Monday, July 18, 2011

കെ. എം. റോയിക്ക് ഒരു മറുപടി

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍‍‍ എന്ന തലക്കെട്ടീൽ മംഗളത്തിൽ വന്ന K.M റോയിയുടെ ലേഖനമാണ് ഈ പോസ്റ്റിന് ആധാരം. K.M റോയി ഇപ്പറയുന്നതിൽ ഒരു വാസ്തവവുമില്ല. ആരൊക്കെയോ പറയുന്നത് ആവർത്തിക്കുന്നു എന്നതിനപ്പുറം ഇക്കാര്യത്തിൽ ഒരു ഹോംവർക്കും റോയി നടത്തിയിട്ടീല്ല. കുറഞ്ഞ പക്ഷം ഇന്റർ ചർച് കൗൺസിലിന്റെ പ്രവേശന പ്രക്രിയയെങ്കിലും പരിശോധിച്ചിരുന്നെങ്കിൽ മെറിറ്റ് മാനദണ്ഡമാക്കുന്നില്ല എന്ന വിവരക്കേട് റോയി പറയുമായിരുന്നില്ല.

ലേഖനങ്ങളിലെ അസംബന്ധങ്ങളീലേക്ക്....

1. "ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു. പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല."

2001 ജൂലൈ 26 ലെയും, 2001 ആഗസ്റ്റ് 17 ലെയും ഹിന്ദു പരിശോധിക്കുക. ന്യൂനപക്ഷ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് NOC കൊടുത്ത ശേഷം പത്രക്കാരോട് ആന്റണി പറയുന്നത്. മെത്രാന്മാർ വാക്കാലെങ്കിലും സമ്മതിച്ചിരുന്നെങ്കിൽ ആന്റണിയ്ക്ക് അങ്ങനെ പറയേണ്ട കാര്യമില്ലായിരുന്നു. രണ്ടവസരത്തിലും ആന്റണിയോട് പത്രക്കാർ ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ച് ചോദിയ്ക്കുന്നുണ്ട്. 2001 ജൂലൈ 26 ൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകൾക്ക് അനുമതി കൊടുത്ത ശേഷം ആന്റണി പറയുന്നത് " Decisions were yet to be taken for minority status to such institutions run by minority communities.(Thursday, July 26, 2001, ഹിന്ദു)" ആയിട്ടാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. 2001 ആഗസ്റ്റ് 17 ല് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് അനുമതികൊടുത്ത ശേഷമുള്ള പത്രസമ്മേളനം ഹിന്ദു ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു.

"``The Government does not want to spoil the students' chances of higher education in the name of technical disputes. We want to ensure that sufficient opportunities for higher education are available in the State itself,'' he remarked. Starting two self- financing medical institutions has the effect of starting one under the Government. This was because 50 per cent of the seats would be available for admissions on the basis of merit, he said.

Mr. Antony said the decision to give NOC to all applicants was part of the Government's attempt to bring a new approach to such issues. Asked about the Government's stand on conferring minority status to these professional institutions, Mr. Antony said: ``we are trying to bring in this new approach and had therefore sought a four-month reprieve in the High Court case to examine the issue and come out with clear norms.''(Friday, August 17, 2001, ഹിന്ദു)"

ഈ രണ്ടു റിപ്പോർട്ടുകളിൽ ഒരിടത്തുപോലും 50% സീറ്റ് സർക്കാരിനാണെന്ന് വാക്കാലോ രേഖാമൂലമോ വാക്കു നൽകിയതിന്റെ പേരിലാണ് എൻ.ഓ.സി കൊടുത്തതെന്ന് ആന്റണി അവകാശപ്പെടുന്നില്ല. 50-50 എന്ന സർക്കാരിന്റെ പോളിസി പറയുമ്പോൾ തന്നെ അത് എൻ.ഓ.സിയ്ക്ക് നിബന്ധനയായി എന്നു പറയുന്നില്ല എന്നു മാത്രമല്ല 50-50 എന്ന സർക്കാർ പോളീസിയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഉൾപ്പെടൂത്തുന്നതിലുള്ള സന്ദേഹം ആന്റണി പങ്കുവയ്ക്കുന്നുമുണ്ട്. അതായത് ആന്റണി എൻ.ഓ.സി കൊടൂക്കുമ്പോൾ തന്നെ മറ്റു സ്ഥാപനങ്ങളുമായി വാക്കാൽ കരാറിലേർപ്പെട്ടിരുന്നെങ്കിൽ പോലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല എന്നു മനസിലാക്കാം. മെത്രാന്മാർ വാക്കാൽ സമ്മതം നടത്തിയിരുന്നെങ്കിൽ ന്യൂനപക്ഷ പദവിയെക്കുറിച്ച് പത്രലേഖകരോട് വ്യക്തമായ മറുപടി കൊടുക്കുവാൻ ആന്റണിയ്ക്ക് ആകുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്.

