‍ എന്ന് മുദ്രകുത്തിയതിനു ശേഷം തൊട്ടടുത്ത പേജില്‍ ചാണകം പുരണ്ട എച്ചിലിലയില്‍ നിന്നു ഭക്ഷണം കഴിക്കേണ്ടി വന്ന ഗതികേടും അവര്ക്ക് തന്നെയാണെന്ന് പറയുമ്പോഴുള്ള പരസ്പര വൈരുദ്ധ്യം ഒഴിവാക്കാന്‍ വേണ്ടിയാണ്‍ ആ ഭാഗം മനപ്പൂര്വ്വം വിട്ടുകളഞ്ഞത് എന്നാണ്‌ എന്റെ ആരോപണം. താന്കളുടെ അടുത്ത കമന്റില്‍ ഈ ആരോപണത്തെ കാര്യകാരണസഹിതം ഖണ്ഡിക്കുമെന്ന് വിശ്വസിക്കുന്നു (വിവരക്കേടും അവഹേളനവുമല്ല ഒരു കമ്മ്യൂണിസ്റ്റുസഹയാത്രികനില്‍ നിന്നും 'എപ്പോഴും' പ്രതീക്ഷിക്കുന്നത് എന്ന് വിവക്ഷ). ജാതിതിരിച്ച് ഒരു വിഭാഗത്തിന്റെ രക്ഷകരായി സ്വയം അവരോധിക്കാന്‍ പാഠപുസ്തകത്തിലൂടെ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ നായര്‍ വിദ്യാര്ത്ഥിയെ ജാതീയവിവേചനക്കാരന്‍ എന്ന് സഹപാഠികളുടെ ഇടയില്‍ മുദ്രകുത്താന്‍ ഇടയാക്കുന്ന ഈ പാഠഭാഗം എന്ന് സാമാന്യബോധമുള്ള ആര്ക്കും മനസ്സിലാവും മാഷേ. അതിനെത്ര പുകമറ ഉണ്ടാക്കിയിട്ടും കാര്യമില്ല.


ഓഫ്:
1. സഖാക്കളുടെ ലേബലൊട്ടിക്കലും തെറിവിളിയും ഒരു പാട് കണ്ടവനാണേയ്. ഇങ്ങോട്ട് ചിലവാകില്ല. :-)
2. പ്രകോപനം സൃഷ്ടിച്ചു വിഷയം മാറ്റാനാണെന്കില്‍ ആ പരിപാടി വേറെ വല്ലവരുടെയും അടുത്ത് ഇറക്കിയാല്‍ മതി.
3. പുസ്തകം പോലും കാണാതെയാണ്‌ പല സഖാക്കളും ഉഡായിപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്ന പൂച്ച് പുറത്തായതിന്റെ വിഷമമാണെന്കില്‍, ആ സഖാവിന്‍ പുസ്തകം അയച്ചു കൊടുത്തിട്ടുണ്ട്. വായിച്ചിട്ടു വരട്ടെ.
4. ചരിത്രം കുഴിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലായി, നിങ്ങള്‍ കുഴിക്കും മറ്റുള്ളവരും കുഴിക്കും, അപ്പൊ താന്‍ ഏറ്റവും ആദ്യം വളരെ അധികം വിഷമത്തോടെ പറഞ്ഞ കാര്യം "സംഘപരിവാരത്തോഴനും കാതൊലിക്കാ സ്പീക്കറും മുക്രിയുമൊക്കെ" ഒന്നിച്ച് നില്ക്കില്ല. തമ്മിലടിക്കും. അപ്പൊ നിനക്കൊക്കെ വളരാനുള്ള വളക്കൂറുള്ള മണ്ണായി. I am not picking your bait. താന്‍ കുഴിക്കെടോ :-)

ജിവി/JiVi said...

വിവാ‍ദം കൊടുമ്പിരിക്കൊണ്ട സമയത്ത് വായിച്ചതിന്റെ ഓര്‍മ്മയില്‍നിന്നുള്ള വളരെ ഇന്‍സ്റ്റന്റ് ആയ പ്രതികരണത്തില്‍ പിടിച്ചാണ് കുതിരവട്ടന്‍ എന്റെ പൂച്ച് കണ്ടുപിടിച്ചുകളഞ്ഞത്.

നായര്‍ വിദ്വേഷം വളര്‍ത്തുന്നതാണ് പാഠഭാഗങ്ങള്‍ എന്നത് പുതിയ കണ്ടുപിടത്തമായതുകൊണ്ട് ആ ഒരു ആസ്പെക്റ്റില്‍ കാര്യങ്ങള്‍ ഓര്‍മ്മിച്ച് വച്ചിരുന്നില്ല. മുഴുവന്‍ ലേഖനം വായിച്ചിട്ടുമില്ല എന്ന് ഞാന്‍ സമ്മതിച്ചതാണല്ലോ. കുതിരവട്ടന്‍ എഴുതിയത് വായിച്ചപ്പോള്‍ എനിക്ക് തൊന്നിയത് ആ ലേഖനത്തില്‍ നിന്നും നായര്‍ സ്ത്രീകള്‍ എന്ന പദം മാത്രം മുറിച്ച് മാറ്റി എന്നാണ്. സംഭവം എന്താണെന്നോ?

നായര്‍ സ്ത്രീകള്‍ എച്ചിലിലയില്‍ ഭക്ഷണം കഴിച്ചിരുന്നു. എവിടെ? നമ്പൂതിരി വീടുകളില്‍. മറ്റുള്ളവര്‍ അവര്‍ വരയ്ക്കുന്ന വരക്കിപ്പുറം വരാന്‍ പാടില്ലാത്തവര്‍.

ലേഖനം അവസാനിക്കുന്നത് ഇങ്ങനെ, ഇയടുത്ത് ദളിതരുടെ അനുഭങ്ങള്‍ വായിച്ചപ്പോള്‍ ഇത്തരം ആചാരങ്ങള്‍ ഇപ്പൊഴും നിലവിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.

പാഠപുസ്തകം ചോദിച്ചിരിക്കുന്നത് ഇത്തരം ആചാരങ്ങള്‍ നിങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നോ എന്ന്. ഉണ്ടോ എന്നല്ല. സത്യത്തില്‍ ആ ലേഖനത്തിലുള്ള ദളിതരുടെ പീഡിത ജീവിതം ഒട്ടും പ്രതിഫലിപ്പിക്കാത്ത രീതിയിലാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. എന്നിട്ടും കുതിരവട്ടന്റെ ജാതിചിന്ത പോയത് നായര്‍ക്കെതിരെ താണജാതിക്കാര്‍ക്ക് വിദ്വേഷമുണ്ടാക്കുന്നു എന്ന്.

“ജിവി മാഷ് ഈ പറയുന്ന പുസ്തകം കണ്ടിട്ടു തന്നെയാണോ സംസാരം? ആ ലിസ്റ്റിലുള്ള ആശാരിയായ വിദ്യാര്ത്ഥിയുടെ പേരൊന്ന് പറയാമോ?“

തട്ടാന്‍ എന്നത് ആശാരി ആയിപ്പൊയി, ഓര്‍മ്മയില്‍നിന്നും എടുത്തെഴുതിയപ്പോള്‍. ജാതിചിന്ത അല്‍പ്പം കുറവായതുകൊണ്ട് തട്ടാനും ആശാരിയും നായരും നമ്പൂരിയും നസ്രാണിയും എല്ലാ‍ം എനിക്ക് ഒരുപോലെയാണ്. ഇതുപോലെ ജാതിചിന്ത കൂടിയവരോട് തര്‍ക്കിക്കുമ്പോള്‍ മാത്രമാണ് ഇവരെയൊക്കെ വേര്‍തിരിച്ച് വെക്കുന്നത്. കാര്യം ഇത്രയേയുള്ളൂ- താണജാതിക്കാരും കൂടി ഉള്‍പ്പെട്ടതാണ് ഈ ലിസ്റ്റ്. മുസ്ലീംകള്‍ ഒരാള്‍ പോലും ഇല്ലാത്തതും.

“മുസ്ലീം എന്ന പേരില്‍ ഒരു ജാതി ഉണ്ടോ?“

ഹൊ!! സാങ്കേതിക അര്‍ത്ഥങ്ങള്‍ തേടിയുള്ള യാത്ര! അതിന് ഞാനില്ല. തല്‍ക്കാലം പാഠപുസ്തകം മാത്രം.

ജിവി/JiVi said...

“വണ്‍സ് അപ്പോണെ ടൈം, ഓള്‍ ദ ഡേ രാമായണം വായിച്ചിട്ട് മിസിസ് സീത ആരാണെന്ന് ചോദിച്ചപ്പോ മിസ്റ്റെര്‍ ശ്രീ രാ‍മന്റെ പഴയ ഗേള്‍ഫ്രണ്ടാണെന്ന് പറഞ്ഞത് പോലെ“

സാജന്‍/sajan,

ഓള്‍ ദ ഡേ രാമായണം മുഴുവന്‍ വായിച്ചിട്ട് ഈ ചോദ്യം ചോദിച്ചാല്‍ അമ്പരപ്പുണ്ടാകും. ഓള്‍ ദ ഡേ രാമായണം, രാമന്‍, സീത എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നിട്ട് കേട്ടിരുന്നവര്‍ ഈ ചോദ്യം ചോദിച്ചില്ലെങ്കിലാണ് അമ്പരക്കേണ്ടത്.

ജിവി/JiVi said...

"ഭഗത്തിന്റെ കാര്യത്തിലെ തെറ്റിധാരണയെങ്കിലും മാറി എന്നു കരുതുന്നു."

സാജന്‍,

ഭഗത്തിന്റെ ഗതിയെക്കുറിച്ച് ശരിയായ ധാരണയാണ് എനിക്കുണ്ടായിരുന്നത്. ഇപ്പൊഴും അത് അങ്ങനെതന്നെ. താങ്കളുടെ തെറ്റിദ്ധാരണ ഞാനായിട്ട് മാറ്റുന്നില്ല. കാര്യം ആ തെറ്റിദ്ധാരണയില്‍ താങ്കള്‍ സമാധാനം കണ്ടെത്തുന്നുവല്ലോ. ചിലപ്പോള്‍ അങ്ങനെയാണ്. തെറ്റിദ്ധാരണകള്‍ ഗുണം ചെയ്തെന്നിരിക്കും.

സാജന്‍| SAJAN said...

ജിവി താങ്കളോട് എന്താ എഴുതേണ്ടത് എന്ന് എനിക്കൊരു ഊഹവും ഇല്ല. കാരണം എന്തെഴുതിയാലും അംഗീകരിക്കാത്തവരോട് പിന്നെ എന്താ പറയുക?
ഇത് 141 മത്തെ കമന്റാണെന്ന് അറിയുമല്ലൊ അല്ലേ?
ഈ കമന്റുകള്‍ എല്ലാം ഒരു വീഡിയോയേം ഒരു പോസ്റ്റിനേയും ബേസ് ചെയ്താണ് വന്നതും എന്ന് താങ്കള്‍ക്കറിയുമല്ലൊ അല്ലേ?
ദയവായി ആ പോസ്റ്റ് ഒന്നൂടെ വായിക്കുകയും കഴിയുമെങ്കില്‍ ആ വീഡിയോ കാണുകയും ചെയ്യൂ
രാമായണം ഇവിടെ വായിക്കുകയായിരുന്നോ, അതോ സീരിയല്‍ ആയികാണിക്കുകയായിരുന്നോ എന്ന് അപ്പോള്‍ മനസ്സിലാവും , അതെ ഇത്രയും ഒക്കെ എഴുതുമ്പോള്‍ ഒരു പോയിന്റെങ്കിലും താങ്കള്‍ക്ക് പിടിച്ചു തൂങ്ങാന്‍ അതില്‍ നിന്നു കിട്ടിയില്ലെങ്കില്‍ നമ്മളൊക്കെ പിന്നെ മനുഷ്യരാവുന്നതെങ്ങനെ? ഇനി കുതിരവട്ടനോട് പറഞ്ഞതുപോലെ പുസ്തകം വായിച്ചിട്ട് ഇപ്പൊ ഒക്കെയും മറന്നു പോയതാണ് , ഇത്തരം ജാതി, മത കാര്യങ്ങള്‍ ഒന്നും ഞാന്‍ ഇങ്ങനെ ഓര്‍ത്തിരിക്കാറില്ല എന്ന് പറയാനാണോ എങ്കില്‍ ബെസ്റ്റ്! ഒന്നുകൂടെ എഴുതട്ടെ അത്രയും ലിസ്റ്റ് വിശദമായി ഓര്‍ത്തിരിക്കാന്‍ ഞങ്ങളാരും തന്നെ അമാനുഷരല്ല സഖാവെ എഴുതുന്നത് വസ്തു നിഷ്ടമായി ഇരിക്കണമെന്നൊരു നിര്‍ബന്ധമുള്ളത് കൊണ്ട് എന്താ എഴുതാന്‍ പോകുന്നതെന്നും അതില്‍ എന്തുമാത്രം വാസ്തവം ഉണ്ടെന്നും ഒന്ന് ഡബിള്‍ ചെക്ക് ചെയ്യും അത്ര തന്നെ:) കുതിരവട്ടന്‍ ബാക്കിക്കു മറുപടി എഴുതും എന്നുള്ളാത് കൊണ്ട് ഞാന്‍ എഴുതുന്നില്ല,ഇനിയും കാണാം:)

ജിവി/JiVi said...

"ഇനി കുതിരവട്ടനോട് പറഞ്ഞതുപോലെ പുസ്തകം വായിച്ചിട്ട് ഇപ്പൊ ഒക്കെയും മറന്നു പോയതാണ് , ഇത്തരം ജാതി, മത കാര്യങ്ങള്‍ ഒന്നും ഞാന്‍ ഇങ്ങനെ ഓര്‍ത്തിരിക്കാറില്ല എന്ന് പറയാനാണോ എങ്കില്‍ ബെസ്റ്റ്!"

സാജന്‍,

ലിസ്റ്റിലുള്ളത് ആശാരിയായാലും തട്ടാനായാലും എന്റെ വാദത്തെ അത് ബാധിക്കുന്നില്ല, സുഹൃത്തേ, നോണ്‍ ഇഷ്യൂസില്‍ പിടിച്ച് കേറാതെ.

ഈ പാഠഭാഗത്ത് മതത്തെ അല്ലെങ്കില്‍ അതിന്റെ ദര്‍ശനങ്ങളെ അപഹസിക്കുന്ന / നിരാകരിക്കുന്ന എന്താണുള്ളതെന്ന് ഇപ്പൊഴും വ്യക്തമാക്കിയിട്ടില്ല. മതാനുഷ്ഠാനങ്ങളെ, പ്രാര്‍ത്ഥനകളെ, പൌരൊഹിത്യ പ്രവണതകളെ നിരാകരിക്കുന്നു എന്നാണെങ്കില്‍ അത്തരം പാഠഭാഗങ്ങള്‍ എപ്പൊഴും ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയുട്ടുണ്ട്.(അങ്ങനെയും ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല, വാദത്തിനുവേണ്ടി അംഗീകരിച്ച് ഞാന്‍ മറുവാദം ഉന്നയിക്കുന്നു)

Mr. K# said...

കംപ്ലീറ്റ് ഓഫ് ജിവി ക്ക്
----------------------
1. "വിവാ‍ദം കൊടുമ്പിരിക്കൊണ്ട സമയത്ത് വായിച്ചതിന്റെ ഓര്‍മ്മയില്‍നിന്നുള്ള വളരെ ഇന്‍സ്റ്റന്റ് ആയ പ്രതികരണത്തില്‍ പിടിച്ചാണ് കുതിരവട്ടന്‍ എന്റെ പൂച്ച് കണ്ടുപിടിച്ചുകളഞ്ഞത്."

