Thursday, June 05, 2008

ഉല്പത്തി പുസ്തകത്തിന് കിരണിന്റെ കമന്റ്, ഹരോള്‍ഡിന്റെയും

ഇങ്ങനെയൊരു പോസ്റ്റ് ഞാന്‍ ഇട്ടു പോവുകയാണ്. ഇതിന്റെ ലക്ഷ്യം ബാബുവിനോട് ഒരു സംവാദമോ ഒന്നുമല്ല. ബാബുവിന്റെ തന്നെ പോസ്റ്റിലെ ചില പിശകുകള്‍ ചൂണ്ടീക്കാണിയ്ക്കുയും അതിനോടുബന്ധപ്പെട്ടൂള്ള ചില ചിന്തകള്‍ പങ്കുവയ്ക്കുകയുമാണ്.

വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ എന്നപോസ്റ്റില്‍ ചില വാചകങ്ങളുണ്ട്റ്റ്.

“പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന 'കുറ്റസമ്മതം' ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത! മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം! എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ്‌ തോമ്പില്‍ ഇട്ട ഒരു കമന്റില്‍, സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു.”

ഇപ്പോള്‍ എന്നത് കടുപ്പിച്ചത് മനപ്പൂര്‍വ്വമാണ്.

ഇനി കിരണ്‍ ഇട്ട കമന്റ് എന്താണെന്നു നോക്കാം.

“ബാബു സാറെ നിങ്ങള്‍ ഉള്ള വിശ്വാസം കു‌ടി കളയുമാല്ലോ. ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ ഉള്ള കഥകള്‍ ഒരു മിത്താണ് എന്ന് കത്തോലിക്ക സഭ മുന്കു‌ര്‍ ജാമ്യം എടുത്തത് വെറുതെ അല്ല.”

ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ എന്നു പറഞ്ഞാല്‍ പുറപ്പാട് ഉള്‍പ്പെടുമോ എന്ന് കിരണിനു മാത്രമേ അറിയൂ.

മെലെ പറഞ്ഞ പോസ്റ്റില്‍ Harold എന്നയാള്‍ ഇങ്ങനെ ഒരു കമന്റിട്ടു.
“കിരണ്‍ പറഞ്ഞത് സത്യമാണ്. വിശ്വാസത്തിന്റെ മൂലക്കല്ലിളകുമോ എന്നത് അവിടിരിക്കട്ടെ.
കത്തോലിക്കാ വേദപാഠ ക്ലാസുകളില്‍ പഴയ നിയമം മിത്താണെന്നു തന്നെയാണ് പഠിപ്പിക്കുന്നത്.”

അടുത്ത ബാബുവിന്റെ ചോദ്യം.
“harold,

പഴയ നിയമം മിത്താണെന്നു് സഭ ഔദ്യോഗികമായി പ്രസ്താവിക്കുന്ന ഒരു ഇടയലേഖനം മാര്‍പാപ്പയുടെ പക്ഷത്തു് നിന്നും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ details തരുമോ?”

ആരെയും കുറ്റം പറയുകയല്ല. എന്നാലും...
കിരണും ഹരോള്‍ഡൂം അങ്ങനെ പറയരുതായിരുന്നു.

‘ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ’ എന്നത് ‘ഉത്പത്തിയും പുറപ്പാടും’ എന്നായി അതിനു ശേഷം പഴയനിയമം മിത്താണ് എന്നല്ല സഭ അങ്ങിനെ പഠിപ്പിയ്ക്കുന്നു എന്നുകൂടി പറയുന്നു ഹരോള്‍ഡ്.

സഭ അങ്ങനെയൊന്നും പഠിപ്പിച്ചതായി എനിയ്ക്കറിയില്ല. പക്ഷേ കിരണിന്റെയും ഹരോള്‍ഡിന്റെയും കമന്റുകള്‍ക്ക് അടിസ്ഥാനമായ ചില പ്രബോധനങ്ങളുണ്ട്.

ബൈബിള്‍ വ്യാഖാനിയ്ക്കൂമ്പോള്‍ എന്ന പോസ്റ്റില്‍ സഭയുടെ കാഴ്ചപ്പാട് അവതരിപ്പിയ്ക്കുന്നുണ്ട് സഞ്ചാരി എന്ന ബ്ലോഗര്‍.
“ബൈബിളിന്റെ കാഴ്ചപ്പാടില്‍ മിത്ത് എന്നത് കാല്പനികതകളും അതിഭാവുകത്വങ്ങളും നിറഞ്ഞ അസ്വാഭാവിക രീതിയിലുള്ള വിവരണങ്ങളാണ്. അതുകൊണ്ട് ഈ ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുത്. യഥാ‍ര്‍ത്ഥ സന്ദേശത്തെ അതിസ്വാഭാവികമായ രീതിയില്‍ അവതരിപ്പിരിയ്ക്കുന്നു എന്നുമാത്രം. ഉദാഹരണത്തിന് ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം. ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍. അതിനു സഹായകമായി അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകളും പ്രതീകങ്ങളും പൊതുവിഞ്ജാനവും ഒക്കെ അദ്ദേഹം ഉപയോഗിയ്ക്കുന്നുണ്ട്.”

ബൈബിളില്‍ ചരിത്രം അടങ്ങിയിട്ടൂണ്ട് എന്ന് ബൈബിള്‍ പണ്ഡിതരും ചരിത്രകാരന്മാരും സമ്മതിയ്ക്കുന്നു എന്നത് ഒരു വസ്തുതയാണ്. ബൈബിളിള്‍ ചരിത്രവുമായുള്ള ഈ ചേര്‍ന്നു പോകല്‍ ആരംഭിയ്ക്കുന്നത് അബ്രാഹത്തെ ദൈവം വിളിയ്ക്കുന്ന ഭാഗം മുതലാണ്. അപ്പോള്‍ അതിനു മുന്‍പില്‍ പറഞ്ഞതിതൊന്നും ചരിത്രപരമല്ല എന്നു സാരം. അപ്പോള്‍ സഞ്ചാരി പറഞ്ഞതു പോലെ ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകള്‍ ഉപയോഗിച്ചുകാണാം.

അതുകൊണ്ട് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ആറുദിവസമെന്നോ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ അങ്ങനെയോ ഉള്ള വാച്യാര്‍ത്ഥത്തില്‍ എടുക്കരുത് എന്നര്‍ത്ഥം. അതുകൊണ്ടൂ തന്നെ സൌരയൂഥ സിദ്ധാന്തമോ പരിണാമസിദ്ധാന്തമോ മഹാവിസ്‌ഭോടന സിദ്ധാന്തമോ ഒന്നും ബൈബിളിനോ സഭയുടെ പ്രബോധനങ്ങള്‍ക്കോ എതിരാവുന്നില്ലെന്നു സാരം.