2. "ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല."

ഇതാണ് ലേഖനത്തിന്റെ ഹൈലൈറ്റ്. കെ.എം. റോയി പറഞ്ഞു വയ്ക്കുന്നത്, സമൂഹ മനസിലേയ്ക്ക് പകർന്നു കൊടുക്കുന്നത് സഭയുടെ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിലല്ല പ്രവേശനം നടക്കുന്നത് എന്നാണ്. എൻ.ആർ.ഐ സീറ്റ് ഒഴികെയുള്ള 85% സീറ്റിലും സർക്കാരിന്റെ പ്രവേശനപരീക്ഷയെ അടിസ്ഥാനപ്പെടുത്തി, സർക്കാരിന്റെ തന്നെ യോഗ്യതാപരീക്ഷയും പരിഗണിച്ച്, പ്രവ്വേശനത്തിന്റെ ഓരോ ഘട്ടവും വെബ് സൈറ്റിൽ കൂടി പ്രസിദ്ധപ്പെടുത്തി പ്രവ്വേശനം നടത്തുമ്പോൾ അത് മെറിറ്റ് അടിസ്ഥാനത്തിലല്ല എന്ന് എങ്ങിനെ പറയാനാവും എന്നു മനസിലാവുന്നില്ല. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്തിയിട്ടൂള്ളൂ എന്ത് രേഖകളൂം ഹാജരാക്കുവാനും ഏത് അന്വേഷണത്തെ നേരിടാനും കോളേജ് അധികൃതർ പരസ്യമായി വെല്ലുവിളിച്ചിട്ടൂം റോയ്യിയുടെ ചെവിയിൽ മാത്രം അതു കയറിയില്ലേ!. സഭയുടെ സ്വാശ്രയ മെഡിക്കൽ/എൻജിനീയറിംഗ് കോളേജിൽ നിയമവിരുദ്ധമായ പ്രവേശനം നടക്കുന്നുണ്ട് എന്നു വിശ്വസിയ്ക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ അതിനു കെ.എം. റോയി ലേഖനമെഴുതിയാൽ മാത്രം പോരാ, തെളിവുകൂടി ഹാജരാക്കണം. ഇത്രയും സുതാര്യവും നിയമവിധേയവുമായി സർക്കരുമായി കരാറുണ്ടാക്കിയ ഒരു കോളേജിൽ പോലും പ്രവേശനം നടക്കുന്നില്ല എന്നു കൂടി മനസിലാക്കണം. എന്നിട്ടൂം കെ.എം. റോയി ഇങ്ങനെ ഒരു ആരോപണം ഉന്നയിയ്ക്കുന്നത് ആരേ സഹായിക്കാനാണെന്നു മാത്രം മനസിലാവുന്നില്ല.

3. "ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? "

3.5 ലക്ഷം രൂപമാത്രമാണ് സഭയുടെ മെഡിക്കൽ കോളേജുകളിലെ ഫീസ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി ഇതില് കൂടുതൽ കൊടൂക്കേണ്ടീ വരാത്തത് അതു സർക്കാർ ഖജനാവിൽ നിന്ന് വകയിരുത്തപ്പെടുന്നു എന്നതുകൊണ്ടൂ മാത്രമാണ്. അതായത് ഒരു മെഡിക്കൽ കോളേജിന്റെ നടത്തിപ്പു ചിലവുതന്നെ ഓരാൾക്ക് അത്രയും വരും എന്നർത്ഥം. സംശയമുണ്ടെങ്കിൽ കെ.എം. റോയി വിവരാവകാശ നിയമം വഴി സർക്കാർ മെഡിക്കൽ കോളേജിൽ ബജറ്റിൽ വകകൊള്ളിക്കുന്ന തുക എത്രയാണെന്ന് ഒന്നന്വേഷിച്ചു നോക്ക്. സർക്കാർ ഇതുവരെ ഉണ്ടാക്കിയ കരാറുകളിലെ ശരാശരി ഫീസും കണക്കാക്കി നോക്ക്. നടത്തിപ്പു ചിലവും സ്ഥാപനത്തിന്റെ പുരോഗതിയ്ക്കാവശ്യമായ ന്യായമായ ലാഭവും വിഭജിച്ച് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന സമ്പ്രദായമാണല്ലോ സ്വാശ്രയം

4. "ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ "

എന്തടീസ്ഥാനത്തിലാണ് കോഴപ്പണം എന്ന് കെ.എം.റോയി ആവർത്തിക്കുന്നത്. എന്തെങ്കിലും തെളിവുണ്ടോ? പ്രധമദൃഷ്ടാശരി എന്നു തോന്നിക്കുന്ന ഒരു ആരോപണമെങ്കിലുമുണ്ടോ?