ഓര്മ്മ വളരെ മോശമാണെന്ന് തോന്നുന്നു ജിവി മാഷേ. ഒന്നു കൂടി വായിച്ചിട്ടു മതിയായിരുന്നല്ലോ പ്രതികരണങ്ങള്‍. ഇല്ലെന്കില്‍ ഇത്ര നേരവും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ടവരെ കളിയാക്കുന്നതു പോലെയാവില്ലേ പുസ്തത്തിലുള്ളത് എന്താണെന്ന് യാതൊരു ബോധ്യവുമില്ലാതെ ഓരോന്നു വിളിച്ചു പറഞ്ഞാല്‍.

2. "ആ ലേഖനത്തിലുള്ള ദളിതരുടെ പീഡിത ജീവിതം ഒട്ടും പ്രതിഫലിപ്പിക്കാത്ത രീതിയിലാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്."

നായരെന്നാ മാഷേ ദളിതനായേ? പുസ്തകം അയച്ചു തന്നാലും വായിക്കില്ലെന്ന് വാശി പിടിച്ചാല്‍ എന്താ ചെയ്യാ മാഷേ? ഈശ്വരോ രക്ഷതു.

3. "തട്ടാന്‍ എന്നത് ആശാരി ആയിപ്പൊയി, ഓര്‍മ്മയില്‍നിന്നും എടുത്തെഴുതിയപ്പോള്‍. ജാതിചിന്ത അല്‍പ്പം കുറവായതുകൊണ്ട് തട്ടാനും ആശാരിയും നായരും നമ്പൂരിയും നസ്രാണിയും എല്ലാ‍ം എനിക്ക് ഒരുപോലെയാണ്.
ഇതുപോലെ ജാതിചിന്ത കൂടിയവരോട് തര്‍ക്കിക്കുമ്പോള്‍ മാത്രമാണ് ഇവരെയൊക്കെ വേര്‍തിരിച്ച് വെക്കുന്നത്. കാര്യം ഇത്രയേയുള്ളൂ- താണജാതിക്കാരും കൂടി ഉള്‍പ്പെട്ടതാണ് ഈ ലിസ്റ്റ്. മുസ്ലീംകള്‍ ഒരാള്‍ പോലും ഇല്ലാത്തതും."

ജിവിമാഷോട് അല്പം മുമ്പ് ഈ ഞാന്‍ തന്നെ പറഞ്ഞതാണ്‍ ഇത് - "അല്ലെന്കില്‍ തന്നെ എന്തിനാ ജിവി മാഷേ ഈ ജാതിക്കളി? വിട്ടുകളഞ്ഞു കൂടേ? ചരിത്രം കുഴിച്ചെടുത്ത് കുട്ടികളില്‍ ചെറുപ്രായത്തില്‍ വിദ്വേഷം വളര്ത്തണോ? ജാതി തിരിച്ച് ചില സമുദായങ്ങളുടെ രക്ഷകരായി സ്വയം അവരോധിക്കാനുള്ള ശ്രമം കൊള്ളാം. പക്ഷേ കൊച്ചു കുട്ടികളുടെ മസ്തിഷ്കത്തില്‍ തന്നെ വേണോ വിഷം കുത്തിവയ്ക്കല്‍?"
ഇപ്പോ ആര്ക്കായി ജാതിചിന്ത? എനിക്ക് അല്ലേ? :-)

മാഷിനു യാതൊരു ജാതിചിന്തയുമില്ല. സമ്മതിച്ചു. എന്നിട്ട് ഈ ചോദ്യം "വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതല്‍ ഏതു ജാതിയിപ്പെട്ടവരായിരുന്നു?" കണ്ടപ്പോള്‍ മാഷിനു എന്തു തോന്നി?
എനിക്ക് തോന്നിയത് പച്ചയായ #¤&&#തരം എന്നാണ്‌. ജാതി ചിന്തയില്ലാത്ത മാഷിനു തോന്നിയത് എന്താണെന്ന് പറയാന്‍ അപേക്ഷ. ചോദ്യങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം.

4. “മുസ്ലീം എന്ന പേരില്‍ ഒരു ജാതി ഉണ്ടോ?“ ഹൊ!! സാങ്കേതിക അര്‍ത്ഥങ്ങള്‍ തേടിയുള്ള യാത്ര! അതിന് ഞാനില്ല. തല്‍ക്കാലം പാഠപുസ്തകം മാത്രം.

മാഷു പറഞ്ഞ ക്രൃത്യമായ വാചകം ഇതാണ്‌ - "ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശത്തുനിന്ന് ഒരു മുസ്ലീം കുട്ടിപോലും ഇല്ല. അതിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ് പറയുന്നത്. ലിസ്റ്റില്‍ തീയ്യനും ആശാരിയും ഉണ്ടുതാനും."
ഇതു പച്ചനുണയല്ലേ മാഷേ? ചോദ്യങ്ങള്‍ ഞാന്‍ തന്നതിനു ശേഷവും ന്യായീകരിക്കാന്‍ വരുന്നതിനുള്ള തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. ചോദ്യങ്ങള്‍ മുഴുവന്‍ ജാതിയെക്കുറിച്ചല്ലേ?

ജിവി/JiVi said...

“നായരെന്നാ മാഷേ ദളിതനായേ? പുസ്തകം അയച്ചു തന്നാലും വായിക്കില്ലെന്ന് വാശി പിടിച്ചാല്‍ എന്താ ചെയ്യാ മാഷേ? ഈശ്വരോ രക്ഷതു.“

കഷ്ടം!! നായരുടെതുവരെയുള്ള ജീവിതമാണ് ലേഖനത്തില്‍ പറയുന്നത്. അതിലും കീഴ്ജാതിക്കേരുടെത് അതിലും കഷ്ട ജീവിതമെന്ന് ലേഖനത്തില്‍ പറയുന്നു. പണ്ട് നായര്‍സ്ത്രീകള്‍ തന്റെ വീട്ടില്‍ എച്ചിലിലയില്‍ കഴിച്ചിരുന്നതുപോലുള്ള അനുഭവങ്ങള്‍ ദളിതര്‍ക്ക് ഇന്നും ഉണ്ടാകുന്നതായി അവര്‍ വായിച്ചതായും പറയുന്നു. അതൊന്നും പാഠപുസ്തകത്തില്‍ വന്നിട്ടില്ലല്ലോ? തങ്ങളുടെ നാട്ടില്‍ പണ്ട് ഇത്തരം ദുരാചാരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷിച്ച് കണ്ടെത്താനും പറയുന്നു. അക്കൂട്ടത്തില്‍ നായന്മാര്‍ അനുഭവിച്ചത് വരില്ല എന്നുണ്ടോ. ചുരുങ്ങിയത് താങ്കളെപ്പോലുള്ള നായന്മാര്‍ക്കെങ്കിലും അപ്പനപ്പൂന്മാര്‍ അനുഭവിച്ചിരുന്നത് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാമല്ലോ. വിദ്വേഷം അലിഞ്ഞില്ലാതായി അശ്രുബാഷ്പങ്ങളുമായി അവര്‍ നിങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്...പൂര്‍വ്വാധികം സൌഹാര്‍ദ്ദത്തോടെ കഴിയാമല്ലോ സര്‍.

തട്ടാന്‍ ആശാരിയായത് ഒരു നോണ്‍ ഇഷ്യൂ. അതില്‍ കച്ചിത്തുരുമ്പ് കണ്ടെത്തി വഴിമാറ്റാനാണെങ്കില്‍ ആ വഴിയേ ഞാനില്ല.

മുസ്ലീം ഒരു ‘ജാതി’ അല്ലാത്തതുകൊണ്ട്, ഈ ലിസ്റ്റും പാഠവും ഹിന്ദുക്കള്‍ക്കിടയിലെ ജാതിവ്യവസ്ഥയെ മാത്രം അഡ്ഡ്രെസ്സ് ചെയ്യുന്ന ഒന്നാണെന്നാണോ താങ്കള്‍ പറയുന്നത്? കഷ്ടം. പൂക്കോട്ടൂര്‍ തന്നെ പറയുന്നത് ഇങ്ങനെ:

“അതിനുശേഷം 1924ല്‍ പന്തള്ളൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു പട്ടിക കൊടുത്തിരിയ്ക്കുന്നു. ഈ പട്ടികയില്‍ 23 പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ഒറ്റ മുശ്സ്ലീമില്ല. മുസ്ലീം സമുദായം അന്നു വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനാണൊ എന്തോ അറിയില്ല.“

നായര്‍ക്ക് ഇതില്‍ നായര്‍വിദ്വേഷവും മുസ്ലീമിന് മുസ്ലീം വിരുദ്ധവും. നിങ്ങളുടെയൊക്കെ ഇടുങ്ങിയ ജാതിചിന്തകളെ പോറലേല്‍പ്പിക്കാതെയുള്ള നായര്‍-ഈഴവ-മുസ്ലീം-ക്രൈസ്തവ കരിക്കുലം ഇനി വേണ്ടെന്നുതന്നെയാണ് ഇന്നാട്ടിലെ ജനം പറഞ്ഞത്. ജനിക്കുന്നതിനുമുമ്പേ ഈ ജാതികളിലും മതങ്ങളിലും പെട്ടുപോയ ദൌര്‍ഭാഗ്യവാന്മാരാണ് അവര്‍.

sajan jcb said...

ജാതി ചോദിക്കരുത് പറയരുത് എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.... പക്ഷേ പാഠപുസ്തകത്തില്‍ ജാതി തിരിച്ചുള്ള പട്ടിക, പോരാത്തതിനു് ഓരോ ജാതിയിലും എത്രയെത്ര പേര്‍ വീതം ഉണ്ടെന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കണം, അതു പോരാഞ്ഞിട്ടു ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടോന്ന് പരിശോദിക്കണം... അതായത് ചുറ്റുമുള്ള ഓരോ സുഹൃത്തിന്റേയും ജാതി ആദ്യം ചോദിച്ചറിയണം... കേരളത്തിലുള്ള ഏതേങ്കിലും ജാതിയില്‍പ്പെട്ടവര്‍ (ആയതിലേക്ക് കേരളത്തില്‍ ഉള്ള സകല ജാതിയെ കുറിച്ചും വ്യക്തമായ ധാരണ വേണം) ക്ലാസില്‍ മിസ്സായിട്ടുണ്ടോന്നു പരിശോധിക്കണം.

അതായത് ഒരോരുത്തരും അവനവന്റെ മാത്രമല്ല കൂട്ടുക്കാരന്റേയും ജാതി അറിഞ്ഞിരിക്കണം... (എപ്പോഴേങ്കിലും ആവശ്യമുണ്ടെങ്കില്‍ തിരഞ്ഞെടുത്തു കഴുത്തറക്കാമല്ലോ... ആയതിലേക്ക് ഇപ്പോഴേയൊരു പരിശീലനപ്രശ്നം വളരെ നല്ലതാണ്).

എന്നിട്ട് ഇങ്ങനെയൊരു പാഠഭാഗത്തില്‍ തെറ്റുണ്ടെന്നു ചൂണ്ടികാട്ടുന്നവരൊക്കെ പുസ്തക വിരുദ്ധര്‍, വിവരദോഷികള്‍, മതമൗലികവാദികള്‍....!!!

സന്തോഷമായി ഗോപിയേട്ടാ... സന്തോഷമായി.

Mr. K# said...

1. "ചുരുങ്ങിയത് താങ്കളെപ്പോലുള്ള നായന്മാര്‍ക്കെങ്കിലും അപ്പനപ്പൂന്മാര്‍ അനുഭവിച്ചിരുന്നത് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാമല്ലോ. വിദ്വേഷം അലിഞ്ഞില്ലാതായി അശ്രുബാഷ്പങ്ങളുമായി അവര്‍ നിങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്...പൂര്‍വ്വാധികം സൌഹാര്‍ദ്ദത്തോടെ കഴിയാമല്ലോ സര്‍."

മിസ്റ്റര്‍ ജിവി. താന്കള്‍ എന്തടിസ്ഥാനത്തിലാണ്‌ എന്നെ നായര്‍ എന്ന് വിളിച്ചത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. വെറുതേ ഊഹിക്കല്ലേ :-)

2. "കഷ്ടം!! നായരുടെതുവരെയുള്ള ജീവിതമാണ് ലേഖനത്തില്‍ പറയുന്നത്. അതിലും കീഴ്ജാതിക്കേരുടെത് അതിലും കഷ്ട ജീവിതമെന്ന് ലേഖനത്തില്‍ പറയുന്നു. പണ്ട് നായര്‍സ്ത്രീകള്‍ തന്റെ വീട്ടില്‍ എച്ചിലിലയില്‍ കഴിച്ചിരുന്നതുപോലുള്ള അനുഭവങ്ങള്‍ ദളിതര്‍ക്ക് ഇന്നും ഉണ്ടാകുന്നതായി അവര്‍ വായിച്ചതായും പറയുന്നു."

ലേഖനത്തെക്കുറിച്ച് ആര്ക്കും തര്ക്കമില്ലല്ലോ മാഷേ. പക്ഷേ, പാഠപുസ്തകത്തില്‍ അത് ആരെക്കുറിച്ചാണ്‌ എന്നത് മനപ്പൂര്വ്വം വിട്ടുകളഞ്ഞു എന്നല്ലേ ഞാന്‍ പറഞ്ഞത്. വിട്ടുകളയാന്‍ കാരണവും ഞാന്‍ പറഞ്ഞിരുന്നു. ഇനിയെന്തായാലും അതൊരിക്കല്‍ കൂടി വിശദീകരിക്കാന്‍ പരിപാടിയില്ല. രണ്ടൊ മൂന്നോ പ്രാവശ്യം അതു പറഞ്ഞു കഴിഞ്ഞു.

ഞാന്‍ മാഷിന്റെ നാട്ടില്‍ 'ജിവി പെറ്റമ്മയെ തൊഴിച്ചവനാണ്‌' എന്ന് പലസ്ഥലത്തും ബോര്ഡ് വച്ചാല്‍ മാഷെന്തു പറയും. ആരെന്കിലും ചോദിക്കാന്‍ വന്നാല്‍ പറയാം അതെന്റെ ലേഖനത്തില്‍ നിന്നാണ്‌. ലേഖനത്തില്‍ ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് അമ്മയുടെ വയറ്റില്‍ കുഞ്ഞായി കിടക്കുമ്പോഴാണ്‌ ജിവി അമ്മയെ തൊഴിച്ചതെന്ന്‌‌. അല്ലേ?

3. "നിങ്ങളുടെയൊക്കെ ഇടുങ്ങിയ ജാതിചിന്തകളെ പോറലേല്‍പ്പിക്കാതെയുള്ള നായര്‍-ഈഴവ-മുസ്ലീം-ക്രൈസ്തവ കരിക്കുലം ഇനി വേണ്ടെന്നുതന്നെയാണ് ഇന്നാട്ടിലെ ജനം പറഞ്ഞത്."

ജിവി മാഷേ, എന്റെ ജാതിചിന്ത വളരെ ഇടുങ്ങിയതാണ്‌. അതു കൊണ്ടാണ്‌ ഈ ചോദ്യം - വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതലും ഏതു ജാതിയിപ്പെട്ടവരായിരുന്നു? - കണ്ടപ്പോള്‍ ആ ചോദ്യം എഴുതിപ്പിടിച്ചവനെ വിളിക്കാന്‍ അറിയാതെ ഒരു തമിഴ് പദം എന്റെ നാവിന്‍ തുമ്പില്‍ വന്ന് ചാടിയതും. ജാതിയൊന്നുമില്ലാത്ത മാഷിനു ആ ചോദ്യം കണ്ടപ്പോള്‍ എന്തു തോന്നി?