ഇത്രയും പറഞ്ഞതില്‍ നിന്നും പഴയ നിയമം മിത്താണ് എന്നോ ഉല്പത്തിയും പുറപ്പാടും മിത്താണെന്നോ ഉല്പത്തിമുതല്‍ പുറപ്പാടുവരെ മിത്താണ് എന്നോ സഭ പഠിപ്പിയ്ക്കുന്നില്ലെന്ന് മനസിലാകുമെന്നു കരുതുന്നു.

ബാബുവിനോട് ഒരു കാര്യം കൂടി
സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുകയല്ല.
സഭയുടെ ഈ നിലപാടിന് ബാബുവിനേക്കാള്‍ പഴക്കമുണ്ട്.

15 comments:

Unknown said...

N. J. ജോജൂ,

ഉത്പത്തി കഴിഞ്ഞാല്‍ പുറപ്പാടാണു്. അഥവാ, പുറപ്പാടു് ഇല്ലെങ്കില്‍ ഉത്പത്തി മാത്രം! അങ്ങനെ എങ്കില്‍ കിരണ്‍ “ഉത്പത്തിയിലെ കഥകള്‍ മിത്താണു്“ എന്നേ പ്രയോഗിക്കുമായിരുന്നുള്ളു എന്നാണെന്റെ വിശ്വാസം - കിരണിനെ എനിക്കു് ‍ മന‍സ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളിടത്തോളം. ‍

“ഇപ്പോള്‍” എന്ന “പിശകു്” “പണ്ടേതന്നെ” എന്നു് മാറ്റിയാലും എന്റെ പോസ്റ്റിന്റെ കേന്ദ്രബിന്ദുവിനെ, എസ്സന്‍സിനെ അതു് പ്രതികൂലമായി ബാധിക്കുന്നുമില്ല. വാക്കുകള്‍ “മെതിക്കല്‍‍” കൊണ്ടു് സമയനഷ്ടമേ ഉള്ളു എന്നറിയാമെങ്കിലും ഇതിവിടെ സൂചിപ്പിച്ചു എന്നു് മാത്രം.

ജോജുവിന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍, എനിക്കു് വായിച്ചെടുക്കാന്‍ കഴിഞ്ഞിടത്തോളം, ജോജുവും, കിരണും, ഹാരോള്‍ഡും, സഞ്ചാരിയുമായി പരിഹരിക്കേണ്ടവയാണെന്നു് തോന്നുന്നു.

അവര്‍ എന്തു് പറയുന്നു എന്നും, നിങ്ങള്‍ക്കു് പരസ്പരം യോജിക്കാന്‍ കഴിയുന്നുണ്ടോ എന്നും അറിയാന്‍ എനിക്കും താല്പര്യമുണ്ടു്. ഇനി ഒരു കമന്റ് ഞാന്‍ ഇടുന്നുണ്ടെങ്കില്‍ തന്നെ അതറിഞ്ഞതിനു് ശേഷം!

N.J Joju said...

ബാബുവിന്റെ പോസ്റ്റോ അതിന്റെ കേന്ദ്രബിന്ദുവോ അല്ല ഈ പോസ്റ്റിന്റെ കാരണം എന്നും അതിലെ കിരണിന്റെയും ഹരോള്‍ഡിന്റെയും കമന്റു മാത്രമാണ് എന്നും ഞാന്‍ അംഗീകരിയ്ക്കുന്നു.

അതുകൊണ്ട് ബാബുവിന്റെ കമന്റിനുശേഷം തലക്കെട്ട് ഒന്നു തിരുത്തി.

“സി.കെ ബാബുവിന്റെ ഉല്പത്തി പുസ്തകവായന, കിരണിന്റെ കമന്റ്” എന്നത് "ഉല്പത്തി പുസ്തകത്തിന് കിരണിന്റെ കമന്റ്, ഹരോള്‍ഡിന്റെയും" ആക്കുന്നു.

സജി said...

@ ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍അപ്പോള്‍ സഞ്ചാരി പറഞ്ഞതു പോലെ ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകള്‍ ഉപയോഗിച്ചുകാണാം..

മുകളില്‍ എഴുതിയതിന് അഭിപ്രായം പറ്യാമെന്നു കരുതുന്നു.(ഇതു തന്നെ സഞ്ചാരിയിയുടെ പോസ്റ്റിലും ഇടുന്നുണ്ട്)

ഉല്പത്തിയില്‍ പറയുന്ന സ്ര്ഷ്ടിയുടെ വിവരണം ഒരു ഭൂതകാലത്തെ സംഭവങ്ങളുടെ വിവരണമാണ് എന്നത് സത്യം. അതുകൊണ്ടു തന്നെ വിശദാംശങ്ങള്‍ കുറവും ആണ്. അതുകൊണ്ടൊന്നും ആ സംഭവങ്ങള്‍ സമൂഹത്തില്‍ നിനിന്നിരുന്ന കഥകള്‍ ആണെന്നതിന് പറയാന്‍ കഴിയില്ല.
ആദ്യം തന്നെ മിത്ത് എന്ന പ്രയോഗം തന്നെ ബൈബിളിന് ചേര്‍ന്നതല്ല!

സഞ്ചാരി അതിനെ അല്പം ഭംഗിയായി വിശദീകരിച്ചു ലഖൂകരിച്ചിട്ടുണ്ട് എങ്കിലൂം, അത് ഒരു കഥ ആകുവാന്‍ ഉള്ള സാധ്യത താള്ളിക്കളയുന്നില്ല.
അതു ശരിയല്ല. ഉല്പത്തിയില്‍ പറയുന്നത് എല്ലാം അങ്ങിനെ തന്നെ നടന്നതാണ്, പക്ക്ഷെ, ഭൂതകാല സംഭവത്തിന്റെ വിശദീകരണം ആയതുകൊണ്ട് വിശദാംശങ്ങള്‍ കുറവാണ് ,അത്ര മാത്രം!

ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെ ദൈവ നിവേശിതമാണ്.

സജി said...

പ്രിയ ജോജു,
യോജിക്കാന്‍ കഴിയാത്ത ചില മേഖലകള്‍ ഉണ്ട് എന്നതാണ്‍ സത്യം!
എന്നിരുന്നാലും,ബാബുവിന് ഞാന്‍ എഴുതിയ ഒരു എളിയ മറുപടി
ഈ ലിങ്കില്‍ ഉണ്ട്.

ഇത്തരം വിഷയങ്ങളെ ഗൌരവം ആയി കാണുന്നവരുടെ അഭിപ്രായത്തെ പ്രതീക്ഷിക്കുന്നു..