എന്റെ അറിവിലും മാനേജുമെന്റുകളുടെ പ്രഖ്യാപനങ്ങളുടേ അടിസ്ഥാനത്തിലും ഒരു ചില്ലിക്കാശുപോലും കോഴയിനത്തിൽ സഭയുടെ സ്വാശ്രയമെഡിക്കൽ/എൻജിനീയറിംഗ് കോളേജുകളിൽ വാങ്ങുന്നില്ല. വളരെ സുതാര്യവും(ഇന്റർ നെറ്റ് ഉള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന)‌, മെറിറ്റ് അടിസ്ഥാനപ്പെടുത്തിയ പ്രവ്വേശന പ്രക്രിയയാണ് സഭയൂടെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഉള്ളത്. അതിൽ കോഴക്കുള്ള സാധ്യത എനിക്ക് മനസിലാവുന്നില്ല. മെറിറ്റ് അട്ടിമറിക്കപ്പെടുമ്പോഴാണല്ലോ കോഴക്കുള്ള സാധ്യത.

5. "ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി.

സ്വാശ്രയ കോളേജിൽ നൂറുശതമാനം പ്രവേശനത്തിനു ന്യൂനപക്ഷാവകാശം വേണ്ട. 2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി അനുസരിച്ച് മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല.

6. "അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി."
ഒരു സീറ്റു വിറ്റതിനു തെളിവുണ്ടായിരുന്നെങ്കിൽ വേണ്ടീല്ല!

ആർക്കും എന്തും ആരോപിക്കാനുള്ള സ്വാതന്ത്യമാണല്ലോ സ്വാതന്ത്യം. ആരോപ്പിച്ചിട്ട് എണീറ്റങ്ങുപോയാൽ മതി. അങ്ങനെയല്ല എന്നു തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയനും.

14 comments:

അനില്‍ഫില്‍ (തോമാ) said...

പാവം ജൊജുവും വിശുദ്ധ സ്വാശ്രയ വാണിഭ പിതാക്കന്മാരും ആ ഒരു ദിവസം ഹിന്ദു ദിനപത്രം വായിച്ചതിനു ശേഷം വേറേ ഒരു ദിവസവും മറ്റൊരു വാര്‍ത്തയും വായിച്ചിട്ടില്ലെന്നു തൊന്നുന്നു, വിശുദ്ധ സ്വാശ്രയ വാണിഭ പിതാക്കന്മാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഒരു പ്രസ്ഥാവനയും കേട്ടിട്ടുമില്ലെന്നു തോന്നുന്നു. വിശുദ്ധ സ്വാശ്രയ വാണിഭ പിതാക്കന്മാര്‍ അവരുടെ കോളേജുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിനും വന്‍ കോഴ വാങ്ങുന്നില്ലെങ്കില്‍ അവരുടെ കണക്കുകള്‍ (കോളേജിന്റെയും, ബന്ധപ്പെട്ട രൂപതാ മാനേജ്മെന്റിന്റെയും കച്ചവട സംഘത്തിലെ പ്രധാനികളുടെയും പരിവാരങ്ങളുടെയും വരവു ചിലവ് - വരുമാന സ്രോതസ്സുകള്‍ എന്നിവ) ഒരു സ്വതന്ത്ര സുതാര്യ ഓഡിറ്റ് ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കുവാന്‍ തയ്യാറാകുമോ?

Nasiyansan said...

റോയിയുടെ ലേഖനത്തിലെ സെക്കന്‍റെ പാര്‍ട്ട് ഒരു മാസം മുന്നേ റോയി തന്നെ എഴുതിയ ഇതേ പക്തിയില്‍ നിന്നും അതേപോലെ തന്നെ കോപ്പി ചെയ്തിരിക്കുകയാണ് ...മൊത്തത്തില്‍ വായിച്ചാല്‍ "വായക്കു തോന്നുന്നത് കോതക്ക് പാട്ട്" ....ജോജു എഴുതിയ കാര്യങ്ങള്‍ വായിക്കാനോ മനസ്സിലാക്കാനോ കഴിവുള്ള ആളാണ്‌ റോയ് എന്ന് തോന്നുന്നില്ല .....റോയിയുടെ പ്രസ്തുത ലേഖനത്തിന് മറുപടിയായി എഴുതിയ ഒന്ന് രണ്ടു കമ്മന്റ് ഇപ്പോഴും പബ്ലിഷ് ചെയ്യാതെ പിടിച്ചു വെച്ചിരിക്കുകയാണ് ...അതായത് റോയിയുടെ ലേഖനത്തിന് എഴുതുന്ന മറുപടികള്‍ ആളുകള്‍ വായിക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ട് ...

"തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന്‌ അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്‍കിയതു ക്രൈസ്‌തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന്‌ അനാഥാലയങ്ങളാണ്‌. " എന്ന് എഴുതുന്ന റോയ് ഈ സ്ഥാപങ്ങള്‍ കത്തോലിക്ക സഭ അടച്ചുപൂട്ടിയോ അതോ ഇപ്പോഴും നടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്നൊന്നും വ്യക്തമാക്കുന്നില്ല ..അടച്ചുപൂട്ടിയെങ്കില്‍ ഓ കെ ...ഇപ്പോഴും ഈ നൂറുകണക്കിന് സ്ഥാപങ്ങള്‍ സഭ നടത്തിക്കൊണ്ടു പോകുന്നുണ്ടെങ്കില്‍ ...സഭാ മേലധ്യക്ഷന്മാര്‍‍‍ "നിസ്വാര്‍ഥ സേവനചരിത്രം " തകര്‍‍ത്തു എന്നാ രീതിയിലുള്ള തലക്കെട്ട്‌ തീര്‍ത്തും വിലകുറഞ്ഞതും അപക്വവുമാണ് ...

സ്വാശ്രയ സ്ഥാപങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് വ്യക്തമായ് ഒരു "സ്ക്രിപ്ടിനുള്ളിലാണ്".....അതായത് വിദ്ധ്യാര്‍കള്‍ തന്നെ ലക്ഷങ്ങള്‍ ഫീസ്‌ അടച്ചു പഠിക്കുന്നു ... ഇത് എല്ലാവര്‍ക്കും അറിയാം ..ഇതേ രീതി തന്നെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ചെയ്യുന്നത് ...കത്തോലിക്ക സഭയും അത് തന്നെ ചെയ്യുന്നു ...തലവരി വാങ്ങാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപങ്ങളെ "അങ്ങനെ അല്ല " എന്ന നുണപറഞ്ഞു പരത്തി ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് ..അറിഞ്ഞോ അറിയാതയോ റോയിയും അതിന്റെ ഭാഗമാകുന്നു എന്ന് മാത്രം ...

മറ്റൊന്ന് കോഴ മേടിക്കുന്നു എന്ന് വ്യാജ ആരോപണങ്ങള്‍ കത്തോലിക്ക സ്ഥാപനത്തെക്കുറിച്ചു ആരോപിക്കുന്ന റോയ് കോഴ മേടിച്ച സ്ഥാപങ്ങലെക്കുറിച്ചു മൌനം പാലിക്കുന്നതാണ് ....മംഗളം നടത്തുന്ന സ്വാശ്രയ സ്ഥാപങ്ങലെക്കുറിച്ചു പോലും ഒരു വാക്ക് പറയുന്നില്ല ...

ഒരു മതവിഭാഗത്തെ എന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തി പത്രം പ്രചരിപ്പിക്കാന്‍ നോക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും കൂട്ടിച്ചേര്‍ക്കട്ടെ....

J.Mandumpal Ph.D said...

സര്ക്കാരിനു ഉന്നത വിദ്യാഭ്യാസ രം ഗത്തു മുതല്‍ മുടക്കാനു കഴിയാത്തതിനാല്‍ സ്വകാര്യ സം രഭകരെ ഈ മേഖലയിലേക്കു ക്ഷണിക്കുന്നതു തെറ്റില്ല എന്നതാണു എന്റെ അഭിപ്രായം - എന്നാല്‍ സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന രീതിയില്‍ ഈ സ്ഥാപനഗള്‍ നടത്തിക്കൊണ്ടു പോകുക എന്നതാണു പ്രധാനം : ഈ വ്യ്വവസ്ഥ വന്നാല്‍ കച്ചവടക്കണ്ണിലൂടെ മാത്രം ഈ രം ഗത്ത് കാലൂന്നുന്നവരെ തിരിച്ചറിയാന്‍ കഴിയും ....അതു പോലെ ഉന്നത വിദ്യാഭ്യാസ രമ്ഗത്ത് നിലനില്ക്കുന്ന അസമ്ത്വങള്‍ പരമാവധി കുറക്കാനും ലക്ഷ്യമിട്ടിട്ടുള്ള താവണം പുതിയ സ്വാശ്രയ സ്ഥാപനഗള്‍ ( ഉദ്ദാഹരണത്തിനു ഐ.ഐ.ട്ടികള്‍ ക്കു ഭാരത വിദ്യാഭ്യാനസ ബജറ്റിന്റെ ഏതാണ്ട് 40% വരെ നീക്കി വയ്ക്കുമ്പോള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനഗള്‍ ക്ക് കിട്ടുന്നതു വളരെ തുച്ചമായ തുകയാണ്..)

പതാലി said...