4. മുസ്ലീം ഒരു ‘ജാതി’ അല്ലാത്തതുകൊണ്ട്, ഈ ലിസ്റ്റും പാഠവും ഹിന്ദുക്കള്‍ക്കിടയിലെ ജാതിവ്യവസ്ഥയെ മാത്രം അഡ്ഡ്രെസ്സ് ചെയ്യുന്ന ഒന്നാണെന്നാണോ താങ്കള്‍ പറയുന്നത്? കഷ്ടം. പൂക്കോട്ടൂര്‍ തന്നെ പറയുന്നത് ഇങ്ങനെ: “അതിനുശേഷം 1924ല്‍ പന്തള്ളൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു പട്ടിക കൊടുത്തിരിയ്ക്കുന്നു. ഈ പട്ടികയില്‍ 23 പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ഒറ്റ മുശ്സ്ലീമില്ല. മുസ്ലീം സമുദായം അന്നു വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനാണൊ എന്തോ അറിയില്ല.“

സ്കൂളുകളില്‍ നായന്മാരാണ്‌ ഭൂരിപക്ഷവും പഠിച്ചിരുന്നതെന്നോ, അല്ലെന്കില്‍ ബ്രാഹ്മണര്‍ സ്കൂളില്‍ പഠിച്ചിരുന്നില്ലെന്നോ മുസ്ലീമുകള്‌ പഠിച്ചിരുന്നെന്നോ പഠിച്ചിരുന്നില്ലെന്നോ എന്ന നിരീക്ഷണത്തിലെത്തിച്ചേരാന്‍ പട്ടികയില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ അപര്യാപ്തമാണ്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. താന്കള്‍ പാഠപുസ്തകം കാണാതെയാണ്‍ സംസാരം എന്ന് കാണിക്കാന്‍ ഞാന്‍ നേരത്തേ ഒരു ചോദ്യം ചോദിച്ചില്ലേ? - 'ആ ലിസ്റ്റിലുള്ള ആശാരിയായ വിദ്യാര്ത്ഥിയുടെ പേരൊന്ന് പറയാമോ?'- എന്ന്? അതു പോലൊരു ചോദ്യമാണ്‌ പൂക്കോട്ടൂരും ചോദിച്ചത്.

5. അടുത്ത കമന്റില്‍ വേറെ ഒന്നിനും മറുപടി പറഞ്ഞില്ലെന്കിലും ഈ ചോദ്യത്തിനു ഉത്തരം പറയാമോ? മാഷിനു ജാതിചിന്തയില്ല. ജാതിചിന്ത പ്രോത്സാഹിപ്പിക്കണം എന്നും അഭിപ്രായം കാണില്ല. അപ്പോള്‍ പാഠപുസ്തകത്തില്‍ ഈ ചോദ്യം - വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതലും ഏതു ജാതിയിപ്പെട്ടവരായിരുന്നു? - ഇട്ടയാളിനെക്കുറിച്ച് മാഷിന്റെ അഭിപ്രായമെന്താണ്‌. ഈ ചോദ്യവും പാഠവും ജാതിചിന്തയെ നിരുത്സാഹപ്പെടുത്തുന്നതിനായി തയ്യാറക്കിയതാണെന്ന്‌ മാഷിനു അഭിപ്രായം ഉണ്ടോ? നായര്‍ വിദ്യാര്ത്ഥികളെ സഹപാഠികള്‍ ജാതീയ വിവേചനം നടത്തിയിരുന്നവര്‍ എന്ന രീതിയില്‍ കാണണമെന്നാണോ താന്കളുടെ അഭിപ്രായം?


മിക്കവാറും ഇതെന്റെ അവസാനത്തെ കമന്റാണ്‍. ജിവി മാഷ് അഞ്ചാമത്തെ ചോദ്യത്തിനു മറുപടി പറയും എന്ന് കരുതട്ടെ.

സാജന്‍| SAJAN said...

ജിവി സാറെ, ഗംഭീരം! ഞാന്‍ ആശാരിയേയും തീയനേയും ഒന്നും എന്റെ കമന്റില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല, നേരേ ചൊവ്വേ എന്റെ കമന്റ് വായിക്കാത്തതിന്റെ ഭലം:)

കുതിരവട്ടനു മറുപടി കൊടുത്ത പോലെ എന്റെ കമന്റിനു മറുപടി തരാനാണോ ഭാവം എന്നാണ് ഞാന്‍ ചോദിച്ചത്?

വിശദമാക്കിത്തരാം, ഈ പോസ്റ്റിലും വീഡിയോയിലും എന്താ വിഷയമെന്ന് ഞാന്‍ മറന്നു പോയി എന്ന് പറയാനാണോ എന്ന് ആയിരുന്നു എന്റെ ചോദ്യം

ഞാന്‍ ഒരിക്കലും ജിവിമാഷിനെ കുറ്റം പറയില്ല. ഞാന്‍ ആയാലും ഇങ്ങനെയൊക്കെ അല്ലേ ചിന്തിക്കൂ. എഴുതിയതിനെ പറ്റി ഒന്നും മറുപടി പറയാന്‍ വയ്യാത്തതിനു കീബോഡിനെ കുറ്റം പറയുന്ന ഒരു ലൈന്‍:) അതിപ്പൊ ഞാന്‍ ആയാലും അങ്ങനെ ആവൂ
:)
പിന്നെ കമന്റിന്റെ അടുത്ത ഭാഗമാണ് താങ്കളുടെ ഈ പുസ്തകത്തേയും പോസ്റ്റിനേയും പറ്റിയുള്ള അജ്ഞത വെളിവാക്കുന്നത്
ഈ പാഠഭാഗത്ത് മതത്തെ അല്ലെങ്കില്‍ അതിന്റെ ദര്‍ശനങ്ങളെ അപഹസിക്കുന്ന / നിരാകരിക്കുന്ന എന്താണുള്ളതെന്ന് ഇപ്പൊഴും വ്യക്തമാക്കിയിട്ടില്ല.
ഹെന്റെ പൊന്നു സാ‍ാറെ, ഈ ഒരു പാഠഭാഗം മാത്രമല്ല ഇവിടെ വിവക്ഷ ആ പൊസ്തകം മൊത്തം വായിക്കൂ അതാണ്, അദ്ദാണ് ഈ പോസ്റ്റ് മുഴുവനും , ആ വീഡിയോ മുഴുവനും പറയുന്നത്!

ഇനി വാദത്തിനെങ്കിലും പുസ്തകത്തില്‍ മതനിഷേധമുള്ള കാര്യം അംഗീകരിച്ചു തരാം എന്നെഴുതിയത് അബ്സൊല്യൂട്ട്ലി റൈറ്റ്!

അത് അംഗീകരിച്ചു തരാന്‍ വേണ്ടിയായിരുന്നോ ഈശ്വരാ‍ാ ഇത്രയും കമന്റെഴുതി വേസ്റ്റാക്കിയത്???

താങ്കള്‍ മുമ്പില്‍ എഴുതിയതിനു മറുപടി സാജന്‍ ജേസിബി ഒരിക്കല്‍ എഴുതിയത് അല്ലേ?
അതുകൊണ്ട് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാന്‍ ആഗ്രഹിക്കുന്നില്ല :)

ജിവി/JiVi said...

1."മിസ്റ്റര്‍ ജിവി. താന്കള്‍ എന്തടിസ്ഥാനത്തിലാണ്‌ എന്നെ നായര്‍ എന്ന് വിളിച്ചത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. വെറുതേ ഊഹിക്കല്ലേ :-)"

നായര്‍വിദ്വേഷം വളര്‍ത്തുന്ന പാഠം എന്ന് ആ പാഠഭാഗത്തെ വിളിച്ചവരുടെ പ്രതിനിധി എന്ന് വിവക്ഷ. ഉപമകളും ഉല്പ്രേക്ഷകളുമില്ലാതെ താങ്കള്‍ക്ക് ഈ വാക്യം നേരെ ചൊവ്വേ വായിച്ചെടുക്കാന്‍ ആകുമെങ്കില്‍ അങ്ങനെചെയ്യുക. ‘ജിവി പെറ്റമ്മയെ തൊഴിച്ചവനാണ്’ എന്നൊക്കെ തുടങ്ങുന്ന ഉപമകളും ഉല്പ്രേക്ഷകളുമില്ലാതെ നേരെ നേരെ കാര്യങ്ങള്‍ പറയുന്നതാണ് എനിക്കിഷ്ടം.

2.“ലേഖനത്തെക്കുറിച്ച് ആര്ക്കും തര്ക്കമില്ലല്ലോ മാഷേ. പക്ഷേ, പാഠപുസ്തകത്തില്‍ അത് ആരെക്കുറിച്ചാണ്‌ എന്നത് മനപ്പൂര്വ്വം വിട്ടുകളഞ്ഞു എന്നല്ലേ ഞാന്‍ പറഞ്ഞത്. വിട്ടുകളയാന്‍ കാരണവും ഞാന്‍ പറഞ്ഞിരുന്നു. ഇനിയെന്തായാലും അതൊരിക്കല്‍ കൂടി വിശദീകരിക്കാന്‍ പരിപാടിയില്ല. രണ്ടൊ മൂന്നോ പ്രാവശ്യം അതു പറഞ്ഞു കഴിഞ്ഞു.“

ലേഖനത്തിലെ, നായര്‍ സ്ത്രീകളായിരുന്നു എച്ചിലിലയില്‍ കഴിച്ചിരുന്നത് എന്ന് വരുന്ന പരാമര്‍ശങ്ങള്‍ നായര്‍വിദ്വേഷം വളര്‍ത്താനുള്ള ദുരുദ്ദേശത്തോടെ ഒഴിവാക്കപ്പെട്ടു എന്നാണല്ലോ താങ്കളുടെ വാദം. താങ്കളുടെ ലോജിക് വെച്ച് ആ പരാമര്‍ശം ഉള്‍പ്പെടുത്തിയാല്‍ നമ്പൂതിരി വിദ്വേഷം ഉണ്ടാകണമല്ലോ നായര്‍മാരുടെ ഇടയില്‍? ഇനി ആ ലേഖനത്തിലെ മറ്റ് ഭാഗങ്ങള്‍ കൂടി ഉല്‍പ്പെടുത്തിയാല്‍ നമ്പൂരി കം നായര്‍ വിദ്വേഷം ഉണ്ടാകുമല്ലോ താണജാതിക്കാര്‍ക്കിടയില്‍.

യഥാര്‍ത്ഥ്യത്തില്‍ അങ്ങനെ പരാമര്‍ശിച്ചിരുന്നുവെങ്കില്‍ അതൊരു ആനമണ്ടത്തമായേനെ. ലേഖിക പറയുന്നത് തന്റെ ഇല്ലത്തെ കാര്യം. ആ സ്ത്രീകള്‍ അങ്ങിനെ ഭക്ഷണം കഴിച്ചിരുന്നത് അവരുടെ ജാതി നായര്‍ ആയതുകൊണ്ടായിരുന്നില്ല. മറിച്ച് അവര്‍ അവിടത്തെ വേലക്കാരികളാണ് എന്നത്കൊണ്ടാണ്. നമ്പൂരി വീട്ടില്‍ വേലക്ക് പോകാനുള്ള അവകാശം തീയര്‍ക്കുണ്ടായിരുന്നെങ്കില്‍ എച്ചിലിലയില്‍ കഴിക്കുന്നത് അവരാ‍കുമായിരുന്നു. ഒരു നായര്‍ പ്രമാണിയുടെ വീട്ടിലെ സ്ത്രീകള്‍ നമ്പൂരി വീട്ടില്‍ പോയി എച്ചിലിലയില്‍ ഭക്ഷണം കഴിച്ചിരുന്നിരിക്കില്ല. ആ പരാമര്‍ശം ഉള്‍പ്പെട്ടിരുന്നെങ്കില്‍ അന്നത്തെ സാമൂഹ്യസ്ഥിതിയെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെടാന്‍ അത് കാരണമാകുമായിരുന്നു. പാഠപുസ്തകം തയ്യാറാക്കിയവരുടെ വിസ്ഡത്തിന് സല്യൂട്ട്. നായര്‍മാരുടെ ഇടയിലും പിന്നോക്കം നില്‍ക്കുന്നവര്‍ ഉണ്ട് എന്ന് മനസ്സിലാക്കിക്കുവാന്‍ ലിസ്റ്റില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ധാരാളം.

ഇനി ഇതിനെ നായര്‍വിദ്വേഷജനകം എന്ന് വിശേഷിപ്പിക്കുന്ന താങ്കള്‍ ഒരു ഖണ്ഡിക താഴെയായി വൈക്കം സത്യാഗ്രഹം കണ്ടില്ലേ? നായര്‍ സര്‍വീസ് സൊസൈറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് കുട്ടികള്‍ വായിക്കാനായി എഴുതിചേര്‍ത്തതല്ലേ? അതിനും താഴെ ഗുരുവായൂര്‍ സത്യാഗ്രഹം കണ്ടില്ലേ, അവര്‍ണ്ണര്‍ക്ക് പ്രവേശനം നല്‍കുന്നതിനനുകൂലമായി സവര്‍ണ്ണര്‍ പ്രതികരിച്ചത് വായിച്ചില്ലേ?

ജിവി/JiVi said...

4."സ്കൂളുകളില്‍ നായന്മാരാണ്‌ ഭൂരിപക്ഷവും പഠിച്ചിരുന്നതെന്നോ, അല്ലെന്കില്‍ ബ്രാഹ്മണര്‍ സ്കൂളില്‍ പഠിച്ചിരുന്നില്ലെന്നോ മുസ്ലീമുകള്‌ പഠിച്ചിരുന്നെന്നോ പഠിച്ചിരുന്നില്ലെന്നോ എന്ന നിരീക്ഷണത്തിലെത്തിച്ചേരാന്‍ പട്ടികയില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ അപര്യാപ്തമാണ്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. താന്കള്‍ പാഠപുസ്തകം കാണാതെയാണ്‍ സംസാരം എന്ന് കാണിക്കാന്‍ ഞാന്‍ നേരത്തേ ഒരു ചോദ്യം ചോദിച്ചില്ലേ? - 'ആ ലിസ്റ്റിലുള്ള ആശാരിയായ വിദ്യാര്ത്ഥിയുടെ പേരൊന്ന് പറയാമോ?'- എന്ന്? അതു പോലൊരു ചോദ്യമാണ്‌ പൂക്കോട്ടൂരും ചോദിച്ചത്."

എന്തെങ്കിലും ജനറലൈസേഷന്‍ എവിടെയെങ്കിലും നടത്താന്‍ പ്രേരിപ്പിക്കുന്നതരത്തില്‍ എന്തെങ്കിലും ഈ പുസ്തകത്തില്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിയുന്നില്ല. ലിസ്റ്റ് മലപ്പുറം ജില്ലയിലെ ഒരു സ്ക്കൂളിലേതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ അധ്യാപനസഹായി എന്തുപറയുന്നു എന്ന് നോക്കിയാല്‍ മാത്രമേ ഒരഭിപ്രായം പറയാന്‍ കഴിയൂ. പൂക്കോട്ടൂര്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. താങ്കള്‍ക്കതിന്റെ ലിങ്കുകളുണ്ടെങ്കില്‍ അയച്ചുതരിക.

