Monday, June 29, 2009

ഫിഫ്ടി ഫിഫ്ടിയുടെ ചരിത്രം

ചില പ്രത്യേകവിഷയങ്ങളെക്കുറിച്ച് ഒന്നിലധികം പോസ്റ്റുകളിടേണ്ടിവരുന്നത് വേണ്ടത്രരീതിയില്‍ പലരും അതു മനസിലാക്കിയിട്ടില്ല എന്ന തോന്നല്‍ എനിയ്ക്കുള്ളതുകൊന്ടാണ്‌.സ്വാശ്രയവിദ്യാഭ്യാസം അതുപോലെ ഒരു വിഷയമാണ്‌.

യുഡിഎഫ് ഗവര്‍മെന്റ് 2001ല്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുത്തതുമുതല്‍ ഫിഫ്ടി ഫിഫ്ടി എന്ന സമവാക്യം വാര്‍ത്തകളിലുണ്ട്. നയനാര്‍ സര്‍ക്കാര്‍ അതിനും മുന്‍പേ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഗവര്‍മെന്റ് സ്വാശ്രയകോളേജുകള്‍ ആരംഭിച്ചിരുന്നു. ഫിഫ്ടി ഫിഫ്ടി സമവാക്യം യുഡി്‌എഫ് സൃഷ്ടിയാണ്‌ എന്നു അവകാശവാദമുന്ട്. ഫിഫ്ടി ഫിഫ്ടിയില്‍ നിന്നു പിന്മാറിയ സ്വകാര്യസ്വാശ്രയങ്ങള്‍ വിശ്വാസവന്ചന കാണിച്ചു എന്നൊരാക്ഷേപവുമുന്ട്. യഥാര്‍ത്ഥത്തില്‍ ഇതുരണ്ടും ശരിയണെന്നു തോന്നുന്നില്ല.

ഉണ്ണികൃഷ്ണന്‍ കേസിലെ വിധി

1993ലെ ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌ ഫിഫ്ടി ഫിഫ്ടി അവതരിപ്പിയ്ക്കുന്നതെന്നു തോന്നുന്നു. അഥവാ ഫിഫ്ടി ഫിഫ്ടിയ്ക്ക് സാധുതയും പ്രചാരവും കൊടുത്തത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌. ഫ്രീസീറ്റ് പേയ്‌മെന്റ് സീറ്റ്, എന്‍ ആര്‍ ഐ സീറ്റ് എന്നിങ്ങനെ മൂന്നുതരം സീറ്റുകള്‍ അവതരിപ്പിയ്ക്കപ്പെട്ടു. ഫ്രീസീറ്റില്‍ തുശ്ചമായ ഫീസും പേയ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസും ഈടാക്കിയിരുന്നു. ഇവയില്‍ വരുന്ന നഷ്ടം 15% വരെ ആകാവുന്ന NRI സീറ്റിലെ വളരെ ഉയര്‍ന്ന ഫീസുകൊണ്ടു നികത്തപ്പെടുന്നു എന്നതായിരുന്നു ആശയം.

പാവപ്പെട്ടവരെ സഹായിയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ണികൃഷ്ണന്‍ കേസില്‍ വിധിപറഞ്ഞ ജസ്റ്റീസ് ജീവന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഫീസീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്നവര്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാണെന്നു ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ല. സ്ഥിതിവിവരക്കണക്കുകള്‍ കാണിയ്ക്കുന്നത് ഫ്രീസീറ്റിലെ 85% ഉം പ്രയോജനപ്പെടുത്തിയത് സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരായിരുന്നു എന്നതാണ്‌. ഉയര്‍ന്ന ഫീസു നല്കി പ്രവേശനപ്പരീക്ഷാ പരിശീലനം നേടിയ നഗരങ്ങളിലെ സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ മെറിറ്റ് ലിസ്റ്റിന്റെ മുന്‍പന്തിയില്‍ കടന്നുകൂടി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും ഗ്രാമങ്ങളില്‍ നിന്നു വരുന്നവരും സ്വാഭാവികമായി പിന്തള്ളപ്പെട്ടു. ഇവരില്‍ ഒരു ന്യൂനപക്ഷത്തിനെങ്കിലും പേയ്മെന്റ് സീറ്റിനെ ആശ്രയിയ്ക്കേണ്ടതായി വന്നു.

ഉണികൃഷ്ണന്‍ കേസിലെ വിധി മുന്‍പോട്ടു വച്ച ആശയമായിരുന്നു സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ 2001ലെ യുഡിഎഫ് ഗവര്‍മെന്റ് കൈക്കൊണ്ടത്. രണ്ടു സ്വാശ്രയകോളേജുകള്‍ സമം ഒരു ഗവര്മെന്റ് കോളെജ് എന്ന ആശയമുണ്ടായത് അങ്ങിനെയായിരുന്നു. ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലുണ്ടായിരുന്ന ആ സമയത്ത് അതിനു നിയമസാധുതയുമുണ്ടായിരുന്നു.