ജോജൂ,
ഇത്രയേറെ പാടുപെട്ട് ഈ പാവപ്പെട്ട പിതാക്കന്‍മാര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത് ആരെ ഉദ്ധരിക്കാനാണെന്ന് മനസ്സിലാകുന്നില്ല.ഇനി അങ്ങനെ ചെയ്യണമെന്ന് പ്രത്യേക വെളിപാടു വല്ലതും കിട്ടിയിട്ടുണ്ടോ? അടികൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.വിശ്വാസികളുടെ പേരു പറഞ്ഞാണ് പിതാക്കന്‍മാര്‍ മസിലു പിടിക്കുന്നതും വിലപേശുന്നതും. ഈ വിശ്വാസികള്‍ക്ക് കിട്ടുന്നത് എന്തു മണ്ണാങ്കട്ടയാണ്? ഞാന്‍ നേരത്തെ എന്‍റെ ബ്ലോഗില്‍ ചോദിച്ചതുപോലെ സഭയുടെ ഏതു തീരുമാനത്തലാണ് വിശ്വാസികളുടെ അഭിപ്രായത്തിന് വില കല്‍പ്പിക്കുന്നത്?

സഭയുടെ പ്രതിഛായയ്ക്കു സംഭവിച്ച കളങ്കത്തെക്കുറിച്ച് കെ.എം. റോയ് പറഞ്ഞത് പിതാക്കന്മാരുടെ സമീപകാല പ്രസ്താവനകളെക്കുറിച്ച് അറിയാവുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

അരീം തിന്നു ആശാരിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇക്കാലമത്രയും ഇവിടുത്തെ വിശ്വാസികളും സന്മനസ്കരായ നാട്ടുകാരും ദാനമായോ കുറഞ്ഞവിലയ്ക്കോ കൊടുത്ത സ്ഥലവും പിരിവുകളും വിശ്വാസികളുടെ വിയര്‍പ്പും കൊണ്ട് എല്ലാം കെട്ടിപ്പടുത്തവര്‍ ഇപ്പോള്‍ എല്ലാം ഏകപക്ഷീമായി തീരുമാനിക്കുന്നു.

ഏറ്റവുമൊടുവില്‍ പാവപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കാന്‍ പണം സമാഹരിക്കാനായി എല്ലാവരും തങ്ങളുടെ വീട്ടിലെ പഴയ പത്രങ്ങള്‍ പള്ളിയില്‍ എത്തിക്കണമെന്നാണ് ചങ്ങനാശേരി അരമനയില്‍നിന്നുള്ള കല്‍പ്പന. മിച്ചം വരുന്ന മരുന്നും ഇങ്ങനെ ഇടവകകളില്‍നിന്ന് പാവങ്ങള്‍ക്കായി സ്വരൂപിക്കുന്നുണ്ട്.മിച്ചമുള്ള മരുന്നും പഴയ പത്രവും വരെ കൊടുത്താലും വിശ്വാസിയുടെ വാക്കിനു വിലയില്ല. കാരണം അവന്‍ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവനാണ്.

ഈ ആക്രിസാധനങ്ങളൊക്കെ പെറുക്കിയാണ് പാവങ്ങളെ സഹായിക്കുന്നതെങ്കില്‍ മറ്റു പല മാര്‍ഗങ്ങളിലൂടെ പള്ളികളിലേക്കും അരനമനകളിലേക്കും ഒഴുകുന്ന പണം എവിടെ പോകുന്നു? ജോജൂ, ക്ഷമിക്കണം. വിശ്വാസി എന്ന നിലയില്‍ ഞാനത് ചോദിക്കാന്‍ പാടില്ലാത്തതാണല്ലോ

N.J Joju said...