പുസ്തകചര്‍ച്ച കൊടുമ്പിരിക്കൊണ്ട നാളുകളില്‍ ജോലിത്തിരക്കുകാരണം എനിക്ക് ഇതു സംബന്ധിച്ച ഡാറ്റകളുടെ ഒരു ക്രോഡീകരണം ഉണ്ടായിരുന്നില്ല. ഏതൊക്കെയൊ സൈറ്റുകളില്‍ കയറി പുസ്തകം വായിച്ചു, പല ചാനലുകളിലെയും ബ്ലോഗുകളിലെയും ചര്‍ച്ചകള്‍ ശ്രദ്ധിച്ചു എന്നതല്ലാതെ. അങ്ങിനെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇന്‍സ്റ്റന്റായി എഴുതുക എന്നതാണ് എന്റെ രീതി. ഇതിനിടയില്‍ വിക്കി നോക്കലും ലിങ്കുകള്‍ നോക്കലും എന്റെ രീതിയല്ല.

ഈ ചര്‍ച്ചയി പങ്കെടുത്തത് നന്നയി. താങ്കളെപ്പോലുള്ളവര്‍ എന്റെ തലച്ചോറില്‍ അടുക്കും ചിട്ടയുമില്ലാതെ കിടന്ന വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സഹായിച്ചു. പാഠപുസ്തകവിവാദത്തിന്റെ മുഖം ഞാന്‍ കണ്ടതിനേക്കാള്‍ മ്ലേച്ഛം എന്ന് ബോധ്യപ്പെടുകയാണുണ്ടായത്.

ജിവി/JiVi said...

5. “അടുത്ത കമന്റില്‍ വേറെ ഒന്നിനും മറുപടി പറഞ്ഞില്ലെന്കിലും ഈ ചോദ്യത്തിനു ഉത്തരം പറയാമോ? മാഷിനു ജാതിചിന്തയില്ല. ജാതിചിന്ത പ്രോത്സാഹിപ്പിക്കണം എന്നും അഭിപ്രായം കാണില്ല. അപ്പോള്‍ പാഠപുസ്തകത്തില്‍ ഈ ചോദ്യം - വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതലും ഏതു ജാതിയിപ്പെട്ടവരായിരുന്നു? - ഇട്ടയാളിനെക്കുറിച്ച് മാഷിന്റെ അഭിപ്രായമെന്താണ്‌. ഈ ചോദ്യവും പാഠവും ജാതിചിന്തയെ നിരുത്സാഹപ്പെടുത്തുന്നതിനായി തയ്യാറക്കിയതാണെന്ന്‌ മാഷിനു അഭിപ്രായം ഉണ്ടോ? നായര്‍ വിദ്യാര്ത്ഥികളെ സഹപാഠികള്‍ ജാതീയ വിവേചനം നടത്തിയിരുന്നവര്‍ എന്ന രീതിയില്‍ കാണണമെന്നാണോ താന്കളുടെ അഭിപ്രായം?“

എന്റെ സഹപ്രവര്‍ത്തകയായി ഗോവക്കാരി ഒരു മാന്യവനിത ഉണ്ടായിരുന്നു. കാത്തലിക്ക്. കാത്തലിക്ക് സ്ക്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന അവരുടെ ഏകമകന്‍ ഒരു ദിവസം അവരോട് പറഞ്ഞു: അവന്റെ ക്ലാസ്സില്‍ ഹിന്ദു ആയ ഒരു കുട്ടിയുണ്ടെന്ന്. പശു ദൈവമായ അവനെ അതിന്റെ പേരില്‍, പശുവിന്റെ മൂത്രം കുടിക്കുന്നതിന്റെ പേരില്‍ ഒക്കെ താനടക്കമുള്ള സഹപാഠികള്‍ കളിയാക്കാറുണ്ടെന്ന്. ആ അമ്മ വിഷമിച്ചു. താനും ഭര്‍ത്താവും മകന് പഠിപ്പിച്ചുകൊടുക്കുന്നത് നന്മയുടെ പാഠങ്ങള്‍, ബൈബിള്‍ പാഠങ്ങള്‍. സ്ക്കൂളിലും അവന്‍ പഠിക്കുന്നത് അതൊക്കെത്തന്നെ. ബ്രീട്ടീഷ് കരിക്കുലം ഫോളൊ ചെയ്യുന്ന സ്ക്കൂളില്‍ ഹിന്ദു സംസ്കാരത്തെക്കുറിച്ച് നല്ലതു മാത്രം പറയുന്ന ഏതോ പാഠം അവനു പഠിക്കാനുണ്ട്. അത്രതന്നെ. തൊട്ട് എതിര്‍വശത്തുള്ള ഫ്ലാറ്റില്‍ ആര് താമസിക്കുന്നു എന്നുപോലും അറിയാത്ത രീതിയിലുള്ള സാമൂഹ്യബന്ധങ്ങള്‍. എന്നിട്ടും ഇത്തരം ചിന്തകള്‍ അവനെങ്ങിനെയുണ്ടായി?

ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ മുതിര്‍ന്ന സാധാരണക്കാര്‍ നമ്മുടെ വെറും സാമാന്യ ബുദ്ധിവെച്ച് ചിന്തിക്കേണ്ടതില്ല. ഈ പാഠങ്ങള്‍ ജാതിവിദ്വേഷം വളര്‍ത്തുന്നത് എന്ന് താങ്കള്‍ വിചാരിക്കുന്നത് വെറും സാമാന്യ് ബുദ്ധിയില്‍ നിന്നുള്ള അനുമാനം മാത്രം. അതല്ലാതെ ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര തത്വങ്ങളോ കെയ്സ് സ്റ്റഡികളോ അങ്ങനെ പറയുന്നുണ്ടോ. പക്ഷെ അതേ സമയം പുസ്തകം തയ്യാറാക്കിയവര്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ്. പലവിധ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും പ്രത്യേക രാഷ്ട്രീയമൊന്നുമില്ലാത്തവരും ഒക്കെയുള്ളവര്‍, പക്ഷെ തീര്‍ച്ചയായും ഈ മേഖലയില്‍ കാലിബര്‍ ഉള്ളവര്‍.(‘പാര്‍ട്ടി ഓഫീസ് വരാന്തകളില്‍ കഞ്ചാവടിച്ച് കിടന്നിരുന്നവരാണ്’ അവരെങ്കില്‍ അത് വ്യക്തമാക്കണം)

അവര്‍ തയ്യാറാക്കിയ പുസ്തകത്തെ വിമര്‍ശിക്കുന്നവര്‍ വെരും സാമാന്യബുദ്ധിക്കപ്പുറമുള്ള ചിന്തകളുള്ളവരാണെന്ന് സര്‍ക്കാര്‍ കരുതി.
വിമര്‍ശകരോട് ക്രിട്ടിക്കല്‍ പെഡഗോഗി എന്ന വിദ്യാഭ്യാസരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിട്ടു. ചിലര്‍ അതിന് തയ്യാറായി. അവര്‍ക്ക് സമാധാനവുമുണ്ടായി.

മറ്റ് ചിലര്‍ക്ക് ഇന്റ്ലിജന്‍സോ സാമാന്യബുദ്ധിയോ പോലുമല്ല, മതം എന്ന സെന്‍സിറ്റീവ് സംഗതിവെച്ച് ജനത്തെ ഇളക്കിമറിച്ച് തെരുവില്‍ ഒരു കളികളിക്കാം എന്ന രാഷ്ട്രീയ ലാക്കോടെയുള്ള കുടിലബുദ്ധിയാണുണ്ടായിരുന്നത്. എന്തായാലും ജനരോഷം തിരിച്ചറിയാനുള്ള ബുദ്ധിയെങ്കിലും അവര്‍ക്കുണ്ടായി. അത്രയും നല്ലത്.

Mr. K# said...

വിശദീകരണത്തിനു വളരെ നന്ദി ജിവി മാഷേ.താങ്കളുടെ അതേ ബൌദ്ധികനിലവാരത്തില്‍ നിന്നുകൊണ്ടു സംവദിക്കാനുള്ള ത്രാണി എനിക്കില്ലെന്ന് സമ്മതിക്കുന്നു. താങ്കളുടെ ആത്മാര്ത്ഥതക്ക് ഒരു സല്യൂട്ട് കൂടി.

Unknown said...

പ്രിയ മൂർത്തി ജീ

താങ്കളുടെ വായനാലിസ്റ്റ് ഇന്നൊന്ന് കാണുവാനിടയായി. അങ്ങിനെ ഇവിടെയൊരു സംവാദം ഉണ്ടായിരുന്നുവെന്ന ഓർത്തു ഒന്നു കൂടി വന്നതാണ്. താങ്കൾ ലിങ്കിട്ടിരിക്കുന്ന 'ശർമ്മക്ക് വെടികൊണ്ടത് വ്യാജമാണെന്ന്' ഏതോ സർക്കസ്സുകാരൻ എഴുതിയ ഒരു പോ‍സ്റ്റ് പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടതിൽ നിന്ന് ഞാൻ താങ്കളെ ആരോപിച്ചതിൽ ഒരു തെല്ലിട പോലും തെറ്റില്ല എന്ന് എനിക്ക് തന്നെ ബോധ്യമായി. അതായത്, താങ്കളെപ്പോലുള്ളവരുടെ നിലനില്പിനു വേണ്ടി ഏതു നിലയിലും തറയിലുമുള്ള ഫാസിസം കളിക്കാൻ താങ്കളും താങ്കളുടെ പടുകിളവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും താല്പര്യം പ്രകടിപ്പിക്കും.

രാജ്യത്തേയും ലോകത്തേയും കാർന്നു തിന്നുന്ന മത തീവ്രവാദത്തെപോലും ഒരു കൈകൊണ്ട് വളർത്തുകയും അതേ മതങ്ങളെക്കെതിരെ മറ്റേ കൈ കൊണ്ട് മുഷ്ടി ചുരുട്ടുകയും ചെയ്യുന്ന തേഡ് റേറ്റ് രാഷ്ട്രീയം. ഈ കളിയൊക്കെ എത്ര നാൾ തുടരും?

പാഠപുസ്തകവും അങ്ങിനെ ഒന്നു തന്നെ. അതായത് മതപ്രീണനം ഒതുക്കത്തിൽ നടത്തുവാൻ സമിതിയെ വെക്കുകയും പുസ്തകം തിരുത്തുകയും എന്നാൽ മതങ്ങളുടെ നീ‍രാളിപ്പിടുത്തത്തെ എതിർക്കുന്നവരെ പ്രീണിപ്പിക്കാൻ ആദ്യം ഇറക്കിയ പുതിയ പാഠപുസ്തക പതിപ്പും.

വിപ്ലവം പ്രസംഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്നു എത്തി നിൽക്കുന്ന വിപ്ലവവായാടിത്തവും
നപുംസക രാഷ്ട്രീയ പ്രസ്ഥാനവും! ഒരുകാലത്ത് വിഷപ്പാമ്പുകളെ തല്ലിക്കൊന്നപ്പോൾ വിഷമെല്ലാം സഖാക്കന്മാരുടെ മെലോട്ട് തെറിച്ചു കാണണം. ആടും പട്ടിയൊന്നുമല്ല മൂർത്തിജി, നല്ല ഒന്നാന്തരം കാളകൂട വിഷം. ജനം അത് ഇറക്കിക്കോളും.

കളിയങ്ങിനെ തുടരട്ടെ, അല്പം വൈകിയാണെങ്കിലും തനിനിറം ജനം മനസ്സിലാക്കി വരുന്നു. സംഭവാമി യുഗേ യുഗേ!

മൂര്‍ത്തി said...

പ്രിയ PAK,

വായനാ ലിസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഇവിടെ ബന്ധമൊന്നുമില്ല അതിനെങ്കിലും, അത് വിഷയമാക്കിയത് ലേബലൊട്ടിക്കലിനാണെന്ന് മനസ്സിലാക്കാന്‍ പാടൊന്നുമില്ല. പറ്റുമെങ്കില്‍ ആ വാര്‍ത്ത ഒന്ന് ഫോളോ ചെയ്യുക. പറ്റുമെങ്കില്‍ മാത്രം. പിന്നെ റീഡിങ്ങ് ലിസ്റ്റ് വഴി ഉദ്ദേശിക്കുന്നത് എന്ത് എന്ന് അതിന്റെ വലതുവശത്ത് എഴുതി വെച്ചിട്ടുണ്ട്. സമയമുണ്ടെങ്കില്‍ നോക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

എല്ലാവരുടെയും തനിനിറം പുറത്ത് വരട്ടെ PAK..അതല്ലേ അതിന്റെ ഒരു ഇത്..യേദ്?

N.J Joju said...

153 കമന്റുവരെയായ സ്ഥിതിയ്ക്ക് ഒരു കണ്‍ക്ലൂഷനു ശ്രമിയ്ക്കാം.

ജോജൂ, സാജന്‍ ജെസിബി, സാജന് എന്നിവര്‍ പാഠപ്പുസ്തകത്തില്‍ മതനിരാസവും ദൈവനിഷേധവും ഉണ്ടെന്ന കാര്യത്തില്‍ ഉറച്ചുല്‍ക്കുന്നു.

സിമി, സരസന്‍, പി.എ.കെ തുടങ്ങിയവര്‍ കമ്യൂണിസം വളര്‍ത്താനുള്ള ശ്രമം പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചു.

കുതിരവട്ടന്‍ നായര്‍ സമുദായത്തിനെതിരെ വിദ്വേഷം പരത്താനുള്ള ശ്രമം പുസ്തകത്തിലുണ്ടെന്നു വാദിച്ചു.

അടുത്ത തലമുറയിലെ സഖാക്കള്‍ക്ക് പാഠപുസ്തകം വഴി അല്പം വളം. (സിമി)

സര്‍ക്കാര് ചിലവില് കമ്മൂണിസം വളര്‍ത്താന് നടത്തുന്ന ഭൂലോകചെറ്റത്തരം നക്കി വെടിപ്പാക്കാന് നടക്കുന്ന ഊശാന്താടികള്...( സരസന്)

ക്രിസ്റ്റല് ക്ലിയറായി മനസ്സിലാകുന്ന തരത്തില് ആ പുസ്തകവും അനുബന്ധ സംഭവങ്ങളും നമ്മുടെ മുന്നിലുണ്ടായിട്ടും, മുന്‍‌കൂട്ടി പ്ലാന് ചെയ്ത കമ്യൂണിസ്റ്റ് അജണ്ടയുടെ ഭാഗമല്ല ഈ പുസ്തകമെന്ന് വിശ്വസിക്കാന് അറിവുള്ള ചെറുപ്പക്കാര്‍ക്ക് കഴിയുന്നു എന്നതില് തീര്‍ച്ചയായും എനിക്കും ഉണ്ട് അതിശയം(സാജന്| SAJAN)

കമ്മ്യൂണിസം ഒന്ന് ഉഷാറക്കാന് തന്നെയാണ് ഈ പാഠപുസ്തകങ്ങള് കൊണ്ട് ഉദ്ദേശിച്ചത് എന്ന് നമുക്കെല്ലാവര്‍ക്കും വ്യക്തമായി അറിയാം.( PAK)

നായര് സമുദായത്തിനെതിരേ വിദ്വേഷം പരത്താനുള്ള തികച്ചും ബോധപൂര്വ്വമായ ശ്രമമായിരുന്നു ആ 23 കുട്ടികളുടെ പട്ടിക.( കുതിരവട്ടന് | kuthiravattan)

മാരീചന്‍, മൂര്‍ത്തി, ഡാലി, സൂരജ്, കലാവതി, ജിവി, റോബി തുടങ്ങിയവര്‍ മേല്‍പ്പറഞ്ഞ വാദങ്ങളെ എതിര്‍ത്തു.