(ഇത് സഞ്ചാരിയെയും അറിയിച്ചിട്ടുണ്ട്)

N.J Joju said...

സജീ,

ഞാന്‍ ബാബുവിന്റെ വാദങ്ങളെയോ താങ്കളുടെ വാദങ്ങളെയോ ഖണ്ഢിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല.

കത്തോലിക്കാ‍ സഭയുടേത് എന്ന പേരില്‍ കിരണും ഹരോള്‍ഡും പറഞ്ഞതിലെ ചില പിശകുകള്‍ മാത്രമായിരുന്നു എന്റെ ഉന്നം.

കിരണ്‍ തോമസ് തോമ്പില്‍ said...

ജൊജൂ

ഉല്‍പ്പത്തി മുതല്‍ പുറപ്പാട്‌ വരെയുള്ള പുസ്തകങ്ങള്‍ മിത്താണ്‌ എന്ന രീതിയില്‍ എനിക്ക്‌ സഭക്ക്‌ ഉള്ളില്‍ നിന്ന് ലഭിച്ച വിവരമാണ്‌. സഭ എന്താണ്‌ ഉദ്ദ്യേശിക്കുന്നതെന്ന് വ്യക്തമായി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്‌ എന്നാലും എനിക്ക്‌ കിട്ടിയ അറിവില്‍ നിന്നാണ്‌ ഞാന്‍ പറഞ്ഞത്‌. തലശ്ശേരി രൂപതിയില്‍ മൈക്കിള്‍ കാരിമറ്റം എന്നൊരു അച്ചന്‍ പ്രസിദ്ധീകരിച്ച ബൈബിള്‍ പഠനത്തേ ഉദ്ധരിച്ചാണ്‌ എന്നോട്‌ ഒരാള്‍ ഇതേപ്പറ്റി പറഞ്ഞത്‌. അതില്‍ പുറപ്പാടിലെ പല സംഭവങ്ങളും പെടും. ഉദാഹരണത്തിന്‌ 40 വര്‍ഷം കൊണ്ടാണ്‌ ഇസ്രായേല്‍ ജനം കാനാന്‍ ദേശത്ത്‌ എത്തിയത്‌ എന്നാണ്‌ പുറപ്പാടില്‍ നിന്ന് നമ്മള്‍ മനസിലാക്കുന്നത്‌ അതുവരെ ഇസ്രായേല്‍ ജനം മരുഭൂമില്‍ അലഞ്ഞു എന്നുമൊക്കെയാണ്‌ അതില്‍ ഉള്ളത്‌. എന്നാല്‍ അത്‌ അങ്ങനെ അല്ലാ എന്നും കാനാന്‍ ദേശം കാര്‍ മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ 6 മണിക്കൂര്‍ കൊണ്ടും നടന്ന് പോയാല്‍ 6 ദവസം കൊണ്ടും എത്തിച്ചേരാവുന്ന സ്ഥലമാണ്‌ എന്നും ആയതിനാല്‍ 40 വരഷം കൊണ്ട്‌ എത്തി എന്നത്‌ അവര്‍ പല സംഘങ്ങളായി കാനാന്‍ ദേശത്ത്‌ എത്തി എന്ന് കരുതേണ്ടിവരും എന്നു അവര്‍ എല്ലാവരും കാനാന്‍ ദേശത്ത്‌ എത്താന്‍ 40 വര്‍ഷം എടുത്തു എന്നൊക്കെയാണ്‌ അയാള്‍ പറഞ്ഞത്‌. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലാത്തതിനാലും ഉല്‍പ്പത്തി പുസ്തകത്തെ സംബന്ധിച്ച്‌ എന്റ പള്ളിയിലെ ഒരു അച്ചന്‍ തന്നെ അതിനെ മിത്തായി കരുതാമെന്നും പറഞ്ഞിട്ടുണ്ട്‌. മിത്ത്‌ എന്ന വാക്ക്‌ അദ്ദേഹം ഏങ്ങനെ ഉപയോഗിച്ചു എന്നൊന്നും എനിക്കറിയില്ല പക്ഷെ ആദവും ഹൗവ്വയും ആദിപാപവുമൊക്കെ അപ്രകാരം മിത്തായിരിക്കുമെന്ന് ഞാന്‍ ധരിച്ചു. മറിച്ച്‌ ഒരു പഠിപ്പിക്കല്‍ ഉണ്ട്‌ എങ്കില്‍ തിരുത്തുക. ആധികാരികമായി സംസാരിക്കാന്‍ പുസ്തകങ്ങള്‍ എന്റ പക്കല്‍ ഇല്ല മൈക്കിള്‍ കാരിമറ്റത്തിന്റ പുസ്തകം കിട്ടാന്‍ ശ്രമിക്കാം. മറ്റെന്തെങ്കിലും സോഴ്സുണ്ടെങ്കില്‍ അറിയിക്കുക.

Harold said...

കെ സി ബി സി ബൈബിള്‍ കമീഷന്‍ തയ്യാറാക്കിയ വിവര്‍ത്തനം അനുസരിച്ച് പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍, പാലരിവട്ടം പി ഒ , കൊച്ചിന്‍ പ്രസിദ്ധീകരിച്ച ബൈബിളില്‍ പഴയ നിയമം ഉല്‍പ്പത്തി പുസ്തകത്തിന്റെ ആമുഖം ഇങ്ങനെ:

“ഉത്പത്തിപ്പുസ്തകം ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബിസി പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവെ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതു വരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നദ്ധ്യായങ്ങള്‍. ഇതിന് വ്യക്തമായ ചരിത്ര സാക്ഷ്യങ്ങളില്ല. ആലങ്കാരികശൈലിയില്‍, സമകാലികര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൌഭാഗ്യപൂര്‍ണമായ അവസ്ഥയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകര പദ്ധതി ആവശ്യമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു...”

പി ഓ സി ബൈബിളിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു. ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളില്‍ ബൈബിള്‍ പ്രമാദരഹിതമാണ്. ശാസ്ത്രം പ്രദാനം ചെയ്യുന്ന പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ബൈബിളിലെ ചില പരാമര്‍ശങ്ങളുടേയും വിവരങ്ങളുടേയും പ്രസക്തിയെപ്പറ്റി സംശയം ഉദിച്ചേക്കാം. ഭൌതികചരിത്രവും നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ശാസ്ത്രസത്യങ്ങളും പഠിപ്പിക്കുകയല്ല ബൈബിളിന്റെ ലക്ഷ്യം. അതതു കാലങ്ങളില്‍ നിലവിലീരുന്ന പ്രപഞ്ച സങ്കല്‍പ്പങ്ങളുടേയും രചനാരൂപങ്ങളുടേയും സഹായത്തോടെ രക്ഷാചരിത്രം അവതരിപ്പിക്കുകയും രക്ഷാമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും മാത്രമാണ് ബൈബിള്‍ ചെയ്യുന്നത്.