പതാലി,

സ്വാശ്രയവിഷയത്തിൽ സഭയുടെ നിലപാടാണു ശരി. ഈ നിലപാടുകൾ സംരക്ഷിക്കപ്പെടേണ്ടതുമാണ്. സഭാഗംഗങ്ങൾ അഞ്ചും അഞ്ചരയും ലക്ഷം(ചിലവിന്റെ ഇരട്ടി) രൂപ കൊടുത്തു കമ്യൂണിറ്റി ക്വാട്ടായിൽ പഠിക്കുന്ന അവസ്ഥ ഉണ്ടാവാതിരിക്കുവാനാണ് സർക്കാരിനു 50% സീറ്റ് വിട്ടുകൊടുക്കാത്തതും ക്രോസ്സ് സബ്സിഡി അനുവദിക്കാത്തതും. ഈ നിലപാടുകളാണ് ശരി.
ഇത് കേവലം സഭാ സ്ഥാപങ്ങളിൽ മാത്രം നടക്കേണ്ടതല്ല, എല്ലാ സ്വാശ്രയസ്ഥാപനങ്ങളും അങ്ങനെ തന്നെ വേണം പ്രവർത്തിയ്ക്കാൻ. പകുതിപ്പേറെ മെറിറ്റിലും മറ്റു പകുതിപ്പേരെ മറ്റേതെങ്കിലും രീതിയിലും പ്രവേശിപ്പിക്കുന്നതു നീതിയല്ല. പകുതിപ്പേരെ ഫീയായും മറ്റേപകുതിയിൽ ഇരട്ടി ഫീസിലും പഠിപ്പിക്കുന്നതും നീതിയല്ല. അതു സഭയുടെ സ്ഥാപനങ്ങളിലാണെങ്കിലും ശരി, മറ്റു സ്വകാര്യ സ്വാശ്രയങ്ങളിലാണെങ്കിലും ശരി, സർക്കാർ സ്വാശ്രയങ്ങളിലാണെങ്കിലും ശരി ക്രോസ് സബ്സിഡിയും മെറിറ്റിനെ മറികടന്നുള്ള പ്രവേശനവും നീതിക്കു നിരകാത്തതാണ്. സഭയുടെ സ്വാശ്രയസ്ഥാപനങ്ങളിലൊന്നും തലവരിവാങ്ങുന്നതായും എനിക്ക് അറിയാൻ കഴിഞ്ഞിട്ടീല്ല. എന്റെ പരിചയത്തിലുള്ളവർ സഭയുടെ സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രഖ്യാപിത ഫീസ് മാത്രം കൊടുത്തു പഠിക്കുന്നുണ്ട്. എന്നുതന്നെയല്ല ഞാൻ കണ്ടീടത്തോളം ഏറ്റവും സുതാര്യവുമാണ് പ്രവേശനം.

വ്യക്തിപരമായ അഴിമതിയെയും പരസ്യമായ നിലപാടുകളെയും തമ്മിൽ കൂട്ടീക്കുഴയ്ക്കേണ്ട. ഒന്നാമത്തേതു തടയാൻ വിശ്വാസികൾക്ക് കടമയുണ്ട്. രണ്ടാമത്തേതിനോടു സഹകരിക്കാനും. ഇന്റർ ചർച് കൗണിസിലിന്റെ നിലപാടുകളോടൂള്ള എന്റെ ആഭിമുഖ്യത്തിനു കാരണം എന്റെ വിശ്വാസമല്ല, നിലപാടുകളാണ്.

പതാലി said...

ജോജൂ,
"വ്യക്തിപരമായ അഴിമതിയെയും പരസ്യമായ നിലപാടുകളെയും തമ്മിൽ കൂട്ടീക്കുഴയ്ക്കേണ്ട"

എന്തു വന്നാലും സഭയെ ന്യായീകരിക്കുകയാണ് ജോജുവിന്‍റെ ഉദ്ദേശ്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സഭയ്ക്കെതിരെ സമീപകാലത്ത് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ കേവലം വ്യക്തിപരമായ അഴിമതി മാത്രമാണെന്നുപറഞ്ഞ് അവഗണിക്കാന്‍ എങ്ങനെ കഴിയുന്നു?

"ഒന്നാമത്തേതു തടയാൻ വിശ്വാസികൾക്ക് കടമയുണ്ട്. രണ്ടാമത്തേതിനോടു സഹകരിക്കാനും."

നിര്‍ദേശം അസ്സലായിട്ടുണ്ട്. പറയാന്‍ വളരെ എളുപ്പം. ഒന്നാമത്തേത് എങ്ങനെ തടയാന്‍ പറ്റുമെന്ന് ഒന്നു നിര്‍ദേശിക്കാമോ? തടയാന്‍ ശ്രമിക്കുന്നവന്‍ തെമ്മാടിക്കുഴിയില്‍ പോകാത്ത വിധത്തിലുള്ള ഒരു മാര്‍ഗമായിരിക്കണം.പിന്നെ രണ്ടാമത്തേതിന്‍റെ കാര്യം. ഒന്നാമത്തേതു നടന്നിട്ടല്ലേ രണ്ടാമത്തേത്.

N.J Joju said...

പതാലി,

തലവരിക്കെതിരെ സി.ബി.സി.ഐയും കെ.സി.ബി.സിയും പരസ്യമായ നിലപാട് സ്വീകരിച്ചിട്ടൂള്ളതാണ്. ആരെങ്കിലും തലവരി വാങ്ങിച്ചു എന്നു തെളിയിച്ചാൽ താൻ തിരിച്ചു കൊടൂപ്പിക്കാം എന്ന് വർക്കി വിതയത്തിൽ പറഞ്ഞിട്ടൂണ്ടല്ലോ. ഇതൊക്കെയാണ് സഭയുടെ തലവരിയെപ്പറ്റിയുള്ള നിലപാട്. ഇതിനു വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടൂണ്ടെങ്കിൽ അതു സഭയുടെ നിലപാടല്ല.