മതത്തെ എതിര്‍ക്കരുത്. അതിന് വെള്ളവും, വളവും നല്‍കി നമ്മള് വളര്‍ത്തണം. സിമി പ്രവര്‍ത്തകര് ഇപ്പോള് ചെയ്യുന്നത് പോലെ മതത്തിന്റെ പേരും പറഞ്ഞ് സ്കൂള് തലം മുതലേ കുട്ടികളുടെ മനസ്സില് തന്റെ മതമാണ് വലുത്, തന്റെ ദൈവത്തെ വിശ്വസിക്കാത്തവരെ ഏത് വിധേനയും നശിപ്പിക്കുക എന്ന വിഷ വിത്തുകള് പാകണം..( Manoj മനോജ്)

മതം വിമര്‍ശിക്കപ്പെടുമ്പോള് എന്തിനീ ആക്രോശം? മതമില്ലാത്തവന്റേതുകൂടില്ലേ ഇന്ത്യ?
.......
പാഠപുസ്തകത്തില് എവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്ലതാണെന്നു പറഞ്ഞുപോയാല്, ചെറുകാടിന്റെയും കെ ദാമോദരന്റെയും പേരുകേട്ടുപോയാല് ഇന്ത്യ ചൈനയായിപ്പോകുമെന്ന് പേടിക്കുന്ന നിങ്ങളുടെ ബുദ്ധിക്ക് നമോവാകം.
( കലാവതി)

മുട്ടിനു മുട്ടിന് ദൈവിക സൂക്തങ്ങള് ഉരുവിടുന്ന അന്തരീക്ഷത്തില് കൂടി കടന്നു പോകുന്ന ഒരേഴാംക്ലാസുകാരന് ചെറുകാടിന്റെ പുസ്തകത്തിലെ ഈ രണ്ടു വരി വായിച്ചാല് ഉടനെ വിശ്വാസം വലിച്ചെറിഞ്ഞ് നിരീശ്വരനാകുമോ?
……
മതത്തിനെതിരെ, ദൈവത്തിനെതിരെ എന്തെങ്കിലും കുട്ടികള് പഠിച്ചാല് അത് വിശ്വാസഹനനം നടത്തുന്നുവെന്നാണ് ആരോപണം.
( മാരീചന്)

എല്ലാ മതങ്ങളെയും മതദര്‍ശനങ്ങളെയും പരിചയപ്പെടുത്തുന്നത്പോലെ, കമ്മ്യൂണിസത്തെയും നിരീശ്വരവാദം, മതനിരാസം തുടങ്ങിയ ചിന്താസരണികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നത് സര്‍ക്കാര് ചെലവില്‍തന്നെ ചെയ്യേണ്ടുന്ന കാര്യമാണ്.
……
……
ഒരുപക്ഷെ, ഇത്തരം പാഠങ്ങള് പഠിപ്പിക്കാന്‍വേണ്ടികൂടിയാണ് കേരളജനത ഇടതുപക്ഷത്തെ അധികാരത്തിലിരുത്തിയിരിക്കുന്നത്.
…..
പാഠപുസ്തകം ഒരു ഇസത്തിന്റെയും പ്രചരണം നടത്തുന്നില്ല, പരിചയപ്പെടുത്തല് മാത്രം. ( ജിവി)

മതമില്ലാതെ ജീവിക്കുന്നവരെ കുറിച്ച് പഠിപ്പിക്കുന്നതെങ്ങനെയാണ് ജോജു മതനിരാസമാകുന്നത്? മതത്തില് ജീവിക്കുന്നവരേയും അതില്ലാതെ ജീവിക്കുന്നവരേയും കുറിച്ച് ഒരുമിച്ച് പഠിക്കുമ്പോഴല്ലേ കാര്യങ്ങള് നിഷ്പക്ഷമാകുന്നത്.( ഡാലി )

ജിന്‍സ് പാഠപ്പുസ്തകം നിലവാരമില്ലാത്തതാണെന്നും മതനിരാ‍സവും കമ്യൂണിസ്റ്റുവത്കരണവും പാഠപ്പുസ്തകത്തിന്റെ അധ്യയന രീതിയെ ആശ്രയിച്ചിരിയ്ക്കും എന്ന് അഭിപ്രായപ്പെട്ടു.

പൂക്കോട്ടൂരിന്റെ വാദങ്ങള് കൊണ്ട് പാഠപുസ്തകം മോശമാണെന്നൊന്നും ഞാന് പറയില്ല, കാരണം അതിനത്ര ബുദ്ധിമുട്ടുകയൊന്നും വേണ്ട എന്നതുകൊണ്ടു തന്നെ. ഇതേ പുസ്തകത്തിന്റെ ഇംഗ്ലീഷ് മീഡിയം വേര്‍ഷന് വായിച്ചാല് ഒരുമാതിരി പ്രശ്നങ്ങളൊക്കെ ഒന്നുമല്ലാതാകും. മര്യാദയ്ക്കു ഇംഗ്ലീഷുപോലുമറിയാത്തവരെയാണോ പാഠപുസ്തകം തയ്യാറാക്കാന് ഏല്‍പ്പിച്ചത് എന്നും സാക്ഷരകേരളത്തിന്റെ നിലവാരവും ഓര്‍ത്ത് ഒരു വഴിക്കാവും…ഈ പാഠപുസ്തകം ഒരു കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയാണ്, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഈ പുസ്തകം മുഴുവന് നിരോധിച്ചാലും, അദ്ധ്യാപന പരിശീലനത്തിലൂടെ വീണ്ടും ഇപ്പറയുന്ന മതനിരാസവും, കമ്യൂണിസ്റ്റ് സ്തുതികളും(ഇപ്പോ പഠിപ്പിയ്ക്കുന്നുണ്ടെങ്കില്) പഠിപ്പിയ്ക്കാം.
…….
ഇതു പിന്‍വലിക്കാനായിട്ടെഴുതിയ പുസ്തകമായിരിക്കണം അല്ലെങ്കില് വല്ല അബദ്ധവും പറ്റിയതായിരിക്കണം.
( jinsbond007)

പ്രാരാബ്ദം, കിരണ്‍ തോമസ് തുടങ്ങിയവരും തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.

ഇങ്ങനെയൊരു പാഠപുസ്തകത്തില് മുങ്ങിപ്പോകാനുള്ളതാണ് വിശ്വാസമെങ്കില്, ഇങ്ങനെയൊരു പാഠപുസ്തകംകൊണ്ടു മാത്രം തഴച്ചു വളരുന്നതാണ് കമ്മ്യൂണിസമെങ്കില്(The Common Man | പ്രാരാബ്ധം)

വിവാദം ഉണ്ടായാല് പഠിപ്പിക്കല് നിര്‍ത്തി വയ്ക്കണമെങ്കില് അതിനോട് പ്രതികരിക്കുന്നതും ക്രിയാത്മകമാകണം. പുസ്തകം പിന്‍വലിച്ചേ മതിയാകൂ അതിന് ശെഷം മാത്രം ചര്‍ച്ചയാകാം എന്ന വാദം ഒരിക്കലൗം അംഗീകരിക്കാന് കഴിയില്ല.
( കിരണ് തോമസ് തോമ്പില്)

കമന്റിട്ടവരുടെ ആഭിമുഖ്യങ്ങള്‍ നിലപാടുകളില്‍ പ്രകടമായിരുന്നു.

ജോജൂ, സാജന്‍, സാജന്‍ ജെസിബി (കത്തോലിയ്ക്ക സഭാ അനുകൂലം)

മാരിചന്‍, റോബി, മനോജ്(കത്തോലിയ്ക്ക സഭാവിരുദ്ധം)

മൂര്‍ത്തി, കലാവതി(കമ്യൂണിസ്റ്റ് അനുകൂലം)
സൂരജ്(നിരീശ്വരവാദി)

കിരണ്‍, പ്രാരാബ്ദം(ഇടതുപക്ഷ ആഭിമുഖ്യമുള്ള കത്തോലിയ്ക്ക സഭാ വിശ്വാസികള്‍)

ചര്‍ച്ചകള്‍ മത-ദൈവനിരാസം പരത്തുന്നുവോ എന്ന പോയിന്റിലും, കമ്യൂണിസം പ്രോത്സാഹിപ്പിയ്ക്കുന്നുവോ എന്ന പോയിന്റിലും കേന്ദ്രീകൃതമായിരുന്നു.

ചര്‍ച്ചയില്‍ വിഷയമാകാതിരുന്ന കാര്യമാണ് ആന്തമാനിലെ മിശ്രവിവാഹം. പൂക്കോട്ടൂരിന്റെ വാദം കണക്കിലെടുത്തും സാജന്റെ ആന്റമാന്‍ നിവാസികളായ സുഹൃത്തുക്കളുടെ അഭിപ്രായം കണക്കിലെടുത്തും പറയുകയാണെങ്കില്‍ അതൊരു ശുദ്ധനുണയാണ്. ഒരു വീട്ടിലെ നാലു പെണ്‍കുട്ടികള്‍ നാലു വ്യത്യസ്ഥമതക്കാരെ വിവാഹം കഴിയ്ക്കുന്നതുപോലും ആന്തമാനില്‍ സാധാരണന്ന പാഠപ്പുസ്തകത്തിലെ വാദം തെറ്റാണെന്ന പൂക്കോട്ടൂരിന്റെയും സാജന്റെയും അഭിപ്രായത്തെ ആരും ഖണ്ഡിച്ചും കണ്ടില്ല. അതുകൊണ്ട് ആ പാഠഭാഗം നുണയാണന്നു വിശ്വസിയ്ക്കാ‍തിരിയ്ക്കാന്‍ തരമില്ല. എന്തായിരിയ്ക്കും ഇത്തരം ഒരു നുണ ഏഴാം ക്ലാസു വിദ്യാര്‍ത്ഥിയുടെ മുന്‍പില്‍ വയ്ക്കാന്‍ പാഠപ്പുസ്തക രചയിതാക്കളെ പ്രേരിപ്പിച്ച സംഗതി?

കെ said...

ജോജുവിന്,
ചര്‍ച്ച കൊളളാം..
ആന്‍ഡമാനിലെ കല്യാണമാണല്ലോ ഇപ്പോഴുളള ഏറ്റവും വലിയ പ്രശ്നം..ദാ ഈ ലിങ്കില്‍ ഇങ്ങനെയൊരു പരാമര്‍ശം കണ്ടു..

ആധികാരികമാണോയെന്നൊന്നും എനിക്കറിയില്ല. ഏതെങ്കിലും കമ്മ്യൂണിസ്റ്റ് മൂരാച്ചിയാണോ ഈ വെബ് സൈറ്റ് നടത്തുന്നതെന്നും പിടിയില്ല. കണ്ട കാര്യം പറയുന്നു.

In these islands people of all faiths - Hindus, Muslims, Christians, Sikhs etc., and of all languages like Hindi, Bengali, Malayalam, Tamil, Telugu, Punjabi, Nicobari etc., live together in complete peace and harmony. Inter-religion and inter-regional marriages are common. This amazing racial and cultural mix is correctly described as Mini-India.

ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികള്‍ നാലു വ്യത്യസ്ത മതക്കാരെ വിവാഹം ചെയ്തോയെന്ന് ആന്‍ഡമാനിലെ സുഹൃത്തുക്കളെ വിളിച്ചു ചോദിച്ച് കൗണ്ടര്‍ ചെക്ക് ചെയ്തത് നന്നായി. എത്രയെളുപ്പത്തില്‍ ചെയ്യാവുന്നതാണ് സാമൂഹ്യപഠനം..

ഇക്കാര്യം തര്‍ക്കമായ സ്ഥിതിയ്ക്ക് അങ്ങനെ വിവാഹിതരായവരുടെ പേരും വിലാസവും കേരള സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുമോയെന്ന് നോക്കാം.. ആരെങ്കിലും അങ്ങനെ കല്യാണം കഴിച്ചിട്ടുണ്ടോ എന്ന് അറിയണമല്ലോ.. (കമ്മ്യൂണിസ്റ്റ് മൂരാച്ചികള്‍ എന്തിനാണാവോ, ആന്‍ഡമാനില്‍ കയറിപ്പിടിച്ചത്.. ?)

ആന്‍ഡമാനില്‍ മിശ്രവിവാഹം സാധാരണയാണെന്ന പരാമര്‍ശം ശുദ്ധ നുണയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ജോജു സ്വീകരിച്ച വഴി ഏതായാലും നന്നായി..

സാജന് ആന്‍ഡമാനില്‍ സുഹൃത്തുക്കളുണ്ടെന്നറിയാതെ പാഠപുസ്തകത്തില്‍ നുണയെഴുതിയ കമ്മ്യൂണിസ്റ്റുകാരുടെ ഒരു ഗതികേട്.. അപലപനീയം...അപലപനീയം...

ജോജുവിന് ഞാനും പിന്തുണ പ്രഖ്യാപിക്കുന്നു.

Mr. K# said...

ജോജു, സംഗ്രഹത്തിനു നന്ദി.
"ജാതിതിരിച്ച് ഒരു വിഭാഗത്തിന്റെ(ദളിതരുടെ) രക്ഷകരായി സ്വയം അവരോധിക്കാന്‍ പാഠപുസ്തകത്തിലൂടെ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ നായര്‍ വിദ്യാര്ത്ഥിയെ ജാതീയവിവേചനക്കാരന്‍ എന്ന് സഹപാഠികളുടെ ഇടയില്‍ മുദ്രകുത്താന്‍ ഇടയാക്കുന്ന ഈ പാഠഭാഗം" എന്നാണേ കൃത്യമായി പറഞ്ഞാൽ കുതിരവട്ടന്‍ ആരോപിച്ചത്(അല്ലെന്കിൽ ഉദ്ദേശിച്ചത്).

sajan jcb said...

എന്റെ സുഹൃത്തുപറഞ്ഞതു ആധികാരികമായി എടുക്കേണ്ട കാര്യമില്ല. അവന്‍ (ഹിന്ദു; ബംഗാളി) അവന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ബന്ധങ്ങള്‍ വച്ചായിരിക്കും അങ്ങിനെ പറഞ്ഞത്.

പിന്നേ മാരീചന്‍ തന്നെ ലിങ്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ അഭിപ്രായമായിട്ടേ തോന്നിയിട്ടുള്ളൂ... (ആ സൈറ്റിലെ കേരളത്തെ കുറിച്ചുള്ള വിവരണം കാണുമ്പോള്‍ അങ്ങിനെ തോന്നുന്നു.)

മൂര്‍ത്തി said...

മാരീചന്‍ ലിങ്കിട്ട സ്ഥിതിക്കും (പൂക്കോട്ടൂര്‍ വെറുതെ പറഞ്ഞാല്‍ മതി. വിശ്വസിക്കാം.) സുഹൃത്തിന്റെ അഭിപ്രായം ആധികാരികമായി എടുക്കേണ്ടതില്ല എന്ന് സാജന്‍ പറഞ്ഞ സ്ഥിതിക്കും ആന്‍ഡമാനില്‍ മിശ്രവിവാഹം ഉണ്ട് എന്നതെങ്കിലും വിശ്വസിക്കാം.

അതിനിടയില്‍ കേരളവിദ്യാഭ്യാ‍സം എന്ന ബ്ലോഗ് ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ നോക്കാം.

A Cunning Linguist said...