ആദ്യത്തെ പതിനൊന്നദ്ധ്യായങ്ങള്‍ക്ക് വ്യക്തമായ ചരിത്ര സാക്ഷ്യങ്ങളില്ലെന്നും ശാസ്ത്രം പ്രദാനം ചെയ്യുന്ന പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ബൈബിളിലെ ചില പരാമര്‍ശങ്ങളുടേയും വിവരങ്ങളുടേയും പ്രസക്തിയെപ്പറ്റി സംശയം ഉദിച്ചേക്കാം എന്നും ഭൌതികചരിത്രവും നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ശാസ്ത്രസത്യങ്ങളും പഠിപ്പിക്കുകയല്ല ബൈബിളിന്റെ ലക്ഷ്യം എന്നും പറയുമ്പോള്‍, ശാസ്ത്രവും ചരിത്രവുമല്ലാത്തത് ഐതിഹ്യമോ മിത്തോ അല്ലാതെ മറ്റെന്താകാനാണ് ?

സ്ഞ്ചാരി എന്ന ബ്ലോഗര്‍ പറയുന്നപോലെ “ബൈബിളിന്റെ കാഴ്ചപ്പാടില്‍ മിത്ത് എന്നത് കാല്പനികതകളും അതിഭാവുകത്വങ്ങളും നിറഞ്ഞ അസ്വാഭാവിക രീതിയിലുള്ള വിവരണങ്ങളാണ്. അതുകൊണ്ട് ഈ ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുത്. യഥാ‍ര്‍ത്ഥ സന്ദേശത്തെ അതിസ്വാഭാവികമായ രീതിയില്‍ അവതരിപ്പിരിയ്ക്കുന്നു എന്നുമാത്രം. ഉദാഹരണത്തിന് ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം. ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍. അതിനു സഹായകമായി അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകളും പ്രതീകങ്ങളും പൊതുവിഞ്ജാനവും ഒക്കെ അദ്ദേഹം ഉപയോഗിയ്ക്കുന്നുണ്ട്.”

ചില ഭാഗങ്ങള്‍ മിത്താണെന്ന് ബൈബിള്‍ പണ്ഡിതര്‍ പഠിപ്പിക്കുമ്പോള്‍ ഏതര്‍ത്ഥത്തിലാണ് അവര്‍ അത് ഉപയോഗിക്കുന്നത് എന്നറിഞ്ഞിരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. അല്ലാതെ മിത്താണെന്ന് പറയുന്നില്ല എന്നല്ല. ഇനി എനിക്ക് സഞ്ചാരിയുടെ മലയാളം വായിച്ചിട്ട് മനസ്സിലാകാത്തതാണോ?

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ ജോജൂ,സജി,കിരണ്‍, ഹരോള്‍ഡ്,

ഞാന്‍ വയിച്ചറിഞ്ഞവയില്‍ നിന്നും എന്റെ വിശ്വാസത്തിനും യുക്തിക്കും നിരക്കുന്നതുമായ കാര്യങ്ങളാണ് ഞാനെഴുതിയിട്ടുള്ളത്. നിങ്ങള്‍ക്ക് അതിനോട് യോജിക്കാം വിയോജിക്കാം, അതിനുള്ള കാരണങ്ങള്‍ ചൂണ്ടികാട്ടാം. അവ പങ്കുവെയ്കുന്നതിന് ഒത്തിരി നന്ദി.

ഹരോള്‍ഡ് സൂചിപ്പിച്ചതു പോലെ മിത്തിനെ സംബന്ധിച്ച് പറഞുതുടങ്ങിയപ്പോള്‍ ഞാനെഴുതിയത് ഇപ്രകാരമാണ് "...ഉദാഹരണത്തിന്‌ അതിലെ ചില ഭാഗങ്ങള്‍ മിത്തുകള്‍ ആണെന്ന് ബൈബിള്‍ പണ്ഡിതര്‍ പഠിപ്പിക്കുമ്പോള്‍ ഏതര്‍ത്ഥത്തിലാണ്‌ അവര്‍ അതുപയോഗിക്കുന്നതെന്ന് അറിയേണ്ടതുണ്ട്‌..." അതായത് അറിവുള്ളവരും ആ മേഖലയില്‍ പ്രാവീണ്യമുള്ളവരുമാണ് അത് പറയുന്നത് . എന്തായാലും ഉത്പത്തി പുസ്തകം മുഴുവനും മിത്താണ് എന്ന വാദത്തോട് ഞാനും യോജിക്കുന്നില്ല, അങ്ങനെ ഞാന്‍ എഴുതിയിട്ടുമില്ല. ഒപ്പം ഉത്പത്തിയിലെ ആദ്യത്തെ 11 അധ്യായങ്ങളിലെ വിവരണങ്ങള്‍ അതുപോലെ സംഭവിച്ചു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അറിവുണ്ട് എന്ന് ഞാന്‍ കരുതുന്നവര്‍ അങ്ങനെയാണ് എന്നെ പഠിപ്പിച്ചത്.

അതേസമയം സജി സൂചിപ്പിക്കുന്നതു പോലെ വിശ്വസിക്കാനും വിശദീകരിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഇങനെയൊക്കെ പണ്ഡിതര്‍ പറയുന്നത് എന്ന് കരുതാനാവില്ല. മറിച്ച് വ്യക്തമായ പഠനങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ നിന്നാണ് അവര്‍ ഇപ്രകാരം പറയുന്നത്. അതായത് ഇവ എഴുതപ്പെട്ട കാലവും ഇതേ രീതിയിലുള്ള കഥകളും ആശയങ്ങളും നിലനിന്നിരുന്ന മറ്റ് സമൂഹങ്ങളുമായുള്ള താരതമ്യപഠനം ഒക്കെ ഇതിന്റെ ഭാഗമാണ്.