സ്വാശ്രയപ്രശ്നവും ഇതുമായി കുഴയ്ക്കേണ്ട കാര്യമില്ല. ഞാൻ പറഞ്ഞതത്രയും സ്വാശ്രയവുമായി ബന്ധപ്പെട്ടതുമാണ്. സ്വാശ്രയപ്രശ്നത്തിലെ സഭയുടെ നിലപാടുകൾ ഭരണഘടനാപരവും അതുകൊണ്ടൂ തന്നെ ശരിയുമാണ്.

സ്വാശ്രയസ്വാപനങ്ങളിൽ 100% പ്രവേശനത്തിനു മൈനോറിറ്റി സ്റ്റാറ്റസു വേണ്ട. മൈനോറിറ്റി സ്റ്റാറ്റസുണ്ടെങ്കിൽ എയിഡഡാണെങ്കിലും പ്രവേശന സ്വാതന്ത്യമുണ്ട് എന്നതാണൂ വ്യവസ്ഥ. സ്വാശ്രയം എയിഡഡ് അല്ലാത്തതുകൊണ്ട് അത് ഇവിടെ ബാധകമാകുന്നില്ല. ഏതൊരു സ്വാശ്രയ മാനേജുമെന്റിനും നൂറുശതമാനം സീറ്റിലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അവകാശമുണ്ട്. സർക്കാർ സമ്മർദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയലാഭത്തിനു വേണ്ടി മാനേജുമെന്റുകളുടെ അവകാശത്തിൽ കടത്തുകയാണ്.

സഭയുടെ സ്വാശ്രയ എൻജിനീയറിംഗ് മെഡിക്കൽ പ്രവേശനം ഞാൻ മനസിലാക്കിയടത്തോളം സുതാര്യവും മെറിറ്റ് അടിസ്ഥാനപ്പെടുത്തിയതുമാണ്. സർക്കാരും മാധ്യമങ്ങളും ഇടതുപക്ഷവും ഫസൽ ഗഫൂറും ഒക്കെ സമൂഹ മധ്യത്തിൽ അവഹേളിയ്ക്കുന്നതിലെ അനീതിയോട് എനിയ്ക്ക് പ്രതികരിക്കാതിരിക്കാനാവില്ല. സ്ഥാപനങ്ങൾ സഭയുടേത് അല്ലെങ്കിലും എന്റെ നിലപാട് ഇതു തന്നെയാണ്.

Nasiyansan said...

കെ. എം. റോയിക്ക് മറ്റൊരു മറുപടി

http://mangalam.com/index.php?page=detail&nid=450455&lang=malayalam

പതാലി said...

ജോജുവേ...
അപ്പഴും എന്‍റെ ചോദ്യത്തന് മറുപടി ആയിട്ടില്ല.

"ഒന്നാമത്തേത് എങ്ങനെ തടയാന്‍ പറ്റുമെന്ന് ഒന്നു നിര്‍ദേശിക്കാമോ? തടയാന്‍ ശ്രമിക്കുന്നവന്‍ തെമ്മാടിക്കുഴിയില്‍ പോകാത്ത വിധത്തിലുള്ള ഒരു മാര്‍ഗമായിരിക്കണം."

N.J Joju said...

തെമ്മാടിക്കുഴികൾ നിർത്തലാക്കിയിട്ട് കുറേ നാളായില്ലേ പതാലീ. ഇപ്പോൾ ആഘോഷമായ ശവസംസ്കാരവും ആഘോഷമില്ലാത്ത ശവസംസ്കാരവുമേ ഉള്ളൂ.

വൈദീകരോടൂള്ള നയപരമായ എതിർപ്പിന്റെ പേരിൽ ആരെയും തെമ്മാടിക്കുഴിയിൽ അടക്കിയതായി എനിക്കറിയില്ല.

പോട്ടെ, ചോദ്യത്തിലേയ്ക്ക് മടങ്ങിവരാം.
ഒന്ന് സഭ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം സഭാ സമതികളിൽ യോഗ്യരായവർ എത്തുന്നില്ല എന്നതാണ്. ഓശാനപാടുന്നവർ മാത്രമേ അത്തരം സമതികളിൽ പ്രവർത്തിക്കാൻ മുന്നോട്ടൂ വരുന്നുള്ളൂ എന്നതാണ് അവസ്ഥ. മാറി നിന്നു പഴിപറയാതെ, സഭയോടു ചേർന്നു പ്രവർത്തിയ്ക്കുവാനും തിരുത്തേണ്ടിടത്തു തിരുത്തുവാനും ആണു ശ്രമിക്കേണ്ടത്.

പതാലി said...

