Monday, December 10, 2007

നയം

രാവുണ്യട്ടന്റെ കടയിലെ പറ്റ്, പിള്ളാരുടെ പഠിപ്പ്, അച്ചമ്മയുടെ മരുന്ന് തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങള്‍ തലക്കുചുറ്റും ഭ്രമണം നടത്തിതുടങ്ങിയപ്പോഴാണ് ഒരു പശുവളര്‍ത്തലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. നാട്ടില്‍ കിട്ടുന്ന അല്ലറചില്ലറ പണികള്‍ ഒന്നിനും മതിയാകില്ലായിരുന്നു. രാവിലെ നാലു ലിറ്ററും വൈകുന്നേരം രണ്ടു ലിറ്ററും കിട്ടുന്ന ഒരെണ്ണത്തിനെ കണ്ടുവയ്ക്കുകയും ചെയ്തു. ബാങ്കുകാര് ലോണ്‍ തരാമെന്നും സമ്മതിച്ചു.

അപ്പോഴാണ് നാട്ടില്‍ ചില ബുദ്ധിജീവികള്‍ ഞാന്‍ മൂട്ട ഈച്ച ലോബികളുടെ ആളാണെന്നും കൊതുകു മാഫിയയുടെ പിന്തുണ എനിക്കുണ്ടെന്നും പറഞ്ഞു പരത്തിയത്. സത്യത്തില്‍ അന്നാണ് അങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടെന്നുതന്നെ ഞാനറിയുന്നത്.

ജീവിതത്തിനെക്കാള്‍ അഭിമാനത്തിനു വില കല്‍പ്പിച്ചിരുന്ന ഞാന്‍ അതോടെ ആ പദ്ധതി ഉപേക്ഷിച്ച് മുണ്ടു മുറുക്കിയുടുക്കാന്‍ ശീലിച്ചു.

4 comments:

അമല്‍ | Amal (വാവക്കാടന്‍) said...

ഹ ഹ ..

പൊതു സമൂഹം എതിരായാല്‍ മുണ്ടു മുറുക്കിയെടുത്തേ മതിയാവൂ, ജോജൂ..
സാമൂഹ്യ ജീവിതം എന്നു പറയുന്നത് അങ്ങനത്തെ ഒരു സാധനമാണ്..

ഓഫ് ടോപ്പിക്:
പോസ്റ്റിടുമ്പോള്‍ തന്നെ പോസ്റ്റിന്റെ ഒരു ചെറിയ വിവരണത്തോടെ ഒരു കമന്റും ഇട്ടാല്‍ അതു പിന്മൊഴിയില്‍ വരും . പിന്മൊഴി മാത്രം നോക്കുന്ന ബ്ലോഗ്ഗേഴ്സിന് പുതിയ പോസ്റ്റ് വന്നു എന്ന് അറിയാനുള്ള ഒരു മാര്‍ഗ്ഗമാണിത്..
ശ്രദ്ധിക്കുമല്ലോ !

N.J Joju said...

പൊതുജനം കഴുതയണെന്ന് ഒരു പഴമൊഴിയുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് മറ്റൊരെണ്ണവും.
അറിയാഞ്ഞിട്ടല്ല വാവക്കാടാ...ഞാന്‍ തന്നെ പരസ്യം കൊടുക്കണ്ടാ എന്നു കരുതിയാണ് കമന്റിടാ‍ഞ്ഞത്. എതായാലും പറഞ്ഞതിന് നന്ദി.

വല്യമ്മായി said...

കുറച്ചു വരികളില്‍ നാടിന്റെയൊരു നേര്‍ചിത്രം.നന്നായിട്ടുണ്ട്.

Unknown said...

ആക്ഷേപം എങ്ങോട്ടാണെന്നു മനസിലായി.
പക്ഷേ ഓരോ വികസനസംരംഭത്തിനു പിറകിലും ഇപ്പോള്‍ മാഫിയകളുണ്ടെന്നതു സത്യം മാത്രം.
ഈ കഴിവുകള്‍ വികസനവിരുദ്ധര്‍ക്കെതിരെ എന്നപോലെ ഈ മാഫിയകള്‍ക്കെതിരെയും പ്രയോഗിക്കുക.