ബൈബിളിനെ സ്വന്തം സൌകര്യമനുസരിച്ച് വ്യാഖ്യാനിക്കുന്നതിനോട് ഞാനും യോജിക്കുന്നില്ല എന്ന് ഈ വരികളില്‍ വ്യയ്കതമാക്കിയിരുന്നു: ‘...അതേസമയം ബൈബിളില്‍ നിന്ന് അവിശ്വസനീയവും വൈരുദ്ധ്യാത്മകവുമായി കാണപ്പെടുന്നവ മാത്രം പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്ത്‌ സ്വന്തനിഗമനങ്ങളില്‍ എത്തിചേരുമ്പോള്‍, അവ വിശുദ്ധ ഗ്രന്ഥത്തിന്റെ ലക്ഷ്യവും കാരണവുമായ ഘടകങ്ങളെ ഒഴിവാക്കി അത്‌ പരിശോധിക്കുന്ന വ്യക്തിയുടെ മുന്‍വിധികള്‍ മാത്രമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഒരുകൂട്ടര്‍ ബൈബിളില്‍ അവര്‍ക്ക്‌ സ്വീകാര്യമായ ചില കാഴ്ചപ്പാടുകള്‍ മാത്രം എടുക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റൊരു കാഴ്ചപ്പാട്‌ അതില്‍ ആരോപിക്കുന്നു...‘

സ്വന്തനിഗമനങ്ങളില്‍ എത്തുന്നതിനേക്കാള്‍ അറിവിന്റെ കൂട്ടായ ശാസ്ത്രീയമായ അന്വോഷണഫലങ്ങള്‍ അംഗീകരിക്കുന്നതിനോടാണ് എനിക്ക് താത്പര്യം. അവയെല്ലാം എനിക്കറിയാമെന്നൊ ഇവിടെ അവതരിപ്പിക്കാനാവുമെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും നമുക്കെല്ല്ലാവര്‍ക്കും കുറേശ്ശെയായി ചോദ്യം ചെയ്തും ഉത്തരങ്ങള്‍ കണ്ടുപിടിച്ചും അവ പങ്കുവെച്ചും സംശയനിവാരണത്തിനായി പരിശ്രമിക്കാം.

കിരണിന്റെ കേട്ടറിവ് ഉറപ്പാക്കുകയാണെങ്കില്‍ അതിനോടുള്ള വിയോജിപ്പ് പിന്നീടെഴുതുന്നതാണ്.

തിരുവചനത്തോട് നിങ്ങള്‍ ഓരോരുത്തരും കാണിക്കുന്ന താത്പര്യം തീര്‍ച്ചയായും ഒത്തിരി നന്മകള്‍ക്ക് കാരണമാവുമെന്ന വിശ്വാസത്തോടെ...

*പരീക്ഷാത്തിരക്കിലാണ്, അതാണ് ചര്‍ച്ചകളില്‍ സജീവമാകത്തത്, അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഒപ്പം അറിവിന്റെ പരിമതികളുമുണ്ട് , ഞാന്‍ ഒരു ബൈബിള്‍ പണ്ഡിതനുമല്ല. ഇപ്പോ ഇതോക്കെ വീണ്ടൂം അന്വോഷിച്ചു പോയാല്‍ പരീക്ഷകള്‍ ഞാന്‍ പിന്നേയുമഴുതേണ്ടിവരും :)

N.J Joju said...

ഹാരോള്‍ഡ്,

ചിലഭാഗങ്ങള്‍ മിത്താണെന്നോ ചിലഭാഗങ്ങള്‍ക്ക് അതിഭാവികത്വമുണ്ട് എന്നോ പറഞ്ഞാല്‍ അത് നിഷേധിയ്ക്കേണ്ടതില്ല. പക്ഷെ താങ്കള്‍ പറഞ്ഞതും കിരണ്‍ പറഞ്ഞതും അങ്ങനെ ആയിരുന്നില്ല. ഉല്പത്തിയും പുറപ്പാടും മിത്താണെന്നു കിരണും പഴയനിയമം മിത്താണെന്നു താങ്കളും പറയുന്നു. ഇതിനോടാണ് ഞാന്‍ വിയോജിച്ചത്. സഞ്ചാരിയുടെ പോസ്റ്റിലും പി.ഓ.സി ബൈബിളില്‍ ഉല്പത്തി പുസ്തകത്തിനു കൊടുത്തിരിയ്ക്കുന്ന ആമുഖത്തിലും പറഞ്ഞിരിയ്ക്കുന്ന ചിന്തകള്‍ തന്നെയാണ് എന്റെ പോസ്റ്റിനും ആധാരം.

N.J Joju said...

ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളില്‍ ബൈബിള്‍ പ്രമാദരഹിതമാണ്. ബൈബിളിന്റെ ലക്ഷ്യം രക്ഷാകരപദ്ധതിയുടെ വെളിപ്പെടുത്തലാണ്. ശാസ്ത്രം പഠിപ്പിയ്ക്കുകയോ ചരിത്രം പഠിപ്പിയ്ക്കുകയോ ബൈബിളിന്റെ ലക്ഷ്യമല്ല. അതേ സമയം ബൈബിളില്‍ ചരിത്രവും ആ സമയത്തെ പൊതു വിജ്ഞാനവും ഒക്കെ അടങ്ങിയിട്ടൂണ്ട്. അതുകൊണ്ടു തന്നെ ബൈബിളിനെ/പഴയനിയമത്തെ/ഉല്പത്തി-പുറപ്പാട് പുസ്തകങ്ങളെ/ മിത്ത് എന്ന രീതിയില്‍ മാത്രം കാണാനാവില്ല. മിത്ത് എന്ന പദപ്രയോഗം ചരിത്രപരമല്ലത്ത പതിനൊന്നു വരെയുള്ള അധ്യായങ്ങള്‍ക്ക് യോജിച്ചതായിരിയ്ക്കും.

പന്ത്രണ്ടാം അധ്യായത്തിലാണ് ദൈവം അബ്രാഹത്തിനെ വിളിയ്ക്കുന്നത്. അത് കഴിഞ്ഞുള്ള ഭാഗങ്ങള്‍ ചരിത്രത്തോട് നീതിപുലര്‍ത്തുന്നതായാണ് കേട്ടിട്ടൂള്ളത്. അതുകൊണ്ടു തന്നെ അവയില്‍ അതിഭാവുകത്വം എത്രത്തോളം ആരോപിയ്ക്കാം എന്ന് എനിയ്ക്കറിയില്ല. അതേ സമയം കാനാന്‍ ദേശത്തേയ്ക്കുള്ള യാത്രയ്ക്ക് അവിശ്വസനീയമായ വിധം സമയക്കൂടുതല്‍ എടുക്കുന്നതായി കിരണ്‍ പറയുന്നു. അതുപോലെ തന്നെ പലരുടെയും ജീവിതകാലവും വളരെക്കൂടുതലായാണ് രേഖപ്പെടുത്തിയിട്ടൂള്ളത്. ഇതിക്കെ ചിലപ്പോള്‍ അന്നത്തെ കലണ്ടറുകളിലെ തെറ്റോ അപര്യാപ്തതകളോ ഒക്കെ ആയികൂടാ എന്നില്ലല്ലോ. സഞ്ചാരിയില്‍ നിന്നും കൂടുതല്‍ വിശദീകരണങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.

N.J Joju said...