ജോജൂ,
അതുതന്നെയാണ് പ്രശ്നം. തിരുത്തേണ്ടത് തിരുത്തുവാന്‍ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ.ഇല്ലെങ്കില്‍ ഒന്നു ശ്രമിച്ചു നോക്ക്. അപ്പോഴറിയാം.
ശ്രമിച്ചിട്ടുണ്ടെങ്കില്‍ ജോജു പറഞ്ഞ കാര്യം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ?
എല്ലാ കാര്യങ്ങളിലും സഭയെ കണ്ണുമടച്ച് പിന്തുണയ്ക്കാന്‍ വളരെ എളുപ്പമാണ്. സഭയുടെ നിലപാടുകളിലെയും പ്രവര്‍ത്തനങ്ങളിലെയും വീഴ്ച്ചകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മൗനം പാലിക്കണം. അത് ചൂണ്ടിക്കാണിക്കാന്‍ പോകുന്നവന്‍ സഭാവിരുദ്ധനായി മുദ്രകുത്തപ്പെടുമെന്ന ജോജുവിനും അറിയാവുന്നതാണെങ്കിലും അറിഞ്ഞില്ലെന്നു നടിക്കുക. അല്ലെങ്കില്‍ മെത്രാന്‍മാരും അച്ചന്‍മാരും കോപിക്കും. കോപിച്ചാല്‍ പിന്നെ പറയേണ്ടല്ലോ.

Help said...

>>>>അതുതന്നെയാണ് പ്രശ്നം. തിരുത്തേണ്ടത് തിരുത്തുവാന്‍ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ.ഇല്ലെങ്കില്‍ ഒന്നു ശ്രമിച്ചു നോക്ക്. അപ്പോഴറിയാം. <<<

ഈ പ്രശ്നത്തില്‍ എന്താണ് തിരുത്തേണ്ടത് ... എന്ന് താങ്കള്‍ പറഞ്ഞതായി മനസിലായില്ല... :-(

50:50 സഭ അമ്ഗീകരികനമെന്നോ?...
അതായത് കോളേജു കെട്ടി പോക്കിയവരില്‍ നിന്ന് തന്നെ കൂടുതല്‍ പൈസ പിരിച്ചോ എന്നോ?.... അതിനു സഭ പുത്രന്മാരും (പിതാക്കന്മാരല്ല) കൂട്ട് നിക്കണമെന്നോ...?

N.J Joju said...

പതാലീ,

വ്യക്തിയുടെ സഭാ വിരുധമോ, സഭാധികാരികൾക്ക് വിശ്വാസികളുടെ മേലുള്ള സ്വാധീനമോ, വിശ്വാസികൾക്ക് സഭാധികാരികളോടുള്ള ആഭിമുഖമോ ഏതെങ്കിലും ഇടവകകളിൽ പുരോഹിതർ നടത്തിയ അഴിമതിയോ ഈ പോസ്റ്റിന്റെ വിഷയം അല്ല. സ്വാശ്രയ വിഷയത്തിൽ സഭ ഒരു കക്ഷിയാണ് എന്നതു ശരിതന്നെ. എന്റെ താത്പര്യം സ്വാശ്രയവിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്ന ചർച്ചയാണ്.

താങ്കളുടെ നിലപാടിനോട് എനിയ്ക്ക് യോജിപ്പില്ല. സഭ ചെയ്യുന്നത് നൂറിൽ 99ഉം തെറ്റാണെന്നു വരുകയാണെങ്കിൽ തന്നെ സഭ ചെയ്യുന്ന 1 കാര്യം ശരിയാണെങ്കിൽ ആ ശരിയെ അനുകൂലിക്കുകയും 99 തെറ്റിനെ എതിർക്കുകയും ചെയ്യണം. സഭയുടെ നിലപാടുകൾ സ്വാശ്രയവിദ്യാഭ്യാസത്തെ തന്നെ ശരിയായ പാതയിലേയ്ക്ക് എത്തിയ്ക്കാൻ സഹായകമാണ്. ആ നിലയ്ക്ക് സഭയുടെ നിലപാടുകളെ എനിയ്ക്ക് പിന്തുണക്കാതിരിക്കാനാവില്ല.

N.J Joju said...

"സഭ ചെയ്യുന്നത് നൂറിൽ 99ഉം തെറ്റാണെന്നു വരുകയാണെങ്കിൽ തന്നെ സഭ ചെയ്യുന്ന 1 കാര്യം ശരിയാണെങ്കിൽ ആ ശരിയെ അനുകൂലിക്കുകയും 99 തെറ്റിനെ എതിർക്കുകയും ചെയ്യണം."

ഇതു സഭയുടെ കാര്യത്തിൽ മാത്രം ബാധകമായ കാര്യമല്ല. (അല്ലെങ്കിൽ പിന്നെ അതിൽ കടിച്ചു തൂങ്ങും!)