ആന്‍ഡമാനിലെ മതഭ്രാന്തന്മാരെ കുറിച്ചു (തോന്നുന്ന മതം തോന്നുന്ന സമയത്ത് സ്വീകരിക്കുന്നവരെ പിന്നെ മതഭ്രാന്തന്മാരെന്നല്ലേ വിളിക്കേണ്ടത്..) പണ്ടൊരിക്കല്‍ മലയാളികളുടെ വിശ്വസ്ത പത്രമായ മലയാള മനോരമയുടെ സപ്ലിമെന്റില്‍ വായിച്ചതായി ഓര്‍ക്കുന്നു....ഇനി ഏത് വര്‍ഷം, ഏത് മാസം എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല... 2004-ന് ശേഷമായിരിക്കണം.

ചര്‍ച്ച തുടരട്ടെ.... ഇടയ്ക്കിടെ ഞാന്‍ വന്ന് സപ്രിട്ടിക്കറ്റ് തരാം.. അച്ചടിച്ചിട്ട് മഷിയുണങ്ങാന്‍ പാട്... അതാ താമസിച്ചത്..

Mr. K# said...

പൂക്കോട്ടൂർ വെറുതേ പറയുകയല്ലല്ലോ ചെയ്തത് മൂര്ത്തി. അദ്ദേഹം അവിടെ പോയിട്ടുണ്ടെന്നും താമസിച്ചിട്ടുണ്ടെന്നും അങ്ങനെയൊന്ന് അവിടെയില്ലെന്നുമല്ലേ പറഞ്ഞത്. മൂര്ത്തി ഇത്ര തറപ്പിച്ച് പൂക്കോട്ടൂർ വെറുതേ പറഞ്ഞതാണെന്ന് പറഞ്ഞ സ്ഥിതിക്ക് വൈകുന്നേരം ഒന്നു കൂടി കേട്ടു നോക്കട്ടെ.
അല്ല, ഈ പുസ്തകം തയ്യാറാക്കിയവരിൽ ആരെന്കിലും അവിടെ പോയിക്കാണുമോ?

ഞാനേ, പോരുമ്പോ ആ കാലിബറോമീറ്റർ കൂടി എടുത്തോണേ :-)

sajan jcb said...

കേരളത്തിലും മിശ്രവിവാഹങ്ങള്‍ നടക്കുന്നില്ലേ മൂര്‍ത്തി... ഇനി ആന്ഡമാനിലെ പുസ്തകത്തില്‍ ഒരു പക്ഷേ, കേരളത്തിലെ ഒരു കുടുംബത്തിലെ മൂന്നു പെണ്‍മക്കളും (ഇവിടെ മൂന്നു പ്രബല മതങ്ങളാണല്ലോ, അന്ഡമാനില്‍ അതു നാലു പ്രബല മതങ്ങള്‍ ആണ്) വിവിധ മതത്തിലുള്ള വരെ വിവാഹം കഴിക്കുന്നത് സര്‍വ്വ സാധാരണമാണ് എന്നു വരുമോ ആവോ. ആരു കേരളത്തില്‍ പോയി അന്വക്ഷിക്കുന്നു? അതു പോലെ എത്രപേര്‍ക്കു ആന്‍ഡമാനിന്റെ സ്ഥിതി നേരിട്ടറിയാം?

sajan jcb said...

ആഹ്!!! പുസ്തകത്തിലുള്ളതു വിശ്വസ്സിക്കുക തന്നെ... ജനാധിപത്യ സര്‍ക്കാര്‍ നുണ പറയുകയില്ല, പറയാന്‍ കഴിയുകയില്ലല്ലോ?

ജിവി/JiVi said...

അങ്ങനെ ആന്‍ഡമാനിലെ കല്യാണത്തിനും ഒരു തീരുമാനമായി!!

ജിവി/JiVi said...

ഓ, ഇല്ല, തിരുത്തി. അതിനിയും ബാക്കികിടക്കുന്നു.

ചലോ ആന്‍ഡമാന്‍.

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

ജോജൂ, സമ്മതിക്കയില്ല ഞങ്ങള്‍ ഒരു ചര്‍ച്ചയും കണ്‍ക്ലൂഡ് ചെയ്യാന്‍ സമ്മതിക്കില്ല, അതല്ലേ രണ്ട് ദിവസം ചോദിച്ചതിനും പറഞ്ഞതിനും ഒരു മറുപടിയും ഇല്ലാതെ മൌനം പാലിച്ചിട്ട് എന്നാല്‍ ഇതൊന്നു സമ്മറൈസ് ചെയ്ത് ക്ലോസ് ചെയ്തേക്കാം എന്ന് ജോജു കരുതിയപ്പൊ ചാടി വീണത്, ഇത്രയും എഴുതിയതില്‍ നിന്ന് ഞങ്ങള്‍ക്കും കിട്ടി ത്തൂങ്ങാന്‍ ഒരു വള്ളി ആന്‍ഡമാനില്‍ കല്യാണം കഴിക്കുന്നതും കൊച്ചുങ്ങളുണ്ടാവുന്നതും ആയിക്കോട്ടെ ഇനി ചര്‍ച്ച!
ഞാനേ, ആന്‍ഡമാനിലെ കല്യാണങ്ങളെപറ്റി ടൈം മാഗസിനുണ്ടായിരുന്നു ഏത് ലക്കമാണെന്ന് ഞാനും ഇപ്പൊ മറന്നിരിക്കുന്നു, ഹാജരാക്കാനൊന്നും പറയരുത് പക്ഷേ അതും തെളിവായി എടുത്തോണം

മൂര്‍ത്തിസാറെ, എന്ത്യേ സൂരജിന്റെ പുതിയ പോസ്റ്റിന്റേയും ലിങ്ക് ഇങ്ങോട്ട് തൂക്കാന്‍ വയ്യായുരുന്നോ?
അതുമാത്രമായി എന്ത്യേ വേണ്ടാന്നു വെച്ചു,
ഒരു ബുദ്ധിമാനും 41 ശിഷ്യന്മാരും എന്ന് വേണൊങ്കി ഒരു തലക്കെട്ടും കൊടുക്കാമല്ലൊ
ഒരിടത്ത് പോയി ഒരു കമന്റിടുക, എന്നിട്ട് അതുമാത്രം പൊക്കിയെടുത്ത് കൊണ്ടുപോയി സ്വന്തം ബ്ലോഗില്‍ പതിപ്പിക്കുക. സാമാന്യ മര്യാദയുടെ പേരില്‍ അതിന്റെ കമന്റ് ഓപ്ഷന്‍ അടച്ചുവെച്ചിട്ട് ഇവിടെ കമന്റാന്‍ വായനക്കാരെ അനുവദിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്, ഈ ചര്‍ച്ച വഴിതെറ്റാതിരിക്കാനെങ്കിലും:)
അതെങ്ങനെ ഇവിടെ കമന്റിയാല്‍ പുള്ളിയാണ് മൈക് ടൈസന്‍ എന്ന് ആര്‍ക്കെങ്കിലും എഴുതാന്‍ പറ്റുമോ? വായനക്കാര്‍ ചര്‍ച്ചയുടെ ബാക്കികൂടെ വായിച്ചു പോവൂല്ലേ?

മൂര്‍ത്തി said...

സമ്മറൈസ് ചെയ്തുവെങ്കിലും ക്ലോസ് ചെയ്തെന്ന് തോന്നിയില്ല. ആന്‍ഡമാനിലെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശം/ എന്തിനു നുണ പറഞ്ഞു എന്ന ചോദ്യം ഇല്ലായിരുന്നെങ്കില്‍ ക്ലോസ് ചെയ്തെന്നു കരുതി ജനം മിണ്ടാതിരുന്നേനെ.അതല്ല ഉണ്ടായത്. എത്രയോ ദിവസമായി ചര്‍ച്ച നടക്കുന്നു. മിക്കവാറും ആളുകള്‍ അവസാനിപ്പിച്ച് പോയതല്ലേ?

പാഠപുസ്തക ചര്‍ച്ച ഇപ്പോള്‍ ആദ്യമായും അല്ല. ഞാന്‍ ഇട്ട ലിങ്കിലെ പല പോസ്റ്റുകളിലും വളരെ നല്ല രീതിയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പലതിനും വ്യക്തമായ ഉത്തരങ്ങളും അതിലൊക്കെ ഉണ്ട്. അതു കണ്ടിരിക്കാന്‍ ഇടയില്ലാത്ത പലരും ഇപ്പോള്‍ ബൂലോഗത്തില്‍ ഉണ്ട്.

പിന്നെ സൂരജ്(സൂരജ് മാത്രമല്ല പലരും കമന്റുകള്‍ക്കായി ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട്.) തന്റെ കമന്റുകള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങിയത് ഇപ്പോഴല്ല. തന്റെ മിക്കവാറും കമന്റുകള്‍ സൂരജ് പോസ്റ്റാക്കിയിട്ടുണ്ട്. അതില്‍ ചര്‍ച്ച വേണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ സൂരജിനു അവകാശമുണ്ട്. ഈ പോസ്റ്റിന്റെ ലിങ്കും അതില്‍ ഉണ്ട്.

മത സൌഹാര്‍ദ്ദത്തെക്കുറിച്ചുള്ള പാഠഭാഗത്തിനിടയിലെ മിശ്രവിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും സഹിക്കാനാവുന്നില്ല എങ്കില്‍, ആ പരാമര്‍ശത്തിന്റെ പോസിറ്റീവ് ആയ ഉദ്ദേശം മനസ്സിലാക്കാന്‍ ആവുന്നില്ല എങ്കില്‍ എന്ത് പറയാനാണ്?

കെ said...

സാജന്‍,
വാദങ്ങള്‍ സ്വന്തം നിലയില്‍ ഒന്നു ക്രോഡീകരിച്ചോട്ടെ.

എകെജിയെ പരിചയപ്പെടുത്തുന്നുവെന്നതാണ് ഒന്നാമത്തെ ആരോപണം. വെറും എകെജിയെ പരിചയപ്പെടുത്തുന്നതില്‍ കുഴപ്പമില്ല, സഖാവ് എകെജിയെ പരിചയപ്പെടുത്തുന്നത് ദുരുദ്ദേശമാണെന്ന് ആരോപണം..

ഈ ദുരുദ്ദേശം ആരാണ് തീരുമാനിക്കുന്നതെന്ന് ഒന്നാമത്തെ ചോദ്യം. "കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ" എന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയവര്‍ നിശ്ചയിക്കുന്ന ദുരുദ്ദേശം അംഗീകരിക്കാന്‍ നിര്‍വാഹമില്ല.

ജന്മി കുടിയാന്‍ പരിപ്രേക്ഷ്യത്തില്‍ സമരങ്ങളെ വിലയിരുത്തുന്നുവെന്ന് മറ്റൊരു ആരോപണം. അതിലെന്താണ് തെറ്റ് എന്ന ചോദ്യത്തിന് ഉത്തരമില്ല. ജന്മി കുടിയാന്‍ പരിപ്രേക്ഷ്യത്തില്‍ സമരങ്ങളെ കുട്ടികള്‍ വിലയിരുത്തിപ്പോയതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാകുമെന്ന് പാഠപുസ്തകത്തെ അനുകൂലിക്കുന്നവര്‍ കരുതുന്നില്ല.

അധികവായനയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ചെറുകാടിന്റെ പുസ്തകത്തിലെ രണ്ടു വരി വായിച്ച് കുട്ടികള്‍ നിരീശ്വരവാദികളോ മതനിഷേധികളോ ആകും എന്ന വാദം യുക്തിസഹമല്ല. പുസ്തകം വായിക്കുന്നത് അപകടമാണ് എന്ന നിലപാട് തളളിക്കളയുന്നു.

പൊതുകിണറില്‍ നിന്ന് വെളളമെടുത്ത ദളിത് ബാലനെ ചുട്ടുകൊന്ന സംഭവം ഏഴാം ക്ലാസില്‍ പഠിപ്പിക്കണോ എന്നത് വേറൊരു വിഷയം.

പിന്നെ എത്രാം ക്ലാസില്‍ പഠിപ്പിക്കണം എന്ന മറുചോദ്യത്തിന് ഉത്തരം കണ്ടില്ല. ഏത് ക്ലാസില്‍, എത്രാം വയസിലാണ് ഇത് പഠിപ്പിക്കേണ്ടത് എന്ന കാര്യം ആരാണ് തീരുമാനിക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇനി ഇക്കാര്യം പഠിപ്പിക്കുകയേ വേണ്ട എന്നാണ് വാദമെങ്കില്‍ അതും അംഗീകരിക്കുന്നില്ല.

പഴയ എട്ടാം ക്ലാസിലാണ് ചണ്ഡാലഭിക്ഷുകി പഠിച്ചത്. ഇന്നത്തെ ഏഴാം ക്ലാസില്‍ ദിലീപ് ഷിംഗ്ഡെയെന്ന ദളിത് യുവാവിന് മഹാരാഷ്ട്രയില്‍ നേരിട്ട ദുരന്തം കുട്ടികള്‍ പഠിക്കുന്നതില്‍ കുഴപ്പമില്ലെന്ന് പാഠപുസ്തകത്തെ അനുകൂലിക്കുന്നവരുടെ വാദം.

ചുറ്റും നടക്കുന്നതെന്തെന്ന് കുട്ടികള്‍ അറിയണമെന്ന് അവര്‍ കരുതുന്നു.

സവര്‍ണനും അവര്‍ണനും ഒന്നിച്ചിരുന്ന് പഠിക്കുന്ന ക്ലാസില്‍ ഇത് പഠിപ്പിച്ചാല്‍ സവര്‍ണര്‍ക്കെന്തു വികാരമുണ്ടാകുമെന്നാണ് ആശങ്ക.

അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പാഠപുസ്തകത്തെ അനുകൂലിക്കുന്നവരുടെ വാദം. ഇത്തരം സംഭവങ്ങള്‍ അറിയുന്നത് കുട്ടികളിലെ മാനവികതയാണ് ജ്വലിപ്പിക്കുന്നത് എന്ന് അഭിപ്രായം.

ചാന്നാര്‍ ലഹള, മറപ്പേടി, മണ്ണാപ്പേടി, ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം എന്നിവ സ്ക്കൂളില്‍ തന്നെയാണ് പഠിച്ചത്. ഇതൊക്കെ സവര്‍ണതയ്ക്കെതിരെ, സവര്‍ണരായി പിറന്ന ഉല്‍പതിഷ്ണുക്കളുടെയടക്കം നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ്.

ഇതു പഠിച്ചിട്ട് സ്ക്കൂളുകളില്‍ അവര്‍ണ സവര്‍ണ ഏറ്റുമുട്ടല്‍ ഉണ്ടായില്ലെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു. ഫലപ്രദമായ എതിര്‍വാദം ഉണ്ടായതായി തോന്നിയില്ല.

പാഠപുസ്തകത്തിന്റെ ഉളളടക്കം കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയാണോ നിശ്ചയിച്ചിരുന്നത് അങ്ങനെ തന്നെയാണ് ഇപ്പോഴും നിശ്ചയിച്ചതെന്നും കമ്മ്യൂണിസ്റ്റ് പ്രചരണമെന്നോ മതവിരുദ്ധമെന്നോ തോന്നിപ്പിക്കാവുന്ന പാഠഭാഗങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും പലവട്ടം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഒരു ഏഴാം ക്ലാസ് പാഠപുസ്തകത്തെ മാത്രം മുന്‍നിര്‍ത്തി കേരളത്തില്‍ നടക്കുന്ന പുസ്തക വിവാദത്തിന്റെ ലക്ഷ്യം വേറെയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രീയ മറുപടിയാണ് ഇതിനുണ്ടായത്. അത് മോശമെന്നോ തെറ്റാണെന്നോ അര്‍ത്ഥമില്ല. പുസ്തകത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒരു രാഷ്ട്രീയം, അനുകൂലിക്കുന്നവര്‍ക്ക് വേറൊരു രാഷ്ട്രീയം. സന്ധി ചെയ്യുക അസാധ്യം. ബലാബലത്തില്‍ ജയമാര്‍ക്കെന്ന് സമൂഹം/കാലം തീരുമാനിക്കും.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വലമായ ഒരധ്യായം കുട്ടികളില്‍ അക്രമം കുത്തിവെയ്ക്കുന്നു എന്നു മറ്റൊരു ആരോപണം. സമരചരിത്രം വായിച്ചു പഠിച്ചാല്‍ കുട്ടികള്‍ അക്രമികളാകുമോ എന്ന മറുചോദ്യത്തിന് ഫലപ്രദമായ മറുപടി കണ്ടില്ല.