“ശാസ്ത്രം പ്രദാനം ചെയ്യുന്ന പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ബൈബിളിലെ ചില പരാമര്‍ശങ്ങളുടേയും വിവരങ്ങളുടേയും പ്രസക്തിയെപ്പറ്റി സംശയം ഉദിച്ചേക്കാം.”

ഉദാഹരണം ബൈബിളില്‍ പറയുന്ന പ്രപഞ്ചസൃഷ്ടി. ഇത് ശാസ്ത്രീയല്ല. മഹാവിസ്ഫോടനം പോലെയുള്ള സിദ്ധന്തങ്ങളിലൂടെ ശാസ്ത്രം ഇന്നും അതിനെ വിശദീകരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇക്കാര്യത്തില്‍ ശാസ്ത്രം പറയുന്നതാണ് ശരി. കാരണം ബൈബിളിന്റെ ലക്ഷ്യം ശാസ്ത്രം പഠിപ്പിയ്ക്കുകയല്ല എന്നതുകൊണ്ടു തന്നെ. ബൈബിള്‍ സൃഷ്ടിയിലെ ദൈവീക സാന്നിധ്യത്തെയും ദൈവത്തിന്റെ ഇടപെടലിനെയും പറ്റിപറയുന്നു എന്നു കരുതിയാല്‍ മതി. അതുകൊണ്ട് ഈ ഭാഗത്തെ മിത്ത് ആയി കണക്കാക്കാം.

മനുഷ്യസൃഷ്ടി. കളിമണ്ണില്‍ നിന്നു പുരുഷനെയും അവന്റെ വാരിയെല്ലില്‍ നിന്ന് സ്ത്രീയെയും സൃഷ്ടിച്ചു എന്നാണ് ബൈബിളില്‍ പറയുന്നത്. ഇതിനെയും വാച്യാര്‍ത്ഥത്തില്‍ എടുത്ത് പരിണാമസിദ്ധാന്തത്തെയും മറ്റും നിരാകരിയ്ക്കുകയോ ബൈബിളിനു വിരുദ്ധമാണെന്നു ചിന്തിയ്ക്കുകയോ വേണ്ട. ഇവിടെയും ശാസ്ത്രമാണ് മനുഷ്യസൃഷ്ടിയെ വിശദീകരിയ്ക്കേണ്ടത്. ഈ ഭാഗവും മിത്തായി കണക്കാക്കാം.

paulose said...

ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രപഞ്ചസ്രുഷ്ടി ശാസ്ത്റീയമല്ല എന്നെങ്ങിനെ ഖണ്ഠിതമയി പറയാന്‍ കഴിയും? ജോജു തന്നെ പറയുന്നു, ശാസ്ത്രം ചില സിദ്ധാന്തങ്ങളിലൂടെ പ്രപഞ്ചത്തിണ്റ്റെ ആരംഭം വിശദീകരിക്കാന്‍ ശ്റമിച്ചുകൊണ്ടിരിക്കുകയാണെന്നു. അതെ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരികുകയാണു. ശാസ്ത്രം ഇന്നേ വരെ അസന്ദിഗ്ധമായി പറയാത്ത കാര്യമാണു ശരി എന്നു എങ്ങനെ തറപ്പിച്ചു പറയാന്‍ കഴിയും?


ജീവണ്റ്റെ ആരംഭത്തെപ്പറ്റി ശാസ്ത്രം ചില സിദ്ധാന്തങ്ങളെ ഇതു വരെ അവതരിപ്പിച്ചിട്ടുള്ളൂ. അതു സ്വയം പരിണമിച്ചുണ്ടായതാണു എന്നു പറയുന്നു. ഉല്‍പത്തി പുസ്തകം വ്യംഗ്യാര്‍ഥത്തില്‍ പറയുന്നതും അതല്ലെ? പരിണാമ സിദ്ധാന്തമനുസരിച്ച്‌, ആദ്യം അചേതനവസ്തുക്കളെല്ലാം ഉണ്ടായി അതു കഴിഞ്ഞു ഏകകോശജീവികളുണ്ടായി ആദ്യം വെള്ളതില്‍. പിന്നെ കരയിലെ ജീവജാലങ്ങളുണ്ടായി. അവസാനമായി മനുഷ്യനും. ഉല്‍പത്തിപുസ്തകം പറയുന്നു, ദൈവം ആദ്യം പ്രപഞ്ചത്തിലെ അചേതനവസ്തുക്കളെല്ലാം ഉണ്ടാക്കി. പിന്നീട്‌ ജീവജാലങ്ങളെ ഒന്നൊന്നായി സ്രുഷ്ടിച്ചു അവസാനം മനുഷ്യനേയും. കളിമണ്ണില്‍ നിന്നു മനുഷ്യനെ സ്രുഷ്ടിച്ചു എന്നു പറയുന്നതും മണ്ണില്‍ നിന്നും മനുഷ്യന്‍ പരിണമിച്ചുണ്ടായി എന്നു പറയുന്നതും തമ്മില്‍ വലിയ അന്തരമില്ല. ഇണ്റ്റലിജെണ്റ്റ്‌ ഡിസൈന്‍ എന്ന തത്വം ദൈവശാസ്ത്രജ്ഞരുടെ ഇടയില്‍ സ്വീകാര്യത ഏറെ ഉള്ള പ്റയോഗമാണിപ്പോള്‍. അങ്ങനെയെങ്കില്‍ ആധുനിക ശാസ്ത്രവും ബൈബിളില്‍ പറഞ്ഞിരിക്കുന്നതും തമ്മില്‍ ഏറെ അന്തരമില്ല.


ഭാരതീയ ഉപനിഷത്തുക്കളില്‍ പറയുന്നതും ഇതു തന്നെ. പത്തു അവതാരങ്ങളെ പരിണാമത്തിണ്റ്റെ വിവിധ ദശകളായി വ്യാഖ്യാനിക്കാം. മത്സ്യം, കൂറ്‍മ്മം, വരാഹം, നരസിംഹം പിന്നെ മനുഷ്യന്‍. അതും ശാസ്ത്രത്തിണ്റ്റെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക്‌ എതിരല്ല.


പ്രപഞ്ചത്തിണ്റ്റെ ആരംഭം മഹാവിസ്ഫോടനത്തോടെ ആയിരുനു എന്നാണല്ലോ ശാസ്ത്രത്തിണ്റ്റെ ഏറ്റവും പുതിയ സിദ്ധാന്തം. ഒരു ബിന്ദുവില്‍ ആരംഭിച്ചു വികസിച്ച്‌ ചുരുങ്ങി വീണ്ടും ഒരു ബിന്ദുവില്‍ അവസാനിക്കുന്നതും , ബൈബിളില്‍ പറഞ്ഞ്രിക്കുന്ന സ്രുഷ്ടിയും അവസാനവും ഏതാണ്ടൊരുപോലെയല്ലേ? ഇതു തന്നെയല്ലെ ഉപനിഷത്തുക്കളില്‍ പറഞ്ഞിരിക്കുന്ന സ്രുഷ്ടി, സ്ഥിതി സംഹാരവും?