ലളിതമായിപ്പറഞ്ഞാല്‍ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഏതെങ്കിലും സ്വാശ്രയ സ്ഥാപനങ്ങള്‍ ഒപ്പുവച്ചിട്ടൂണ്ടെങ്കില്‍ അത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലിരിയ്ക്കുമ്പോഴാണ്‌. ആ കരാറിനു സാധുതയുള്ളത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്ക് സാധുതയുള്ളപ്പോള്‍ മാത്രമാണ്‌.

ഉണ്ണികൃഷ്ണന്‍ കേസിലെ വിധി അസാധുവാക്കപ്പെടുന്നു.

2002 ഒക്ടോബര്‍ 31നു സുപ്രീം കോടതി ഉണ്ണീകൃഷ്ണന്‍ കേസിലെ ഫിഫ്ടി-ഫിഫ്ടി ആശയം ഭരണഘടനാവിരുദ്ധാമായി പ്രഖ്യാപിച്ചു. അതേസമയം പ്രാധമിക വിദ്യാഭ്യാസം മൌലീകാവകാശമാണ്‌ എന്ന ഉണ്ണികൃഷ്ണന്‍ വിധിയിലെ പരാമര്‍ശം സുപ്രിംകോടതി ആവര്‍ത്തിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തലവരി ഈടാക്കാന്‍ പാടില്ല എന്നും ഇത്തരം സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതാവരുത് എന്നും നിര്‍ദ്ദേശിച്ചു. ഇതിനോടൊപ്പം സ്ഥാപനത്തിന്റെ വികസനത്തിനാവശമായ ഒരു തുക ഫീസില്‍ നിന്നു കണ്ടെത്തുന്നതില്‍ തെറ്റില്ല എന്നും നിരീക്ഷിച്ചു.


ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയെ അസാധുവാക്കിയ ഈ സുപ്രീം കോടതി വിധിയില്‍ 50-50 സര്‍ക്കാരിനും മാനേജുമന്റിനും വീതിച്ചുനല്കുന്നതിനാധാരമായ സെന്റ് സ്റ്റീഫന്‍ കേസിലെ വിധിയെക്കുറിച്ചുള്ള പരാമര്‍ശവും ശ്രദ്ധേയമാണ്‌.

(വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. )

ഈ അനുപാതത്തില്‍ തെറ്റില്ല എന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അതേ സമയം കൃത്യമായ ഒരു ശതമാനം അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല എന്നു കോടതി പറഞ്ഞു വച്ചു. ഏതുതരം സ്ഥാപനമാണ്‌, ജനസംഖ്യ എത്രയുണ്ട്, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആവശ്യം എത്രയാണ്‌ എന്നതൊക്കെ കണക്കിലെടുത്ത് ഉചിതമായ ഒരു ശതമാനത്തില്‍ എത്തിച്ചേരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഉണ്ണികൃഷ്ണന്‍ കേസ് അസാധുവായതോടെ അതിനെ പിന്‍പറ്റി ഉണ്ടായ കരാറുകളും അസാധുവായി. ഫ്രീസീറ്റ് പേയ്മെന്റ് സീറ്റ് തരം തിരിവുകള്‍ ഭരണഘടനാ വിരുദ്ധമായി. 50% സീറ്റില്‍ പ്രവേശനത്തിന്‌ സര്‍ക്കാരുള്ള അര്‍ഹതയും ഇല്ലാതായി, പ്രത്യേകിച്ച് ന്യൂനപക്ഷസ്ഥാപനങ്ങളില്‍.

കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്‌. ഇതിലും വ്യക്തമായി ഇതിനെക്കുറിച്ച് സംസാരിയ്ക്കുവാനാവുമോ എന്നു തന്നെ സംശയമുണ്ട്. എന്നിട്ടും എന്തുകൊന്ട് ഇടതുപക്ഷസര്‍ക്കാരിന്, ഇടതുപക്ഷ വിദ്യാര്‍ത്ഥീ സംഘടനകള്‍ക്ക്, കമ്യൂണിസ്റ്റുപാര്‍ട്ടിയ്ക്ക് ഇതൊന്നും മനസിലാവുന്നില്ല. കോടതിയെയും ഭരണഘടനെയും മാനിയ്ക്കില്ല എന്നുള്ളതുകൊണ്ടോ?

2 comments:

N.J Joju said...

ഉണ്ണികൃഷ്ണന്‍ കേസ് അസാധുവായതോടെ അതിനെ പിന്‍പറ്റി ഉണ്ടായ കരാറുകളും അസാധുവായി. ഫ്രീസീറ്റ് പേയ്മെന്റ് സീറ്റ് തരം തിരിവുകള്‍ ഭരണഘടനാ വിരുദ്ധമായി. 50% സീറ്റില്‍ പ്രവേശനത്തിന്‌ സര്‍ക്കാരുള്ള അര്‍ഹതയും ഇല്ലാതായി, പ്രത്യേകിച്ച് ന്യൂനപക്ഷസ്ഥാപനങ്ങളില്‍.

Inji Pennu said...

ജോജൂ, സ്വാശ്രയപ്രശ്നംത്തെക്കുറിച്ച് എഴുത്യ പോസ്റ്റുകളെല്ലാം ഒരു ലേബലിൽ ഇടുമോ? എങ്കിൽ ഒരൊറ്റ ക്ലിക്കിൽ എല്ലാം വായിക്കാൻ സൌകര്യമായിരുന്നു.