ഝാന്‍സി റാണി, ഭഗത് സിംഗ് എന്നിവരെക്കുറിച്ചൊക്കെ നേരത്തെ സ്ക്കൂള്‍ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത പ്രശ്നം ഇപ്പോഴെന്താണ് എന്ന ചോദ്യം കേട്ടതായിപ്പോലും നടിച്ചില്ല.

ജാതി തിരിച്ചുളള പട്ടിക കുട്ടികളെ ജാതീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മറ്റൊരു ആരോപണം. ഒരു സാമൂഹിക സാഹചര്യം പരിചയപ്പെടുത്തുകയായിരുന്നു അതിന്റെ ലക്ഷ്യമെന്ന് അനുകൂലിക്കുന്ന വിഭാഗം അഭിപ്രായപ്പെട്ടു. ജാതി ചിന്ത വളര്‍ത്തുക എന്ന ലക്ഷ്യമാണെന്ന് എതിര്‍ഭാഗവും.

ജാതിയുടെ വാലു ചേര്‍ത്ത് കുട്ടികള്‍ക്ക് നന്നേ ചെറുപ്രായത്തില്‍ തന്നെ പേരിടുന്നതില്‍ ഇല്ലാത്ത അപാകം ഇവിടെ കാണുന്നതിന്റെ യുക്തി പാഠപുസ്തകത്തെ അനുകൂലിക്കുന്നവര്‍ക്ക് ദഹിക്കുന്നതല്ല. ദേവകി നിലയങ്ങോടിന്റെ പാഠഭാഗവുമായി ബന്ധപ്പെട്ട ഭാഗം ജിവിയൊക്കെ നന്നായി വിശദീകരിച്ചിട്ടുണ്ട്. അതിനപ്പുറമെന്തെങ്കിലും എഴുതേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ആന്റമാനിലെ മിശ്രവിവാഹത്തിന്റെ കാര്യം നുണയാണെന്ന് ജോജു കണ്ടെത്തിയിരിക്കുന്നു. ഒരു നാടിനെക്കുറിച്ച് പറയുന്ന നല്ല കാര്യങ്ങളെപ്പോലും ഉള്‍ക്കൊളളാനാകാത്ത വിധം മുന്നോട്ടു നീങ്ങിയ വിവാദം അതിന്റെ സ്വാഭാവികമായ ഗതിയില്‍ തന്നെയാണ് നീങ്ങുന്നത്..

പാഠപുസ്തക വിവാദത്തില്‍ ഏറ്റുമുട്ടുന്നത് കൃത്യമായും രണ്ട് രാഷ്ട്രീയങ്ങളാണ്. പുസ്തകത്തെ അനുകൂലിക്കുന്നവരുടെ യുക്തി എതിര്‍ക്കുന്നവര്‍ക്ക് ബോധിക്കുന്നതല്ല. എതിര്‍ക്കുന്നവരുടെ യുക്തി അനുകൂലിക്കുന്നവര്‍ക്കും.

പരസ്പരം ഉള്‍ക്കൊളളാനാവാതെ വരുമ്പോള്‍ സ്വന്തം വാദങ്ങള്‍ അവതരിപ്പിച്ച് പിന്മാറുകയാണ് നല്ലതെന്ന് കരുതുന്നു. ഇത് വാദിച്ചു ജയിക്കാനോ തര്‍ക്കിച്ച് തോല്‍പ്പിക്കാനോ ഉളള വേദിയല്ലെന്ന് സൂരജ് നേരത്തെ സൂചിപ്പിച്ചിട്ടുമുണ്ട്.

ചോദിച്ചതിനും പറഞ്ഞതിനും രണ്ടുദിവസം മൗനം പാലിച്ചത് പറയാനുളളതൊക്കെ നന്നായി പറഞ്ഞിട്ടുണ്ടെന്ന് കരുതിയതു കൊണ്ടാണ്. പാഠപുസ്തക വിവാദത്തില്‍ അനുകൂലമായും പ്രതികൂലമായും രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങളെ വിലയിരുത്തേണ്ടത് മാറി നിന്ന് വായിക്കുന്നവരാണ്.

സ്വന്തം വാദം ആ ന്യായാധിപരുടെ മുന്നില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുളളതു കൊണ്ടാണ് മാറി നിന്നത്. പാഠപുസ്തകത്തെ അനുകൂലിച്ച് ജിവിയൊക്കെ നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ വേറൊന്നും പറയാനുമില്ലായിരുന്നു.

നമുക്കു പറയാനുളള കാര്യങ്ങള്‍ നമ്മെക്കാള്‍ നന്നായി മറ്റാരെങ്കിലും അവതരിപ്പിക്കുന്നത് കണ്ടാല്‍ മാറി നില്‍ക്കുന്നതാണ് ഉചിതമെന്നു കരുതി. അല്ലാതെ വാദങ്ങളില്ലാത്തതു കൊണ്ടോ, പേടിച്ചിട്ടോ അല്ല.

കണ്‍ക്ലൂഷന്‍ കമന്റില്‍ ആന്‍ഡമാനിന്റെ കാര്യത്തില്‍ പാഠപുസ്തകം നുണ പറയുന്നുവെന്നാണ് ജോജു നിരീക്ഷിച്ചത്. അങ്ങനെ നുണ പറഞ്ഞിട്ട് എന്തുപയോഗം എന്ന ആലോചന അത്ഭുതമേ ഉണ്ടാക്കുന്നുളളൂ.

ഒരു സമൂഹത്തിന്റെ ആചാരങ്ങളെക്കുറിച്ച് പാഠപുസ്തകം പോലുളള ആധികാരിക രേഖയിലെ (ആധികാരികത തര്‍ക്ക വിഷയമാണെന്ന് സമ്മതിക്കുന്നു) വിവരത്തെ നിഷേധിക്കാന്‍ ഒരു ഫോണ്‍കോളില്‍ നിന്നു ലഭിക്കുന്ന മറുപടി മതിയോ എന്നും സംശയം.

പൊതുവേ മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന പ്രദേശമാണ് ആന്‍ഡമാന്‍ എന്ന വിവരം കുട്ടികള്‍ക്ക് പകരുന്നതു പോലും എത്ര അസഹ്യമായാണ് വിലയിരുത്തപ്പെടുന്നത്.

എരിയും പുളിയും ഉപ്പുമൊക്കെ പരമാവധി കളഞ്ഞ് ഈ ക്രോഡീകരണം എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയെന്തെങ്കിലുമൊരു ചര്‍ച്ചയ്ക്ക് ഇതില്‍ പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല. പാഠപുസ്തക വിവാദം ഇനി വിലയിരുത്തേണ്ടത് കാലമാണ്.

കുഴപ്പമുണ്ടാകുമെന്ന് പ്രചരിപ്പിക്കപ്പെട്ട പാഠഭാഗങ്ങള്‍ എല്ലാ കുട്ടികളും വായിച്ചിട്ടുണ്ട്. ഇത്രയും വ്യാപകമായി ആവേശത്തോടെ വായിക്കപ്പെട്ട ഒരു പാഠപുസ്തകം വേറെയില്ല. ഇത് വായിച്ച ഏതു പ്രായത്തിലെയുമുളള എത്ര കുട്ടികള്‍ മതനിഷേധികളോ നിരീശ്വരരോ കൊണ്ടുപിടിച്ച സവര്‍ണ വിരുദ്ധരോ മുരത്ത കമ്മ്യൂണിസ്റ്റുകാരോ, കൊടിയ അക്രമികളോ ആയിട്ടുണ്ടെന്ന വിവരം സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ പഠിച്ച് ഉത്തരം പറയട്ടെ...

സാജന്‍| SAJAN said...

മൂര്‍ത്തിമാഷെ, ഇത്തവണ ഞാന്‍ തിരിച്ചുവരാം താഴെ നിന്നു മുകളിലേക്ക് മത സൌഹാര്‍ദ്ദത്തെക്കുറിച്ചുള്ള പാഠഭാഗത്തിനിടയിലെ മിശ്രവിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും സഹിക്കാനാവുന്നില്ല എങ്കില്‍, ആ പരാമര്‍ശത്തിന്റെ പോസിറ്റീവ് ആയ ഉദ്ദേശം മനസ്സിലാക്കാന്‍ ആവുന്നില്ല എങ്കില്‍ എന്ത് പറയാനാണ്?
ഇതാണ് താങ്കളടക്കം ഒരു വലിയ സമൂഹം കമ്യൂണിസ്റ്റ് അനുയായികളുടെ ചിന്താഗതിയെന്ന് എഴുതിയാല്‍ തെറ്റിദ്ധരിക്കരുത്!

മൂര്‍ത്തിമാഷേ, ആത്മാര്‍ത്ഥമായി എഴുതിയാല്‍ കമ്യൂണ്ടിസ്റ്റ് അജണ്ട നടപ്പിലാക്കുന്നതിനു വേണ്ടി ഒരു തെറ്റായ കാര്യം പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കാം എന്ന സാധ്യതയെ ക്കുറിച്ചല്ലേ അവിടെ പരാമര്‍ശിക്കുന്നത്?
അതിപ്പൊ വേറൊരു വിഷയമായാല്‍ പ്പോലും ഇതുപോലെ വിമര്‍ശന വിഷയമാവില്ലേ? ഉദാഹരണത്തിനു ആന്‍ഡമാന്‍സിലെ പട്ടിണിമരണങ്ങള്‍(അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) എന്ന ടോപിക്കിനെ കുറിച്ച് എഴുതിയതാണെങ്കിലും അത് അസത്യമാണെന്ന് തോന്നിയാല്‍ അതായിരിക്കില്ലേ പരാമര്‍ശ വിഷയം, അല്ലാതെ കണ്ടോ ആളുകള്‍ പട്ടിണി കിടന്ന് മരിക്കുന്നത് ദേ ഇവര്‍ക്ക് ഇഷ്ടമില്ല എന്നാരെങ്കിലും പറയുമോ?
പ്രായപൂര്‍ത്തിയാ‍യവര്‍ ആരെയെങ്കിലും കല്യാണം കഴിക്കട്ടെ,കഴിക്കാതിരിക്കട്ടെ അല്ലെങ്കില്‍ ഒന്നോ പത്തോ കെട്ടട്ടെ ഹൂ കേയേര്‍സ്?

മൂന്നാമത്തെ പാരഗ്രാഫ്
സൂരജിന്റെ കമന്റിനെ പറ്റിയാണ്, എന്റെ മര്യാദ താങ്കള്‍ക്ക് അപമര്യാദയായിത്തോന്നാം ഒരുവേള തിരിച്ചും അതുകൊണ്ട് ആണ് സാമാന്യ മര്യാദയുടെ പേരില്‍ ഒരു ചര്‍ച്ച നടക്കുന്ന പോസ്റ്റില്‍ നിന്ന് തന്റെ കമന്റ് മാത്രം എടുത്തുകൊണ്ട് പോയി സ്വന്തം പോസ്റ്റില്‍ പബ്ലിഷ് ചെയ്യുമ്പോള്‍ ഇവിടെ നടക്കുന്ന ചര്‍ച്ച വഴിതെറ്റാന്‍ സാധ്യതയുണ്ടെന്ന് എഴുതിയത്, ഒരിക്കല്‍ ഞാന്‍ ചിന്തിച്ചതാണ് അവിടെ പോയി സൂരജിനു മറുപടി കൊടുക്കാമെന്ന് പക്ഷേ ഈ ചര്‍ച്ച പകുതി വഴിക്കിട്ടിട്ട് പോകുന്നത് ശരിയല്ല എന്നുകരുതി പിന്‍‌വാങ്ങിയതാണ്:)
സൂരജിന്റെ കമന്റ് മാത്രം അവിടെയിട്ടപ്പൊ ഒരു സത്യം അദ്ദേഹമോ അവിടെ അദ്ദേഹത്തെ കമന്റ് ചെയ്ത വായനക്കാരോ മറന്നുപോയി ആ കമന്റുകള്‍ക്ക് ഈ പോസ്റ്റില്‍ എന്താണ്‍ മറുപടി നല്‍കിയത് എന്ന കാര്യം, ആ മറുപടിക്ക് അദ്ദേഹത്തിന്റെ പ്രതികരണവും ചത്തുമലച്ച് ഇവിടെ കിടക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ

രണ്ടാമത്തെ പാരഗ്രാഫ്, പാഠപുസ്തകത്തെപറ്റിയുള്ള ചര്‍ച്ചകള്‍ മുമ്പ് നടന്നിട്ടുണ്ടാവാം ബ്ലോഗിന്റെ സ്വഭാവമനുസരിച്ച് കണ്‍ ക്ലൂഷനില്‍ എത്തിയോ എന്ന കാര്യം മാത്രം സംശയമാണ്.
ഏതൊരു ചര്‍ച്ചയും പങ്കെടുക്കുണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വായനക്കാരുടെ അപ്പോഴത്തെ സൌകര്യം നോക്കിയായിരിക്കില്ലേ എന്റെ കാര്യം നോക്കിയാല്‍ പാഠപുസ്തകത്തെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് അത്തരമൊരു ചര്‍ച്ചയില്‍ ബ്ലോഗില്‍ പങ്കെടുക്കുന്നത്. താങ്കള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ പങ്കെടുക്കാം അല്ലെങ്കില്‍ വിട്ടേക്കൂ:) അതൊന്നു അത്ര വലിയ വിഷയങ്ങളേ അല്ലല്ലൊ.

ആദ്യത്തെ പാരാഗ്രാഫ് ജോജുവിന്റെ കമന്റ് ആരംഭിക്കുന്നത് തന്നെ കണ്‍ക്ലൂഡ് ചെയ്യാം എന്ന് പറഞ്ഞുകൊണ്ടല്ലേ?
അതില്‍ ചര്‍ച്ച ചെയ്യാതെ വിട്ടുപോയത് ആന്‍ഡമാനിലെ വിവാഹത്തിന്റെ കാര്യം മാത്രമായിരുന്നുവെന്ന് പരാമര്‍ശിക്കുകയായിരുന്നു. (അവിടെയും താങ്കള്‍ എഴുതിയത് പോലെ മിശ്ര വിവാഹത്തെ കുറിച്ച് ജോജു അസഹ്യത പ്രകടിപ്പിച്ചില്ല. ഇതുവരേയും എന്തുകൊണ്ട് അത്ര സര്‍വ സാധാരണമല്ലത്ത ഒരു വിഷയത്തെപറ്റി സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്ന് അറിയില്ല, അതിന്റെ റെലവന്‍സ് എന്താണെന്ന് കൂടെ എനിക്ക് മനസ്സിലാവുന്നില്ല,
അതെന്തെങ്കിലും ആവട്ട് അതൊന്നും ആരേയും ബോദര്‍ ചെയ്യുന്ന വിഷയമല്ലെങ്കില്‍ വിട്ടേക്കൂ):):)
എന്തായാലും ഇനി ഞാന്‍ ഈ വഴിക്കില്ല സമയം ഇല്ലാത്തത് കൊണ്ടാണേ!