സജി said...

പ്രിയ പൌലോസ്,
ആത്മീയ വിഷയങ്ങളില്‍ താങ്കള്‍ നടത്തിന്ന ഇടപെടലുകള്‍ ശ്രധിക്കപ്പെടുന്നുണ്ട്. ഇടയ്ക്ക് ചില വ്യക്തിപരമായ കാരണങ്ങളാന്‍ ഞാന്‍ എന്റെ എല്ല്ലാ ബ്ലോഗുകളും ഡിലീറ്റ് ചെയ്തു കള‍ഞ്ഞു. (പ്രസക്തമായത് റീപൊസ്റ്റ് ചെയ്യുന്നുണ്ട്)
അതുകൊണ്ട് തല്‍ക്കാലം ഇവിട്ടെ തന്നെ പ്രതികരിക്കട്ടേ!

1.ബൈബിളില്‍ പറയുന്ന പ്രപഞ്ച സ്രിഷ്ടി ശാസ്ത്രീയം ആണോ എന്ന് പ്രൂവ്വ് ചെയ്യണ്ട് ബാധ്യത് വിശ്വാസിക്ക് ഇല്ല. കാരണം, പ്രപഞ്ച ഉല്പത്തിയെ സംബന്ധിച്ച്, മനുഷ്യ ഉല്പത്തിയെ സംബന്ധിച്ച്, ശാസ്ത്രം സിദ്ധാന്തങ്ങളെയാണ് ആ‍ശ്രയിക്കുന്നത്. സിദ്ധാന്തങള്‍ തെളിയിച്ച്, വിജ്ഞാനത്തിന്റെ പട്ടികയിലേക്ക് ഉയരട്ടെ, അപ്പോള്‍ മാത്രം ചിന്തിച്ചാല്‍ മതിയാകും.അല്ല്ലെങ്കില്‍ ശാസ്ത്രം ക്കുറെ കഴിഞ്ഞു വേറേ സിദ്ധാന്തങ്ങള്‍ കൊണ്ടുവന്നുകൊള്ളും. നമ്മള്‍ വേവലാതിപ്പെടെണ്ടതില്ല.

2. വി. ബൈബിള്‍ വീശദീക്കരിക്കുന്നതിന് വേദ ഉപന്നിഷത്തുക്കളെ കൂട്ട് പിടിക്കുന്നത് ശരിയല്ല. ഒന്നാമത് അതിന്റെ ആവശ്യമില്ല. രണ്ട് അത് ചിലരെയെങ്കിലും പ്രകോപിപ്പിക്കന്‍ സാധ്യത്യൂണ്ട്.
മൂന്ന്, എന്റെ പരിമിതമായ അറിവില്‍, അദ്വൈത ദര്‍ശനങ്ങള്‍ക്കുള്ളില്‍ നിന്നും ദ്വൈത ദര്‍ശനം കണ്ടെത്താന്‍ കഴിയില്ല, അതു വിരുദ്ധ ദ്രുവങ്ങളാണ്. ഒരു അര്‍ദ്ധത്തില്‍ അദ്വൈത വേതാന്തം പൂ‍ര്‍ണ്ണമാണ്. അതിന്‍ മനുഷ്യനില്‍ നിന്നു വേറിട്ട ഒരു ദൈവം ആവശ്യമില്ല, അതിനു നിലനിലനില്‍പ്പും ഇല്ല.
3. വിശുദ്ധ ബൈബിളില്‍ ഊരു വാചകം പോലും മിത്തോ കെട്ടു കഥയോ ആണെന്നു ഞാന്‍ വിശ്വസിക്കൂന്നില്ല. ചരിത്രമോ, ശാസ്ത്രമോ, എന്റെ ബുദ്ധിയോ ബൈബിളിനെ സപ്പോര്‍ട് ചെയ്യട്ടെ, ചെയ്യതിരിക്കട്ടെ, അത് എന്റെ വിശ്വാസത്തിന്‍ തടസമേ അല്ല. ഒരു പുസ്തകം കുറെ സത്യവൂം,കുറെ കെട്ടൂകഥയും എന്നു വിശ്വസ്സിക്കുന്നവര്‍ തന്നെ പറയുമ്പോള്‍ അതിന് പിന്നെ എന്തു ആധികാരികധയാണ് ഉള്ളത്?


ന്യായ വിധിനാളില്‍, യേശു ചോദിക്കുകയാണ്,”നിങ്ങള്‍ എഴിതിയതും, കുഴിച്ചെടുത്തു തീയതി നിശ്ചയീച്ചതുമായ ചര്രിത്രത്തോടു ചേര്‍ന്നു പോകാത്തതു കൊണ്ട് എന്റെ വി,ഗ്രന്ഥം കെട്ടു കഥയെന്നു പറയുവാന്‍ നിനക്ക് ആര്‍ അധികാരം തന്നു?” എന്നു ചോദിച്ചാല്‍, എനിക്കു മറുപടി ഉണ്ടാകയില്ല.

4. വ്യക്തിപരമായ ഒരു പരാമര്‍ശം നടത്തിക്കോട്ടെ? ബൈബിളിലെ ഒരു പിടി കാര്യങ്ങള്‍ എനിക്ക് ഇന്നും മനസ്സിലായിട്ടില്ല, എന്റെ യുക്തിക്ക് ചേര്‍ന്നതും അല്ല.പക്ഷേ അതൊക്കെ എന്റെ മാത്രം കുഴപ്പമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. ബൈബിളിന്റെ കുഴപ്പം അല്ല.മാത്രമല്ല, മനസില്ലായ്യ്ക്കി കഴിയുമ്പോല്‍ പിന്നെ വിശ്വാസത്തിന്റെ ആവശ്യം ഇല്ല, പിന്നെ അത് വിജ്ഞാനം ആണ്. കണ്ണും ടച്ചു വിശ്വസിക്കുന്ന ഒരുവനുമായിട്ടെ ബൈബിള്‍ ഇഫക്റ്റീവ് ആയിട്ട് സംവദിക്കുകയൊള്ളൂ. ( ഇതെല്ലാം ഒരു വിശ്വാസിക്കു മാത്രമേ വിലയുള്ളതായി തൊന്നുകയുള്ളൂ കെട്ടോ!!)

ബൈബിളിനെ വേറെ ഒരു കോണില്‍ നിന്നു കാണാന്‍ ശ്ശ്രമിക്കുന്ന ഒരു കുറിപ്പ് ഇവിടെ ഉണ്ട്. ഒന്നു കണ്ണോടിക്കുമല്ലോ?