സാജന്‍| SAJAN said...

മാരീചന്‍ നമ്മള്‍ വീണ്ടും സ്കൊയര്‍ വണ്ണിലായി!
എഴുതിയതിനൊക്കെ എണ്ണിപെറുക്കി തിരിച്ച് എഴുതാന്‍ കഴിയും അതുമൂലം എന്ത് പ്രയോജനം,
അതിനു മറുപടി വീണ്ടും മാരീചനോ മൂര്‍ത്തിയോ,അങ്ങനെയങ്ങനെ....
സോ എനിക്കൊന്നും പറയാനില്ലിനി താങ്കള്‍ പറഞ്ഞത് പോലെ കാലം തെളിയിക്കട്ടെ! (ഒരു മൂന്നാലു വര്‍ഷം കാത്തിരിക്കാം അല്ലേ?)

ഇനി ഈ പോസ്റ്റ് പബ്ലീഷ് ചെയ്ത വ്യക്തി എന്ന നിലയില്‍ ജോജുവിനോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ എഴുതി അവസാനിപ്പിക്കട്ടെ അല്ലെങ്കില്‍ തുടരട്ടെ:)
എന്തായാലും ഞാന്‍ നിര്‍ത്തിയാലോ എന്ന് ചിന്തിക്കുന്നു.:):):):)

sajan jcb said...

ഒരു സമൂഹത്തിന്റെ ആചാരങ്ങളെക്കുറിച്ച് പാഠപുസ്തകം പോലുളള ആധികാരിക രേഖയിലെ (ആധികാരികത തര്‍ക്ക വിഷയമാണെന്ന് സമ്മതിക്കുന്നു) വിവരത്തെ നിഷേധിക്കാന്‍ ഒരു ഫോണ്‍കോളില്‍ നിന്നു ലഭിക്കുന്ന മറുപടി മതിയോ എന്നും സംശയം.

മാരീചന്‍,
'4 മിശ്രവിവാഹങ്ങള്‍ ഒരു കുടുംബത്തില്‍' എന്നു ഞാന്‍ പാഠപുസ്തകത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അത് അപ്പാടെ വിശ്വസ്സിച്ചയാളാണ്. ഈ വീഡിയോ കണ്ടോപ്പോഴാണ് കണ്‍ഫ്യൂഷനായത്. എങ്ങിനെ വിവരം ശരിയാണോ എന്നറിയാം എന്നാലോച്ചിച്ചപ്പൊഴാണ് എന്റെ പഴയ ക്ലാസ്മേറ്റിനെ കുറിച്ചോര്‍ത്തത്. എന്റെ സംശയം ഇപ്പോള്‍ മാറി. അതിനെ നിങ്ങള്‍ ആധികാരികമാക്കണം എന്നു പറയാന്‍ ഞാന്‍ ആളല്ല. നിങ്ങള്‍ക്കു സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്കു നേരിട്ടു പരിശോധിക്കാം. പുസ്തകം ആരാണ് തയ്യാറാക്കിയത് എന്നു വരെ സര്‍ക്കാരിനു ഇതു വരെ പിടികിട്ടിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവരോടാണ് പുസ്തകത്തിലെ മിശ്രവിവാഹത്തിന്റെ നിജസ്ഥിതി ചോദിക്കാന്‍ പോകുന്നത് ! [അദ്ഭുതം]

N.J Joju said...

എരിയും പുളിയും ഉപ്പുമൊക്കെ പരമാവധി കളഞ്ഞ് ഈ ക്രോഡീകരണം എഴുതാന്‍ ശ്രമിച്ച മാരീചനു നന്ദി.

ചിലഭാഗങ്ങള്‍ക്ക് മറുപടിപറയണമെന്നുണ്ട് പ്രത്യേകിച്ച് ‘അങ്ങനെ നുണ പറഞ്ഞിട്ട് എന്തുപയോഗം’ എന്ന ചോദ്യത്തിന്.

ബൂലോകത്തു നടന്ന ചര്‍ച്ചകള്‍ പലതും ‘മതമില്ലാത്ത ജീവനെ’ അടിസ്ഥാനമാക്കിയായിരുന്നു. ഈ പോസ്റ്റില്‍ പരാമര്‍ശിയ്ക്കപ്പെട്ട ഭാഗങ്ങള്‍ വേറേ വേറേ പോസ്റ്റുകളില്‍ വിഷയമായതായും കണ്ടിട്ടൂണ്ട്. എങ്കിലും പുസ്തകത്തിന്റെ ഏതാണ്ട് എല്ലാ‍ ഭാഗങ്ങളെയും പരാമര്‍ശിയ്ക്കുന്ന ഒരു വീ‍ഡിയോ എനിയ്ക്കു കിട്ടിയപ്പോള്‍ അത് ബ്ലോഗേര്‍സുമായി പങ്കുവയ്ക്കണമെന്നു തോന്നി. അതില്‍ പറയുന്ന കാര്യങ്ങള്‍ പ്രസക്തമാണെന്നും.

പഴയ ഒരു വിഷയം കുത്തിപ്പൊക്കി എന്നു കരുതുന്നവരോട്. വിഷയത്തിലെ വികാരത്തിന്റെ ചൂട് ആറിക്കോട്ടെ എന്നു കരുതി കാത്തിരിയ്ക്കുകയായിരുന്നു. “പുസ്തകത്തെ അനുകൂലിക്കുന്നവരുടെ യുക്തി എതിര്‍ക്കുന്നവര്‍ക്ക് ബോധിക്കുന്നതല്ല. എതിര്‍ക്കുന്നവരുടെ യുക്തി അനുകൂലിക്കുന്നവര്‍ക്കും.” എന്നത് ഞാനും അംഗീകരിയ്ക്കുന്നു.


സഹകരിച്ച എല്ലാവര്‍ക്കു നന്ദി.

(കമന്റ് ഓപ്ഷന്‍ തത്കാലം ഡിസേബിള്‍ ചെയ്യുന്നില്ല.)

Mr. K# said...

ഒരു തമാശയെഴുതാന്‍ ശ്രമിക്കുകയാണേയ്, ഇനി അഥവാ അതൊരു തമാശയായിത്തോന്നിയില്ലെന്കിലും ക്ഷമിച്ചേക്കണേയ് :-)
-----

ആന്ഡമാനിലെ വിവാഹത്തെക്കുറിച്ച് പാഠഭാഗത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്‍.

"ഒരു വീട്ടിലെ നാലു പെണ്കുട്ടികള്‍ നാലു വ്യത്യസ്തമതക്കാരെ വിവാഹം ചെയ്യുന്നതു പോലും ഇവിടെ സര്വ്വ സാധാരണമാണ്‍."

നടന്നിട്ടുണ്ട്, നടക്കാറുണ്ട്, സാധാരണമാണ്‍, സര്വ്വ സാധാരണമാണ്‌ എന്നീ വാക്കുകള്‍ തമ്മില്‍ എന്തെന്കിലും വ്യത്യാസമുണ്ടോ?

ആന്ഡമാനില്‍ നാലു പെണ്കുട്ടികള്‍ നാലുവ്യത്യസ്തമതക്കാരെ വിവാഹം ചെയ്യുന്നത് സര്വ്വ സാധാരണമാണെന്കില്‍ ആന്ഡമാനില്‍ ഒരു വീട്ടില്‍ നാലു പെണ്കുട്ടികള്‍ ഉണ്ടാവുന്നത് സര്വ്വ സര്വ്വ സാധാരണമാകണം.

ഇനി എത്ര ശതമാനം പേര്‍ ചെയ്യുന്നുണ്ടെന്കില്‍ സര്വ്വ സാധാരണമാണ്‍ എന്നു പറയാമെന്നും തര്ക്ക വിഷയമാണ്‍. 30 ശതമാനം പേര്‍ ചെയ്യുന്ന ഒരു കാര്യത്തെ സര്വ്വ സാധാരണം എന്നു പറയാമെന്നു കരുതിയാല്‍, ആദ്യം ആന്ഡമാനില്‍ 50 ശതമാനം വീട്ടിലും നാലു പെണ്കുട്ടികള്‍ വീതമെന്കിലും ഉണ്ടാവണം. അവരില്‍ 60 ശതമാനം വീട്ടിലും എല്ലാ പെണ്കുട്ടികളും വ്യത്യസ്ത മതവിഭാഗക്കാരെ വിവാഹം കഴിക്കണം.

നടക്കുന്ന കാര്യമാണെന്നു തോന്നുന്നില്ല. എല്ലാ വീട്ടിലും എല്ലാ പെണകുട്ടികള്ക്കും വ്യത്യസ്ത മത വിഭാഗക്കാരെ കിട്ടണ്ടേ? ഇനി സര്വ്വ സാധാരണത്തെ വെറും 10 ഓ 20 ഓ ശതമാനമാക്കി ചുരുക്കിയാലും നടപ്പാകാന്‍ ബുദ്ധിമുട്ടാണ്‌. :-)


ഇനി ആന്ഡമാനില്‍ മിശ്രവിവാഹങ്ങള്‍ സര്വ്വസാധാരണമാണെന്ന് പറയുകയാണെന്കില്‍ ചിലപ്പോ ശരിയായെന്നു വരും. അതിപ്പോ കേരളത്തിലും മിശ്രവിവാഹങ്ങള്‍ സര്വ്വ സാധാരണമാണെന്ന് പറയാം. ഇത്ര ശതമാനം ആളുകള്‍ ചെയ്താലേ സര്വ്വ സാധാരണം എന്നു പറയാവൂ എന്ന് നമുക്ക് നിര്വചനമൊന്നുമില്ലല്ലോ. അതിനു വേണ്ടി പാവം ആന്ഡമാനെ തന്നെ കേറിപ്പിടിച്ചതെന്തിനാണെന്നാ മനസ്സിലാവാത്തത്.

ഒരു കാര്യം കൂടി, എത്ര ശതമാനം പേര്‍ ചെയ്യുന്ന കാര്യത്തെ സര്വ്വസാധാരണം എന്നു വിളിക്കാമെന്ന് നിര്വചിക്കാത്തിടത്തോളം കാലം പാഠപുസ്തകത്തിലെ സ്റ്റേറ്റ്മെന്റ് നുണയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ആന്ഡമാനില്‍ ഒരു വീട്ടിലെന്കിലും നാലു പെണ്കുട്ടികള്‍ ഉണ്ടായിരുന്നിരിക്കുകയും, അവരില്‍ നാലു പേരും നാലു വ്യത്യസ്തമത വിഭാഗത്തില്‍ പെട്ട യുവാക്കളെ വിവാഹം കഴിക്കുകയും പല പ്രാവശ്യം ആന്ഡമാന്‍ സന്ദര്ശിച്ച പൂക്കോട്ടൂര്‍ അതേ പറ്റി അറിയാതിരിക്കുകയും, പാഠപുസ്തകക്കമ്മിറ്റി അതേപ്പറ്റി അറിയുകയും, അവരുടെ നിര്വചനത്തില്‍ സര്വ്വസാധാരണമെന്നാല്‍ ഒരാളെന്കിലും ചെയ്യുന്ന കാര്യം എന്നു വരികയും ചെയ്താല്‍ പാഠപുസ്തകത്തില്‍ പറഞ്ഞ കാര്യം സത്യമായി വരും. അതുകൊണ്ട് അത് നുണയാണെന്ന് പറയുന്നതിനു മുമ്പ് സാജന്‍ ഒരിക്കല്‍ കൂടി ആലോചിക്കേണ്ടതാണ്‍.

(പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇത്ര കണ്ട് മിശ്രവിവാഹങ്ങള്‍ നടക്കുന്ന ആന്‍ഡമാനില്‍ ഇപ്പോഴും ഒരു വീട്ടിലെ നാലുപെണ്കുട്ടികള്ക്ക് നാലു വ്യത്യസ്തമതവിഭാഗക്കാരെ സാധാരണമായി വരന്മാരായി ലഭിക്കുന്നുണ്ടെന്നാണ്‍. അതിനര്ത്ഥം ആന്ഡമാനില്‍ മിശ്രവിവാഹങ്ങള്‍ ഈ തലമുറയിലാണ്‍ ആരംഭിച്ചത് എന്നാണ്‍. ഈ തലമുറയില്‍ ഇത്രകണ്ട് മിശ്രവിവാഹം വര്ദ്ധിക്കാന്‍ എന്താണ്‍ കാരണം എന്ന് പഠിച്ച് അത് കൊള്ളാമെന്കില്‍ കേരളത്തില്‍ നടപ്പാക്കണം എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം. )

ജിവി/JiVi said...

ഇതുകൂടി നോക്കാം

രണ്ട് സ്വകാര്യ ടൂര്‍ കമ്പിനികളുടെ സൈറ്റുകളില്‍ ഇങ്ങനെ വരണമെങ്കില്‍ അത് ഏതെങ്കിലും ഔദ്യോഗിക ഏജന്‍സിയില്‍ നിന്നും കോപ്പി ചെയ്തതു തന്നെ.

കൂടാതെ, ആന്‍ഡമാന് പ്രത്യേക വിവാഹ നിയമങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. എന്താണ് കാരണം എന്നറിയില്ല.

ജിവി/JiVi said...

നൊ ഫീഡ്ബാക്ക്സ്!!!

ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍, സിഖ് വിഭാഗങ്ങള്‍ക്ക് വെവ്വേറെ ഫെഡറല്‍ നിയമങ്ങളുണ്ട്. വിവാഹ-വിവാഹ മോചന കാര്യങ്ങളില്‍. ആന്‍ഡമാന്‍ പ്രദേശത്തൊഴിച്ച്. അവിടെ പ്രത്യേക നിയമങ്ങളുണ്ട്. കുറച്ച് മുമ്പ് എവിടെയൊ വായിച്ച ഓര്‍മ്മയില്‍ നിന്നും എഴുതിയതാണ്. നിജസ്ഥിതി അറിയില്ല. അങ്ങനെ അന്‍ഡമാന് പ്രത്യേകം നിയമമുണ്ടാകണമെങ്കില്‍ അതിന് കാരണവും വേണമല്ലോ. അത് എന്തുമാകാം(അങ്ങനെയുണ്ടെങ്കില്‍!). ഏതെങ്കിലും എത്നിക് ഗ്രൂപ്പിന്റെ പ്രശ്നമോ അങ്ങനെയെന്തെങ്കിലും.

ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഈ ഓര്‍മ്മ പങ്കുവെച്ചത് സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും കൂടുതലെന്തെങ്കിലും അറിവുകാണുമായിരിക്കും എന്ന് കരുതിയാണ്. എന്റെ വാദത്തെ ബലപ്പെടുത്താനുള്ള ഒന്ന് എന്ന രീതിയിലല്ല.

മേരിക്കുട്ടി(Marykutty) said...
This comment has been removed by the author.
മേരിക്കുട്ടി(Marykutty) said...

ഇവിടെ ഈ കമന്റിനു പ്രസക്തി ഉണ്ടോ എന്ന് അറിയില്ല..എന്നാലും, അബ്ദുള്ളകുട്ടി യുമായി ബന്ധപെടുത്തി കുറെ പ്രശ്നം ഉണ്ടായല്ലോ.കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലേ? നിരീസ്വരവാദിയായിരിക്കണം കംമ്യൂനിസ്റ്റ്കാരന് എന്ന് അവരുടെ പാര്ട്ടി നിബന്ധ്നകളില് ഉണ്ടോ?