N.J Joju said...

ബൈബിളോ, മറ്റേതൊരു മതഗ്രന്ഥമോ ശാസ്ത്രവുമായി ചേര്‍ന്നുപോകുന്നുണ്ടെങ്കില്‍ നല്ലത്. അതേ സമയം ശാസ്ത്രം മറുപടി പറയേണ്ട വിഷയങ്ങളില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടു മറുപടിപറയുന്നവര്‍ മതഗ്രന്ഥങ്ങളുടെ ഉദ്ദ്യേശലക്ഷ്യം മനസിലാക്കുന്നില്ല. മതഗ്രന്ഥങ്ങളുടെ ലക്ഷ്യം ശാസ്ത്രം പഠിപ്പിയ്ക്കലല്ല.

ഉദാഹരണത്തീന് പുരുഷന്റെ വാരിയെല്ലില്‍ നിന്നും സ്ത്രീയെ സൃഷ്ടിയ്ക്കുന്നു എന്നു പറയുന്ന ഭാഗം. അതിനെ വാച്യാര്‍ത്ഥത്ഥില്‍ എടുത്താല്‍ പുരുഷന് ഒരു വാരിയെല്ലു കുറവ് എന്ന വ്യാഖ്യാനത്തില്‍ എത്താം. അങ്ങനെയൊരു വിശ്വാസം പണ്ട് ക്രൈസ്തവസഭകളില്‍ ഉണ്ടായിരുന്നു . അതിനെതിരായ വാദങ്ങളെ ശക്തമായി എതിര്‍ക്കുകയും ബൈബിളിനെ നിഷേധിയ്ക്കലായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.

ഗലീലിയോയും സഭയുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളും ഗലീലിയോയ്ക്ക് ഏല്‍ക്കേണ്ടിവന്ന പീഠനങ്ങളും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

അതുകൊണ്ടൂ‍ മതഗ്രഥങ്ങള്‍ ശാസ്ത്രത്തെ വിശദീകരിയ്ക്കാനുള്ളതല്ല എന്നു പറയാം.

paulose said...

സജി പറഞ്ഞത്‌ എനിക്കു മനസിലായില്ല. ഇത്‌ ഒട്ടും മനസിലായില്ല. "ബൈബിളില്‍ പറയുന്ന പ്രപഞ്ച സ്രിഷ്ടി ശാസ്ത്രീയം ആണോ എന്ന് പ്രൂവ്വ് ചെയ്യണ്ട് ബാധ്യത് വിശ്വാസിക്ക് ഇല്ല"

ശാസ്ത്രം സിദ്ധാന്‍തങ്ങളെയാണു ആശ്രയിക്കുന്നതെന്ന്‌ മനസിലായി. അതു ശാസ്ത്രം തെളിയിക്കുകയും ചെയ്യും. അതില്‍ എനിക്കു വിരോധവും ഇല്ല.

ഇപ്പോള്‍ ഉള്ള വിവരമനുസരിച്ച്‌ മഹസ്ഫോടനം നടന്നു. പ്രപഞ്ചം വികസിക്കുന്നു. അതു വീണ്ടും ചുരുങ്ങുകയും ചെയ്യുമെന്നു ഐന്‍സ്റ്റെയിനേപ്പോലുള്ള ശാസ്ത്രജ്ഞര്‍ പറയുന്നു. സമയത്തിലൂടെ പുറകോട്ട്‌ സഞ്ചരിക്കാമെന്നാണു അദ്ദേഹം സിദ്ധാന്‍തിക്കുന്നത്‌. ശാസ്ത്രം സിദ്ധാന്‍തങ്ങള്‍ തെളിയിച്ച്‌ വിജ്ഞാനമാക്കിയെടുത്തോട്ടെ. ഒരു വിരോധവുമില്ല. സമയത്തിലൂടെ പിറകോട്ട്‌ സഞ്ചരിക്കാമെന്നു ശാസ്ത്രം തെളിയിച്ച്‌ വിജ്ഞാനമാക്കിയാലത്തെ കാര്യത്തേക്കുറിച്ചാണു ഞാന്‍ വെറുതെ ചിന്‍തിച്ചു പോയത്‌. അതു സംഭവ്യമാണെങ്കില്‍ പല മതഗ്രന്ധങ്ങളിലും പറയുന്നത്‌ തെറ്റല്ല എന്നുവരും.

വേദ ഉപനിഷത്തുക്കളെ കൂട്ടുപിടിച്ചത്‌ ബൈബിള്‍ വിശദീകരിക്കാനല്ല. ദ്വൈദത്തേയും അദ്വൈദത്തേയും കുറിച്ച്‌ ഞാന്‍ ഒന്നും പറഞ്ഞില്ലാല്ലോ. അതിവിടെ പ്രസക്തമാണെന്നും എനിക്കു തോന്നുന്നില്ല. താങ്കള്‍ ഉന്നയിച്ച ചില അഭിപ്രായങ്ങളോട്‌ ഞാന്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ദൈവ വിശ്വാസത്തിണ്റ്റെ പരിപ്രേഷ്യത്തില്‍ നിന്നുമാണു ഞാന്‍ പ്രതികരിച്ചത്‌.

ഒരു മത ഗ്രന്ഥത്തിലെ എല്ല്ളാ കാര്യങ്ങളും ആര്‍ക്കും മനസിലാവില്ല. അതു വിശദീകരിക്കപ്പെട്ടതിണ്റ്റെ കുഴപ്പമായേ ഞാന്‍ കാണുന്നുള്ളൂ. അതല്ല ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയം.

ബൈബിള്‍ ഇഫെക്റ്റീവ്‌ ആയി സംവദിക്കുക എന്നതു തന്നെ ഒരു വിഡ്ഡി ചോദ്യമായേ എനിക്കു തോന്നിയുള്ളു. ബൈബിളിലെ പല കാര്യങ്ങളും എനിക്കു വളരെ ഇഫെക്റ്റീവ്‌ ആയിട്ടു തോന്നി. പത്തു കല്‍പനകള്‍, യേശുവിണ്റ്റെ മലയിലെ പ്രസംഗം എന്നിവ ചില ഉദാഹരണങ്ങള്‍. ഇവ വളരെ വിലപ്പെട്ടതും മനുഷ്യരാശിക്ക്‌ ഉപകാരപ്രദമാണെന്നും എനിക്കു തോന്നി. എതു ഒരു വിശ്വാസിക്കു മാത്രമല്ല വിലയുള്ളതായി തോന്നുക, അവിശ്വാസിക്കും അതു ഉപകാരപ്പെടുമെന്നു തന്നെയാണു എനിക്കു തോന്നുന്നത്‌.